Wednesday 8 December 2021

രജപുത്ര രണഭൂമികളിൽ ശ്രീകുമാർ. ജി ആറാം ക്ലാസ്സിൽ പഠിച്ചപ്പോഴാണ് ആദ്യമായി പൃഥ്വിരാജ് ചൗഹാനെ കുറിച്ച് ഞാൻ കേൾക്കുന്നത്. എന്റെ ചരിത്രാദ്ധ്യാപകനാണ് ചരിത്ര പാഠങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ കഥ പറഞ്ഞുതന്നത്. ആ അധ്യാപകൻ എന്റെ അച്ഛൻ തന്നെ ആയിരുന്നു. അജയ് മേരു എന്ന അജ്മീർ തലസ്ഥാനമായി ഭരിച്ചു കൊണ്ട് വീരോചിതമായി പോരാടി വിജയിക്കുകയും വൈദേശികാക്രമണങ്ങളെ ചെറുത്ത് തോല്പിക്കുകയും ഭിന്നിച്ചു നിന്ന രജപുത്രരെ ഏകോപിപ്പിക്കുകയും തിളക്കമാർന്ന ഭരണം കാഴ്ച്ച വെക്കുകയും സർവോപരി രോമാഞ്ച മുണ്ടാക്കുന്ന അദ്ദേഹത്തിന്റെ സ്വയംവര കഥകളും എല്ലാം അന്നേ മനസ്സിൽ പതിഞ്ഞിരുന്നു. അതോടൊപ്പം തന്നെ മറ്റു രജപുത്രരുടെ പോരാട്ട ഭൂമികളും കോട്ടകളും കൊട്ടാരങ്ങളും ഉൾപ്പെടെ ചരിത്രത്തിന്റെ വീരകഥകളുറങ്ങുന്ന ഭൂമിയിൽ സ്പർശിക്കാൻ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാനിൽ ചെന്നിറങ്ങിയത്. രാജസ്ഥാന്റെ തലസ്ഥാനമായ, പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ് പൂരിലാണ് ആദ്യം ചെന്നിറങ്ങിയത് എങ്കിലും അവിടെ രണ്ടു ദിവസം സന്ദർശിച്ച ശേഷം നേരെ പോയത് അജ്മീറിലേക്കാണ്. പൃഥ്വിരാജ് ചൗഹാൻറെ ഭരണകേന്ദ്രമായ അജ്മീർ എനിക്ക് ഒരു ആവേശം തന്നെയായിരുന്നു. ജയ് പൂർ, അജ്മീർ, പുഷ്കർ, ജോധ്പൂർ, ജയ്സാൽമീർ, കുൽധര, സം, ബിക്കാനീർ ഇങ്ങനെ ആയിരുന്നു എൻറെ യാത്രാപഥം. ജയ് പൂർ വിശേഷങ്ങൾ പിന്നെ പറയാം. രജപുത്രരുടെ വീര കഥകൾ ഇവിടെ വിവരിച്ചാൽ എങ്ങുമെത്തുകയുമില്ല. ഗോറിയെ രണ്ടു തവണ തോൽപിച്ചോടിച്ച പൃഥ്വിരാജ് ചൗഹാൻ അയാളെ ജീവനോടെ വിട്ടതും അടുത്തവണ ചില രജപുത്രരുടെ തന്നെ സഹായത്തോടെയുള്ള ചതിപ്രയോഗങ്ങളിലൂടെ1192 ൽ ഗോറി വിജയിച്ചതും പൃഥ്വിരാജ് ചൗഹാൻ കൊല്ലപ്പെട്ടതും അല്ല നടന്നതെങ്കിൽ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം തികച്ചും വിഭിന്നമാകുമായിരുന്നു. അതുവരെ രാജ്യം നേടിയ അറിവിന്റെയും സംസ്കാരത്തിന്റെയും ഉന്നത സ്ഥാനങ്ങളെല്ലാം പാടെ തച്ചു തകർക്കപ്പെട്ടത് ആ അധിനിവേശങ്ങളുടെ തുടർച്ചയായാണ്. ആ കാലത്ത് അറിവിന്റെ ലോക തലസ്ഥാനമായിരുന്ന നമ്മുടെ രാജ്യം അതിന് ശേഷം ഒരിക്കലും പഴയ പ്രതാപത്തിലേക്ക് ഉയർന്നിട്ടില്ല. 1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാ സമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവയ്ക്കുകയും ചെയ്തതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. രാജസ്ഥാൻറെ തലസ്ഥാനമായ ജയ് പൂരിൽ നിന്ന് 135 കിലോമീറ്റർ അകലെ പുഷ്‌കറിലേക്കുള്ള വഴിയിലാണ് അജ്മീർ . അജയ്മെരു എന്നാണ് അധിനിവേശത്തിനു മുമ്പ് അജ്മീറിന്റെ പേര്. ഖാജ മുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫി വര്യന്റെ പേരിലുള്ള ദർഗയും പള്ളിയുമാണ് അജ്മീറിലെ പ്രധാന സന്ദർശന കേന്ദ്രം. അധിനിവേശങ്ങൾ നിരവധി നടമാടിയ സ്ഥലമാണ് അജ്മീർ. അജ്മീറിലെ പള്ളി ഒരു സംസ്കൃത കോളേജ് ആയിരുന്നു എന്നും 1193ൽ മുഹമ്മദ്‌ ഖോറി കോളേജ് തകർത്തിട്ട് അവിടെ പള്ളി പണിതെന്നുമാണ് രാജസ്ഥാൻ ടൂറിസം വകുപ്പിന്റെ ലഘുലേഖയിൽ പറയുന്നത്. പനിനീർ പൂക്കളും അരച്ച ചന്ദനവുമായിട്ടാണ് ഭക്തർ ദർഗയിലേക്ക് വരുന്നത്. അജ്മീർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് എതാണ്ട് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഇടുങ്ങിയ തെരുവ് നിറയെ കച്ചവടക്കാരുടെ വലിയ തിരക്കാണ്. പേർഷ്യൻ നിർമാണ രീതിയിലെ കെട്ടിടങ്ങളാണ് ദർഗയുടെ ചുറ്റിലും പണിതിരിക്കുന്നത്. ദർഗ്ഗയി ലേക്കുള്ള പ്രവേശന കവാടത്തിൽ പേർഷ്യൻ ശിൽപ കലകൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കവാടങ്ങളാണ് ദർഗ്ഗ ശെരീഫിലുള്ളതെങ്കിലും മൂന്നെണ്ണത്തിൽ മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. ഷൂ മാത്രമല്ല, ക്യാമറയോ ബാഗോ ഒന്നും തന്നെ അകത്ത് കടത്തില്ല. അക്ബർ ചക്രവർത്തി എല്ലാ വർഷവും ആഗ്രയിൽനിന്ന് കാൽനടയായി അജ്മീറിൽ എത്തുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. 400 കിലോമീറ്ററോളം ദൂരമുണ്ട്, ശരിയായിരിക്കും. ഖാജ മുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫിവര്യനുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ വിശ്വസികൾക്കിടയിലുണ്ട്. അദ്ദേഹം അനുയായികളുമൊത്ത് അജ്മീറിൽ എത്തിയപ്പോൾ അജ്മീറിലെ അനാസാഗർ തടാകത്തിൽ നിന്ന് വെള്ളമെടുക്കുന്നതിൽ നിന്നും സൈന്യം വിലക്കിയെന്നും ഇതറിഞ്ഞ ഖാജ ഒരു കപ്പ് വെള്ളം മാത്രമെടുത്തെന്നും അതോടെ തടാകവും സമീപ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും ഉൾപ്പടെ വറ്റിവരണ്ടു എന്നുമാണ് വിശ്വാസികൾക്കിടയിൽ പ്രചാരം നേടിയ ഒരു കഥ. മറ്റൊന്ന് ഒരിക്കൽ പൃഥ്വിരാജ് ചൗഹാന്റെ ഒട്ടകപ്പടയെ ഒന്നടങ്കം പുള്ളിക്കാരൻ നിശ്ചലമാക്കിയെന്നാണ്. ഇത്തരം അവിശ്വനീയമായ കഥകൾ പ്രചരിപ്പിക്കുന്നതിൽ ഒരു മതവും പിശുക്ക് കാട്ടാറില്ല. വഴിയിൽ ഇരുവശത്തും ചുവന്ന റോസപ്പൂക്കൾ വില്പനക്ക് വച്ചിരിക്കുന്നു. ദർഗ്ഗയിൽ ഭക്തർക്ക് അർപ്പിക്കാൻ വേണ്ടിയാണ്. കവാടം കഴിഞ്ഞാൽ ഒരിടത്ത് കാണിക്ക ഇടാൻ വേണ്ടി വലിയ രണ്ട് ചെമ്പുകൾ ഉണ്ട്. നല്ല രീതിയിൽ കാണിക്ക വീഴുന്നുണ്ട്. അവയിൽ ഒരെണ്ണം അക്ബർ ചക്രവർത്തി നൽകിയതാണത്രെ. ചിശ്തിയുടേത് ഉൾപ്പടെ എട്ടോളം ശവകുടീരങ്ങൾ ദർഗ്ഗയിലുണ്ട്. മൊത്തത്തിൽ അവിടെ വലിയ തിരക്കാണ്. മുൻവശത്തെ പന്തലിൽ ഏതോ ഗായക സംഘം ഖവാലി പാടുന്നു. സൂഫിയാനി സംഗീതം ദൈവപ്രാര്‍ത്ഥനകളാണ്. സ്നേഹമാണ് അവരുടെ മതം. ഭൗതികമായ സമ്പത്തിന് വില കല്‍പ്പിക്കേണ്ടതില്ല എന്നാണ് സൂഫിസം പ്രചരിപ്പിക്കുന്നത്. പക്ഷെ അജ്മീറിൽ എമ്പാടും കണ്ടത് കച്ചവട കണ്ണുകള്‍ ആണ്. ഒരു യാത്രികന് അതിൽ പെടാതെ രക്ഷപ്പെടുക അസാധ്യം. മെക്കയിൽ പോകാൻ കഴിയാത്തവർ ഹജ്ജിന് തുല്യമായി കരുതുന്ന ഇടമാണ് അജ്മീർ. ഇന്ത്യയിലെ മെക്ക എന്നാണ് അജ്മീർ ഇപ്പോൾ അറിയപ്പെടുന്നത്. ഹജ്ജിനു പോകുന്നവർ എല്ലാം ദാനം ചെയ്ത ശേഷമാണ് പോകുന്നത് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇവിടെ ധൈര്യമായി വരാം. ഭക്തിയോടെ വരുന്നവർ എന്ത് ബുദ്ധിമുട്ടും സഹിച്ച് ഇവിടെ വരും. എന്തായാലും പൃഥ്വിരാജ് ചൗഹാൻറെ ആ ചരിത്ര പഥങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് അജ്മീറിലെത്തിയ എന്നെ പൂർണമായും നിരാശനാക്കിക്കൊണ്ട് അവിടെ ദർഗയിലേക്ക് മാത്രമാണ് ആൾക്കാർ വരുന്നതെന്നും മറ്റൊന്നും അവിടെ കാണാനില്ലെന്നും പറഞ്ഞു കൊണ്ട് അജ്മീർ ദർഗ സന്ദർശിച്ചു മടങ്ങിയയുടനെ എന്റെ സാരഥി എന്നെ പുഷ്‌കറിലേക്ക് കൊണ്ടുപോയി. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ യു പി എസ് സി പരീക്ഷകൾ ഉള്ളതിനാൽ അന്ന് ഇന്റർനെറ്റ്‌ ബാൻ ചെയ്തിരുന്നതിനാൽ ഗൂഗിൾ ആന്റി പോലും സഹായത്തിനില്ലായിരുന്നു. ദർഗയിലാണെങ്കിൽ സമാധാനമായി സന്ദർശിക്കാൻ സമ്മതിക്കാത്ത വിധം പിടിച്ചുപറിയുടെയും പോക്കറ്റടിയുടെയും പേടിപ്പിക്കുന്ന കഥകളാണ് പലരും പറഞ്ഞു തന്നതും. അത് ശരിയാണെന്നു തോന്നിപ്പിക്കുന്ന സാഹചര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഞാൻ ആവശ്യത്തിലധികം കരുതലെടുത്തത് കൊണ്ടാവാം എനിക്ക് പക്ഷെ അങ്ങനെ ഒരനുഭവം ഉണ്ടായില്ല. വിഭജനാന്തര കാലത്ത് രാജ്യം മുഴുവൻ കലാപത്തിൽ കത്തിയെരിഞ്ഞപ്പോഴും വളരെ കുറച്ചു പ്രശ്നങ്ങൾ മാത്രം ഉണ്ടായ സംസ്ഥാനമാണ് രാജസ്ഥാൻ. മനുഷ്യനെ മതാതീതമായി നോക്കികാണാൻ രാജസ്ഥാനികൾക്ക് കഴിയും. അതുകൊണ്ടാണ് സൂഫിസം പോലുള്ള മത പ്രചാരണക്കാർക്ക് അവർ അക്രമരഹിതരായിട്ട് പോലും അവിടെ വെരുറപ്പിക്കാൻ സാധിച്ചത്. ജയ്പൂരിൽ നിന്ന് 146 കിലോമീറ്റർ അകലെയാണ് പുഷ്‌കർ. അജ്മീറിൽ നിന്ന് അഗസ്ത്യ മുനി വസിച്ചിരുന്നതായി കരുതുന്ന നാഗ് പഹാർ (നാഗ പർവതം) കടന്ന് 11 കിലോമീറ്റർ സഞ്ചാരിച്ചാൽ വലിയ മലകള്‍ക്കിടയിലെ ചെറുപട്ടണമായ പുഷ്കറിൽ എത്താം. പുഷ്പത്താല്‍ നിർമിതമായ കുളം എന്നാണ് പുഷ്കര്‍ എന്ന പദത്തിൻറ അര്‍ത്ഥം. ഹിന്ദു വിശ്വസികളും സിഖുകാരും ഒരുപോലെ വിശുദ്ധമെന്ന് കരുതുന്ന നഗരം. സുനന്ദ പുഷ്കറുമായി ഈ നഗരത്തിന് ഒരു ബന്ധവും ഇല്ല. കാശ്മീരി പണ്ഡിറ്റായ അവരുടെ അച്ഛന്റെ പേരിൽ നിന്നാണ് അവർക്ക് പുഷ്‌കർ കിട്ടിയത്. പതിവുപോലെ ഡ്രൈവർ ഇരപിടിയന്മാരുടെ മുന്നിൽ തന്നെ കൊണ്ടിറക്കി. ഒരാൾ എല്ലായിടത്തും കൊണ്ടുപോകാം എന്നു പറഞ്ഞു കൂടെക്കൂടി. ആദ്യമായി കൊണ്ടുപോയത് തടാകക്കരയിൽ മണ്ഡപം കെട്ടി പൂജാദി കർമ്മങ്ങൾക്കായി ആളെ കാത്തിരിക്കുന്ന പരികർമ്മികളുടെ അരികിലേക്കാണ്. ഞാൻ തടാകത്തിന്റെ ചിത്രമെടുക്കും മുമ്പ് എന്റെ പാപങ്ങൾ ഹരിക്കാനാണ് പുള്ളിക്ക് ധൃതി. അങ്ങനെ കടുത്ത പാപങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പാപപരിഹാരകർമ്മങ്ങളൊന്നും വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ പുള്ളി പിൻവാങ്ങി. ബ്രഹ്മാവിന്റ അമ്പലം മാത്രമേ ഇവിടെ കാണാനുള്ളു എന്ന് പറഞ്ഞ്കൊണ്ട് അതു കണ്ട ഉടനെ ഡ്രൈവർ എന്നെ ഹോട്ടലിൽ കൊണ്ടാക്കി. അയാൾക്ക് എങ്ങനെയെങ്കിലും പറഞ്ഞ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി എന്ന് വരുത്തി എന്നെ മടക്കിയക്കണം. ചെക്ക് ഇൻ ചെയ്‌ത ശേഷം ഹോട്ടലിന് അടുത്ത് തന്നെയുള്ള, വളരെ മനോഹരമായ തൂവെള്ള മാർബിൾ കൊണ്ടു നിർമ്മിച്ച, പൊക്കുവെയിലേറ്റ് വെട്ടിത്തിളങ്ങുന്ന ഗുരുദ്വാര സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു. തലയിൽ വെള്ളത്തുണി കെട്ടണം എന്നല്ലാതെ മറ്റു നിബന്ധന ഒന്നുമില്ല. മുറിയിൽ ഇരുന്നാലും അതിന്റെ മുകൾ ഭാഗം കാണാം. രാത്രിയിൽ നിലാവിൽ ആ വെണ്ണക്കൽ നിർമിതി കാണാൻ അതീവ സുന്ദരമായിരുന്നു. പിറ്റേന്ന് അതിരാവിലെ സൂര്യൻ ഉണരുമുമ്പെഴുന്നേറ്റ് പുഷ്‌കർ തടാകത്തെ ചുറ്റി നടന്നുകൊണ്ട് സകല ദിവ്യന്മാരെയും കണ്ടു. എമ്പാടും പശുക്കൾ ഉണ്ടെങ്കിലും സർവത്ര ഗലികളാണെങ്കിലും പൊതുവെ വൃത്തിയുണ്ട്. തടകത്തിന്റെ പടവുകളിൽ പോലും ആരും ചെരുപ്പ് ഉപയോഗിക്കില്ല. ചുറ്റിലും ഭക്തിയുടെയും ആത്മീയതയുടെയും അനുഭൂതി നൽകിക്കൊണ്ട് വിശാലമായി പരന്ന് കിടക്കുന്ന തടാകം. തീര്‍ഥരാജ് എന്നൊരു പേര് കൂടിയുണ്ട് തടകത്തിന്. വജ്രനാഥ് എന്ന രാക്ഷസനെ വധിക്കാൻ ബ്രഹ്മാവ്‌ ഉപയോഗിച്ച താമരപ്പൂവില്‍നിന്ന് കൊഴിഞ്ഞ മൂന്നിതളുകളില്‍ ഒന്ന് പുഷ്കറില്‍ പതിച്ചതിന്റെ ഫലമായിട്ടാണ് തടാകം ഉണ്ടായതെന്നാണ് ഐതിഹ്യം. കാര്‍ത്തിക പൂര്‍ണിമ ദിവസം ഈ തടാകത്തില്‍ മുങ്ങിനിവരുന്നവര്‍ക്ക് മോക്ഷം ലഭിക്കുമത്രെ. തടാകത്തിന് ചുറ്റിലും നിരവധി ക്ഷേത്രങ്ങളും കുറെ ഗുരുദ്വാരകളുമുണ്ട്. മുന്നൂറിലേറെ ക്ഷേത്രങ്ങളും പ്രധാനപ്പെട്ട 25 ഉൾപ്പെടെ 52 സ്നാനഘട്ടങ്ങളും ഉണ്ട്. ബ്രഹ്മാവുമായി തടാകത്തിനു ബന്ധം കല്പിക്കുന്നത് പോലെ തടാകക്കരയിൽ ഏറ്റവും പ്രധാന ക്ഷേത്രവും ബ്രഹ്മാവിന്റേതാണ്. പൊതുവെ ബ്രഹ്മാവിനു അമ്പലമോ പൂജകളോ ഇല്ലെങ്കിലും ഇവിടെ അദ്ദേഹം പൂജനീയനാണ്. അതുപോലെ പ്രാധാന്യം ഉള്ളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ പുരാതന ക്ഷേത്രമാണ് വരാഹ ക്ഷേത്രം. 1128 മുതൽ 1150 വരെ ഭരിച്ച അനാജ് ചൗഹാൻ രാജാവാണ് അത് നിർമിച്ചത്. ക്ഷേത്രത്തിൽ തന്നെ പൂജാരി കുടുംബസമേതം വയ്പ്പും കുടിയുമായി കഴിയുന്നു എന്നല്ലാതെ വലിയ നടവരവൊന്നും കാണുന്നില്ല. വരാഹ അവതാരത്തിനൊന്നും ഇപ്പോൾ അത്ര ഡിമാൻറ് ഇല്ലായിരിക്കും. ഇപ്പോൾ പുതിയ അവതാരങ്ങളുടെ കാലമാണല്ലോ. രംഗ് ജി ക്ഷേത്രം പഴയതും പുതിയതും ഉണ്ട്. പഴയത് തികച്ചും പുരാതന നിർമ്മിതിയാണ്. മഹാദേവ ക്ഷേത്രം ഉൾപ്പെടെ വേറെയും നിരവധി പ്രധാന ക്ഷേത്രങ്ങൾ അവിടെ കാണാനുണ്ട്. ജഹാംഗിറിന്റെ ഒരു കൊട്ടാരം ഉണ്ടെങ്കിലും ജീർണാവസ്ഥയിലാണ്. എല്ലായിടത്തും കാവി വസ്ത്ര ധാരികളും അല്ലാത്തതുമായ നിരവധി സാധുക്കൾ ഇരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളിച്ച് നമ്മെ അഭിവാദ്യം ചെയ്യും. എന്തെങ്കിലും കൊടുത്താലും ഇല്ലെങ്കിലും സന്തോഷം. തീർത്ഥാടന കേന്ദ്രം എന്ന പോലെ കഞ്ചാവും കറുപ്പും ഒക്കെ ആസ്വദിച്ച് നിശ്ചലതയിൽ കറങ്ങിക്കൊണ്ടിരിക്കുന്നവരുടെ കേന്ദ്രം കൂടിയാണ് പുഷ്‌കർ. ഒറ്റക്ക് ഇറങ്ങി നടക്കുന്നവരുടെ അരികിലേക്ക് അതിന്റെ വില്പനക്കാർ എത്തും. ഒറ്റയ്ക്ക് നടക്കുന്ന എന്നെ കണ്ടപ്പോൾ നമ്മുടെ പാർട്ടിയാണെന്ന് തോന്നിയിട്ടാവും ചിലർ സാധനം കയ്യിലുണ്ട് എന്ന മട്ടിൽ അണഞ്ഞു. പക്ഷെ യാത്ര ലഹരിയായി മജ്ജയിൽ പിടിച്ചവന് മറ്റൊരു ലഹരിയും ലഹരിയല്ലെന്ന് അവർക്കറിയില്ല. ഒരു തരത്തിൽ ഭക്തിയും ഒരു ലഹരി ആണെല്ലോ. കാർത്തിക മാസത്തിൽ നടക്കുന്ന പുഷ്കർ മേളയാണ് ഈ നഗരത്തിലെ പ്രധാന ആകർഷണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക പ്രദർശന മേളയാണിത്. ആ സമയം അവിടെ വലിയ തിരക്കായിരിക്കും. ഒട്ടകങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം തന്നെ മറ്റു വളര്‍ത്തു മൃഗങ്ങളുടെ ചന്തയും നടക്കാറുണ്ട്. അപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സഞ്ചാരികളെത്തും. ഭക്തികൊണ്ടാണെങ്കിലും സഞ്ചാരപ്രിയം കൊണ്ടാണെങ്കിലും രാജസ്ഥാനിൽ വരുന്നുണ്ടെങ്കിൽ കാണേണ്ട ഒരിടമാണ് പുഷ്‌കർ. പൃഥ്വിരാജ് ചൗഹാൻ മനസ്സിൽ നിന്ന് പോകുന്നില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഗൂഗിൾ ആന്റിയുടെ സഹായത്തോടെ വർദ്ധിത വീര്യത്തോടെ ഞാൻ അജ്മീറിലേക്ക് വീണ്ടും വന്നു. അജ്മീറിലെ അനാ സാഗർ തടാകം നിരവധി പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ തുടിപ്പുകൾ ഓർമ്മയുടെ ഓളങ്ങളാക്കി ചലിപ്പിച്ചു കൊണ്ട് അതിപ്പോഴും അലസമായി അങ്ങനെ ശയിക്കുന്നു. തടാകം വളരെ മനോഹരമാണ്. അതുകഴിഞ്ഞ് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകത്തിലേക്കു പോയി. തരാഗഡ് കോട്ടയിലേക്ക് പോകുന്ന വഴിയിൽ നിരവധി ഹെയർപിൻ വളവുകൾ കയറി എത്താവുന്ന ഒരു കുന്നിന്റെ മുകളിലാണ് ആ വീരപുരുഷന്റെ സ്മാരകം. കുതിരപ്പുറത്തിരുന്ന് അമ്പെയ്യുന്ന രീതിയിൽ തയ്യാറാക്കിയ പ്രതിമ ഉൾപ്പെടെ അവിടം വളരെ മനോഹരമാണ്. അവിടം ഹരിതാഭമാണെങ്കിലും കാടെന്നു പറയാവുന്ന ഒന്നല്ല. വരണ്ട പ്രദേശങ്ങളിൽ സർവത്ര കാണപ്പെടുന്ന, ആട് പോലും കടിക്കാത്ത മുള്ളുള്ള ഒരുതരം ചെറു വൃക്ഷങ്ങൾ മാത്രം. അവ നിറഞ്ഞു