പുലിക്കയം
ഉള്‍ക്കാട്ടില്‍
ഒരു ദിവസമെങ്കിലും തങ്ങണമെന്ന് വളരെക്കാലമായുള്ള ആഗ്രഹമാണ്. കിളികളുടെ
സംഗീതവും കാനന ചോലകളുടെ കളകളാരവവും പ്രകൃതിയുടെ സ്വച്ഛമായ സുഖശീതതളിമയും
ഒക്കെ നുകര്‍ന്നു കൊണ്ട് ഉള്‍ക്കാട്ടിലെവിടെയെങ്കിലും ഒരു ദിവസം.
വന്യമൃഗങ്ങള്‍ക്കിടയില്‍ പരിമിത സൗകര്യങ്ങളുള്ള ഷെഡുകളിലും ടെന്റുകളിലും
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കാടുകാക്കുന്നതിനായി താമസിക്കേണ്ടി
വരുന്ന വനപാലകരെക്കുറിച്ചറിയാം. അവരുടെ അതേ സാഹചര്യങ്ങളില്‍ ഒരു ദിവസം
കഴിയുക എന്നതാണ് ഉദ്ദേശ്യം.
അച്ചന്‍കോവില്‍
റേഞ്ചിലെ എന്റെ സുഹൃത്തായ വനംവകുപ്പുദ്യോഗസ്ഥനോട് സംഗതി പറഞ്ഞു.
''കാട്ടിനുളളില്‍ ഐ.ബിയും മറ്റ് താമസസൗകര്യങ്ങളും ഉണ്ട്. അവിടെ ബുക്ക്
ചെയ്തുതരാം '' അയാള്‍ പറഞ്ഞു.
''
അതെനിക്കറിയാം; അവിടെ താമസിക്കാന്‍ നിന്റെ ഔദാര്യമൊന്നും വേണ്ട. അവിടെ
കാശു കൊടുത്ത് ആര്‍ക്കും താമസിക്കാമല്ലൊ , ഉള്‍ക്കാട്ടില്‍ താമസിക്കുക
എന്നതാണ് ഉദ്ദേശം. നിങ്ങള്‍ പെട്രോളിംഗിനൊക്കെ പോകുന്നില്ലേ. അവരോടൊപ്പം
ഒരു ദിവസം''
'' നിന്റെ ആഗ്രഹമൊക്കെ കൊള്ളാം; പക്ഷേ അതത്ര സുഖകരമായിരിക്കില്ല. അപകടവും ഉണ്ടാവാം''
'' നിനക്ക് പറ്റില്ലെങ്കില്‍ പറയ്. ഞാന്‍ മറ്റാരോടെങ്കിലും പറയാം '' ഞാന്‍ വിട്ടില്ല.
ഒടുവിലയാള്‍
സമ്മതിച്ചു. '' അച്ചന്‍കോവില്‍ ഡിവിഷനില്‍ പുലിക്കയം എന്നൊരു സ്ഥലമുണ്ട്.
വളരെ ഉള്ളിലാണ്. കുറെ നടക്കേണ്ടിവരും. അവിടെ ഒരു ക്യാമ്പ് ഷെഡുണ്ട്.
അതിനു താഴെ കല്ലാര്‍പുഴയും അതില്‍ ചപ്പാത്തും ഒക്കെയുണ്ട്. ഭംഗിയുള്ള
ധാരാളം സ്ഥലമാണ്. ആനയും കരടിയുമൊക്കെ ഉള്ള സ്ഥലമാണ്. അപകട സാധ്യത
കൂടിയസ്ഥലമാണ്. പറഞ്ഞില്ലെന്നു വേണ്ട '' അവന്‍ ഓര്‍മ്മിപ്പിച്ചു.
പക്ഷേ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.
കുളത്തൂപ്പുഴ,
ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ അമ്പലങ്ങള്‍ ഒറ്റദിവസം കൊണ്ട് തന്നെ
അയ്യപ്പ ഭക്തന്മാര്‍ സന്ദര്‍ശിക്കുന്ന പുണ്യസ്ഥലങ്ങളാണ്. ഇവയില്‍
കുളത്തൂപ്പുഴയും ആര്യങ്കാവും കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലേക്കിറങ്ങണം.