നിൽക്കുന്നതുകൊണ്ടുള്ള പച്ചപ്പ് മാത്രം. രാജസ്ഥാനിൽ നമ്മുടെ പോലെ ഒരു കാട് കാണണമെങ്കിൽ ആരവല്ലി പർവത നിരയിൽ മൌണ്ട് അബുവിൽ പോകേണ്ടിവരും. എന്നാൽ ഈ വരണ്ട ഭൂമിക്ക് വേണ്ടിയുള്ള യുദ്ധങ്ങളാണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത അത്രക്കുണ്ട് താനും. പൃഥ്വിരാജ് ചൗഹാന്റെ സ്മാരകത്തിൽ നിന്ന് നോക്കിയാൽ തരാഗഡ് കോട്ട ഭൂമിക്ക് ഒരു കിരീടം ചാർത്തിയതുപോലെ മനോഹരമായി തല ഉയർത്തി അങ്ങനെ നിൽക്കുന്നത് കാണാം. വീണ്ടും കുറെ ഹെയർപിൻ കയറി വേണം അവിടെ എത്താൻ. പക്ഷെ അവിടെ എത്തിയപ്പോൾ ഞാൻ വീണ്ടും നിരാശനായി. ആകെ തകർന്നു കിടക്കുന്ന കോട്ടയുടെ കുറെ അവശിഷ്ടങ്ങൾ മാത്രം. കോട്ടയുടെ മൃതശരീരം എന്ന പോലെ പച്ച പുതച്ച ഖബറിടങ്ങൾ മാത്രം എല്ലായിടത്തും കണ്ടു. തുടർന്ന് അല്പം കൂടി സഞ്ചരിച്ചപ്പോൾ സ്വർണമകുടം ചാർത്തിയ ഒരു ദർഗ്ഗ കണ്ടു. അവിടെ കോട്ട ഒന്നും ഇല്ലെന്നും ദർഗയിൽ കുടികൊള്ളുന്ന മീരാൻ സാഹിബിന്റെ അനുഗ്രഹം വാങ്ങി പൊയ്ക്കൊള്ളാനും അവടെയുള്ളവർ നിർദേശിച്ചു. കോട്ടയുടെ ഇപ്പോൾ അവശേഷിക്കുന്ന ഭാഗങ്ങൾ മാത്രം കണ്ട് അതൃപ്തിയോടെ മടങ്ങി. രാജസ്ഥാൻ സർക്കാർ ഇത്രയും വിലപ്പെട്ട ചരിത്ര മൂല്യമുള്ള കോട്ട എന്താണ് സംരക്ഷിക്കാതെ നശിപ്പിക്കുന്നത് എന്ന വേദനയാണ് തോന്നിയത്. ഒരു പക്ഷെ അവയെല്ലാം യുദ്ധത്തിന്റെ ഭാഗമായി അപ്പോൾ തന്നെ തകർക്കപ്പെട്ടതാവാം. രാജസ്ഥാൻ മുഴുവനായി സന്ദർശിക്കുന്ന ഒരാൾക്കും കോട്ടകളെ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന വിഷമം തോന്നില്ല. ഇന്നത്തെ രാജസ്ഥാൻ പണ്ട് പത്തോളം രാജ്യങ്ങൾ ആയിരുന്നു. അവിടുത്തെ ഓരോ കോട്ടയും അതിനുള്ളിലെ കൊട്ടാരങ്ങളും അത്ഭുതനിർമിതികളാണ്. കോട്ടകളുടെയും കൊത്തളങ്ങളുടെയും സംസ്ഥാനമാണ് രാജസ്ഥാൻ എന്നു വേണമെങ്കിലും പറയാം. അവയിൽ പ്രധാനപ്പെട്ടതെല്ലാം യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. അജ്മീറിൽ നിന്ന് പിന്നെ പോയത് ജോധ്പുരിലേക്കാണ്. അവിടെ രണ്ടു ദിവസം തങ്ങി അവിടത്തെ കോട്ടകളും കൊട്ടാരങ്ങളും ഒക്കെ കണ്ട ശേഷം നേരെ ജയ്സാൽമീറിലേക്ക് പോയി. ജോധ്പൂരിലെ വിശേഷങ്ങൾ മറ്റൊരവസരത്തിൽ പറയാം. ഓരോ നഗരങ്ങളും നിരവധിയായ കോട്ടകളും കൊട്ടാരങ്ങളും വർണ്ണ ശബളമായ മണൽ കല്ലുകളും ഒക്കെയായി മനോഹരമായ പ്രദേശങ്ങളാണ്. അതിൻറെ ചരിത്ര കഥകൾ ഒരു ചെറിയ ലേഖനത്തിൽ ഒതുക്കാവുന്നതല്ല. ജയ്സാൽമീർ രാജസ്ഥാനിലെ വളരെ പ്രധാനമായ, പ്രത്യേകിച്ച് താർ മരുഭൂമിയുടെ ഉള്ളിൽ വരുന്ന ഒരു പ്രധാന നഗരമാണ് ജയ്സാൽമീർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്നറിയപ്പെടുന്ന ഥാർ മരുഭൂമി. രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്‌. ഇതിന്റെ ഭൂരിഭാഗവും രാജസ്ഥാനിലാണ്‌. ഥാർ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വൻ മണൽക്കൂനകളും നിറഞ്ഞതാണ്‌. ഇവിടെ രൂപം കൊള്ളുന്ന മണൽക്കൂനകൾക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെന്റീമീറ്റർ മഴ മാത്രമേ വർഷത്തിൽ ഇവിടെ ലഭിക്കുന്നുള്ളൂ. തണുപ്പുകാലത്ത് 5-10 °C മുതൽ വേനൽക്കാലത്ത് 50 °C വരെയാണ്‌ ഇവിടത്തെ താപനില. വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയിൽ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളിൽ ബജ്ര പോലുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്നു. ഇതിനു പുറമേ ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാർഗ്ഗമാക്കുന്നു. ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ്‌ പച്‌ഭദ്ര തടാകത്തിൽ നിന്നുള്ള ഉപ്പ്. 98% സോഡിയം ക്ലോറൈഡ് ആണ് അതിലുള്ളത്. വലിയ ഉപ്പു കല്ലുകൾ ഒട്ടകവണ്ടികളിൽ കയറ്റി കൊണ്ടു പോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. ജയ്സാൽമീർ നഗരത്തിൽ ആ പുരാതനമായ കളർ പറ്റേൺ നിലനിർത്താൻ ഇപ്പോഴും അവിടുത്തെ ഭരണാധികാരികൾ ശ്രമിക്കുന്നു എന്നുള്ളത് അഭിനന്ദനീയമായ സംഗതിയാണ്. ജൈസൽമീരിൽ എമ്പാടും ഓഫീസ് കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, സ്‌മൃതിമണ്ഡപങ്ങൾ, കടകൾ, സ്വകാര്യ വസതികൾ, മതിലുകൾ, നടപ്പാതകൾ സർവ്വവും യെല്ലോ സാൻഡ് സാൻഡ് സ്റ്റോൺ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഹോട്ടലുകൾ, അമ്പലങ്ങൾ, വിളക്കുമരങ്ങൾ, എന്തിന് കല്പടവുകൾ വരെ സ്വർണനിറമാണ്. മറ്റു നിറങ്ങളോട് താല്പര്യമുള്ളവർ ഈ മഞ്ഞക്കൽ പ്രതലത്തിനു പുറമെ മറ്റു പെയിന്റുകൾ അടിക്കാൻ സാധ്യത ഉണ്ടെല്ലോ. പ്രത്യേകിച്ചും ഫൈബർ, വേപ്പോക്യൂർ, ലോങ് ലൈഫ് മുതൽ സ്വർണത്തിന് 20 ശതമാനം ഡിസ്‌കൗണ്ട് തന്നാലും പേര് വെളിപ്പെടുത്താത്തതും ഫൈബർ പെയിന്റ് അടിച്ച വീടുകാണാൻ അറബിയും ജപ്പാൻകാരനുമൊക്ക പറന്നു വരുന്നതുമായ പരസ്യങ്ങൾ കണ്ടു സമനില തെറ്റിയിരിക്കുന്ന ഈ കാലത്ത് ആ പുരാതന നിർമ്മിതികളോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് പുതിയ നിർമിതികൾ പോലും ശില്പ സൗകുമാര്യത്തോടും സ്വർണ്ണ വർണ്ണത്തിലും മനോഹരമായി നിർമ്മിക്കാനും നിലനിർത്താനും ജൈസൽമീറിന്റെ നാഗരാസൂത്രകർ വളരെ പണിപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാണ്. മറ്റു പെയിന്റുകൾ അടിച്ചു വൃത്തികേടാക്കാൻ അനുവദിക്കില്ല. അതുകൊണ്ട് എനിക്ക് ആ പൗരാണിക നഗരം വല്ലാതെ ഇഷ്ടപ്പെട്ടു. രാജസ്ഥാൻ സന്ദർശിക്കുന്ന വ്യക്തികൾ ജയ്സാൽമീർ കാണാതെ വന്നാൽ അത് പൂർണ്ണത ഇല്ലാത്ത ഒരു യാത്രയായി മാറും. രാജസ്ഥാനിലെ എല്ലാ നഗരങ്ങൾക്കും ഓരോ നിറങ്ങൾ ഉണ്ട്. രാജസ്ഥാനിലെ ഓരോ പ്രദേശങ്ങളിലും ലഭ്യമാവുന്ന കല്ലുകൾ- റെഡ് സാൻഡ് സ്റ്റോൺ, വൈറ്റ് മാർബിൾ, യെല്ലോ സാൻഡ് സ്റ്റോൺ, ബ്രൗൺ, മറൂൺ, ഇങ്ങനെ വഭിന്ന നിറങ്ങളിൽ ഉണ്ട്. ഓരോ നഗരങ്ങൾക്ക് വെവ്വേറെ നിറം ഉണ്ടെങ്കിൽ പോലും, പിങ്ക് സിറ്റി ആയ ജയിപ്പൂരിനെക്കാൾ ഗോൾഡൻ സിറ്റിയായ ജയ്സാൽമീർ ആണെന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഒരു പക്ഷേ കണിക്കൊന്നപ്പൂവിനോടെന്ന പോലെ ആ നിറത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം ആയിരിക്കാം. ആ കളർ ടോൺ മാറ്റാതെ അധുനിക നിർമിതികൾ പോലും പുരാതന നിർമ്മിതികളോട് സമന്വയിപ്പിച്ചു കൊണ്ട് നിലനിർത്തിയിരിക്കുന്നത് ആ മനോഹാരിതയ്ക് മാറ്റു കൂട്ടുന്നു. ഇന്ത്യയിലെ എന്നല്ല ലോകത്തിലേ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ്സാൽമീർ കോട്ട. രജപുത്ര രാജാവായിരുന്ന റാവു ജൈസാൽ ക്രി. വ. 1156 ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽനിന്നുതന്നെയാണ് ജൈസാൽമീറിനു ആ പേര് ലഭിച്ചതും. താർ മരുഭൂമിയിലെ ത്രികൂട എന്ന് ഒരു കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. നിരവധി യുദ്ധങ്ങൾക്കും ജൈസാൽമീർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ട പണിതിരിക്കുന്നത്.സൂര്യാസ്തമന സമയത്ത് ഈ കോട്ടയ്ക്ക് സ്വർണ്ണ നിറത്തിലുള്ള ഭംഗി വർദ്ധിക്കും. ഇതിനാൽ സുവർണ്ണ കോട്ട എന്നറിയപ്പെടുന്നു. കോട്ടപോലുള്ള പുരാതന നിർമിതികളിലെ കല്ലുപാകിയ സ്ഥലങ്ങളെല്ലാം പാദപദനത്താൽ തേഞ്ഞതിനാൽ നടക്കുമ്പോൾ നമ്മൾ വഴുക്കി വീഴാവുന്ന സ്ഥിതിയിലാണ്. ജൈസല്‍മേര്‍ ഭരിച്ചിരുന്ന രാജവംശത്തിലെ “റാവല്‍ ദൂസാജ്” എന്ന ഭരണാധികാരി ജൈസല്‍മേര്‍ പട്ടണത്തിനു പതിനാറു കിലോമീറ്റർ ദൂരേക്ക്‌ മാറി “ലുധര്‍വ്വ’ എന്ന സ്ഥലത്തു നിന്നായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തിനു രണ്ട് മക്കള്‍ ഉണ്ടായി- ജൈസാല്‍, വിജയരാജ്. ഇതില്‍ ഇളയവനായ വിജയരാജിനെ ആയിരുന്നു റാവല്‍ തന്‍റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. ഭരണത്തില്‍ കയറിയ ഉടനെ തന്നെ വിജയരാജ് തന്‍റെ ജ്യേഷ്ഠന്‍ ജൈസാലിനെ ആ നാട്ടില്‍ നിന്ന് ഓടിച്ചു. തുടർന്ന് ജൈസാല്‍, ത്രികൂട പര്‍വതത്തിനു മുകളിലെത്തി. അവിടെ അദ്ദേഹം ഒരു ദിവ്യനെ കണ്ടു. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം കൊണ്ട് ജൈസാല്‍ ഒരു രാജ്യം സ്വരൂപിക്കുകയും ആ കുന്നിന്‍ മുകളില്‍ കോട്ട പണി കഴിപ്പിക്കുകയും ചെയ്തു. മരുഭൂമിയിലെ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനും ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാനും ഈ കോട്ട സഹായിച്ചു. പാറകളെല്ലാം യെല്ലോ സാൻഡ് സ്റ്റോൺ ആയതിനാൽ അതേ കല്ലുകൾ കൊണ്ട് മലയുടെ കിടപ്പിന് അനുരൂപമായി കോട്ട നിർമ്മിച്ചത് ഒരു കാമോഫ്ലാഷ് തന്ത്രമായിരുന്നു. രാജസ്ഥാനിലെ ഒരു പ്രധാന നഗരമായ ജയ്സാൽമീറിൽ നിന്നും 38 കിലോമീറ്റർ അകലെ, പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള പ്രസിദ്ധ മണലാരണ്യ വിനോദ കേന്ദ്രമായ 'സം സാൻഡ് ഡ്യൂൺസി'ലേക്ക് പോകുന്ന വഴിയിൽ 16 കിലോമീറ്റർ സഞ്ചരിച്ച ശേഷം 2 കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരം കാണാം. അതാണ് കുൽധര. അന്നത്തെ നിലയിൽ ഒരു വലിയ നഗരമായിരുന്നതിൻറെ അവശിഷ്ടങ്ങൾ അവിടെ നമുക്ക് കാണാം. ഇന്ന് അതിനെ ഗ്രാമം എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. സിമൻറും സുർക്കയും ഒന്നും ഉപയോഗിക്കാതിരുന്ന കാലത്ത് കല്ലുകൾ അടുക്കി നിർമ്മിച്ച വീടുകൾ, അതിന്റെ ഉന്നത നിലവാരം, ഡ്രൈനേജ് സൗകര്യങ്ങൾ, മുറികളുടെ വലിപ്പവും സൗകര്യങ്ങളും, യെല്ലോ സാൻഡ് സ്റ്റോൺ പാളികളിൽ കൊത്തുപണി ചെയ്ത് മനോഹരമാക്കിയ ജനാലകളും മറ്റു വായു നിർഗമന സംവിധാനങ്ങളും, കാൽപാളികൾ നിരത്തി ചോരാത്ത വിധം നിർമിച്ച മേൽക്കൂര, വിശാലമായ പ്രദേശം നിറയെ അടുത്തടുത്തായുള്ള വീടുകൾ, ഇതെല്ലാം അത് ആക്കാലത്തെ ഒരു നഗരം ആയിരുന്നു എന്ന വിശ്വാസമാണ് എന്നിൽ ഉണ്ടാക്കിയത്. വളരെ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിച്ചിരുന്ന പാലീവാൽ ബ്രാഹ്മണരാണ് അവിടെ താമസിച്ചിരുന്നത്. അവർ പശുക്കളും മറ്റു സൗകര്യങ്ങളും ഒക്കെയായി വളരെ സന്തോഷകരമായി ജീവിച്ചിരുന്ന ഒരു പ്രദേശമാണെന്ന് ഇപ്പോഴും ആ നാഗരാവശിഷ്ടങ്ങൾ കണ്ടാൽ മനസ്സിലാവും. അത്ര സന്തോഷമായി വളരെ ഉന്നത നിലവാരത്തിൽ ജീവിച്ചിരുന്ന ഒരു സമൂഹം പെട്ടെന്ന് ഒറ്റരാത്രികൊണ്ട് അവിടം ഒഴിഞ്ഞു പോയ ഒരു കഥയുണ്ട്. 1815 ലെ ഒരു രാത്രിയിൽ എവിടെയെന്ന് അറിയാത്ത രീതിയിൽ അവിടുന്ന് സർവ്വ സ്വപ്നങ്ങളുമായി അവർ ഒന്നടങ്കം നാടുവിട്ടു. അവർക്ക് കയ്യിൽ കരുതാവുന്നത് മാത്രം എടുത്ത് എവിടെയോ പോയി മറഞ്ഞു. "അന്നൽസ് ആൻഡ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാൻ" എന്ന കേണൽ ജയിംസ് റ്റോഡ് 1829 ൽ പബ്ലിഷ് ചെയ്ത പുസ്തകത്തിലാണ് ഈ കുൽധര ഗ്രാമത്തെക്കുറിച്ചുള്ള ആദ്യ പരാമർശം കാണാൻ കഴിയുക. ഗ്രാമീണർക്ക് പല കഥകളും പറയാനുണ്ട്. സമൂഹത്തിലെ ഉന്നതകുലജാതരായ ആ ബ്രാഹ്മണർ, ഒരു രാത്രികൊണ്ട് ഒരു നഗരം മുഴുവൻ ഒഴിഞ്ഞു പോയ ആ ദുരന്തം ആ നാട്ടുകാർ ഇപ്പോഴും ഭീകരതയോടെയാണ് ഓർക്കുന്നത്. അത് ഒരു പ്രേതനഗരം ആയിട്ടാണ് അവർ വിശദീകരിക്കുന്നത്. പിന്നീട് ആരും അവിടെ കയറാനോ താമസിക്കാനോ ധൈര്യപ്പെട്ടിട്ടില്ല. കുൽധരയോടൊപ്പം ബന്ധപ്പെടുത്തി കണ്ടിരിക്കേണ്ട മറ്റൊരു കെട്ടിടം ജൈസൽമേറിൽ ഉണ്ട്. ജൈസൽമേർ കോട്ടയുടെ 100 മീറ്റർ അകലെ നിരവധി നിലകളുള്ള മനോഹരമായ ബാൽക്കണികളും കൊത്തുപണികളുമുള്ള സലിം ഹവേലി ആണത്. അവിടുത്തെ പ്രധാനമന്ത്രിയുടെ വസതി ആയിരുന്നു അത്. പ്രധാനമന്ത്രി തൻറെ വസതി കോട്ടക്കുള്ളിലെ കൊട്ടാരത്തിനെക്കാളും ഉയരത്തിൽ നിർമ്മിച്ചു എന്നും രാജാവ് തന്നെ ഇടപെട്ട് ഹവേലിയിലെ രണ്ടു നിലകൾ പൊളിപ്പിച്ചു എന്നുമാണ് കഥ. എന്തായാലും ഇപ്പോഴും ആഢ്യത്വം നഷ്ടപ്പെടാത്ത വളരെ ഉയർന്ന നിലവാരത്തിലുള്ള ഒരു കൊട്ടാരമാണ് സലിം ഹവേലി. നഗരത്തിലെ വസതി എന്നാണ് ഹവേലിയുടെ അർത്ഥം. ഈ ഹവേലിയിൽ വസിച്ചിരുന്ന പ്രധാനമന്ത്രി ആയിരുന്ന സലിം സിംഗ് മേത്തയാണ് കുൽധരയിലെ പലായനത്തിന് കാരണമായ ആൾ എന്നാണ് ഐതിഹ്യം പറയുന്നത്. നികുതി പിരിവിലും മറ്റുമുള്ള കാർക്കശ്യത്തെയും അദ്ദേഹത്തിൻറെ ക്രൂരതയെയും കുറിച്ച് നാട്ടുകാർക്ക് ഒരുപാട് പറയാനുണ്ട്. അയാൾ കുപ്രസിദ്ധൻ ആയിരുന്നു. നിരവധി ഭാര്യമാരുള്ള ആ മനുഷ്യൻ ഒരു ദിവസം കുൽധരയിൽ എത്തുകയും അവിടുത്തെ ഗ്രാമ മുഖ്യന്റെ മകളും കൗമാരക്കാരിയും സുന്ദരിയും അവരുടെയെല്ലാം കണ്ണിലുണ്ണിയുമായ പെൺകുട്ടിയെ കാണാനിടയായി. അവളെ തനിക്ക് വിവാഹം ചെയ്തു നൽകണമെന്ന് സലിം സിംഗ് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ സമുദായത്തിൽപെടാത്ത ത്തതും കുപ്രസിദ്ധനുമായ ഒരാൾക്ക് ആ കുട്ടിയെ വിവാഹം കഴിപ്പിച്ച് കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. അത് ചെയ്തില്ലെങ്കിൽ വരാൻപോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവർക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞ് അതിന്റെ അടുത്ത ദിവസം താൻ എല്ലാ ഒരുക്കങ്ങളുമായി വിവാഹത്തിന് എത്തുമെന്ന് അറിയിച്ചിരുന്നതുകൊണ്ട് അയാൾ എത്തുന്നതിനു മുമ്പ് തന്നെ ആ ഗ്രാമത്തിലുള്ള സർവ്വരും അവിടം വിട്ടൊഴിഞ്ഞുപോയി. ചരിത്രകാരന്മാർ ഈ കഥ പൂർണമായും ശരി വെക്കുന്നില്ല. അതൊരു പക്ഷേ ഭൂകമ്പത്തിന്റെ ഫലമാകാം. ഇപ്പോൾ ഒരു കെട്ടിടത്തിനും മേൽക്കൂരകൾ ഇല്ല. ചുവരുകൾ മാത്രം അവശേഷിക്കുന്നു. അല്ലെങ്കിൽ വെള്ളത്തിന്റെ ലഭ്യതക്കുറവുകൊണ്ട് അവർ ഉപേക്ഷിച്ചു പോയതാകാം. ഇങ്ങനെ പല കാരണങ്ങൾ പലായനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഈ സലിം സിംഗിന്റെ ജീവിതരീതിയുമായി ഒത്തുനോക്കുമ്പോൾ ആദ്യം പറഞ്ഞ കഥ തന്നെയാണ് വിശ്വസനീയം. രാജസ്ഥാനിൽ ഇന്ന് ഒരു വലിയ ടൂറിസം ആകർഷണമായി നിലനിൽക്കുന്ന പ്രദേശമാണ് കുൽധര. നിരവധി തമിഴ് സിനിമകളുടെ ലൊക്കേഷൻ ആയിട്ടുണ്ട് അവിടം. സ്വാഗത കമാനവും ചില വീടുകളും അമ്പലവും ഒക്കെ സർക്കാർ അവിടെ ഒരു മോഡൽ എന്ന നിലയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സുവർണ നഗരമായ ജൈസൽമേറിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചരിത്രം തുടിക്കുന്ന ഒരു പ്രദേശമാണ് കുൽധര. നമ്മുടെ സിന്ധുവിന്റെ പോഷക നദികളായ സത് ലജ്, ബിയാസ് എന്നിവയുടെ സംഗമ സ്ഥാനത്ത് പഞ്ചാബിൽ നിന്ന് ആരംഭിച്ച് താർ മരുഭൂമിയിലെ ജയ്സാൽമീർ, ബിക്കാനീർ തുടങ്ങിയ രാജസ്ഥാനിലെ വിവിധ ജില്ലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന രാജ്യത്തെ ഏറ്റവും നീളമുള്ള കനാലിൻറെ പേര് ഇന്ദിരാഗാന്ധി കനാൽ എന്നാണ്. ഏതാണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത് വരെ അതിന്റെ പേര് രാജസ്ഥാൻ കാനാൽ എന്നായിരുന്നു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984 ലാണ് പേര് മാറ്റിയത്. 1940 ൽ കൻവർ സെയിൻ എന്ന ഹൈഡ്രോളിക് എൻജിനീയർ ആണ് ആദ്യമായി ഇങ്ങനെ ഒരു പ്രൊപോസൽ മുന്നോട്ടു വച്ചത്. കനാൽ രാജസ്ഥാനിലെ ബാർമർ , ബിക്കാനീർ , ചുരു , ഹനുമാൻഗഡ് , ജയ്സാൽമീർ ,ജോധ്പൂർ , ശ്രീഗംഗാനഗർ എന്നീ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു: പിന്നെ അത് ശാഖകളും ഉപശാഖകളുമായി പിരിഞ്ഞാണ് മരുഭൂമിയുടെ ദാഹമകറ്റുന്നത് . ഞാൻ ജോധ്പൂർ, ജെയ്‌സൽമർ, ബിക്കാനീർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചപ്പോൾ മരുഭൂമിയായി കിടക്കുന്ന ആ മണലാരണ്യത്തിൽ നല്ലൊരു ഭാഗം കൃഷി ഭൂമിയായി മാറിയ അത്ഭുതക്കാഴ്ചകൾ കണ്ടു. നമ്മുടെ മുല്ലപ്പെരിയാറിനു മുമ്പ് കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളും ഇതുപോലെ മരുഭൂമി സമാനമായിരുന്നു. കാനാൽ വരുന്നതിനു മുമ്പ് ഇവിടെ കുടിവെള്ളത്തിന് പോലും വലിയ ബുദ്ധിമുട്ടായിരുന്നു. വല്ലപ്പോഴും മഴപെയ്യുന്നത് മാത്രം സംഭരിച്ചും അല്ലെങ്കിൽ അഗാധമായ കുഴൽകിണറുകൾ സ്ഥാപിച്ചും മാത്രമേ വെള്ളം കിട്ടിയിരുന്നുള്ളൂ. അഗാധമായ കിണറുകളിൽ നിന്ന് ഒട്ടകങ്ങളെ കൊണ്ട് വെള്ളം വലിപ്പിക്കുന്നത് പതിവ് കാഴ്ച്ചയായിരുന്നു. തലയിലെ കുടങ്ങളിൽ വെള്ളവുമായി നിരനിരയായി പോകുന്ന സ്ത്രീകളുടെ ഒരു ഫോട്ടോ എടുക്കാൻ കഴിയുമോ എന്ന് നോക്കിയതാണ്. പക്ഷെ ഇപ്പോൾ ഇവിടെ അങ്ങനെ ഒരു കാഴ്ച്ച ഇല്ല. ഇന്നവിടെ വലിയ ഒരു സമൂഹം സമൃദ്ധമായി വെള്ളം ഉപയോഗിച്ച് വളരെ സന്തോഷമായി ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നു. അവിടുത്തെ ഓരോ ഗ്രാമീണനും ഇന്ദിരാഗാന്ധി കനാലിനെ (നഹർ) കുറിച്ച് അറിയാം. അത്രയ്ക്ക് വെള്ളത്തിനുവേണ്ടി കാത്തിരുന്ന ഒരു സമൂഹമായിരുന്നു. ആ പേര് എത്രത്തോളം ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു എന്ന് എനിക്ക് നേരിട്ട് മനസ്സിലായി. അതാണ് പേരിടുന്നതിന്റെ പ്രാധാന്യം. നമ്മൾ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജലസേചന സൗകര്യങ്ങൾക്കും ഇങ്ങനെ പേരിടുമ്പോൾ അത് എന്നും ജന മനസ്സുകളിൽ ആഴത്തിൽ പതിയും. അവർ എന്നെന്നും സ്മരിക്കപ്പെടും. മരിച്ച പ്രമുഖരുടെ പ്രതിമകൾ സ്ഥാപിച്ചു കോടികൾ ചെലവാക്കുന്നതല്ല, ഇതുപോലെ ജനോപകാരപ്രദമായ പദ്ധതികൾ ചെയ്യുന്നതാണ് അവരുടെ പേര് എന്നും നിലനിർത്താൻ വേണ്ടത്. അതുകൊണ്ട് ഇത് വിഭാവനം ചെയ്ത ആ മഹാനായ എഞ്ചിനീയറുടെ പേര് കനാലിന്റെ ഏതെങ്കിലും ഭാഗത്തിന് നൽകിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. രാജസ്ഥാൻ ഭൂപ്രകൃതി കൊണ്ട് ഇന്ത്യയിൽ തന്നെ ഏറ്റവും വ്യത്യസ്തതയാർന്ന പ്രദേശമാണ്. വെളുത്ത മാർബിൾ മാത്രം ഉള്ള മക്രാന പോലെയുള്ള പ്രദേശങ്ങൾ, സ്വർണ നിറത്തിൽ ജൈസല്മർ, ടെറക്കോട്ട, പിങ്ക് നിറങ്ങളിൽ ജയിപ്പൂർ, റെഡ് സാൻഡ് സ്റ്റോൺ നിറത്തിൽ ജോധ്പുർ, പച്ച, ബൗൺ നിറങ്ങളിൽ മാർബിൾ ലഭിക്കുന്ന ഉദയ്‌പുരിനടുത്തുള്ള ബിദാസർ, കറുത്ത നിറത്തിൽ അബു ബ്ലാക്ക് എന്ന മാർബിൾ ലഭിക്കുന്ന അബു റോഡിലെ ഖനികൾ, നീണ്ടു പരന്നു കിടക്കുന്ന മരുഭൂമികൾ ഉൾപ്പെടെ ഇന്ത്യയിൽ വേറെ എവിടെയുണ്ട് ഇങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതി. ആഗ്രയിലെ താജ്‌മഹൽ, കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ, തുടങ്ങി നിരവധി സൗധങ്ങൾ, ശവകുടീരങ്ങൾ, ഗുരുദ്വാരകൾ എന്നിവയെല്ലാം നിർമിച്ചിരിക്കുന്നത് രാജസ്ഥാനിൽ അജ്‌മീറിനടുത്തുള്ള മക്രാനയിൽ നിന്നുള്ള വെളുത്ത മാർബിൾ കൊണ്ടാണ്. റെഡ് ഫോർട്ട്, ഫതേപുർ സിക്രി തുടങ്ങിയവയും നിർമിച്ചിരിക്കുന്നത് രാജസ്ഥാനിലെ ഖനികളിൽ നിന്ന് കൊണ്ടുപോയ റെഡ് സാൻഡ് സ്റ്റോൺ കൊണ്ടാണ്. എത്ര വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഹൈവേ ആണെങ്കിലും രാജസ്ഥാനിലെ പശുക്കൾ അലസമായി, യാതൊരു ധൃതിയുമില്ലാതെ ക്രോസ്സ് ചെയ്യും.അവയെ ആരും കൊണ്ടിടിക്കുകയോ ഒന്ന് വഴക്ക് പറയുകയോ പോലുമില്ല. പക്ഷികൾക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്നത് രാജസ്ഥാൻകാരുടെ വൃതം ആണ്. വെള്ളത്തിന്റെ വില അവർക്കറിയാം. രാജസ്ഥാനിൽ കാണേണ്ട സ്ഥലങ്ങൾ നിരവധിയുണ്ട്. അവയിൽ തന്നെ ഞാൻ കണ്ടവയുടെ മുക്കും മൂലയും പോലും പറഞ്ഞു തീർന്നിട്ടില്ലെന്ന് എനിക്കറിയാം. അവിടുത്തെ ചരിത്രഭൂമികൾ, നിണമണിഞ്ഞ രണഭൂമികൾ, കൊട്ടാരക്കെട്ടുകൾ ഇവ ഓരോന്നായി പറയുകയാണെങ്കിൽ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. ചൂടുകാലത്ത് വളരെ ഉയർന്ന താപനിലയും അതുപോലെ തണുപ്പുകാലത്ത് അതിതീവ്രമായ ശൈത്യവും അനുഭവപ്പെടുന്ന ഒരു ഭൂപ്രദേശമാണ് രാജസ്ഥാൻ. അവർക്ക് വലിയ ഭക്ഷണ വൈവിധ്യങ്ങൾ ഒന്നും തന്നെ ഇല്ല. കേരളീയരെ പോലെ മസാലയും മറ്റു സുഗന്ധ ദ്രവ്യങ്ങളുമൊന്നും പതിവില്ല. എവിടെയും എപ്പോഴും കിട്ടുന്നത് തൈരാണ്. ഉരുളകിഴങ്ങ് ഗോതമ്പും ചേർത്ത് കുഴച്ചുണ്ടാക്കിയ ആലു പറാത്തായും തൈരും ഉണ്ടെങ്കിൽ അവർക്ക് കുശാൽ. ഏതു ഭക്ഷണത്തോടൊപ്പവും തൈര് ഉണ്ടാകും. അതുണ്ടെങ്കിൽ അവർക്കു വേറെ കറി വേണ്ട. വളരെ ഉച്ചത്തിൽ സംസാരിക്കും എന്നുള്ളതാണ് രാജസ്ഥാൻകാരുടെ ഒരു പ്രത്യേകത. പ്രത്യേകിച്ചും ഗ്രാമീണർ. മീൻ എന്നു പറയുന്ന വസ്തു കണികാണാൻ പോലും കിട്ടില്ല. വെജിറ്റേറിയനാണ് അവിടെ അധികവും ലഭിക്കുക. നോൺ വെജ് ആയി അവിടെ കിട്ടുന്നത് മുട്ട മാത്രമാണ്. അപൂർവമായി ചിക്കനും കിട്ടും. രാജസ്ഥാനിലെ മനോഹരമായ കോട്ടകളെയും കൊട്ടാരങ്ങളെയും കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്. അവ ഓരോന്നായി ഇനി ഒരവസരത്തിൽ പറയാം. .......

Thursday 2 December 2021

മാണ്ഡവി തീരത്തെ ചലച്ചിത്ര മാമാങ്കം. ശ്രീകുമാർ. ജി class="separator" style="clear: both;">
നമ്മുടെ ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയാണ് ഗോവയുടെ തലസ്ഥാനമായ മാണ്ഡവി നദീ തീരത്തെ പനജി. കൊറോണയുടെ താണ്ഡവം ഒന്ന് കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ വലിയ ഇളവ് വരുത്തിക്കൊണ്ട് ഏതാണ്ട് പൂർണ്ണ തോതിലുള്ള ഒരു ചലച്ചിത്ര മേളയാണ് ഇത്തവണ അരങ്ങേറിയത്. നവംബർ 20 ന് ആരംഭിച്ച 52-)മത് ചലച്ചിത്ര മേള 28 നാണ് അവസാനിച്ചത്. മാണ്ഡവി നദി കടലിൽ ചേരുന്ന മിരാമർ ബീച്ചിന് വളരെ അടുത്താണ് പനജി. നിരവധി പുഴകളും കണ്ടൽകാടുകളും സൗമ്യമായ തിരകൾ തഴുകുന്ന സ്വർണ്ണ മണൽ നിറഞ്ഞ തീരങ്ങളും ചേർന്ന മനോഹരമായ പ്രദേശമാണ് ഗോവ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കുടിക്കാനും ഇഷ്ടമുള്ള സമയത്ത് പുറത്തിറങ്ങി നടക്കാനും ആണിനും പെണ്ണിനും ഒരുപോലെ സ്വാതന്ത്ര്യം ഉള്ള ഒരു സമൂഹമാണ് ഗോവയിലുള്ളത്. കോവിഡ് കാലത്തിന്റെ ആലസ്യം എല്ലാ മേഖലകളിലെയും പോലെ ചലച്ചിത്ര മേളയിലും ഉണ്ടായിരുന്നു. മത്സര വിഭാഗത്തിൽ ഉൾപ്പെടെ എല്ലാ സിനിമകളിലും അതേ ആലസ്യം പ്രകടമായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ സിനിമാ നിർമാണ മേഖല സ്തംഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മാത്രമുണ്ടായ സിനിമകളാണല്ലോ മേളയിൽ പ്രധാനമായും പനോരമ, മത്സരവിഭാഗങ്ങളിൽ പങ്കെടുക്കുക. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളിലെ ചിത്രങ്ങൾക്ക് നിലവാരം വളരെ കുറവായിരുന്നു എന്ന് പ്രത്യേകമായി പറയേണ്ടിവരും. ഹോമേജ്, റിട്രോസ്പെക്റ്റീവ് പോലുള്ള വിഭാഗങ്ങളിൽ പേരെടുത്ത സംവിധായകരുടെ മുൻ ചിത്രങ്ങൾ ഉൾപെടുത്തിയിരുന്നത് മാത്രമാണ് ഒരുതരത്തിൽ ആശ്വാസം. ആന്ദ്രേ കൊഞ്ചലോസ്കിയുടെ1985 ലെ ഗോൾഡൻ ഗ്ലോബ് നേടിയ 'റൺ എവേ ട്രെയിൻ' എന്ന സ്വപ്നതുല്യ നിർമ്മിതി അനിമേഷൻ സാങ്കേതികത ഒന്നുമില്ലാതെ അസാധ്യമായ രംഗങ്ങൾ സാധ്യമാക്കിയ അത്ഭുത സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ 1965 ലെ 'ഫസ്റ്റ് ടീച്ചർ', 1970 ലെ 'അങ്കിൾ വന്യ', 2014 ലെ 'പോസ്റ്റ്‌ മാൻസ് വൈറ്റ് നൈറ്റ്സ്', തുടങ്ങിയ അഞ്ചു സിനിമകൾ മേളയെ അവിസ്മരണീയമാക്കി. സത്യജിത് റേയുടെ നൂറാം ജന്മ ശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ 'അപരാജിതോ, ജൽസാഘർ, സീമാബദ്ധ' എന്നീ ചിത്രങ്ങളും ഉൾപെടുത്തിയിരുന്നു. ഇന്ത്യയിലെ പോലെ തന്നെ കലാ സാംസ്കാരിക ബന്ധങ്ങൾ തീവ്രമായി നിൽക്കുന്ന ലാറ്റിനമേരിക്കയിലെ മെക്സിക്കോയിൽ നിന്നുള്ള സിനിമയാണ് 'ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്'. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ആ ചിത്രം തികച്ചും ഒരു മനോഹരമായ ദൃശ്യാനുഭവമായിരുന്നു. മൂന്നു ഗോൾഡൻ ഗ്ലോബ് അവാർഡ് വാങ്ങിയിട്ടുള്ള അഭിനയ പ്രതിഭയായ വില്യം ഡാഫെ, അതുല്യ ചിത്രകലാ ചക്രവർത്തിയായിരുന്ന വിൻസന്റ് വാൻഗോഗിനെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ, 2018 ലെ വെനീസ് ഫിലിംഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ 'അറ്റ് ഏറ്റെർണിറ്റീസ് ഗേറ്റ്' എന്ന സിനിമ ഈ മേളയിൽ ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത് അഭിനന്ദന മർഹിക്കുന്നു. ചിത്രകാരന്മാർക്ക് എല്ലാകാലത്തും പ്രചോദനവും പ്രേരണയും ആയ ആ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ജീവിച്ചിരുന്നപ്പോൾ എല്ലാവരാലും അവഗണിക്കപ്പെടുകയും ദരിദ്രനായി ജീവിച്ചു ദരിദ്രനായി തന്നെ മരിക്കുകയും മരണത്തിനുശേഷം ചിത്രങ്ങൾക്ക് കോടിക്കണക്കിനു വില ലഭിക്കുകയും ചെയ്ത, ലോക ചരിത്രത്തിൽ തന്നെ ഏറ്റവും അംഗീകരിക്കപ്പെട്ട ചിത്രകലാ പ്രതിഭയായ വാൻഗോഗിനെ പറ്റിയുള്ള ചലച്ചിത്രങ്ങൾ മുമ്പും ഇതേ മേളയിൽ തന്നെ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻറെ ജീവിതത്തോട് കൂടുതൽ ചേർന്നു നിൽക്കുന്ന സിനിമയായിട്ടാണ് ഇത് അനുഭവപ്പെട്ടത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ സുവർണ മയൂരം നേടിയ 'റിങ് വാൻഡറിങ്' എന്ന മസാക്കസു കേനീക്കോ സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം മികച്ച ഛായാഗ്രഹണത്തിനു പ്രേക്ഷക പ്രശംസ നേടിയിരുന്ന സിനിമയാണ്. മികച്ച നടനുള്ള രജത ചകോരം നേടിയ ‘ഗോദാവരി’ എന്ന മറാത്തി ചിത്രം നേരത്തെതന്നെ അവാർഡ് പ്രതീക്ഷ ഉള്ളതായിരുന്നു. നിഖിൽ മഹാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന നടനായ ജിതേന്ദ്ര ജോഷിക്കാണ് രജത ചകോരം ലഭിച്ചത്. നാസിക്കിൽ ഗോദാവരി തീരത്ത് താമസിക്കുന്ന, എപ്പോഴും പ്രശ്നത്തിലും പ്രതിസന്ധിയിലും ഉഴലുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗോദാവരി. അവർ മരിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ അതിനു സജ്ജരല്ല. ആ സിനിമയ്ക്ക് ലഭിച്ചത് അർഹിക്കുന്ന അംഗീകാരം തന്നെയാണ്. മത്സര വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ 'ഫസ്റ്റ് ഫാളൻ' റോഡ്രെഗോ ഡി ഒളിവേര സംവിധാനം ചെയ്ത, ട്രാൻസ്‌ജെന്റർ വിഭാഗത്തിനിടയിൽ പടർന്ന എയ്ഡ്‌സിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ബ്രസിലിയൻ ചിത്രമാണ്. മത്സര വിഭാഗത്തിൽ ‘വെൻ പോഗ്രനേറ്റസ് ഹൗൾ, ഇന്ററിഗിൽഡെ’, തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകപ്രശംസ നേടിയവയാണ്. ലോക പനോരമ വിഭാഗത്തിൽ ‘റഫേൽ’ എന്ന ഡൊമിനിക്കൻ സിനിമ മയക്കുമരുന്നിനടിപ്പെട്ട രക്ഷകർത്താക്കളുടെ മകളുടെ കഥയാണ്. കുട്ടിക്കാലത്തുതന്നെ അവൾ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. വളർന്നപ്പോൾ പിടിച്ചുപറിക്കാരുടെ ഒരു ഗ്യാങ് ലീഡർ ആയി. അവൾ ട്രാൻസ്‌ജെന്റർ ആണെന്ന പോലെ പെരുമാറിയിരുന്നെങ്കിലും ഒരു സാധാരണ പെണ്ണായിരുന്നു. അവളുടെ ഗ്യാങ് ചെയ്ത കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്ന സമയത്ത് കാമുകൻ ചതിച്ചതിലൂടെ ഗർഭിണി ആയിരുന്ന അവൾ ചവറു കൂനകൾക്കിടയിൽ പ്രസവിക്കുന്നതും രക്‌തമൊലിച്ചു കിടക്കുന്ന അവളെ അപ്പാടെ പോലീസുകാർ വണ്ടിയിലെടുത്തിട്ട് കൊണ്ടു പോകുന്നതുമായ വേദനിപ്പിക്കുന്ന ഒരു കഥയാണ്. ലോക പനോരമ വിഭാഗത്തിൽ 'ഹ്യൂമനൈസേഷൻ, ദ പ്രീച്ചർ, ബർഗ്മാൻ ഐലൻഡ്' തുടങ്ങിയവയും പ്രശംസ നേടിയ ചിത്രങ്ങളാണ്. കാലിഡോസ്കോപ്പിലെ 'ഫെദേഴ്സ്, സെൻസർ' തുടങ്ങിയ ചിത്രങ്ങളും മികച്ചതായിരുന്നു. തോട്ടങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നേരെ നടക്കുന്ന ചൂഷണവും പീഡനവും അവതരിപ്പിച്ച 'ബിറ്റർ സ്വീറ്റ്' എന്ന ആനന്ദ് മഹാദേവൻ ചിത്രം മേളയിൽ പ്രത്യേകമായ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 24 ചിത്രങ്ങളാണ് ഉൾപെടുത്തിയത്. അതിൽ ഉദ്ഘാടനചിത്രമായിരുന്നത് 'സെംഖോർ' എന്ന ഒരു ആസാമീസ് ചിത്രമാണ്. പ്രത്യേക ആചാരങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ അധികമാരും സംസാരിക്കാത്ത ഭാഷ പഠിച്ച് വളരെ ബുദ്ധിമുട്ടി ആ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ആസാം നടി കൂടിയായ ഐമീ ബറുവ ആണ്. ആസ്സാമിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെ ഒരു സമുദായത്തിൻറെ ആചാരങ്ങളും അനാചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ഒപ്പിയെടുത്ത ഒരു മനോഹര ചിത്രമാണിത്. ഒരു സ്ത്രീ തൻറെ പ്രസവത്തോടനുബന്ധിച്ച് മരിക്കുകയാണെങ്കിൽ കുട്ടിക്ക് ജീവനുണ്ടെങ്കിൽ പോലും ആ സ്ത്രീയെ അടക്കുന്നതോടൊപ്പം ജീവനുള്ള കുട്ടിയെയും അടക്കണമെന്ന ഒരു അനാചാരം അവിടെ നിലനിന്നിരുന്നു. ആ അനാചാരം ആദ്യമായി ലംഘിക്കപ്പെടുന്നതാണ് പ്രമേയം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാകാലത്തും എന്നപോലെ മലയാളികളുടെ പ്രാധാന്യം ഈ മേളയിലും ഉണ്ടായിരുന്നു. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി', ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' എന്നിവയാണ് ഇടംപിടിച്ചിരുന്നത്. ഓർമ്മ നഷ്ടപ്പെടുന്നവരോട് സമൂഹത്തിന്റെ പെരുമാറ്റമാണ് ജയരാജ്‌ ചിത്രത്തിന്റെ കാതൽ. യാതൊരു പ്രതിഫലവും ആശിക്കാതെ സ്നേഹവും കരുതലും നൽകുന്ന ചിലർ, എല്ലാം ഊറ്റിയെടുത്തിട്ട് ചണ്ടിയാക്കി ഉപേക്ഷിക്കുന്ന ചിലർ. സമൂഹത്തിൽ ഇപ്പോഴും നന്മ അവശേഷിക്കുന്നത് ദാരിദ്രന്റെ മനസിലാണെന്നും അതുകൊണ്ടാണ് അവന് ദാരിദ്രനായി തുടരേണ്ടി വരുന്നതെന്നും പറയാതെ പറയുന്നുണ്ട് ഈ സിനിമ. അഭിനയം തീരെ അറിയാത്ത പച്ചയായ മനുഷ്യരെ അഭിന യിപ്പിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. അവ രണ്ടും വളരെയധികം പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളാണ്. നെടുമുടിവേണുവിൻറെ സ്മരണയ്ക്ക് അദ്ദേഹത്തോടുള്ള ആദരവായി പ്രദർശിപ്പിച്ച, രാജീവ് വിജയരാഘവൻ സംവിധാനം ചെയ്ത 'മാർഗം' നല്ല അഭിപ്രായം നേടുകയുണ്ടായി. മലയാളികളായ സംവിധായകരായ രാജാ കൃഷ്ണമേനോൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'എയർ ലിഫ്റ്റ്', യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ‘ഭാഗവദജ്ജുകം’ എന്ന സംസ്‌കൃത ചിത്രം, പ്രശാന്ത് നായർ സംവിധാനം ചെയ്ത് ആശിഷ് വിദ്യാർഥി അഭിനയിച്ചു പൊലിപ്പിച്ച നാലു ഭാഗങ്ങൾ ഉള്ള 'ട്രസ്റ്റ്‌ വിത്ത്‌ ഡസ്റ്റിനി' തുടങ്ങിയവയും മേളയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും പ്രശസ്ത ചലച്ചിത്രകാരനുമായ ശ്രീ ഷാജി എൻ കരുൺ, മലയാളികളുടെ അഭിമാനമായ, നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ സംവിധായകൻ ജയരാജ്, ബിരിയാണിയുടെ സംവിധായകനായ സജിൻ ബാബു, തുടങ്ങി നിരവധി പ്രമുഖ സിനിമാ പ്രവർത്തകർ മേളയിൽ സജീവമായി പങ്കെടുത്തു. . ഒരു പേപ്പർലെസ് മേള എന്ന നിലയ്ക്കാണ് ഇത്തവണ മേള സംഘടിപ്പിച്ചത് അതുകൊണ്ടുതന്നെ ഫിലിം ഗൈഡ് കയ്യിൽ കരുതി ബുക്കിങ് സമയത്തിന് മുന്നേ തന്നെ നല്ല ചിത്രങ്ങൾ നോക്കി വച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യമില്ല. പനജി ഐനോക്സിനു പുറമെ പ്രദർശനം ഉള്ളത് എട്ടു കിലോമീറ്റർ ദൂരെ ഉള്ള പോർവരിം ഐനോക്സിലാണ്. സൗജന്യമായി വേണ്ടത്ര വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിൽ പോലും അത് പലർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇഷ്ടപ്പെട്ട സംവിധായകരുടെ ചിത്രങ്ങൾ കാണാൻ ആശിച്ചു വന്നെങ്കിലും അതൊന്നും ബുക്ക് ചെയ്തു കാണാൻ കഴിഞ്ഞില്ല എന്ന് വിദേശികൾ ഉൾപ്പെടെ നിരവധി പേർ ഈ മേളയിൽ പരാതിപ്പെടുന്നുണ്ടായിരുന്നു. മുഴുവൻ സീറ്റുകളും ഓൺലൈൻ ബുക്കിംഗ് ആയതിനാൽ ഓരോ ദിവസവും അർദ്ധരാത്രി ആരംഭിക്കുന്ന ബുക്കിംഗ് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ കഴിയും. അവസാന നാല് ദിവസം മുൻകൂട്ടി ലിസ്റ്റ് നൽകാൻപോലും സംഘാടകർക്ക് കഴിയാത്തതിനാൽ ഏതാണ് അടുത്ത ദിവസം പ്രദർശിപ്പിക്കുന്നതിൽ നല്ല ചിത്രങ്ങൾ എന്നു മനസ്സിലാക്കാൻ പോലും അവസരമുണ്ടായില്ല. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ ഉള്ളത് ബുക്ക് ചെയ്ത് കാണുക എന്ന നിലയിൽ മേളയുടെ നടത്തിപ്പ് പോയത് വലിയ അവമതിപ്പുണ്ടാക്കി. മിക്ക മികച്ച സിനിമകൾക്കും ഒറ്റ പ്രദർശനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പലർക്കും നല്ലതെന്ന് പറയുന്ന പല ചിത്രങ്ങളും കാണാനുള്ള അവസരം ലഭിച്ചിട്ടില്ല. ആദ്യത്തെ രണ്ടുദിവസം പകുതി എണ്ണം സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം നൽകിയിരുന്നുള്ളൂ. എന്നാൽ മുഴുവൻ സീറ്റിലും ഇരുത്തിയാലും അധികം വരുന്ന അത്രയ്ക്ക് പാസ്സ് നൽകിയിരുന്നു. അതോടെ പലരും മടങ്ങിപ്പോകാൻ ആലോചിച്ചു. പിന്നീട് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ചെയ്തുകൊണ്ട് മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താൻ തയ്യാറായതുകൊണ്ടാണ് ഈ മേളയിൽ വന്നവർ നിരാശരായി മടങ്ങാതിരുന്നത്. പക്ഷേ നിലവിലെ സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്ന ഒരാൾക്ക് ഈ മേളയെ കുറ്റപ്പെടുത്താൻ ആവില്ല. പ്രതികൂല സാഹചര്യത്തിലും ഇത്രയധികം സിനിമകൾ തെരഞ്ഞെടുത്ത് പ്രദർശിപ്പിച്ചതിന് സംഘാടകർ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. വളരെ മോശപ്പെട്ട ഈ കാലഘട്ടത്തിലും കഴിയുന്നത്ര നന്നാക്കാൻ ശ്രമിച്ചു എന്ന് പറയുന്നതാണ് ശരി. വിദേശ സിനിമകൾ കൂടുതലായി ഉൾപ്പെടുത്തി എന്നുള്ളതും ശരിയാണ്. എന്നാൽ അവയിൽ കുറെയെണ്ണം നിലവാരമില്ലാത്തതും എണ്ണം തികയ്ക്കാൻ വേണ്ടി ഉൾപ്പെടുത്തിയ ചവറുകളും ആയിരുന്നു. പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ള പല സിനിമകളും അങ്ങനെയായിരുന്നു. സിനിമാ മേഖലയിലും ചൈനീസ് അധിപത്യം നേടാനുള്ള മാർക്കറ്റിങ് തന്ത്രങ്ങളും അവിടെ കണ്ടു. . ഒരു അന്താരാഷ്ട്ര മേള കഴിയുമ്പോൾ അതിൽ ആദ്യാവസാനക്കാരനായി പങ്കെടുത്ത ഒരാൾക്ക് ലോകം മുഴുവൻ സഞ്ചരിച്ച പ്രതീതിയാണ് ലഭിക്കുക. ലോകത്തിലെ വിവിധ സംസ്കാരങ്ങളോടൊപ്പം ഇടപെടുകയും അവരുടെ സംഭാഷണങ്ങളിൽ ഒത്തുചേരുകയും അവരുടെ ജീവിതത്തിലും ജീവിതാനുഭവങ്ങളിലും പങ്കെടുക്കുകയും ചെയ്ത ഒരു പ്രതീതിയാണ് ഓരോ മേളയും സമ്മാനിക്കുന്നത്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ മേളയ്ക്കും ആ അനുഭവം നൽകാൻ കഴിഞ്ഞു എന്നുള്ളത് സമ്മതിക്കാതെ വയ്യ. അതാണെല്ലോ സിനിമ പ്രേമികളെ നവംബറിൽ വീണ്ടും ഇവിടെ എത്തിക്കുന്നത്. ……….

Monday 18 October 2021

ഹംപി - ചരിത്രശേഷിപ്പുകളുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ. ശ്രീകുമാർ ജി.
ഭാരത സംസ്കാരത്തെയും ചരിത്രത്തെയും സ്നേഹിക്കുന്ന ഓരോരുത്തരും നിശ്ചയമായും കണ്ടിരിക്കണം ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഹംപി. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഹംപിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തര കർണാടക ത്തിലെ വിജയനഗര സാമ്രാജ്യത്തിൻറെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി. ഹ്യൂബ്ലി വിമാനത്താവളത്തിൽ നിന്ന് 163 കിലോമീറ്റർ ദൂരമുണ്ട്. ബെല്ലാരിയാണ് ഏറ്റവും അടുത്തുള്ള വലിയ നഗരം. അവിടേക്ക് 65 കിലോമീറ്റർ ദൂരമുണ്ട്. കർണാടകത്തിന്റെ കാർഷികഭൂമികയെ തൊട്ടറിഞ്ഞുള്ള ട്രെയിൻ യാത്ര രസകരമാണ്. പൊതുവെ നദികളും മലകളും കൃഷിയിടങ്ങളും മാറി മാറി ദൃശ്യമാകുന്ന ഹരിതാഭമായ ഭൂപ്രകൃതി ആയതിനാൽ ട്രെയിൻ യാത്ര ആസ്വാദ്യകരമാണ്. ഹംപിയുടെ ഏറ്റവും അടുത്തുള്ള നഗരം ഹോസ്പ്പെറ്റ് ആണ്. അവിടെയെത്താൻ ബാംഗ്ലൂർ നിന്ന് ട്രെയിൻ ധാരാളം ഉണ്ട്. ഹോസ്പെറ്റിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഹംപിയിലെത്താം. കമലാപുരയാണ് തൊട്ടടുത്ത പ്രധാന സ്ഥലം. അവിടം മുതൽ തന്നെ ഹംപിയുടെ കാഴ്ചകൾ ആരംഭിക്കുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് ധാരാളം പാറകളും മലകളും ഉള്ള ഒരു പ്രദേശമാണ് പ്രദേശമാണ് ഹംപി. പല ചെറു കുന്നുകളും കണ്ടാൽ ഈജിപ്തിലെ പിരമിഡിലെ കല്ലുകൾ ഇളകി കിടക്കുന്ന മട്ടാണ്‌ തോന്നുക. അന്നത്തെ കെട്ടിട നിർമാണ സാമഗ്രികളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാനൈറ്റ് സുലഭമായതു കൊണ്ടാവാം ഇവിടം രാജധാനി ആക്കാൻ തീരുമാനിച്ചതെന്ന് എനിക്ക് തോന്നി. കൂടാതെ തുംഗഭദ്ര നദിയുടെ വളക്കൂറുള്ള മണ്ണും പുഴയിൽ നിന്ന് വെള്ളം ഒഴുക്കി കൊണ്ടുവരാനും മലിന ജലം ഒഴുക്കി വിടാനുമുള്ള സൗകര്യവും ശത്രുക്കളുടെ ദൃഷ്ടി എളുപ്പത്തിൽ പതിയാത്ത ഭൂ പ്രകൃതിയുമൊക്കെ അത് രാജധാനിയാക്കാൻ കാരണങ്ങൾ ആയിട്ടുണ്ടാവാം.
ധാരാളം ക്ഷേത്രങ്ങളാല്‍ സമൃദ്ധമാണ് ഹംപി. മികച്ച ആസൂത്രണ ത്തോടെ നിർമിച്ച ക്ഷേത്രങ്ങള്‍ ശില്‍പ ചാരുതയാലും, കൊത്തുപണി കളാലും അതിമനോഹരമാണ്. അവിടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് അവിടത്തെ വിരൂപാക്ഷക്ഷേത്രം ഉൾപ്പെടെ ക്ഷേത്രങ്ങളുടെ ഗോപുരങ്ങളും കൊട്ടാരങ്ങളിലെ തകർക്കപ്പെടാതെ അവശേഷിക്കുന്ന കെട്ടിടങ്ങളും തകർന്നതാണെങ്കിലും വിശാലമായ കോട്ടകളും നിരവധിയായ ഉന്നത നിലവാരമുള്ള ജലസംഭരണികളും ഭൂഗർഭ നിലയങ്ങളും ഉൾപ്പെടെ ആ കാലഘട്ടത്തിൽ ഹംപിയുടെ പ്രൗഢി എന്തായിരുന്നു എന്ന് ഊഹിക്കാൻ ഉതകുന്ന ചരിത്ര ശേഷിപ്പുകൾ ഇപ്പോഴും അവിടെ കാണാൻ കഴിയും. അവ കണ്ടുതീർക്കാൻ തന്നെ രണ്ടു മൂന്നു ദിവസം വേണ്ടിവരും. അത്രയ്ക്ക് വിശാലവും വിപുലവുമായ രാജധാനിയാണ് ഹംപി. വലിയ കോട്ടകളും കൊത്തളങ്ങളും രാജാവിൻറെ കൊട്ടാരവും രാജ്ഞിയുടെ കൊട്ടാരവും ക്ഷേത്രങ്ങളും മറ്റു പല സ്ഥാപനങ്ങളും യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വെറുതെ ഓടി നടന്നു കണ്ടു വന്നാൽ ഹംപിയെ മനസിലാക്കാൻ കഴിയില്ല. ഹംപിയെ അറിയുന്തോറും കൂടുതലായി മനസ്സിലാക്കാൻ താല്പര്യം കൂടും. ചരിത്രത്തെ തൊട്ടറിയാനുള്ള യാത്രയാകയാൽ ചിന്തകളുടെ സ്വഭാവത്തിൽ ഒരേ തരംഗദൈർഘ്യമുള്ള കൂട്ടുകാരല്ലെങ്കിൽ ഒറ്റയ്ക്കുള്ള യാത്രയാണ് ഏറ്റവും നല്ലത് എന്നതാണ് എനിക്ക് തോന്നിയത്.
13-14 നൂറ്റാണ്ടുകളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ദേശാന്തര കച്ചവടത്തിനായി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പേര്‍ ഇവിടെയെത്തിയിരുന്നു. 1565-ല്‍ ഡക്കാന്‍ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ ഈ നഗരം തകർക്കപ്പെടുകയായിരുന്നു. AD 1296 ൽ അലാവുദീൻ ഖിൽജിയുടെ കടന്നുകയറ്റത്തോടെ തെക്കേ ഇന്ത്യ മൊത്തമായും ഭീഷണിയിൽ ആയപ്പോൾ ആ ഭീഷണികൾ ഒന്നും വകവെക്കാതെ വെന്നിക്കൊടി പാറിച്ചു നിന്നത് വിജയനഗര സാമ്രാജ്യം മാത്രമാണ്. കൃഷ്ണദേവരായ പോലുള്ള പ്രതാപശാലികളായ ചക്രവർത്തിമാർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ആ സാമ്രാജ്യം 1565 ൽ അഹമ്മദ്‌നഗർ, ബിദർ, ഗോൽകൊണ്ട, ബിജാപുർ സുൽത്താന്മാരുടെ ഒരേ സമയത്തുള്ള പുറമെ നിന്നുള്ള ആക്രമണവും വിജയനഗരത്തിലെ മുസ്ലിം സൈനികർ ശത്രുക്കളോടൊപ്പം ചേർന്ന് അകമേ നിന്ന് രാജ്യത്തിനെതിരെ പൊരുതിയതും ഒരു ലക്ഷത്തിലധികം സൈനികരുടെ മരണത്തിനിടയാക്കികൊണ്ട് വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യത്തിനു കാരണമായി. അക്രമവും കൊള്ളയും മാസങ്ങളോളം തുടര്‍ന്നു. സ്വത്തുക്കൾ മുഴുവൻ കൊള്ളയടിക്കപ്പെട്ടു നഷ്ടപ്പെട്ട പ്രശസ്തിയും പ്രതാപവും പിന്നീടൊരിക്കലും തിരികെ കൊണ്ടുവരാന്‍ കഴിയാത്ത വിധം തകര്‍ക്കപ്പെട്ടിരുന്നു. തകർന്ന് തരിപ്പണമായ ഹംപിയിലെ പല നിർമിതികളും ആരാലും അറിയപ്പെടാതെ അനേക കാലം മണ്ണിനടിയിൽ കിടന്നു. പിന്നീട് ഉത്ഖനനത്തിലൂടെ കണ്ടെടുത്തവയാണ് ഇന്ന് കാണുന്ന ഹംപിയിലേറെയും.
ഹംപിയിൽ പോകണമെന്ന് കുറെ കാലമായി ആഗ്രഹിച്ചിരുന്നു. സ്കൂളിൽ പഠിച്ചപ്പോൾ ചരിത്രപുസ്തകങ്ങളിൽ കണ്ട ഹരിഹരനും ബുക്കനും കൃഷ്ണദേവരായയുമൊക്കെ കുറേക്കാലമായി ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആനന്ദം എന്ന സിനിമയിലും ഹംപിയിലെ വിശദമായ ദൃശ്യങ്ങൾ കണ്ടിരുന്നു. വെറും ഒരു വിനോദയാത്ര എന്നതിനപ്പുറം ആഴത്തിലുള്ള പഠനം നടത്തുന്ന വിധത്തിൽ ആവശ്യത്തിനു സമയമെടുത്ത് അവിടെ ഓരോ ഭാഗത്തും നിരീക്ഷിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ട് ഹംപിയിലേക്ക് മാത്രമായി ഒരു യാത്ര നിശ്ചയിക്കുകയായിരുന്നു. 1336 ഹരിഹര, ബുക്കരായ എന്നീ സഹോദരങ്ങളാണ് ഹംപി ആസ്ഥാനമായ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്. സംഗമ, സലുവ, തുളു എന്നീ മൂന്ന് രാജവംശങ്ങൾ ആണ് 1336 മുതൽ 1570 വരെയുള്ള കാലഘട്ടത്തിൽ യഥാക്രമം വിജയനഗരം ഭരിച്ചത്. 1565 വരെയും മികച്ച ഭരണവും ഉന്നത യുദ്ധ വിജയങ്ങളും മികച്ച സാമ്പത്തിക ഭദ്രതയും ആരെയും കൊതിപ്പിക്കുന്ന ഫലഭൂയിഷ്ഠതയും ഉൾക്കൊള്ളുന്ന ഒരു വൻ സാമ്രാജ്യമായിരുന്നു ഇത്. 1565 തളിക്കോട്ട തുടങ്ങിയ യുദ്ധങ്ങളിൽ സുൽത്താന്മാരുടെ സംയുക്ത ആക്രമണത്തിൽ സാമ്രാജ്യം തകർക്കപ്പെട്ടു.
സാമ്രാജ്യങ്ങൾ തകർക്കപ്പെടുന്നതും യുദ്ധകെടുതികളും സാധാരണമാണെങ്കിലും ചരിത്രവും സംസ്കാരവും കാലാതിവർത്തിയായി നിലനിൽക്കേണ്ട വൻകിട നിർമ്മിതികളും തകർക്കപ്പെടുന്നത് പൊറുക്കാനാവാത്ത അനീതിയാണ്. ഇനി ഒരിക്കലും ആ സംസ്കാരം തല പൊക്കരുത് എന്ന വാശിയോടെ നഗരം മുഴുവനും തകർത്തുകളഞ്ഞു. മേൽക്കൂരയില്ലാത്ത മണ്ഡപങ്ങളും വിഗ്രഹങ്ങളില്ലാത്ത അമ്പലങ്ങളും അംഗങ്ങൾ ഛേദിക്കപ്പെട്ട ദ്വാരപാലകന്മാരും തുമ്പിക്കൈയില്ലാത്ത ഗജവീരന്മാരും ഉൾപ്പെടെ തകർക്കപ്പെട്ട ശിൽപങ്ങളാണ് ഹംപിയിൽ ഇന്ന് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ദേവഗിരി എന്ന യാദവസാമ്രാജ്യവും വാറങ്കൽ കേന്ദ്രമായ കാകതീയ സാമ്രാജ്യവും ഹോളെബിഡു കേന്ദ്രമാക്കിയ ഹൊയ്സാല സാമ്രാജ്യവും തെക്കേയറ്റത്ത് പാണ്ഡ്യരാജ്യവും ആയിരുന്നു ഉണ്ടായിരുന്നത്. 1309ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യാധിപൻ മാലിക് ഖഫൂർ ഡക്കാൺ ആക്രമിച്ചതോടെയാണ് ഇന്ത്യയിൽ മുസ്ലിം രാജവംശം ആദ്യം ഉണ്ടായത്.
ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട, ഒപ്പം തന്നെ എല്ലാവരും സന്ദർശിക്കുന്ന ഒരു പ്രധാന സ്ഥലമാണ് വിരൂപാക്ഷക്ഷേത്രം. ക്ഷേത്ര ഗോപുരം എന്ന 11 നിലകളുള്ള കെട്ടിടം (ബിസ്ഥപ്പയ്യാ ഗോപുരം) വളരെ പ്രസിദ്ധവും ചരിത്രപ്രാധാന്യം ഉള്ളതുമാണ്. ഒരു ചെറിയ കനാലും കല്യാണമണ്ഡപവും ഒരു കിണറും ക്ഷേത്ര മതിൽക്കെട്ടിനകത്തുണ്ട്. വിശാലമായ രണ്ടു മുറ്റങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. രണ്ടാമത്തെ മുറ്റത്താണ് വിളക്കുമാടവും കൊടിമരവും സ്ഥിതി ചെയ്യുന്നത്. ഈ മുറ്റത്തിന് ഇടതുവശത്തായി പട്ടലേശ്വര, മുക്തിനരസിംഹ, സൂര്യനാരായണ എന്നീ ദേവതാ ക്ഷേത്രങ്ങളും വലതുവശത്ത് മഹിഷാസുരമർദ്ധിനിയുടേയും ലക്ഷ്മീനരസിംഹസ്വാമിയുടേയും പ്രതിഷ്ഠ കളും സ്ഥിതിചെയ്യുന്നു. കൂടാതെ ഭുവനേശ്വരി ദേവിയുടേയും പമ്പാ ദേവിയുടേയും അമ്പ ലങ്ങളും ഇതിനകത്തുണ്ട്. തുംഗഭദ്ര നദിയുടെ വശത്തായി വരുന്ന രണ്ടാമത്തെ പ്രധാന ഗോപുരം കൃഷ്ണ ദേവരായർ അദ്ദേഹത്തിൻറെ ഭരണകാലത്ത് പണിതീർത്തതാണ്. പിൻഹോൾ ക്യാമറയിൽ എന്നപോലെ ഈ ഗോപുരത്തിന്റ തലതിരിഞ്ഞ പ്രതിബിബം ക്ഷേത്രത്തിനുള്ളിൽ ലഭിക്കുന്ന രീതിയിൽ വളരെ ശ്രദ്ധിച്ചാണ് പണികഴിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടിന്റ ആദ്യ വർഷങ്ങളിൽ ഈ ഗോപുരം പണിയുമ്പോൾ തന്നെ പ്രകാശത്തിന്റെ ഈ സവിശേഷത അറിയാമായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. തറ മുഴുവൻ ശില പാകി മനോഹരമായ രീതിയിലാണ് ക്ഷേത്രം പണിതിട്ടുള്ളത്. വിരൂപാക്ഷ ക്ഷേത്രത്തിന്റെയൊഴികെ ചുടുകല്ല് ഉപയോഗിച്ച് നിർമിച്ച ക്ഷേത്ര ഗോപുരങ്ങളെല്ലാം ഏതാണ്ട് തകർന്ന മട്ടാണ്. ആ ഗോപുരങ്ങൾ പീരങ്കി ഉപയോഗിച്ചാണ് തകർത്തതത്രെ. ഹംപിയിൽ ധാരാളം ക്ഷേത്രങ്ങളുണ്ടെങ്കിലും വിവാഹങ്ങൾ ഇപ്പോൾ നടക്കുന്നത് വിരൂപാക്ഷ ക്ഷേത്രത്തിൽ മാത്രമാണ്.