അവിടെ മലയിറങ്ങി ചൊങ്കോട്ടയെത്തി, വീണ്ടും തിരിഞ്ഞ് കേരളത്തിലേക്ക് ;
അതായത് അച്ചന്‍കോവിലിലേക്ക്. നേരിട്ട് അച്ചന്‍കോവിലെത്താന്‍ പുനലൂര്‍ വഴി
പ്രിയ എസ്റ്റേറ്റിലൂടെ പോകാമെങ്കിലും കാനന പാത ആയതിനാല്‍ ദുര്‍ഘടമാണ്.
കാനന പാത മെച്ചപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. കേന്ദ്രാനുമതി
ഉള്‍പ്പടെ പല കടമ്പകള്‍ കടക്കേണ്ടതുണ്ട്.
അച്ചന്‍കോവില്‍ ഐ.ബിയിലെത്താനാണ് എന്നോട് പറഞ്ഞിരുന്നത്. അവിടെ
എത്തിയപ്പോള്‍ തന്നെ ഡ്യൂട്ടിക്കാര്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍
സഹിതം തയ്യാറായി നില്‍ക്കുകയായിരുന്നു. ദുര്‍ഘടമായ പാത. ഫോര്‍ വീല്‍
ഡ്രൈവ് ജീപ്പിന് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. വണ്ടിക്ക് പോകാവുന്ന അത്രയും
ദൂരം ജീപ്പില്‍ കൊണ്ടുവിട്ടു. അധികവും തേക്ക് തോട്ടങ്ങളായിരുന്നു.
തേക്കിന്റെ
തളിരിലയില്‍ മുട്ടയിട്ട് വിരിയുന്ന ഒരിനം മഞ്ഞ ശലഭങ്ങള്‍ തത്തിക്കളിച്ച്
പാറി പറക്കുന്നത് ഒരു മനോഹരമായ കാഴ്ചയായിരുന്നു. ഒരു പ്രദേശം മുഴുവന്‍
പീതാംബരം ചുറ്റിയതു പോലെ മഞ്ഞ ശലഭങ്ങള്‍. മറ്റു ശലഭങ്ങളെ കാണാന്‍
കൂടിയില്ല. നിരനിരയായി പുഴക്കരയിലൂടെയും മറ്റും എന്തോ അത്യാവശ്യം ഉണ്ടെന്ന
മട്ടില്‍ വരിവരിയായി നിരനിരയായി അങ്ങനെ പോകുന്നത് ഒരു കാഴ്ച തന്നെയാണ്. ഈ
ശലഭപാത എവിടെ വരെയുണ്ട് എന്ന് പറയാന്‍ കഴിയില്ല. ഇടയ്ക്കിടെ
മണല്‍പരപ്പിലും ആനപിണ്ഡത്തിന് മുകളിലും ഒക്കെയായി അവര്‍ ഒത്തു കൂടും.
നൂറ് കണക്കിന് ശലഭങ്ങളുടെ സമ്മേളനം കഴിഞ്ഞ് അവ വീണ്ടും എന്തോ ലക്ഷ്യമാക്കി
എന്ന മട്ടില്‍ പറന്നു കൊണ്ടേയിരിക്കും.
മണലിലും ആനപിണ്ഡത്തിലുമൊക്കെ അവ
ആവശ്യമായ ലവണങ്ങള്‍ സ്വീകരിക്കാനാണ് ഇങ്ങനെ സമ്മേളിച്ചിരിക്കുന്നത്. ചിലത്
മരത്തിന്റെ മുകളില്‍ നിന്ന് പഴുത്ത് വീഴുന്ന ഇലകണക്കേ താഴേക്ക്
പതിക്കുന്നത് കാണാം. നിലം തൊടാറാകുമ്പോള്‍ പറന്ന് മാറും.
അങ്ങനെയുള്ള കാഴ്ചകള്‍ കണ്ട് നടന്ന് ഒടുവില്‍ പുലിക്കയം ക്യാമ്പ് ഷെഡിലെത്തി. നല്ല വലിപ്പത്തിലും ആഴത്തിലും ആന കയറാതിരിക്കാനുള്ള കിടങ്ങൊക്കെയുണ്ട്. ഷെഡിന് മുമ്പിലായി ഒരു കാട്ടുമാവ് നില്‍പ്പുണ്ട്. ഇലകള്‍ കാണാന്‍ കഴിയാത്തത്ര നിറയെ ചെറു മാങ്ങകള്‍. അതില്‍ മലയണ്ണാനും മറ്റും മാമുണ്ണുന്നുണ്ട്.
പുളിശ്ശേരി വയ്ക്കാന്‍ ഉഗ്രനാണെന്ന് പറഞ്ഞ് ഒപ്പം വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ വീണു കിടക്കുന്ന മാങ്ങകള്‍ പെറുക്കി കൂട്ടി. ഞാനും ഒരു മാങ്ങയെടുത്ത് തിന്നു. നല്ല മധുരവും പുളിയും ചേര്‍ന്ന രുചി.
അങ്ങനെയുള്ള കാഴ്ചകള്‍ കണ്ട് നടന്ന് ഒടുവില്‍ പുലിക്കയം ക്യാമ്പ് ഷെഡിലെത്തി. നല്ല വലിപ്പത്തിലും ആഴത്തിലും ആന കയറാതിരിക്കാനുള്ള കിടങ്ങൊക്കെയുണ്ട്. ഷെഡിന് മുമ്പിലായി ഒരു കാട്ടുമാവ് നില്‍പ്പുണ്ട്. ഇലകള്‍ കാണാന്‍ കഴിയാത്തത്ര നിറയെ ചെറു മാങ്ങകള്‍. അതില്‍ മലയണ്ണാനും മറ്റും മാമുണ്ണുന്നുണ്ട്.
പുളിശ്ശേരി വയ്ക്കാന്‍ ഉഗ്രനാണെന്ന് പറഞ്ഞ് ഒപ്പം വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ വീണു കിടക്കുന്ന മാങ്ങകള്‍ പെറുക്കി കൂട്ടി. ഞാനും ഒരു മാങ്ങയെടുത്ത് തിന്നു. നല്ല മധുരവും പുളിയും ചേര്‍ന്ന രുചി.
മറ്റൊരാള്‍ ക്യാമ്പ് ഷെഡിന്റെ വാതിലിലെ പൂട്ടൊക്കെ തുറന്ന് അകത്ത് കയറാന്‍ തുടങ്ങി. ആസ്ബസ്റ്റോസ് ഷീറ്റ് പതിപ്പിച്ച ചുവരുകളും മേല്‍ക്കൂരയുമാണ്. പക്ഷേ വാതില്‍ തുറന്ന് അകത്തു കടന്നതും ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. അവര്‍ കഴിഞ്ഞ ആഴ്ച വന്നപ്പോഴുള്ള അവസ്ഥയല്ലത്രേ. വാതിലുള്ള ഭാഗം പൊളിച്ചിട്ടില്ലെന്നേ ഉള്ളൂ. ബാക്കി ഒട്ടുമുക്കാലും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു.
'' കാട്ടുമാങ്ങ തിന്നാന്‍ വരുന്ന കൊമ്പന്റെ പണിയാണ് ''
ഒരാള്‍ വിശദീകരിച്ചു.
'' അതിന് ട്രഞ്ചില്ലേ. പിന്നെങ്ങനെ ഇത് സംഭവിച്ചു'' എനിക്ക് അതിശയമായി.
ഒന്നും
പറയാതെ അയാള്‍ ഷെഡിന്റെ പുറകിലേക്ക് പോയി. ഞാനും കൂടെപ്പോയി. അവിടെ ഒരു
ഭാഗത്ത് ട്രഞ്ചിനുള്ളിലേക്ക് മണ്ണിടിച്ചിറക്കിയിരിക്കുന്നു.
'' കൊമ്പന്റെ പണിയാണ്. അതു വഴിയാണ് ആന വന്നത് '' അയാള്‍ പറഞ്ഞു.