അക്രമണങ്ങളിൽ വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നതും പ്രതിഷ്ഠയും നിത്യപൂജയും ഉള്ളതും ഈ ക്ഷേത്രത്തിൽ മാത്രമാണ്. ബാക്കി അമ്പലങ്ങളിൽ എല്ലാം പ്രതിഷ്ഠകൾ തകർക്കപ്പെട്ടിരിക്കുന്നു. പ്രതിഷ്ഠ പീഠങ്ങൾ മാത്രം അവശേഷിപ്പിച്ചിട്ടുണ്ട്. ഹംപി സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും കൊത്തുപണികൾ ഇല്ലാത്ത ഒരു കല്ലു പോലും അവിടെ കാണാൻ കഴിയില്ല. അതിവിദൂരമായ പാറക്കെട്ടിനു മുകളിലും നദിയുടെ വിദൂര തീരങ്ങളിലെ പാറയിടുക്കുകളിലും മനോഹരമായ ശില്പ വേലകൾ ചെയ്തിട്ടുള്ളത് നമുക്ക് കാണാൻ കഴിയും. ചെന്നെത്താൻ കഴിയാത്ത മലകൾക്ക് മുകളിൽ പോലുമുള്ള അത്തരം കെട്ടിടങ്ങൾ നമ്മെ കൂടുതൽ അത്ഭുതപ്പെടുത്തും.
ഹേമകുഡ കുന്നിൽ ഒരു ക്ഷേത്ര സമുച്ചയം കാണാം. ഹനുമാൻ ക്ഷേത്രം, ദക്ഷിണേന്ത്യ യിലെ തന്നെ ഏറ്റവും വലിയ ഗണേശ വിഗ്രഹം, കടലേകലു ഗണേശ ക്ഷേത്രം. ശശിവകേലു ക്ഷേത്രം (ഗണേശ), എന്നിവയും ഏകശിലയില്‍ തീര്‍ത്ത ലക്ഷ്മീ നരസിംഹ മൂര്‍ത്തി ക്ഷേത്രം (ഉഗ്ര നരസിംഹ മൂര്‍ത്തി)
വെള്ളത്താല്‍ ചുറ്റപ്പെട്ട ബഡാവി ലിംഗ ശിവ ക്ഷേത്രം
എന്നിവയും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു കൂടാതെ ജൈന ക്ഷേത്ര മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. കൃഷ്ണക്ഷേത്ര മുൾപ്പെടെ പല ക്ഷേത്രങ്ങളും യുദ്ധവിജയത്തിൻറെ ഉപകാര സ്മരണർത്ഥം നിർമ്മിക്കപ്പെട്ടവയാണ്. മുഖ്യക്ഷേത്രങ്ങളുടെ മുന്നിലായാണ് പ്രധാന കച്ചവട കേന്ദ്രങ്ങള്‍. മദ്ധ്യകാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കച്ചവട നഗരമായിരുന്നത്രെ ഹംപി. വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ തുടങ്ങി എതിർ വശത്തായി ഒരു കിലോമീറ്ററോളം ദൂരെയുള്ള വലിയ നന്ദി പ്രതിമയുടെ (എടൂരു ബസവണ്ണ)
അരികിൽ വരെ ഇരുവശത്തുമായാണ്‌ ഗ്രാനേറ്റ് തൂണുകളാല്‍ നിര്‍മ്മിതമായ വളരെ നീളത്തിലുള്ള വിരൂപാക്ഷ ബസാര്‍.
ചില ഭാഗങ്ങളിൽ ഇരുനിലകളുള്ള ഈ വ്യാപാര കേന്ദ്രത്തില്‍ രത്നങ്ങളും, ആഭരണങ്ങളും, തുണിത്തരങ്ങളും മുതല്‍ പശുക്കള്‍, കുതിരകള്‍ എല്ലാം വില്‍പ്പന നടത്തിയിരുന്നു. നന്ദി പ്രതിമയുടെ പുറകിലായാണ് മാതംഗ പർവതം. കൃഷ്ണക്ഷേത്രത്തിനു മുന്നിലുള്ള കച്ചവട കേന്ദ്രം കേവലം മുപ്പത് വര്‍ഷത്തിനിപ്പുറം കണ്ടെടുത്തതാണ്. അതുവരെ ഇത് മണ്ണിനടിയിലായിരുന്നു. രാജ മന്ദിരത്തിനു വടക്ക് കിഴക്ക് ഭാഗത്തായി കൊട്ടാരവളപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ഹസാര രാമക്ഷേത്രം.
രാമൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്.
എല്ലാ ക്ഷേത്രങ്ങളിലേക്കും കൽപ്പാത്തി വെച്ച് പുഴയിൽ നിന്ന് വെള്ളം എത്തിച്ചിരിക്കുന്ന സംവിധാനത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. ചുറ്റുമതിൽ പോലും നിരവധിയായ ശില്പ വേലകൾ ചെയ്തിട്ടുള്ളവയാണ്. ലവകുശന്മാരുടെ രാമായണകഥയും ഭാഗവതപുരാണവും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിൽ വനിതകൾ പോലും സൈന്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കാവുന്ന തരത്തിൽ അവർ യുദ്ധം ചെയ്യുന്നതും കുതിരസവാരി ചെയ്യുന്നതും ആയിട്ടുള്ള നിരവധി ശില്പങ്ങൾ അവിടെ കാണാം. പൊതുവായി എല്ലാ ക്ഷേത്രങ്ങളോടും ഒപ്പം തന്നെ കല്യാണ മണ്ഡപങ്ങളും നൃത്ത മണ്ഡപവും ഉണ്ടായിരുന്നു. ഹമ്പിയിലെ കൊട്ടാരക്കെട്ടിനുള്ളിലെ പുഷ്കരണി എന്നറിയപ്പെടുന്ന റിസർവോയർ പ്രസിദ്ധമാണ്.
ഈ സംഭരണി ഒരു സ്റ്റെപ്പ് വെൽ ആണ്. ഇത്തരം നിരവധി ഹംപിയിൽ പലഭാഗത്തും കാണാൻ കഴിയും. ഇതിൻറെ സമീപത്തായി മറ്റൊരു വലിയ സംഭരണി കൂടെ ഉണ്ട്. രാജാവിനും മറ്റു കൊട്ടാരത്തിലെ ആവശ്യങ്ങൾക്കും ഉള്ള ജലസംഭരണിയാണ് ഇത്. എന്നാൽ വലിയ സംഭരണി പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നത് ആയിരുന്നു. വളരെ ദൂരെ നിന്ന് കല്പാത്തികളിലൂടെ തുംഗഭദ്രാ നദിയിൽ നിന്ന് ജലം ഇവിടെ കൊണ്ടു വരുന്നതിനും മലിനജലം ഇവിടെ നിന്ന് ഒഴുക്കി കളയാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ആ കാൽപാത്തികൾ ഇപ്പോഴും കെടുകൂടാതെ നിലനിൽക്കുന്നത് അവിടെ കാണാം.
സാധാരണ ക്ഷേത്രങ്ങളോട് ചേർന്നാണ് ഇത്തരം സംഭരണികൾ അല്ലെങ്കിൽ സ്റ്റെപ് വെല്ലുകൾ കണ്ടിട്ടുള്ളത്. 1336 ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. അപ്പോൾ സ്ഥാപിക്കപ്പെട്ടതാണ് ഈ കൊട്ടാരവും അതിനോട് ചേർന്നുള്ള ഈ ജലസംഭരണിയും മറ്റും. വളരെ ദൂരെ നിന്ന് ശുദ്ധജലം കൊണ്ടുവരാനും അതിലെ മലിന ജലം ഒഴുക്കി കളയാനും ഉള്ള സംവിധാനം എത്ര പഴയ കാലം മുതൽ തന്നെ നമ്മുടെ ഈ നാഗരിക സംസ്കാരത്തിൽ നിലനിന്നു എന്നത് ഇന്നും അത്ഭുത പ്പെടുത്തുന്ന വസ്തുതയാണ്. രാജകൊട്ടാര സമുച്ചയത്തിലെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ അവശേഷിക്കുന്നത് ഇത്തരത്തിലുള്ള ചില സംഭരണികളും മറ്റ് ഭൂഗർഭ കെട്ടിടങ്ങളും ആണ്. രാജകൊട്ടാരങ്ങൾ രാജ്ഞിയുടെ കൊട്ടാരം തുടങ്ങിയവയെല്ലാം അസ്ഥിവാരം മാത്രമാക്കി അവശേഷിപ്പിച്ചു കളഞ്ഞു. കോട്ട മതിലുകളുടെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരുതരത്തിലുള്ള ചുണ്ണാമ്പ് കൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. കല്ലുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യ തികച്ചും അത്ഭുതകരം ആണെന്ന് ചരിത്ര ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിൽ വളരെ കുറച്ച് ഇടങ്ങളിൽ മാത്രമേ ഇത്തരത്തിൽ ഉന്നതനിലവാരത്തിലുള്ള കൽപ്പണി കണ്ടിട്ടുള്ളൂ എന്ന് പോർത്തുഗീസ് സഞ്ചാരി ഗോമിംഗോ പയസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്ഞിയുടെ അന്തഃപുരം ഭീമാകാരമായ കല്ലുകളാൽ കെട്ടിയ ഒരു വൻ കോട്ടയ്ക്കകത്താണുള്ളത്. കോട്ടയുടെ നാലു വശങ്ങളിലും വലിയ ഉയരത്തിലുള്ള കാവൽമന്ദിരങ്ങൾ ഉണ്ടായിരുന്നു. കാവൽക്കാരെല്ലാവരും അയോധനകല വശമാക്കിയ സ്ത്രീകൾ തന്നെയായിരുന്നു. രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ ഇന്നവിടെ കാണാനുള്ളൂ. അപ്പോൾ ഇതുവരെ വർണിച്ച കൊട്ടാര വിശേഷങ്ങൾ എല്ലാം ‘തള്ളാ’ണെന്നു കരുതരുത്. എല്ലാം സഞ്ചാരികളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. രാജ്ഞിക്ക് കുളിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ കൊട്ടാര സമാനമായ കെട്ടിടത്തിനുള്ളിലെ ജൽ മഹൽ എന്ന കുളം (ക്വീൻസ് ബാത്ത്) വളരെ പ്രസിദ്ധമാണ് . അതിനു വലിയ നാശമൊന്നും ഡക്കാൺ സുൽത്താന്മാർ ഉണ്ടാക്കിയതായി കാണുന്നില്ല. സുൽത്താനമാർക്കും കുളിക്കണമെല്ലോ. ഭൂമിക്കടിയിൽ പോലുമുണ്ടൊരു ശിവക്ഷേത്രം. കല്‍പ്പടവുകള്‍ ഇറങ്ങിയാല്‍ മാത്രം ദൃശ്യമാകുന്ന, വെള്ളത്താല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ശിവക്ഷേത്രമാണിത്. അവിടെയും പ്രതിഷ്ഠ ഇല്ല. എന്നാൽ വിശേഷപ്പെട്ട നന്ദിയുണ്ട്. ഇപ്പോൾ അവിടെ മുട്ടളവ് വെള്ളമേയുള്ളൂ. അവിടുത്തെ നന്ദിയുടെ തിളക്കം അമ്പലത്തിനകത്ത് ഇറങ്ങിചെല്ലാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും എലി വിസർജ്യങ്ങളുടെ പോലുള്ള ഒരു മാതിരി ഗന്ധം എന്നെ ആ വെള്ളത്തിൽ ചവിട്ടുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഹംപിയിൽ കൊട്ടാരത്തിലെ പണിക്കാർക്ക് ഭക്ഷണം കൊടുത്തിരുന്ന പന്തി പോലും ചരിത്ര പ്രധാനമാണ്. പണികഴിഞ്ഞ് അവർ നെടുനീളത്തിൽ ശിലാ പാളികൾ കൊണ്ട് നിർമിച്ച കൽപാത്രങ്ങളുടെ ഇരുവശങ്ങളിലുമായി ഇരിക്കും. ആ ശിലാ ഖണ്ഡങ്ങളിൽ പ്രധാന ഭക്ഷണത്തിന് ഒരു വിസ്താരമുള്ള കുഴി യും കറികൾക്കായി നാലു ചെറിയ കുഴികളും ഉണ്ട്. നടുവിലെ പാത്തിയിലൂടെ വെള്ളം ഒഴുകി കൊണ്ടിരിക്കും. ആവശ്യത്തിന് കൈകൊണ്ടു തന്നെ കോരികുടിക്കാം. അന്നൊക്കെ പുഴവെള്ളം ശുദ്ധീകരിക്കാതെ തന്നെ പാനയോഗ്യമായിരുന്നെല്ലോ. കഴിച്ച ശേഷം വൃത്തിയാക്കാനും സൗകര്യം ഉണ്ട്. ഹംപിയിലെ തനത് നിർമാണ രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കെട്ടിടമാണ് ലോട്ടസ് മഹൽ. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്.. നാലു ഭാഗത്തുനിന്നു നോക്കിയാലും ഏകദേശം ഒരു പോലെ തന്നെ കാണുന്ന ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. രത്നക്കല്ലുകൾ അടർത്തിമാറ്റിയ പാടുകൾ ലോട്ടസ് മഹലിലും മറ്റും കാണാവുന്നതാണ്. അത് പ്രത്യേകമായ ചുണ്ണാമ്പുകൂട്ടും ചുടുകല്ലും മറ്റും കൊണ്ടു നിർമ്മിച്ച കെട്ടിടമാണ്. ഹമ്പിയുടെ കെട്ടിടങ്ങളുടെ നിർമാണ രീതിയിൽ നിന്നും വ്യത്യസ്തമായ വേറെയും കെട്ടിടങ്ങൾ ഇവിടെ ഉണ്ട്. അവയൊക്കെ അധിനിവേശത്തിന്റെ ഭാഗമായി നിർമ്മിക്ക പ്പെട്ടതാവാം. ആനകളെ തളക്കുന്നതിനായി പോലും വൻ കെട്ടിട സമുച്ചയങ്ങളാണ് ഉള്ളത് (എലെഫന്റ് സ്റ്റേബിൾ). പാപ്പാന്മാർക്കും മറ്റും താമസിക്കാനുള്ള കെട്ടിടം ഇപ്പോൾ ശില്പ മ്യൂസിയം ആണ്. നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ അത്രയ്ക്ക് വിസ്താരമേറിയതും വലിയ കൊട്ടാരസമാനമായതുമാണ് അവ. ഹംപിയിലെ പ്രമുഖ ക്ഷേത്രമാണ് വിട്ടാല ക്ഷേത്രം. ഹംപിയില്‍ നിന്ന് ഏകദേശം ഒന്‍പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിട്ടാല ക്ഷേത്രത്തിലെത്തും. സപ്തസ്വരങ്ങള്‍ ഉതിരുന്ന 56 തൂണുകളാണ് ഇവിടുത്തെ വിശേഷം. ക്ഷേത്രത്തിലെ രംഗമണ്ഡപത്തിലാണ് സംഗീതം പൊഴിയ്ക്കുന്ന തൂണുകളുള്ളത്. തൂണുകളുടെ സുരക്ഷയെക്കരുതി ഇപ്പോള്‍ ഇതില്‍ തട്ടുന്നത് വിലക്കിയിട്ടുണ്ട്. ഈ ഭാഗം ഇപ്പോൾ പൂർണമായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ചിരിക്കുകയാണ്. ഒട്ടനവധി പ്രത്യേകതകൾ ഉള്ള ഈ ക്ഷേത്രവും പ്രതിഷ്ഠകളും ഡെക്കാൺ സുൽത്താന്മാരുടെ ആക്രമണത്തിൽ തന്നെയാണ് തകർന്നത്. ഇപ്പോൾ പുനരുദ്ധാരണം നടന്നു വരുന്നുണ്ട്. വിട്ടാല ക്ഷേത്രത്തി ന് സമീപത്തായാണ് കിംഗ്സ് ബാലന്‍സ് അഥവാ തുലാഭാരം. വിശേഷ ദിവസങ്ങളില്‍ രാജാവ് ഇതില്‍ തുലാഭാരം നടത്തിയിരുന്നുവത്രേ.. വിട്ടാല ക്ഷേത്രം മനോഹരമായ വാസ്തു വിദ്യയുടേയും, ശില്‍പ കലയുടേയും സംഗമ സ്ഥലമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്‍ പണിതുവെങ്കിലും കൃഷ്ണദേവരായരുടെ കാലത്താണിത് വിപുലീകരിച്ചത്. വിട്ടാല ക്ഷേത്രത്തിലെ സംഗീത തൂണുകളും അലങ്കാര രഥവും അത്ഭുതങ്ങളാണ്. രഥത്തിന്റെ ചക്രങ്ങൾ കറങ്ങുന്ന രീതിയിലാണ് നിർമ്മിച്ചിരുന്നതെങ്കിലും കേടുപാടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ ഇതിന്‍റെ ചക്രങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. പുതിയ അൻപത് രൂപ നോട്ടിൽ കാണുന്ന ചിത്രം ഹംപി വിട്ടാല ക്ഷേത്രത്തിനു മുൻപിലുള്ള രഥത്തിന്റെതാണ്. ക്ഷേത്രത്തിനു മുന്നിലായി വിട്ടാല ബസാറും, കുറച്ചുമാറി നദിക്കരയില്‍ പുരന്ധരദാസ മണ്ഡപവും. മറുവശത്തായി കല്ലുകൊണ്ട് നിര്‍മ്മിച്ച പാലവും കാണാം. ഒരേ ശരീരത്തിൽ ഒരു ഭാഗത്തു നിന്ന് നോക്കിയാൽ നന്ദിയുടെ ശിരസ്സും മറ്റൊരു ഭാഗത്തു നോക്കിയാൽ ആനയുടെ ശിരസു മായി തോന്നുന്ന തരത്തിൽ ശില്പങ്ങൾ വിറ്റാല ക്ഷേത്രസമുച്ചയത്തിലുണ്ട്. ഒരു തൂണിൽ ചെറു ശിൽപം ഭാഗികമായി വിരൽ കൊണ്ടു മറച്ചു നോക്കിയാൽ ആറ് വ്യത്യസ്ത പ്ര വൃത്തികൾ ചെയ്യുന്ന വാനരന്മാർ ആയി കാണാൻ കഴിയും. നവംബർ മാസത്തിലാണ് ഹംപി ഉത്സവകാലം. വിട്ടാല ക്ഷേത്രവും മറ്റു സ്ഥലങ്ങളും ഒക്കെ സന്ദർശിക്കാൻ തുച്ഛമായ ഫീസേ ഉള്ളൂ. ഫീസ് കൊടുക്കാതെ കാണാവുന്ന പ്രദേശങ്ങളാണ് ഹംപിയിൽ അധികവും. മൊത്തം സമ്പത്ത് കൊള്ളയടിച്ച് തീർക്കാൻ ആറുമാസം എടുത്തു എന്നാണ് ചരിത്രം. നിരവധി ആനകളിൽ കയറ്റി മാസങ്ങൾ എടുത്താണ് സ്വർണവും രത്നങ്ങളും കടത്തിയത്. തിരുവിതാംകൂറിലേക്ക് ടിപ്പു പടയുമായി വന്നപ്പോൾ ഭൂതത്താൻകെട്ട് ആ മുന്നേറ്റം പറഞ്ഞില്ലായിരുന്നെങ്കിൽ ശ്രീ പത്മനാഭന്റെ നിലവറ ഇപ്പോൾ ഒഴിഞ്ഞു കിടന്നേനെ. ഇവിടെയുള്ള ബോട്ടുജട്ടിയില്‍ നിന്നും കുട്ട വഞ്ചിയില്‍ അക്കരെ യുള്ള ഹിപ്പി ഐലന്‍ഡിലെത്താം. ചെറിയൊരു തുരുത്താണ് ഹിപ്പി ഐലന്‍ഡ് അഥവാ വിരാപപൂര്‍ ഗഡേ. ചരിത്ര പ്രാധാന്യമൊന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ പോയില്ല. ആനന്ദം സിനിമയിൽ ഈ ഭാഗമൊക്കെ വിശദീകരിച്ചു ചിത്രീകരിച്ചിട്ടുണ്ട്. ഹംപിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ മാറിയാണ് ഹനുമാന്‍റെ ജന്മ സ്ഥലമായി കരുതുന്ന ആജ്ഞനേയ ഹില്‍. 