അത്യാവശ്യം ഒരു ദിവസം മഴനനയാതെ സൗകര്യപ്രദമായി തങ്ങാനുള്ള സൗകര്യങ്ങളൊക്കെ
ഉണ്ടായിരുന്നതായി കണ്ടാല്‍ മനസ്സിലാകും. സോളാര്‍ ലൈറ്റിന്റെ ബാറ്ററി
ഉള്‍പ്പെടെ തകര്‍ത്തിട്ടിരിക്കുന്നു. പിന്‍വശത്ത് അടുക്കള ആവശ്യത്തിനായി
തയ്യാറാക്കിയിരുന്ന
കോണ്‍ക്രീറ്റ് സ്ലാബും മറിച്ചിട്ടിരിക്കുന്നു. ഏറ്റവും വലിയ വിഷമം
തോന്നിയത് കക്കൂസിന്റെ അവസ്ഥ കണ്ടപ്പോഴാണ്. എല്ലാം
നശിപ്പിച്ചിരിക്കുന്നു.
നല്ല
മഴയും വരുന്നുണ്ട്. ഈ പൊളിഞ്ഞ ഷെഡിനുള്ളില്‍ എങ്ങനെ രാത്രി തങ്ങും. ''
വിനാശകാലേ വിപരീത ബുദ്ധി '' ഞാന്‍ സ്വയം ശപിച്ചു. ചാടിപ്പുറപ്പെടാന്‍
എന്തുല്‍സാഹമായിരുന്നു. ഇനി വരുന്നത് അനുഭവിക്കുക തന്നെ എന്ന്
തീരുമാനിച്ചു. പക്ഷേ ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി. കഴിഞ്ഞ ദിവസം ഷെഡ്
ആക്രമിച്ച ആന ഇന്ന് ഇവിടെ തങ്ങുന്നവരെ ആക്രമിക്കില്ലേ. നാളത്തെ
പത്രവാര്‍ത്ത എന്താകും. നേരം വൈകിപ്പോയി. വന്ന വണ്ടിയും പോയി. ഇനി
എന്തുചെയ്യും. ഫോണ്‍ ചെയ്യാന്‍ റെയ്ഞ്ചുമില്ല. തണുപ്പ് കൂടിവരുന്നു.
മഴ
നനയാതെ നില്‍ക്കാന്‍ കഴിയുന്ന കുറച്ചു ഭാഗം ബക്കിയുണ്ട്. എന്റെ
ആശങ്കയൊന്നും ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായി തോന്നിയില്ല. ഇതൊക്കെയെന്ത് എന്ന
മട്ടില്‍ അവര്‍ പൊളിഞ്ഞ ഷീറ്റൊക്കെ ഉയര്‍ത്തി കൂടുതല്‍ ഭാഗം നനയാത്ത
രൂപത്തിലാക്കി. ഒടിഞ്ഞ കട്ടിലൊക്കെ ശരിയാക്കി അത്യാവശ്യം തലചായ്ക്കാനുള്ള
സംവിധാനങ്ങള്‍ തയ്യാറാക്കി. മറ്റൊരാള്‍ വിറകൊക്കെ സംഘടിപ്പിച്ച് അടുപ്പ്
കൂട്ടാന്‍ തുടങ്ങി. ഇന്നിവിടെ രാത്രി ആന വന്നാല്‍ എന്തു ചെയ്യും എന്നുള്ള
ചോദ്യം മനസ്സില്‍ തികട്ടി വന്നു. പക്ഷേ ആരോടെങ്കിലും ചോദിക്കാമെന്ന്
വച്ചാല്‍ ഞാന്‍ ഒരു പേടിത്തൊണ്ടനാണെന്ന കാര്യം അവര്‍ മനസ്സിലാക്കുമല്ലോ
എന്ന് കരുതി മിണ്ടാതിരുന്നു. '' എന്റെ ഐഡിയ ആയിപ്പോയി '' എന്ന മഹേഷിന്റെ
പ്രതികാരത്തിലെ ഡയലോഗ് ഉരുവിട്ട് കൊണ്ട് ഞാന്‍ പതിയെ പുറത്തിറങ്ങി.