500 പടികള്‍ കയറി വേണം ഇതിന്‍റെ മുകളിലെത്താന്‍. ചക്രതീര്‍ത്ഥ നദിക്കരയിലാണ് കോദണ്ഡരാമക്ഷേത്രം. ബാലിസുഗ്രീവ യുദ്ധത്തില്‍ വിജയിച്ച സുഗ്രീവനെ രാമന്‍ കിരീടം അണിയിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. വിവിധയിനം വാനരന്മാർ രാമായണ കഥകളെ ഓർമിപ്പിക്കും വിധം ഈ പ്രദേശങ്ങളിൽ ധാരാളമായി ഉണ്ട്. വിരൂപാക്ഷക്ഷേത്രം ഉൾപ്പെടെ ക്ഷേത്ര സമുച്ചയങ്ങളും ബസ്സാറുകളും നദിയുടെ മധ്യത്തിലെ കോടി ലിംഗ പ്രതിഷ്ഠകളും ഒക്കെ കാണ്ടു തീർക്കാൻ ഒരു ദിവസം എടുക്കും. കൊട്ടാര സമുച്ചയവും ഹസാര രാമക്ഷേത്രവും മ്യൂസിയവും കൊട്ടാരക്കെട്ടിനു പുറത്തുള്ള അമ്പലങ്ങളും മറ്റു കണ്ടുതീർക്കാൻ വേറൊരു ദിവസം വേണം. അല്പം അകലെയുള്ള വിട്ടാല ക്ഷേത്രവും ആഞ്ജനേയ പർവ്വതവും ഋഷ്യമൂകാചല വും ഒക്കെ മൂന്നാം ദിവസവും കണ്ടു തീർത്താൽ ഹമ്പി ഏതാണ്ട് 80 ശതമാനം കണ്ടെന്ന് നമുക്ക് ആശ്വസിക്കാം. തിരുവനന്തപുരത്തു നിന്ന് ഹംപി വരെ 1050 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിനിൽ ആണെങ്കിൽ ബാംഗ്ലൂർ വഴി അല്ലാതെ ഗോവ വഴിയും ഹോസ്‌പെറ്റൽ എത്താം. ട്രെയിനിൽ ഏതാണ്ട് 30 മണിക്കൂർ യാത്ര വേണ്ടിവരും. ഹൂബ്ലിയിലേക്ക് നേരിട്ട് പറന്ന ശേഷം അവിടെനിന്ന് ട്രെയിനിലോ ബസിലോ ഹോസ്പെറ്റലേക്ക് പോകാം. അങ്ങനെ ആകുമ്പോൾ എട്ടു മണിക്കൂർ യാത്ര മതിയാകും. ബാംഗ്ലൂർ വരെ വിമാനത്തിലും പിന്നെ ട്രെയിനിലും പോവുകയാണ് മറ്റൊരു മാർഗ്ഗം. അതാകുമ്പോൾ 13 മണിക്കൂർ മതിയാകും. സ്വന്തം വാഹനത്തിൽ പോയാൽ ഹമ്പി യിലേക്കുള്ള യാത്ര അടിപൊളി ആകും. പക്ഷേ അതിന് 15- 18 മണിക്കൂർ വരെ ഓടിക്കേണ്ടി വരും. സ്വന്തം വാഹനം ഉണ്ടെങ്കിൽ ഹമ്പിയിലെ സന്ദർശനം കൂടുതൽ ആസ്വാദ്യകരമാകും എന്ന് പറയാതെ വയ്യ. ഹോസ്പെറ്റ് നിന്ന് ധാരാളം ബസ്സുകൾ ഉള്ളതിനാൽ ആദ്യ ദിവസം അവിടെ നിന്ന് ബസ്സിലാണ് ഞങ്ങൾ ഹംപിയിൽ ചെന്ന് ഇറങ്ങിയതെങ്കിലും പിന്നെ എല്ലായിടത്തും ഓട്ടോയിൽ തന്നെ സഞ്ചരിച്ചു. ഓരോ ചെറിയ യാത്രക്കും ഓട്ടോ പിടിക്കുന്നത് നഷ്ടമുണ്ടാക്കും. സ്ഥലങ്ങൾ അറിയാത്തതും പ്രയാസമുണ്ടാക്കും. കൊറോണ കാലമായതിനാൽ സഞ്ചാരികൾ കുറവാണ്. അതുകൊണ്ടാവാം ഓട്ടോക്കാരും ദുരിതത്തിലാണ്. അവർ വലിയ വിലപേശൽ ഇല്ലാതെ നമ്മെ കൊണ്ടുപോകാൻ സമ്മതിക്കും. മൊത്തത്തിൽ ഒരു തുക പറഞ്ഞുറപ്പിച്ചാണ് ഞങ്ങൾ സന്ദർശനം നടത്തിയത്. എല്ലാ ദിവസവും ഹോസ്പെറ്റ് മല്ലിഗി ഹോട്ടലിൽ നിന്ന് ഞങ്ങളെ കയറ്റി ഹംപി മുഴുവൻ ഓരോ ഭാഗമായി കാണിച്ചു് അവസാന ദിവസം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ ഓട്ടോക്കാരൻ ന്യായമായ തുകയ്ക്ക് തയ്യാറായി. ഞങ്ങൾ സന്ദർശനം നടത്തിയ ദിവസം രുദ്ര നരസിംഹമൂർത്തി ക്ഷേത്രവും ബഡാവിലിംഗ പ്രതിഷ്ഠയും ഉള്ള ഭാഗത്ത് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയില്ല. കൊറോണ ആണോ മറ്റെന്തെങ്കിലും കാരണം ആണോ എന്ന് അറിയില്ല. എന്നാൽ അതിനകത്ത് കേന്ദ്ര സർക്കാരിൻറെ പ്രതിനിധികളായ കുറേപ്പേർ നിൽക്കുന്നുണ്ടായിരുന്നു. മിടുക്കനായ ഞങ്ങളുടെ ഓട്ടോഡ്രൈവർ വേലിക്കെട്ടിന്റെ പിൻഭാഗത്തുള്ള ഒരു വഴിയിലൂടെ ഞങ്ങളെയും കടത്തിവിട്ടു. അവിടെ ചെന്ന് കേന്ദ്ര സർക്കാരിൻറെ ആളാണെന്ന മട്ടിൽ ഞങ്ങളും കാഴ്ചകളൊക്കെ കണ്ടു നടന്നു. മോൺസന്റെ നാട്ടിലുള്ളവർ അല്ലെ; മോശക്കാരാവാൻ പറ്റില്ലല്ലോ. അവർക്കു വിതരണം ചെയ്ത ഇളനീരിൽ പങ്കുപറ്റാൻ പോകാതെ പുറത്തിറങ്ങി. വിരൂപാക്ഷ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്. എന്നാൽ സംഗമ വംശത്തിൽ രണ്ട് കാലയളവിലായി വിരൂപാക്ഷ എന്ന പേര് സ്വീകരിച്ച് രണ്ടു രാജാക്കന്മാർ ഭരിച്ചിരുന്നു. പൊതുവേ രാജാക്കന്മാരുടെ പേരുകളും അമ്പലങ്ങളുടെ നിർമിതിയും കാലാനുസൃതമായി വിലയിരുത്തിയാൽ ശൈവഭക്തി യിൽ നിന്ന് വൈഷ്ണവ ഭക്തിയിലേക്കുള്ള ഒരു മാറ്റം ദൃശ്യമാകും. പിന്നീട് ശൈവ-വൈഷ്ണവ രീതികളുടെ സാമന്വയത്തിന് രാജാക്കന്മാർ തന്നെ പരിശ്രമിച്ചു എന്നതിന് അവിടുത്തെ ശില്പങ്ങളിൽ തെളിവുകൾ ദൃശ്യമാണ്. ഒരേ ശില്പത്തിൽ ആനയും നന്ദിയും ദർശിക്കാൻ കഴിയുന്നത് ഇതിനു ഉദാഹരണമാണെന്നും ചരിത്രകാരണംർ പറയുന്നു വിരൂപാക്ഷ ബസാറിന് മദ്ധ്യ ഭാഗത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുഴക്കരയിലെത്തി പുഴ വിശാലമായി ചുറ്റിവളഞ്ഞു പോകുന്ന ഭാഗത്ത് ദ്വീപിലാണ് കോടി ശിവലിംഗപ്രതിഷ്ഠ ഉള്ളത്. പാറയിൽ നിരവധി ശിവലിംഗങ്ങൾ നിരനിരയായി കൊത്തിവെച്ചിട്ടുണ്ട്. വെള്ളം കുറവായിരിക്കുമ്പോൾ അവിടെ നടന്നെത്താത്താൻ കഴിയും. പക്ഷേ പാറക്കെട്ടുകളിൽ കയറിയിറങ്ങിയുള്ള യാത്ര ദുഷ്കരമാണ്. എന്നാൽ അവിടുത്തെ മലമടക്കുകളിലും പാറകളിലും ശില്പങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അത് കാണുമ്പോൾ അക്കാലത്ത് ശിൽപം കൊത്തുക എന്നത് ചുവരിൽ ചിത്രം എഴുതുന്നതിനേക്കാൾ ആയാസരഹിതമായ പണിയാണെന്ന് തോന്നി പോകും. ചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കിയ ശേഷം ഹംപി സന്ദര്‍ശിക്കുന്നതാണുചിതം.. ഒരു ഗൈഡിന്‍റെ സഹായം ഉണ്ടെങ്കില്‍ നന്നായിരിക്കും. എന്റെ ക്യാമറക്ക് അല്പവും വിശ്രമം നല്കാൻ കഴിയാത്തവിധം ദൃശ്യങ്ങളുടെ ഒരു മാസ്മരിക ലോകത്തായിരുന്നു ഞാൻ. ഹംപിയില്‍ മാതംഗഹില്ലില്‍ നിന്നുള്ള സൂര്യാസ്തമനവും സൂര്യോദയവും മികച്ചതാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഹംപിയില്‍ എത്താൻ ഏറ്റവും സൗകര്യപ്രദമായത് ട്രെയിൻ തന്നെയാണ്. ഹോസ്പെറ്റിൽ ഇറങ്ങിയാൽ ധാരാളം ഹോട്ടലുകളും യാത്ര സൗകര്യങ്ങളും കിട്ടും. ഹംപി ശിലാശില്പങ്ങളുടെ ഒരു അക്ഷയ ഖനിയാണ്. കലാ വിരോധികളായ കടന്നുകയറ്റക്കാർ എത്രയൊക്കെ തച്ചു തകർത്തിട്ടും അവശേഷിക്കുന്നവ നമ്മോടു വിളിച്ചുപറയുന്നത് ആ കാലഘട്ടത്തിലെ മികച്ച സാങ്കേതികവിദ്യയുടെ വിളംബരമാണ്. പടുകൂറ്റൻ പാറകൾ എങ്ങനെ ഇത്ര അളവൊത്ത് മുറിച്ചെടുക്കുന്നു. അതിൽ എങ്ങനെ ലക്ഷണമൊത്ത ശില്പങ്ങൾ കൊത്തിയെടുക്കുന്നു. അവിടെ വലിയ പാറകൾ മുറിക്കുന്നതിനു ഒരേ നേർരേഖയിൽ ഇതിൽ ഒരു ചിത്രത്തിലെപ്പോലെ ചെറുകുഴികൾ കൊത്തിയെടുക്കുമത്രേ, പിന്നെ അതിൽ കുറ്റികൾ അടിച്ചുകയറ്റി വെള്ളം നിറച്ച് അതിനെ പാളിയായി മുറിച്ചെടുക്കുമത്രേ. അങ്ങനെ മുറിച്ചു മാറ്റിയ പാറകളുടെ ബാക്കിഅവിടെ ധാരാളമായി കാണാം. എനിക്ക് മനസിലാകാത്തത് അങ്ങനെയെങ്കിൽ ഒരു കല്ല് മുറിക്കാൻ തന്നെ ദീർഘകാലത്തെ പരിശ്രമം വേണ്ടി വരുമെല്ലോ. ഹംപിയിലെ ശിലാ ഖണ്ഡങ്ങളും അതിലെ ശില്പങ്ങളും കണ്ടാൽ അനായാസമായി അയത്ന ലളിതമായി ചെയ്തതുപോലെ തോന്നും. അവ എണ്ണിയാൽ ഒടുങ്ങാത്ത അത്രയ്ക്കുണ്ട് താനും. 1200 -1300 കാലഘട്ടങ്ങളിലാണ് അത് ചെയ്തത് എന്നോർക്കുമ്പോൾ അത്ഭുതം അവസാനിക്കുന്നില്ല. ഹംപിയുടെ സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നു വെന്നറിയാന്‍ ഇവിടുത്തെ പ്രസിദ്ധമായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സഹായിക്കും. അവിടെ വിജയനഗര സാമ്രാജ്യത്തിന്‍റെ ചെറുരൂപം കാണാന്‍ കഴിയും. കണ്ടാലും പഠിച്ചാലും തീരാത്ത അറിവിന്റെ ആഴക്കടലാണ് ഹംപി. വായിച്ചു തീരാത്ത ആ പുസ്തകം തൽക്കാലത്തേക്ക് മടക്കി വച്ച് ഞാൻ തിരികെ പൊന്നു. പ്രൗഢിയുടെ ഔന്നത്യത്തില്‍ നിന്ന ഒരു രാജ്യത്തെ തോല്പിച്ചതും കൊള്ളയടിച്ചതും മനസിലാക്കാം. കൊള്ളയടിച്ചതിനു പുറമേ ആ മഹോന്നതമായ സംസ്കാരത്തെയും സർഗ്ഗസൃഷ്ടികളെയും കഠിനാദ്ധ്വാനവും കലാമികവും ആസൂത്രണവും ഒത്തുചേർന്നു രൂപപ്പെടുത്തിയ ആ സുന്ദര ശില്പങ്ങളെയും വൻനിർമ്മിതികളെയും തകര്‍ത്ത് തരിപ്പണമാക്കിയതിന്‍റെ പിന്നിലെ ചേതോവികാരം എത്ര ആലോചിച്ചാലും മനസ്സിലാകില്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അത്രമേൽ ദുഷ്ടബുദ്ധിയുള്ളവർക്കേ ഇത്രമേൽ ക്രൂരമായി പെരുമാറാൻ കഴിയൂ. തകർക്കപ്പെട്ട ആ എണ്ണിയാലൊടുങ്ങാത്ത ചരിത്ര സ്മാരകങ്ങളുടെ മുന്നിൽ നിന്ന് മടങ്ങുമ്പോൾ യാത്രികൻറെ മനസിൽ എന്നെന്നേക്കുമായി ഒരു വിങ്ങൽ അവശേഷിക്കും.

Wednesday 21 July 2021

കാകതീയ കീർത്തി തോരണം- ശ്രീകുമാർ ജി
തെലങ്കാനയിലെ വാറംഗൽ കോട്ടയുടെ അലംകൃത കവാടമാണ് കാകതീയ കീർത്തി തോരണം. 2014 ജൂൺ 2 ന് നമ്മുടെ ഇരുപത്തൊൻപതാമത്തെ സംസ്ഥാനമായി തെലംഗാന നിലവിൽ വന്നപ്പോൾ സംസ്ഥാന ചിഹ്നം ആയി നിശ്ചയിക്കപ്പെട്ടത് ഈ കീർത്തി തോരണം എന്നു വിളിക്കുന്ന കാകതീയ കലാ തോരണം ആണ്. മറ്റൊരിടത്തും ഇല്ലാത്ത വ്യത്യസ്തതയാർന്ന രൂപഭംഗിയുള്ള ആ കലാസൃഷ്ടി മനസിൽ ഇടം പിടിച്ചതിനാൽ അതിന്റെ ചരിത്രത്തെ കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് വീരസാഹസിക പോരാട്ടങ്ങളുടെ ആ ചരിത്ര ഭൂമിയെ കുറിച്ച് അറിയാൻ ഇടയായത്. അതോടെ വാറംഗൽ കോട്ട സന്ദർശിക്കാൻ മോഹമുദിച്ചു. പന്ത്രണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാകതിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കൽ. ഹൈദരാബാദിനു ഏകദേശം 150 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന തെലങ്കാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് വാറംഗൽ. വാറംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അടുത്താണ് കോട്ട. ഒരു പ്രധാന ദേശീയ പാതയായ NH 163 കടന്നുപോകുന്നത് വാറംഗലിലൂടെയാണ്. കേരളത്തിൽ നിന്നുള്ള കേരള എക്സ്പ്രസ്സ്‌ തുടങ്ങി നിരവധി ട്രെയിനുകൾ ദിവസവും ഇതുവഴി കടന്നുപോകുന്നു. വാറംഗൽ എയർ പോർട്ട്‌ ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ഹൈദരാബാദാണ് അടുത്ത എയർപോർട്ട്. ഹൈദരാബാദിൽ നിന്ന് ദിവസേന മുപ്പതിൽ അധികം ട്രെയിനുകൾ വാറംഗൽ വഴി പോകുന്നുണ്ട്. അതുകൊണ്ട് ഇവിടേക്കുള്ള യാത്ര സുഗമമാണ്.
കോട്ട മാത്രമല്ല സ്വയംഭൂ ശിവക്ഷേത്രവും ആയിരം തൂണുള്ള ക്ഷേത്രവും ഖുശ് മഹലും ഭദ്രകാളി ക്ഷേത്രവും തടാകവും ഒക്കെയായി കാണാൻ നിരവധിയുള്ള ഒരു മനോഹരമായ പ്രദേശമാണ് വാറംഗൽ. വാറംഗൽ റെയിൽവേ സ്റ്റേഷൻ വൃത്തിയുള്ളതും ചിത്രങ്ങൾ കൊണ്ട് ഭംഗി വരുത്തിയിട്ടുള്ളതും ഇതേ കീർത്തി തോരണത്തിന്റെ മാതൃകയിൽ കവാടം നിർമിച്ചിട്ടുള്ളതുമാണ്. രണ്ടു മൂന്നു ദിവസമായി തെലങ്കാനയിലുണ്ടെങ്കിലും വാറംഗലിനായി മിച്ചം കിട്ടിയത് ഒരു പകൽ മാത്രമാണ്. വാറംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് ആദ്യം പോയത് ആയിരം തൂൺ ക്ഷേത്രത്തിലേക്കാണ്. ക്ഷേത്രം ഒട്ടൊക്കെ തകർന്നെങ്കിലും കേന്ദ്ര പുരാവസ്തു വകുപ്പ് അതൊക്ക പുനർനിർമ്മിച്ച് വെടിപ്പാക്കിയിട്ടുണ്ട്. കരിങ്കൽ പാളികളിൽ അലങ്കാരപ്പണികൾ ചെയ്ത ജാലകങ്ങളും മറ്റു മികവാർന്ന ശില്പങ്ങളും കാണുമ്പോൾ കാകതിയ ശില്പകലാ മികവിനെ ആരും നമിച്ചുപോകും. ക്ഷേത്രകുളത്തിൽ നിരവധി മീനുകളും സ്വർണ വരകളുള്ള ആമകളുണ്ട്. അവിടെ എത്ര നേരം വേണമെങ്കിലും കണ്ടു നിൽക്കാം.
പക്ഷെ അവിടെ അധികം സമയം ചെലവഴിക്കാനില്ലാത്തതു കൊണ്ട് കുറേ ചിത്രങ്ങൾ എടുത്ത ശേഷം വളരെ കാലമായി കാണാൻ ആഗ്രഹിച്ച വാറംഗൽ കോട്ടയിലേക്ക് തിരിച്ചു. ഭദ്രകാളി ക്ഷേത്രം കാണാതെ പോകുന്നത് ശരിയല്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതുകൊണ്ട് അവിടെയും കയറി. തെലുങ്കൻ രീതിയിലുള്ള ക്ഷേത്ര ഗോപുരമൊക്ക ഉണ്ടെങ്കിലും ഒരു പഴമയുടെ സുഖം അവിടെ കിട്ടിയില്ല. വലിയ പാറകളുടെ മുകളിൽ വരെ വലിയ വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തെ തടാകവും അതിലേക്ക് ഇറങ്ങി നിൽക്കുന്ന കൂറ്റൻ പാറകളും ഒക്കെയായി ആ സ്ഥലം നയനമനോഹരമാണ്. അവിടെയും അധികം സമയം കളയാതെ കോട്ടയിലേക്ക് വച്ചുപിടിച്ചു. കോട്ടയെന്ന് പറയാൻ എന്തെങ്കിലും അവശേഷിച്ചിട്ടുള്ള ഭാഗത്ത്‌ ഓട്ടോ നിർത്തി. കോട്ടയ്ക്ക് മുകളിൽ കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു. 1199ൽ കാകതിയ രാജാവായിരുന്ന ഗണപതി ദേവാണ് കോട്ട നിർമ്മിച്ചതെങ്കിലും അത്‌ പൂർണ രൂപത്തിൽ1261ൽ പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ മകൾ റാണി രുദ്രമാ ദേവിയാണ്. മാർക്കോ പോളോ കാകതീയ സാമ്രാജ്യത്തെ കുറിച്ചും രുദ്രമാ ദേവിയെ കുറിച്ചും അവരുടെ ഭരണ മികവിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. എത്ര വിശാലമായ കോട്ടയായിരുന്നു. വമ്പൻ കിടങ്ങുകളും സർവ്വ സന്നാഹ ങ്ങളുമുള്ള രാജധാനിയും കൊട്ടാരങ്ങളും രാജപാതകളും ഒക്കെയായി വിലാസിയ രുദ്രമാ ദേവിയുടെ സുവർണ കാലം മനസ്സിൽ തെളിഞ്ഞു. കോട്ടയ്ക്ക് മുകളിൽ നിന്നപ്പോൾ തന്നെ ആ അലംകൃത കമാനങ്ങൾ ദൃശ്യമായി. വിശാലമായ ഒരു മൈതാനത്തിൽ നാലു വശങ്ങളുടെയും നടുവിൽ ഓരോ കമാനങ്ങൾ. അവയെല്ലാം ഒറ്റക്കല്ലിൽ കൊത്തി യെടുത്തവയാണ്. ആ മൈതാനം ചുറ്റി ടിക്കറ്റ് കൗണ്ടറിലെത്തി ആളിനും ക്യാമറയ്ക്കും പ്രത്യേകം ടിക്കറ്റ് എടുത്തു. സ്വയംഭൂ ശിവ ക്ഷേത്ര മൈതാനത്തിലേക്ക് ഇറങ്ങിയപ്പോൾ തോക്ക് ധാരിയായ ഒരു കാവൽ ഭടൻ ക്യാമറക്ക് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് എന്നോട് ചോദിച്ച് ഉറപ്പ് വരുത്തി. തികച്ചും അത്ഭുതപ്പെടുത്തുന്നതും ഒപ്പം തന്നെ വേദനിപ്പിക്കുന്നതുമായ ഒരു കാഴ്ചയാണ് സ്വയംഭൂ ശിവ ക്ഷേത്രം നമുക്ക് നൽകുന്നത്. യുദ്ധം കഴിഞ്ഞ് നാലുപാടും ചിതറിക്കിടക്കുന്ന കബന്ധങ്ങൾ പോലെ മനോഹര ശില്പങ്ങളുടെ ശരീര ഭാഗങ്ങൾ എമ്പാടും. അവ കഴിയുന്നത്ര പെറുക്കി കൂട്ടി അമ്പലങ്ങളായും കൽമണ്ഡപങ്ങളായും ഒക്കെ പുനസ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നു. ഒരു ശില്പം പോലും അതിന്റെ പൂർണരൂപത്തിൽ അവിടെ കാണാൻ കഴിയില്ല. അംഗ വിഹീനാരായ ദ്വാരപാലകന്മാരും സാലഭഞ്ജികമാരും ആന,സിംഹ,കുതിര ശില്പങ്ങളും നശിപ്പിക്കപ്പെട്ട ആ മഹാ സംസ്കൃതിയെ ഓർമപ്പെടുത്തുന്നു. ആ കാലഘട്ടത്തിൽ ശില്പകല എത്രമാത്രം വികസിച്ചിരുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്താൻ ഇപ്പോൾ അവിടെ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ തന്നെ ധാരാളം. ഒരു വിങ്ങലോടെ മാത്രമേ ഓരോ ശില്പ ഖണ്ഡങ്ങളെയും കണ്ട് മുന്നോട്ടു പോകുവാൻ കലാസ്നേഹിയായ ഒരു യാത്രികന് കഴിയൂ. വിവിധ പടയോട്ടങ്ങളും മഹായുദ്ധങ്ങളും വാറംഗൽ കോട്ടയെയും സ്വയംഭൂ ശിവ ക്ഷേത്രത്തെയും കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതെ തകർത്തു കളഞ്ഞു.
1309 ൽ അലാവുദീൻ ഖിൽജിയുടെ ജനറൽ മാലിക് കാഫിർ വാറംഗൽ ആക്രമിച്ച് കുറെ മുടിച്ചു.1329ൽ ഉല്ലുഖാൻ തലസ്ഥാനം അടിച്ചു നിരത്തി. ആനകളെ കൊണ്ട് മറിച്ചിട്ടും സൈനികരെ കൊണ്ട് അടിച്ചു പൊട്ടിച്ചും ഓരോരോ ശില്പങ്ങളായി തകർത്തു. അന്ന് ഇന്ത്യയിൽ പീരങ്കികൾ ഉപയോഗിച്ച് തുടങ്ങിയിട്ടിലെങ്കിലും പീരങ്കി കൊണ്ട് തകർക്കുന്നതിനേക്കാൾ ഭീകരമായ നാശമാണ് അവിടെ കാണാൻ കഴിയുക. യുദ്ധം നടത്തുന്നവർ എന്തിനാണ് സംസ്കാരത്തെയും കലാമികവിനെയും ഇല്ലാതാകുന്നത്. എത്ര പേരുടെ ചോര നീരാക്കി വിയർപ്പൊഴുക്കിയുള്ള എത്ര കാലത്തെ കഠിനാദ്ധ്വാനം, എത്ര മികച്ച ഭാവന, ആസൂത്രണ മികവ്, എഞ്ചിനീയറിംഗ് വൈദഗ്ധ്യം എല്ലാം മണ്ണിനടിയിലാക്കാൻ തക്ക ക്രൂരത മനുഷ്യർക്കുണ്ടാവുമോ. ആ ശില്പങ്ങൾ അസ്ഥിസമാനമായി ചിതറിക്കിടക്കുന്നത് കാണുമ്പോൾ ആർക്കാണ് വേദന തോന്നാത്തത്. ആ സംസ്കാരം, ആ ജീവിതരീതി, ആ വിശ്വാസ പ്രമാണങ്ങൾ അതൊക്ക ഇനി ഒരിക്കലും വളർന്നു വരരുത് എന്ന ചിന്തയിൽ നിന്നാവും അക്രമണ കാരികൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതൊക്കെ കണ്ടപ്പോൾ 2001ൽ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യ യിലെ കൂറ്റൻ ബുദ്ധ പ്രതിമകൾ താലിബാൻ ദീർഘ കാലത്തെ പീരങ്കി ആക്രമണത്തിൽ തകർത്ത ദൃശ്യങ്ങളാണ് ഓർമ്മ വന്നത്.1221ൽ ചെങ്കിസ്ഖാൻ മുതൽ തുടങ്ങിയതാണ് ബുദ്ധ പ്രതിമകളോടും ആ സംസ്കാരത്തോടു മുള്ള ആക്രമണങ്ങൾ. ഇതേ രീതി ബ്രട്ടീഷുകാർ ചെയ്തെങ്കിൽ ഇന്ന് നമ്മുടെ അഭിമാന സ്തംഭങ്ങളായ കുത്തബ്‌മിനാറും താജ്മഹലും ഒന്നും കാണില്ലായിരുന്നു. ആ പ്രദേശത്ത് തകർക്കാതെ അവശേഷിക്കുന്ന ഏക കെട്ടിടം ഖുശ് മഹൽ മാത്രമാണ്. അത് ഈ അക്രമണങ്ങൾക്ക് ശേഷം യുദ്ധ വിജയികൾ പിന്നീട് നിർമ്മിച്ചതാകാം. അതിന്റെ മേൽക്കൂര കരിങ്കല്ല് കൊണ്ട് ആർച്ച് രൂപത്തിൽ നിർമിച്ചതാണ്. അത്‌ കേടാവാതെ നിലനിർത്താൻ അതിൽ ഭാരം കൊടുക്കാതെ പുതിയ മേൽക്കൂര അതിനു മുകളിൽ പിന്നീട് നിർമിച്ചിട്ടുണ്ട്. കുറച്ചു മാറി കാകതീയ ചിൽഡ്രൻസ് പാർക്കിനുള്ളിൽ കൂടി നടന്നു ചെന്നാൽ ഒരു കുന്നിൻ മുകളിലെ അമ്പലവും നിരീക്ഷണ ഗോപുരവും കാണാം. അവിടെ പൊതുവായ ഒരു കാര്യം ഒരമ്പലത്തിലും പ്രതിഷ്ഠകൾ ഇല്ല എന്നതാണ്. ചില അംഗഭംഗം വന്ന ശിവലിംഗങ്ങളും ഗണപതി, നന്ദി ശില്പങ്ങളും മേൽക്കൂരയില്ലാത്ത സ്വയംഭൂ ശിവ ക്ഷേത്രത്തിൽ കാണാം.
ഇപ്പോൾ പുരാവസ്തു വകുപ്പ് നിരന്തരമായി വാറംഗലിൽ ഉത്ഘനനം നടത്തി ക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ഓരോ ദിവസവും അവിടെ പുതിയ ക്ഷേത്രങ്ങളും മറ്റു നിർമ്മിതികളും ഒക്കെ കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. എവിടെ കുഴിച്ചാലും ശില്പവേല ചെയ്ത ശിലാ ഖണ്ഡങ്ങളാണ് ലഭിക്കുക. അഴുക്ക് വെള്ളം കൊണ്ടുപോകാൻ പൈപ്പ് ഇടാനായി വഴിയരുകിൽ കുഴിച്ച കുഴിയിൽ നിന്നു പോലും അത്തരം ശിലകൾ കിട്ടിയിരിക്കുന്നത് ഞാൻ നേരിൽ കാണുകയുണ്ടായി.
ഒട്ടൊക്കെ നശിച്ചെങ്കിലും കണ്ടെത്തിയവയുടെ ചരിത്ര പ്രാധാന്യവും പൗരാണിക പ്രൗഢിയും കണക്കിലെടുത്ത് കോട്ടയും ക്ഷേത്രങ്ങളുമെല്ലാം യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഇടം നൽകുന്നതിനുള്ള ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. അവിടം സന്ദർശിക്കണമെന്ന ആഗ്രഹം നടന്നതിലെ സന്തോഷവും ഒപ്പം ഒരു മഹാ സംസ്കൃതിയുടെ ശവപ്പറമ്പിലൂടെ നടക്കേണ്ടി വന്നതിന്റെ വിങ്ങലും പേറിയാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്. തെലങ്കാന സന്ദർശിക്കുന്ന ആരും ഒഴിവാക്കാൻ പാടില്ലാത്ത ഒരു അത്ഭുത പ്രദേശമാണ് വാറങ്കൽ. ......

Monday 1 March 2021

സുമംഗലി ഭവ : -ജി.ശ്രീകുമാര്‍
വാരണാസിയിലെത്തുന്ന എല്ലാ ഭക്തരുടെയും ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഗംഗാ ആരതി ദര്‍ശിക്കുക എന്നത്. എന്നാല്‍ എനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. അത് കാശി വിശ്വനാഥനെ ദര്‍ശിക്കുക എന്നാവും പൊതുവെ കരുതുക. എന്നാല്‍ അതല്ല. എന്റെ കൈവശമുള്ള കലശത്തിലെ ചിതാഭസ്മം ഗംഗയുടെ ആഴങ്ങളില്‍ നിമഞ്ജനം ചെയ്യുക. വാരണാസിയുടെ തീരത്തെ ഘട്ടുകളില്‍ അത് ചെയ്യാവുന്നതേയുള്ളു. പക്ഷേ അവിടെ നിരവധി ചടങ്ങുകള്‍ ഉണ്ട്. അത്തരക്കാരെ കണ്ടാലുടനെ ആര്‍ത്തി പൂണ്ട പാണ്ഡെകള്‍ ഓടിയെത്തും. പിന്നെ അവരുടെ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കണം. നല്ലൊരു തുക ദക്ഷിണയായും പൂജയ്ക്കുള്ള ചിലവായും കൊടുക്കണം. ഏറ്റവും വലിയ പ്രശ്നം അതല്ല. അവിടെ ഗംഗയുടെ തീരത്ത് മുങ്ങി നിവരണം എന്നതാണ് ; അവിടെ മുഴുവനും മലിനമാണ്. സകല ചവറുകളും വന്നടിഞ്ഞ് ഒരുമാതിരി അഴുക്കുചാല്‍ പോലെ. അതൊഴിവാക്കാനുള്ള എന്റെ തന്ത്രമായിരുന്നു ആരതിയുടെ തൊട്ടുമുമ്പ് ഗംഗയിലൂടെയുള്ള ഒരു ബോട്ടുയാത്ര. ഗംഗയുടെ ആഴമുള്ള ഏതെങ്കിലും ഭാഗത്ത് എത്തുമ്പോള്‍ ചിതാഭസ്മം അവിടെ നിക്ഷേപിക്കുക. പിന്നെ ഗംഗയുടെ ഓളപ്പരപ്പില്‍ തന്നെയിരുന്ന് ഗംഗാ ആരതി കാണുക. പക്ഷേ ഒരു പ്രശ്നമുണ്ട്. ചെറിയ ബോട്ടാണെങ്കിലും ഒറ്റയ്ക്ക് ഒരു ബോട്ടു പിടിക്കുക ചെലവേറിയ കാര്യമാണ്. തുഴയുന്ന ബോട്ടുകളും ഉണ്ട്. അവയ്ക്ക് വാടക കുറവാണെന്ന് കേട്ടിട്ടുണ്ട്. നദിയുടെ തീരത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയതും കുറെ ബോട്ടുടമകള്‍ വളഞ്ഞു. ഞാന്‍ തുഴച്ചില്‍ ബോട്ട് തിരക്കി. ഭാംഗ് വായില്‍ തിരുകിയ ഒരു ബോട്ടുകാരന്‍ ആ രഹസ്യം എന്നോട് പറഞ്ഞു. 'തുഴയുന്ന ബോട്ടുകളില്‍ ആരും കയറില്ല. അവ ശവശരീരങ്ങള്‍ ഗംഗയില്‍ താഴ്ത്താന്‍ കൊണ്ടു പോകുന്നവയാണ്. രോഗം വന്ന് മരിച്ചവരുടെ ശവങ്ങളൊക്കെയാവും'. അയാള്‍ എന്നെ പേടിപ്പിച്ചു. 'സാബിന് നല്ല ബോട്ടു തരാം'. അയാള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ലെന്ന് തോന്നിയെങ്കിലും അയാളോടൊപ്പം തന്നെ പോയി. 'എത്രയാ വാടക'. കണക്ക് പറഞ്ഞ് ഉറപ്പിച്ചില്ലെങ്കില്‍ പിന്നെ പ്രശ്നമാകും. 'അത് പേടിക്കണ്ട. മറ്റ് ചിലരെ കൂടി സംഘടിപ്പിച്ച് കുറഞ്ഞ കാശില്‍ കൊണ്ടുപോകാം'. അയാള്‍ പറഞ്ഞു. എന്നെ ഒരു ബോട്ടില്‍ കൊണ്ടെത്തിച്ചിട്ട് അയാള്‍ വീണ്ടും ഇരതേടി ഇറങ്ങി. ആറേഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ്. ബോട്ട് ഓടിക്കുന്നയാള്‍ അവിടെ ക്ഷമയോടെ ഇരിപ്പുണ്ട്. അയാള്‍ കൈപ്പത്തിയ്ക്കുള്ളില്‍ വച്ച് എന്തോ സാധനം ഞരടുകയും പിന്നെ കൈകള്‍ തമ്മില്‍ കൂട്ടിയടിച്ച് ശബ്ദം കേള്‍പ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ആ പദാര്‍ത്ഥം വായിലേക്ക് തിരുകി. അതും ഭാംഗ് പോലെ എന്തെങ്കിലും ലഹരി വസ്തു ആയിരിക്കും എന്നെനിക്ക് മനസ്സിലായി. മണികര്‍ണ്ണികഘാട്ടിലും ഹരിശ്ചന്ദ്രാഘാട്ടിലും ശവശരീരങ്ങള്‍ കത്തുന്നത് സന്ധ്യ ആകാറായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞ് കാണാം. വാരണാസിയിലെ ഗംഗയുടെ തീരം മുഴുവന്‍ പടിക്കെട്ടോടു കൂടിയ കടവുകളാണ്. പക്ഷേ ഓരോന്നിനും പേരുകളും രീതികളും വ്യത്യസ്തമാണ്. പടിക്കെട്ടുകള്‍ കയറി ചെല്ലുന്നിടത്ത് തീപ്പെട്ടിക്കൂടുകള്‍ അടുക്കി വച്ചതു പോലെ പല രീതിയില്‍ പണിത കെട്ടിടങ്ങള്‍. എത്രയധികം സംസ്കാരങ്ങള്‍ വന്നടിഞ്ഞ നാടാണിത്. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴേക്ക് ഭാംഗ് ചവയ്ക്കുന്നയാള്‍ വീണ്ടുമെത്തി. കൂടെ ഒരാളുമുണ്ട്. തലമുടി സാരിതലപ്പു കൊണ്ട് മൂടി ഉത്തരേന്ത്യക്കാരിയാണെന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന വേഷവിധാനങ്ങളോടെയുള്ള ഒരു സ്ത്രി. അവര്‍ ബോട്ടില്‍ എന്നെ കണ്ടതും അതില്‍ കയറാനറച്ചു. അവര്‍ക്ക് ഒറ്റയ്ക്ക് ഒരു ബോട്ട് വേണം. കാശ് പ്രശ്നമല്ലെന്ന് തോന്നി. ഒരു മുപ്പത്തിയഞ്ച് വയസ്സു വരും. ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള ഹിന്ദി. സംസാരം കേട്ടപ്പോള്‍ ആളല്‍പ്പം മോഡേണ്‍ ആണെന്ന് തോന്നി. ഭാംഗ് ചവയ്ക്കുന്നയാള്‍ എന്നെ ചൂണ്ടി ബോട്ടിലിരിക്കുന്ന മദ്രാസി ഒരു മാന്യനാണെന്നും പാവമാണെന്നുമൊക്കെ പറഞ്ഞ് ഫലിപ്പിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അതില്‍ കയറാന്‍ ഒരുവിധം അവര്‍ സമ്മതിച്ചു. ബോട്ടില്‍ ഇനി ആരെയും കയറ്റരുത് എന്നവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ബോട്ടുകാരന്‍ പറഞ്ഞ തുക അവര്‍ സമ്മതിക്കുകയും ചെയ്തു. ആ തുക കൂടുതലാണെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. കുറഞ്ഞ കാശില്‍ കൊണ്ടു പോകാമെന്ന് അയാള്‍ നേരത്തെ സമ്മതിച്ചതാണല്ലോ. എന്റെ കയ്യില്‍ നിന്ന് കുറച്ചേ വാങ്ങു. ഞാന്‍ ആശ്വസിച്ചു. ബോട്ട് വേഗത്തില്‍ ഗംഗയിലൂടെ ഒരു സവാരി നടത്തി. ഏതാണ്ട് മറുതീരം വരെയും പിന്നെ പ്രധാനപ്പെട്ട കടവുകളുമൊക്കെ കാണിച്ച് മടങ്ങി. അതിനിടെ ഗംഗയുടെ ആഴമുള്ള ഭാഗത്ത് വച്ച് ഞാന്‍ ബാഗ് തുറന്ന് കലശമെടുത്ത് പട്ട് തുണിയൊക്കെ മാറ്റി ചിതാഭസ്മം ഗംഗയിലൊഴുക്കി. അതുവരെ എന്നോടൊന്നും പറയാതെ ബോട്ടുകാരന്‍ വാരണാസിയെക്കുറിച്ച് ഓരോ കാര്യങ്ങള്‍ വിവരിക്കുന്നത് മാത്രം കേട്ടിരുന്ന അവര്‍ക്ക് ആകാംക്ഷ അടക്കാനായില്ല. 'ആരുടെയാണിത്. അച്ഛന്റെയാണോ' ? അവര്‍ ഹിന്ദിയില്‍ ചോദിച്ചു. 'എന്റെ ഭാര്യയുടെയാണ്. ഇത് ഗംഗയിലൊഴുക്കണമെന്ന് അവര്‍ മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു'. ഞാന്‍ ഒരുവിധം ഹിന്ദിയില്‍ പറഞ്ഞൊപ്പിച്ചു. അവര്‍ വീണ്ടും പല ചോദ്യങ്ങളും ചോദിച്ചു. ഞാന്‍ മലയാളിയാണെന്നറിഞ്ഞതോടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലായി. 'ഭാര്യ എങ്ങനെയാ മരണപ്പെട്ടത്, ആക്സിഡന്റ് ആണോ' ? അവര്‍ വിടാന്‍ ഭാവമില്ല. 'ഇല്ല; ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു' . 'എന്തായിരുന്നു അസുഖം, ക്യാന്‍സര്‍ ആയിരുന്നോ'. അതെയെന്ന് ഞാന്‍ തലകുലുക്കിയതേയുള്ളൂ. എന്നെ ഒരു ശത്രുവിനെ പോലെ കണ്ടയാള്‍ പെട്ടെന്ന് വാചാലയായി മാറിയതായി തോന്നി. 'കുട്ടികള്‍ '? അവര്‍ വീണ്ടും ചോദിച്ചു. 'രണ്ടു പേരുണ്ട്. മകളും മകനും. മകള്‍ പ്ലസ് ടൂ കഴിഞ്ഞു. മകന്‍ അഞ്ചാംക്ലാസിലെത്തിയതേയുള്ളൂ'. 'എന്താ ജോലി'. 'ടീച്ചറാണ് '. ഞാന്‍ പറഞ്ഞു. അവരെക്കുറിച്ച് ഞാന്‍ ഒന്നും ചോദിച്ചില്ല. എങ്കിലും അവര്‍ കുറെ പറഞ്ഞു. ഗുജറാത്ത് ആണ് സ്വദേശം. പ്രിയങ്കാ ജോഷിയെന്നാണ് പേര്. യാത്രയാണ് ഏറ്റവും ഇഷ്ടം. പക്ഷേ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതാണ് താല്‍പ്പര്യം. 'മകള്‍ ഇനിയെന്ത് പഠിക്കാനാണ് ഉദ്ദേശിക്കുന്നത്. മെഡിസിനാണോ. ഈ പ്രായത്തിലുള്ള മകളുള്ള ഒരു ശരാശരി മലയാളി എന്ത് ചിന്തിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. 'ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ആയി. അതിന് ശേഷമാണ് ഞാന്‍ ഈ യാത്ര പുറപ്പെട്ടത്'. 'മകള്‍ ഹോസ്റ്റലില്‍ ആണോ'? വീണ്ടും ഞാന്‍ അതെയെന്ന് തലകുലുക്കി 'മകനോ' ? 'അവനെ നാട്ടില്‍ എന്റെ അമ്മയുടെ കൂടെ നിര്‍ത്തി'. 'നിങ്ങളുടെ നാട്ടില്‍ ധാരാളം ചക്കയുണ്ടല്ലേ'. പറഞ്ഞു വന്ന കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ചോദിച്ചത് എന്നെ അതിശയിപ്പിച്ചു. 'ഉണ്ട്, നിങ്ങള്‍ക്ക് ഗുജറാത്തില്‍ പ്ലാവ് ഇല്ലേ'. 'അവിടെ അപൂര്‍വ്വമായേ ഉള്ളൂ'. അപ്പോഴേക്കും സവാരി പൂര്‍ത്തിയാക്കി ഞങ്ങള്‍ ദശാശ്വമേധ ഘാട്ടില്‍ മടങ്ങിയെത്തി. ഗംഗാ ആരതി കാണാന്‍ ഏറ്റവും ഉത്തമമായ ഒരു സ്ഥലത്ത് തന്നെ ബോട്ട് ഇടം കണ്ടെത്തി. ഗംഗാ ആരതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അല്‍പ്പസമയം കൊണ്ട് അവിടെല്ലാം ബോട്ടുകള്‍ വന്നു നിറഞ്ഞു. അവ പരസ്പരം മുട്ടിയുരുമ്മി ഓളപ്പരപ്പില്‍ ഉയര്‍ന്നും താഴ്ന്നും അങ്ങനെ നിന്നു. അപ്പോഴേക്കും ഒരു പയ്യന്‍ ഒരു ക്യാമറയും തൂക്കി ബോട്ടിലേക്ക് കയറി വന്നു. ആരതി നടക്കുന്ന സമയത്ത് അത് കൂടി ദൃശ്യമാകുന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു തരാമെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ താല്‍പ്പര്യം കാണിച്ചില്ല. അവര്‍ സന്തോഷത്തോടെ സമ്മതിക്കുന്നത് കണ്ടു. ഇവിടുത്തെ ഓര്‍ഡര്‍ കിട്ടിയതോടെ അടുത്ത ബോട്ടിലേക്ക് ഓര്‍ഡര്‍ പിടിക്കാന്‍ വേഗത്തില്‍ ചാടിപ്പോയി. കുറഞ്ഞ സമയത്തിനുളളില്‍ പരമാവധി ഓര്‍ഡര്‍ പിടിക്കാനുള്ള ഓട്ടമാണ്. സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊടുക്കവെ കയ്യില്‍ പലതട്ടുള്ള കത്തിച്ച വിളക്കളുമായി തറ്റുടുത്ത് ഒരേ പോലെ തന്നെയുള്ള വേഷസംവിധാനങ്ങളുമായി കുറെപേര്‍ വലിയ സിമന്റ് പീഠങ്ങളില്‍ കയറി മന്ത്ര ധ്വനികളുടെ അകമ്പടിയോടെ ഗംഗയ്ക്ക് ആരതി ഉഴിഞ്ഞു. ആ പ്രഭയും മനോഹാരിതയും ഗംഗയില്‍ തന്നെയിരുന്ന് ആസ്വദിക്കുന്നതിനിടെ ക്യാമറയുമായി ആ പയ്യന്‍ വന്ന് തട്ടിവിളിച്ചു. അവരെ എന്റെ അരികിലേക്ക് നീക്കിയിരുത്തി. ആരതി ദൃശ്യമാകുന്ന തരത്തില്‍ ഫോട്ടോ എടുത്തു. ഉടനെ പ്രിന്റും കൊടുത്തു. 'എന്നാണ് വാരണാസിയിലെത്തിയത്'. ആ ബഹളത്തിനിടയിലും അവര്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി. 'ഞാനിന്ന് ഉച്ചയോടെ എത്തി'. 'ഞാന്‍ ഇന്നലെ വന്നു ; ഇന്നലെ ത്രിവേണി സംഗമത്തില്‍ പോയി; നാളെ എന്താ പരിപാടി'? 'കാശിയൊക്കെ ഒന്ന് ചുറ്റിനടന്ന് കാണണം, ഗംഗയില്‍ കുളിക്കണം, വിശ്വനാഥ ക്ഷേത്രത്തിലും പോണം; മറ്റന്നാള്‍ മടങ്ങും'. ഞാന്‍ പറഞ്ഞു. 'ബനാറസില്‍ നിറയെ ക്ഷേത്രങ്ങളാണ്. ഓരോ അമ്പതടിയിലും അമ്പലങ്ങളുണ്ട്'. വാരണാസിയെക്കുറിച്ച് നല്ല അറിവുണ്ടെന്ന മട്ടില്‍ അവര്‍ പറഞ്ഞു. 'എവിടെയാ താമസം'. ഞാന്‍ ബാഗില്‍ നിന്ന് കീ ചെയിന്‍ എടുത്തു നോക്കി ഹോട്ടലിന്റെ പേരും സ്ഥലവും പറഞ്ഞു. 'എന്റെ ഹോട്ടലും അധികം ദൂരെയല്ല'. അപ്പോഴേക്കും ആരതി കഴിഞ്ഞു. ആളുകള്‍ മടങ്ങിപ്പോകാന്‍ തിരക്ക് കൂട്ടി. ബോട്ടുകള്‍ ഒന്നൊന്നായി തീരത്തടുപ്പിച്ചു. ബോട്ടിന്റെ കാശ് അവര്‍ കൊടുത്തു. എന്തോ അല്‍പ്പം കൂടുതല്‍ കൊടുത്തെന്ന് തോന്നി. ബോട്ടുകാരന്‍ നല്ല സന്തോഷത്തിലാണ്. 'നാളെ കാശി കാണാന്‍ നമുക്ക് ഒരുമിച്ച് പോയാലോ'. തീരത്തിറങ്ങി പടിക്കെട്ടുകള്‍ കയറുമ്പോള്‍ അവര്‍ ചോദിച്ചു. ആ ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ടമെന്നാണല്ലോ അവര്‍ പറഞ്ഞത്. ഞാനോര്‍ത്തു. എന്തായാലും ഞാന്‍ തലകുലുക്കി സമ്മതം അറിയിച്ചു. പിന്നെ രണ്ടു വഴിക്ക് പിരിഞ്ഞു. ഫോണ്‍ നമ്പര്‍ പോലും വാങ്ങിയിട്ടില്ല. നാളെ അവരോടൊപ്പം ഉള്ള യാത്ര നടക്കുമെന്ന് എനിക്ക് തോന്നിയില്ല . നടക്കണമെന്ന് ആഗ്രഹിച്ചുമില്ല. ഉറങ്ങാന്‍ കിടന്നപ്പോഴും അവരെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. അവര്‍ എന്താണ് എന്നോട് ഒരു പ്രത്യേക അടുപ്പം കാണിക്കുന്നത്. അവരോടൊപ്പം യാത്ര ആസ്വദിച്ച് സഞ്ചരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. വിവാഹം കഴിഞ്ഞ് ആദ്യ ചില വര്‍ഷങ്ങളില്‍ ഒഴികെ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല. ഇംഗ്ലീഷ് ക്ലാസ്സുകളില്‍ 'Eat, drink and be merry for tomorrow we die' എന്ന ഭാഗം വിവരിക്കുമ്പോള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നതിനെ കുറിച്ച് കുട്ടികളോട് വാചാലമാകുമെങ്കിലും അത് നടപ്പില്‍ വരുത്താന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ഞാന്‍ ഭൂതകാലത്തിന്റെ അടിമയാണ്. ഭാവി എനിക്കെപ്പോഴും അനിശ്ചിതമാണ്. ശുഭയ്ക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു. എത്രയെത്ര ആശുപത്രികള്‍, എന്തെല്ലാം ചികിത്സകള്‍, കീമോയുടെ ഫലമായി അവളുടെ മുടിയെല്ലാം കൊഴിഞ്ഞ് പോയിരുന്നു. അപ്പോള്‍ ഞാനും മൊട്ടയടിച്ച് ഒപ്പം നിന്നു. ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം സഹിച്ചു മരിച്ച ആ സാധുവിന്റെ അവസാന ഭൗതികാവശിഷ്ടങ്ങളും ഗംഗയ്ക്ക് സമര്‍പ്പിച്ചതോടെ മനസ്സില്‍ നിന്ന് എന്തോ ഒരു ഭാരം കഴിഞ്ഞ സുഖം. അടുത്ത ദിവസം രാവിലെ വാതിലില്‍ മുട്ടു കേട്ടാണ് ഉണര്‍ന്നത്. റിസപ്ഷനില്‍ ആരോ കാത്തിരിക്കുന്നു എന്ന് റൂം ബോയി പറഞ്ഞു. നോക്കിയപ്പോള്‍ പ്രിയങ്കയാണ്. 'രാവിലെ പോയില്ലെങ്കില്‍ നിരത്തിലാകെ പൊടിയാണ്. ചൂടും കൂടും'. ഇത്ര നേരത്തെ എന്താ എന്ന ചോദ്യം എന്റെ മുഖത്ത് എഴുതിവച്ചിരുന്നത് വായിച്ചതു കൊണ്ടാവാം അവര്‍ വിശദീകരിച്ചു. അധികം സമയമെടുക്കാതെ പെട്ടെന്ന് റെഡിയായി ഞാനും പുറപ്പെട്ടു. ഞാന്‍ അധികമൊന്നും സംസാരിച്ചില്ല. അവരോടൊപ്പം നടന്നു. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എന്നല്ലാതെ അവരെക്കുറിച്ച് അധികമൊന്നും ഞാന്‍ തിരക്കിയില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് പണ്ടേ എനിക്കിഷ്ടമില്ല. വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴികളില്‍ ദര്‍ശനത്തിന് നീണ്ട ക്യൂ ആയിരുന്നു. പ്രാര്‍ത്ഥനകളും പൂജകളുമൊന്നും ഫലിക്കാത്ത ജീവിതമായതുകൊണ്ട് അവിടെ പോലും ഒരു ഭക്തനായി തൊഴുതു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മരതകശിവലിംഗം പ്രദക്ഷിണം വച്ച് ഒരു നിസ്സംഗതയോടെ ഞാന്‍ നടന്നു. അവര്‍ക്ക് അവിടമൊക്ക നല്ല പരിചയമുള്ളതായി തോന്നി. ബനാറസ് പട്ട് നിര്‍മ്മിക്കുന്ന ചിലയിടങ്ങളിലും അസി സംഗമേശ്വര ക്ഷേത്രത്തിലും നിരവധി ഘാട്ടുകളിലും ഞങ്ങള്‍ പോയി. വാരണാസിയില്‍ ശിവനും ദുര്‍ഗ്ഗയ്ക്കുമാണ് ക്ഷേത്രങ്ങള്‍ അധികവും. പക്ഷേ കൃഷ്ണ ക്ഷേത്രങ്ങളില്‍ പോകാനാണ് അവര്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത്. അവര്‍ വലിയ കൃഷ്ണഭക്തയാണെന്ന് മനസ്സിലായി. ഗുജറാത്തിലെ ബോതാദ് ജില്ലയില്‍ കൃഷ്ണസാഗര്‍ തടാകത്തിനടുത്താണ് അവരുടെ വീടെന്ന് അവര്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലായി. വൈകുന്നേരം വരെ പലയിടത്തും നടന്നെങ്കിലും ഗംഗയിലെ കുളി മാത്രം നടന്നില്ല. 'എനിക്ക് ഗംഗയില്‍ കുളിയ്ക്കണം. പ്രിയങ്ക റൂമിലേക്ക് പോവുകയല്ലേ'. അവരെ ഒഴിവാക്കാനായി ഞാന്‍ പറഞ്ഞു. 'എനിക്കും കുളിക്കണം. ഒറ്റയ്ക്ക് കുളിക്കാന്‍ പേടിയാണ്'. 'ധൈര്യം തരാന്‍ ഞാനാളല്ല. എനിക്ക് നീന്തലറിയില്ല'. അവരെ ഒഴിവാക്കാന്‍ ഞാന്‍ വീണ്ടും ശ്രമിച്ചു. 'എന്തായാലും ഇവിടുത്തെ കടവുകളിലൊന്നും കുളിക്കണ്ട. എല്ലായിടത്തും ചവറും മാലിന്യവുമാണ്. ചിലപ്പോള്‍ മുങ്ങി നിവരുമ്പോള്‍ പകുതി വെന്ത ശവശരീരങ്ങള്‍ വന്ന് മുട്ടും'. അവര്‍ പറഞ്ഞു. 'നമുക്ക് കുറച്ച് മുകളിലുള്ള ഒരു കടവില്‍ പോകാം'. അവര്‍ വിടാന്‍ ഭാവമില്ല. മാല്‍വിയ പാലവും കടന്ന് മറുകരയിലെ ഏതോ ആളൊഴിഞ്ഞ കടവിലാണ് ഞങ്ങളെത്തിയത്. നല്ല വൃത്തിയുള്ള പടവുകള്‍. അവിടെ ചില കുട്ടികള്‍ വെള്ളത്തിലേക്ക് ചാടി മുങ്ങി നാണയങ്ങള്‍ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ഗംഗയ്ക്ക് ദക്ഷിണയായി ഭക്തന്മാര്‍ നാണയങ്ങള്‍ വെള്ളത്തിലേക്ക് എറിയാറുണ്ടത്ര. ഞാന്‍ ആദ്യം നദിയില്‍ ഇറങ്ങി മുങ്ങി നിവര്‍ന്നു. എന്റെ ബാഗും ചെരുപ്പുമൊക്കെ സൂക്ഷിച്ചു കൊണ്ട് അവര്‍ പടവിലിരുന്നു. പിന്നെ അവരുടെ ഊഴമായി. അവരുടെ ബാഗും സാധനങ്ങളുമായി പടവുകളുടെ മുകളിലേക്ക് ഞാന്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവരെ കാണാവുന്ന തരത്തില്‍ പടവില്‍ തന്നെ ഇരിക്കണേ എന്നവര്‍ ആവശ്യപ്പെട്ടു. ഞാന്‍ അരികിലുണ്ടാവുന്നത് അവര്‍ക്ക് ഒരു ധൈര്യമാണെന്ന് എനിക്ക് തോന്നി. പടവുകളിലൊന്നില്‍ അവരുടെ ചെരുപ്പ് ഊരി വച്ചു. പിന്നെ തല മറച്ചിരുന്ന സാരിതലപ്പ് മാറ്റി തോളിലൂടെ ചുറ്റി. എന്നിട്ട് ചില ക്ലിപ്പുകള്‍ ഊരി തലമുടി എടുത്തു മാറ്റി. ആ ചെരുപ്പുകള്‍ക്ക് മുകളിലേക്ക് വച്ചു. സാരി കൊണ്ട് മറച്ചിരുന്നതിനാല്‍ അവര്‍ വിഗ്ഗ് വച്ചിരിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടവിടെ വികൃതമായ രീതിയില്‍ കുറെ നിറം മങ്ങിയ മുടിയിഴകള്‍ ഉള്ള ആ സ്ത്രീയുടെ രൂപം അപ്പോള്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ശുഭ ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോയത് ഞാനോര്‍ത്തു. ഒരു ജാള്യതയുമില്ലാതെ അവര്‍ പുഴയിലിറങ്ങി മൂന്ന് തവണ മുങ്ങിക്കയറി. കടവില്‍ സ്ത്രീകള്‍ വേഷം മാറുന്ന ഇടത്തേക്ക് ബാഗും വാങ്ങിപ്പോയി. പെട്ടെന്ന് തന്നെ വിഗ്ഗൊക്കെ ശരിയാക്കി വച്ച് വേഷവും മാറി അവര്‍ ഒന്നും സംഭവിക്കാത്തതു പോലെ മടങ്ങി വന്നു. എന്റെ മുഖത്ത് സഹതാപം രൂപം കൊണ്ടെങ്കിലും അവര്‍ തികച്ചും സന്തോഷവതിയായിരുന്നു. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്ന പ്രിയങ്കയെ മനസ്സിലാക്കാന്‍ ഇനിയും ഏറെയുണ്ട്. 'നാളെയെന്താ പരിപാടി'. 'നാളെ വൈകുന്നേരം എനിക്ക് മടങ്ങണം'. 'അപ്പോള്‍ പകല്‍ സാരാനാഥിലേക്ക് പോയാലോ'. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായശേഷം തന്റെ ആദ്യത്തെ ധര്‍മ്മ പ്രഭാഷണം നടത്തിയ ഇടമാണ്. പോകാമെന്ന് ഞാനും സമ്മതിച്ചു. 'ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞോ'. അല്‍പ്പം വിഷമത്തോടെ ഞാന്‍ ചോദിച്ചു. 'ഇനി ട്രീറ്റ്മെന്റ് ഒന്നുമില്ല. കുറെ വേദനസംഹാരികള്‍ കഴിക്കണം. അത്ര തന്നെ'. 'ഡോക്ടര്‍ എന്തു പറഞ്ഞു'. എനിക്ക് ചോദിക്കാതിരിക്കാനായില്ല. 'കാലാവധിയൊന്നും കൃത്യമായി അറിയില്ല. ഉള്ള കാലം ഇങ്ങനെ സഞ്ചരിക്കണം'. അവര്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അവര്‍ തന്റെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി മറ്റുള്ളവരിലേക്ക് സന്തോഷം മാത്രം പ്രസരിപ്പിക്കുന്ന ഒരു സ്ത്രീയാണെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം ഞാന്‍ അതിരാവിലെ ഉണര്‍ന്നു. അവര്‍ വരുന്നതിന് മുമ്പ് റെഡിയായി റിസപ്ഷനില്‍ കാത്തിരുന്നു. സാരാനാഥിലേക്ക് പോകുന്നു എന്ന് പറഞ്ഞെങ്കിലും ആദ്യം പോയത് മറ്റൊരിടത്തേയ്ക്കാണ്. ഗംഗയുടെ തീരത്ത് കാലാകാലങ്ങളായി നിക്ഷേപിക്കപ്പെട്ട കറുത്ത പശമണ്ണ് നിറഞ്ഞ വിശാലമായ പ്രദേശം. അവിടെ ചെറിയ ഒരു കെട്ടിടത്തിന് സമീപത്തേക്ക് അവര്‍ പോയി. ഒരേ പോലത്തെ രണ്ടു വൃക്ഷതൈകളുമായി അവര്‍ വന്നു. ഒന്ന് എന്നെ ഏല്‍പ്പിച്ചു. അവിടുത്തെ ജോലിക്കാരന്‍ കാണിച്ചു തന്ന, നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഒരു കുഴിയില്‍ അവര്‍ ആ തൈ നട്ടു. അടുത്ത് മറ്റൊന്നില്‍ എന്നോടും നടാന്‍ ആവശ്യപ്പെട്ടു. ഈയിനം രണ്ടെണ്ണം ഒരുമിച്ച് നട്ടാലേ ഫലമുള്ളു. അവര്‍ പറഞ്ഞു. അവിടെ മരം നടാന്‍ അവര്‍ നേരത്തെ തീരുമാനിച്ച് വേണ്ട ഏര്‍പ്പാടൊക്കെ ചെയ്തിട്ടു വന്നതാണെന്ന് എനിക്ക് മനസ്സിലായി. പിന്നെ ഞങ്ങള്‍ സാരാനാഥിലേക്ക് പോയി. എന്തൊരു ശാന്തത. അവിടുത്തെ അന്തരീക്ഷം ആരെയും അവിടം വിട്ടുപോകാന്‍ തോന്നിയ്ക്കില്ല. മരത്തണലുകളില്‍ ചില കമിതാക്കള്‍ സ്വകാര്യം പറഞ്ഞിരിക്കുന്നതല്ലാതെ മറ്റ് സഞ്ചാരികള്‍ തീരെയില്ല. അവിടുത്തെ ആല്‍മരച്ചോട്ടിലെ ചാരുബെഞ്ചില്‍ ഞങ്ങളിരുന്നു. അവര്‍ ബുദ്ധനെക്കുറിച്ചും വാരണാസിയെക്കുറിച്ചും ഗുജറാത്തിലെ അവരുടെ നാടിനെക്കുറിച്ചും ഒരുപാട് സംസാരിച്ചു. 'നിങ്ങളോട് സംസാരിച്ചിരുന്നാല്‍ സമയം പോകുന്നത് അറിയില്ല'. ഒന്ന് നിര്‍ത്തിയിട്ട് അവര്‍ വീണ്ടും പറഞ്ഞു. 'നമ്മള്‍ പരിചയപ്പെട്ടിട്ട് ഇത് മൂന്നാം ദിവസമാണ്. പക്ഷേ നിങ്ങളെ പണ്ടുമുതലേ അറിയാമെന്ന് എന്റെ മനസ്സ് പറയുന്നു'. ഒന്നു നിര്‍ത്തിയിട്ട് അവര്‍ പറഞ്ഞു. 'ഇന്ന് നമ്മള്‍ പിരിയുകയല്ലേ'. പിന്നെ കുറേ നേരം അവര്‍ ഒന്നും പറഞ്ഞില്ല. എന്തോ ചിന്തിച്ചിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. 'എനിക്ക് മൂന്ന് ആഗ്രഹങ്ങള്‍ ഉണ്ട്'. പെട്ടെന്ന് അവര്‍ പറഞ്ഞു. 'അത് സാധിച്ച് തരാന്‍ നിങ്ങള്‍ക്ക് കഴിയും'. എനിക്കോ എന്ന മട്ടില്‍ ഞാന്‍ അതിശയിച്ചിരുന്നു. 'ചക്ക വിഭവങ്ങള്‍ കഴിയ്ക്കണം. പിന്നെ ഗുരുവായൂരപ്പനെ തൊഴണം'. ചക്ക സീസാണാകുമ്പോള്‍ കുറെ വറ്റലും ചക്ക വരട്ടിയുമൊക്കെ അയച്ചു കൊടുക്കാവുന്നതേയുള്ളു. ഒറ്റയ്ക്ക് സഞ്ചരിക്കുന്നയാള്‍ക്ക് ഗുരുവായൂരില്‍ വന്ന് തൊഴാന്‍ എന്റെ സഹായം വേണ്ടല്ലോ. ഈ ചിന്തകളാണ് എന്റെ മനസ്സില്‍ വന്നത്. പക്ഷേ മൂന്നാമത്തെ ആഗ്രഹം അവര്‍ പറഞ്ഞില്ല. കുറെനേരം അവിടെ മിണ്ടാതെയിരുന്നു. നിശബ്ദത പോലും വാചാലമായ നിമിഷങ്ങള്‍. 'നിങ്ങള്‍ക്ക് എപ്പോഴാ ഫ്ളൈറ്റ്'. അവര്‍ ചോദിച്ചു. 'ആറ് മണിക്കാണ്'. 'എങ്കില്‍ നമുക്ക് മടങ്ങാം; റൂം ഒഴിഞ്ഞ് എയര്‍പോര്‍ട്ടിലെത്തണ്ടേ'. ഞങ്ങള്‍ എണീറ്റു. മൂന്നാമത്തെ ആഗ്രഹം എന്താണെന്നറിയാന്‍ എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. പക്ഷേ ഞാന്‍ ചോദിച്ചില്ല. വാരണാസിയില്‍ മടങ്ങിയെത്തി വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ ഒരു കടലാസു കഷണം നീട്ടി. അവരുടെ വാട്സാപ്പ് നമ്പറാണ്. എന്നിട്ട് മൂന്നാമത്തെ ആഗ്രഹവും അവര്‍ പറഞ്ഞു. 'എനിക്ക് സുമംഗലിയായി മരിക്കണം'. അത് കേട്ട് ഞാന്‍ ഞെട്ടി നില്‍ക്കേ അവര്‍ പതിയെ നടന്നു പോയി. അവര്‍ വിവാഹിതയാണോ എന്നു പോലും ഞാന്‍ ഇതുവരെ തിരക്കിയില്ല എന്ന് അപ്പോഴാണ് ഓര്‍ത്തത്. അത് എനിക്ക് സാധിച്ചു കൊടുക്കാന്‍ കഴിയുമെന്ന് പറഞ്ഞത് എന്നില്‍ ഒരാളല്‍ ഉണ്ടാക്കി. മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇളയകുട്ടി അഞ്ചാം ക്ലാസിലായതേയുള്ളൂ. അവന് വേണ്ടിയെങ്കിലും ഒരു വിവാഹം കഴിക്കണമെന്ന് സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ മരണം കാത്ത് നില്‍ക്കുന്ന ഒരാളെ കല്യാണം കഴിക്കുക എന്നത്.... എന്റെ വിധി വീണ്ടും ആവര്‍ത്തിക്കുകയാണോ... നാട്ടിലെത്തി കുറെ നാള്‍ ഞാന്‍ ഇതേ കാര്യം ചിന്തിച്ചു നടന്നു. ഒരു തീരുമാനമെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഉറക്കം പോലും അത് തടസ്സപ്പെടുത്തി. പിന്നെ ഒരുദിവസം ഗുരുവായൂരപ്പനെ തൊഴാന്‍ പ്രിയങ്കയെ ക്ഷണിച്ചു കൊണ്ട് ഞാന്‍ വാട്സാപ്പില്‍ മെസ്സേജിട്ടു. അടുത്തു തന്നെ വരാമെന്ന് ഉടനെ അവര്‍ സന്തോഷത്തോടെ മറുപടിയും തന്നു. വിവാഹിതയാവണമെന്ന അവരുടെ ആഗ്രഹം. ഒരാളുടെ അവസാനത്തെ ആഗ്രഹമല്ലേ. അത് സാധിച്ചു കൊടുക്കുന്നത് ഒരു മര്യാദയല്ലേ. ചിന്തകളില്‍ ഞാനലഞ്ഞു. മകളോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ ശക്തിയായി എതിര്‍ക്കുകയാണ് ഉണ്ടായത്. രോഗിയെ അല്ലെങ്കില്‍ പോലും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് താല്‍പ്പര്യപ്പെടുന്നില്ല എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. മകളുടെ വിവാഹം നടത്തേണ്ട സമയത്ത് അച്ഛന്‍ കല്യാണം കഴിക്കാന്‍ നടക്കുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പക്ഷേ അവളുടെ എതിര്‍പ്പ് എന്നില്‍ വാശിയാണ് ഉണ്ടാക്കിയത്. എന്റെ ജീവിതം അവളാണോ തീരുമാനിക്കുന്നത്. ശുഭ കിടപ്പിലായ കാലം മുതല്‍ അമ്മയുടെ കുറവ് ഉണ്ടാകാത്ത വിധത്തിലാണ് ഞാന്‍ മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടത്. എന്റെ ഇഷ്ടങ്ങളൊന്നും ഞാന്‍ പരിഗണിച്ചിട്ടില്ല. ഗുരുവായൂരിലേക്ക് പ്രിയങ്ക വരുമ്പോള്‍ ഞങ്ങളുടെ വിവാഹം അവിടെ വച്ച് നടത്താമെന്ന് ഞാന്‍ തീരുമാനിച്ചു. ധനുമാസത്തിലെ മുഹൂര്‍ത്തമുള്ള ഒരു തീയതിയില്‍ വരാന്‍ അവരെ അറിയിച്ചു. അവര്‍ സമ്മതിച്ചു. ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ വിവാഹക്കാര്യം ഞാന്‍ രഹസ്യമായി വച്ചു. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്നു കരുതി. അന്നേയ്ക്ക് വിവാഹം നടത്താന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. വിവാഹ വസ്ത്രങ്ങളും താലിയുമൊക്കെ തയ്യാറാക്കി. വിവാഹദിവസം അതിരാവിലെ നെടുമ്പാശ്ശേരിയില്‍ അവര്‍ എത്തുമ്പോള്‍ സ്വീകരിച്ചു കൊണ്ടു വരാന്‍ സുഹൃത്തിന്റെ കുടുംബത്തെ അയച്ചു. ഞാന്‍ തലേന്ന് തന്നെ ഗുരുവായൂരിലെത്തി വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു. രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്ന് ആ സുഹൃത്തു വിളിച്ചു. വരാമെന്നേറ്റ വിമാനത്തില്‍ അവര്‍ വന്നിട്ടില്ല. അവരുടെ ഫോണില്‍ പലതവണ വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. ചിലപ്പോള്‍ ഫ്ളൈറ്റിലായതു കൊണ്ടാവാം ഫോണ്‍ കിട്ടാത്തത്. അടുത്ത ഫ്ളൈറ്റിലെങ്കിലും വരുമെന്നോര്‍ത്ത് ഞാന്‍ അവിടെത്തന്നെ കാത്തിരുന്നു. മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നിരവധി വിവാഹ പാര്‍ട്ടിക്കാര്‍ ഊഴം കാത്തിരിക്കുന്നുണ്ട്. മൂന്ന് ആഗ്രഹങ്ങളാണ് പ്രിയങ്ക എന്നോട് പറഞ്ഞത്. നിസ്സാരമായ ഒരാഗ്രഹം പോലും ഇതുവരെ ഞാന്‍ സാധിച്ചു കൊടുത്തില്ല. ഇവിടെ വരുമ്പോള്‍ മൂന്ന് ആഗ്രഹങ്ങളും ഒരുമിച്ച് സാധിക്കാമല്ലോ എന്നാണ് ഞാന്‍ കരുതിയിരുന്നത്. വിവാഹം ഒരു ചടങ്ങായി മാത്രമേ അവര്‍ ആഗ്രഹിച്ചുള്ളൂ. വാരണാസിയിലോ ഗുജറാത്തിലോ ഏതെങ്കിലും അമ്പലത്തില്‍ അത് നടത്താവുതേയുണ്ടായിരുന്നുള്ളൂ. ഒരു തീരുമാനമെടുക്കാന്‍ എനിക്ക് മാസങ്ങള്‍ വേണ്ടി വന്നു. ഞാന്‍ വീണ്ടും പലതവണ വിളിച്ചു നോക്കി. അമ്പലനടയിലെ വിവാഹ മണ്ഡപങ്ങളില്‍ നിരവധി വിവാഹങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടായിരുന്നു. ഫോണ്‍ ചെയ്യുന്നതിനു പുറമെ വാട്സാപ്പ് മെസ്സേജുകളും അയച്ചു. ഒന്നിനും മറുപടിയില്ല. ആഡിറ്റോറിയത്തിലെ കസേരകളിലൊന്നില്‍ ഇരുന്ന് കൊണ്ട് ഞാന്‍ വീണ്ടും ഫോണില്‍ ശ്രമിച്ചു. ഒടുവില്‍ ആരോ ഫോണെടുത്തു. 'നിങ്ങള്‍ മിസ്.പ്രിയങ്ക ജോഷിയുടെ ആരാണ്'? 'സുഹൃത്താണ്'. 'ഇത് അലഹബാദിലെ സാനിഷ് ഹോസ്പിറ്റലാണ്. മിസ്.പ്രിയങ്കാ ജോഷിയെ കഴിഞ്ഞ ദിവസം ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു.അവര്‍ കാന്‍സര്‍ ചികിത്സയിലായിരുന്നെന്ന് അറിയാമെല്ലോ. ഇന്ന് പുലര്‍ച്ചെ അവര്‍ മരണപ്പെട്ടു. എവിടുന്നാ വിളിക്കുന്നത് ' ? ഞാനൊന്നും പറഞ്ഞില്ല . മണ്ഡപങ്ങളില്‍ വധുക്കള്‍ ഒന്നൊന്നായി സുമംഗലികളായി മാറുന്നത് കണ്ടുകൊണ്ട് ഞാന്‍ അവിടെത്തന്നെയിരുന്നു. ഗുരുവായൂരപ്പന്‍ അവരെ ദീര്‍ഘ സുമംഗലികളാക്കട്ടെ. -------------------------------------