തൊട്ടു
താഴെ കണ്ണീരു പോലെ തെളിഞ്ഞൊഴുകുന്ന കല്ലാര്‍. അതിലെ ചപ്പാത്തിലൂടെ
അക്കരയ്ക്ക് പോകാം. പുഴ കടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടം ഉള്‍പ്പെടെ
നിരവധി കാഴ്ചകള്‍ ഉണ്ടത്രേ. ഞാന്‍ പുഴക്കരയിലെത്തിയപ്പോള്‍ എന്റെ പുറകെ
ഒരു ജീവനക്കാരന്‍ വന്നു. '' പുഴയ്ക്കക്കരെ വേറൊരു മാവുണ്ട്. അതിലെ
മാങ്ങയ്ക്ക് ഇതിലും രുചിയാണ്. ഞാന്‍ മാങ്ങപെറുക്കി കൊണ്ടുവരാം, വരുന്നോ
''
ഒരാള്‍
കൂടെയുണ്ടാവുന്നത് വലിയ ധൈര്യമാണല്ലോ. ഞാനും ഒപ്പം വച്ചു പിടിച്ചു.
ചപ്പാത്തിന് മുകളിലൂടെ മുട്ടളവില്‍ വെള്ളം ഒഴുകുന്നുണ്ട്. പാന്റ്‌സ്
നനയാതെ വളരെ ശ്രദ്ധയോടെ അക്കരെക്കടന്നു. അല്‍പ്പം ഇടത്തോട്ട്
പുഴക്കരയിലൂടെ നടന്നതും ആ മാവ് കണ്ടു. അതിലും നിറയെ മാങ്ങകള്‍.
പെട്ടെന്ന് അയാള്‍ സ്വിച്ച് ഓഫാക്കിയ പോലെ അവിടെ നിന്നു. എന്നിട്ട്
മാവിന്‍ ചുവട്ടിലേക്ക് ചൂണ്ടി. അവിടെ ഒരു കരടി. രണ്ടാമതൊന്ന് നോക്കാന്‍
കഴിഞ്ഞില്ല. '' തോമസ്‌കുട്ടി വിട്ടോടാ '' എന്ന മട്ടില്‍ എന്തോ പറഞ്ഞു
കൊണ്ട് അയാള്‍ ഓടിക്കഴിഞ്ഞിരുന്നു. ഞാനും പുറകേ വച്ചു പിടിച്ചു.
നിമിഷനേരം കൊണ്ട് ഷെഡില്‍ തിരികെയെത്തി. കാട്ടില്‍ ആനയെക്കാളും
കടുവയെക്കാളും പേടിക്കേണ്ടത് കരടിയെ ആണ്. കരടി മനുഷ്യനെ കണ്ടാല്‍
ആക്രമിച്ചിരിക്കും എന്നതാണ് കാട്ടിലെ തത്വം. ഏതാണ്ട് മനുഷ്യന്റെ
വലിപ്പമായതിനാല്‍ അതിന് ഒത്ത ശത്രുവായി മനുഷ്യനെ കാണുന്നതു കൊണ്ടാവാം.
ഷെഡിലെത്തിയതോടെ
വീണ്ടും ആനക്കാര്യം മനസ്സില്‍ പൊന്തി വന്നു. മൂന്ന് വശവും തുറന്ന
ചുവരുള്ള ഷെഡില്‍ എങ്ങനെ കിടന്നുറങ്ങും. ആരോടെങ്കിലും ചോദിക്കാമെന്ന്
വച്ചാല്‍ '' തന്നോടാരെങ്കിലും ഇവിടെ വരാന്‍ പറഞ്ഞോ '' എന്നൊരു മറുചോദ്യം
ഉണ്ടാകുമെന്ന് ഭയന്ന് ഞാന്‍ ഒന്നും ചോദിച്ചില്ല. കൂടാതെ ഞാന്‍ കാരണമല്ലെ
ഇവര്‍ക്കും ഇവിടെ ഇന്നിങ്ങനെ തങ്ങേണ്ടി വന്നത് എന്ന ചിന്തയും എന്നെ അലട്ടി.
കുറെക്കഴിഞ്ഞ് കട്ടന്‍ ചായ തിളപ്പിച്ചു തന്നെ മനുഷ്യനോട് '' രാത്രി ആന
വന്നാലെന്തു ചെയ്യും '' ഒരു വിധത്തില്‍ ചോദിച്ചു.
''
ആളുണ്ടെങ്കില്‍ ആന വരില്ല; നമുക്ക് ഫയര്‍ പ്ലെയ്‌സ് ഉണ്ടാക്കാം. പിന്നെ
പേടിക്കാനില്ല ''എന്ന് നിസ്സാരമായി പറഞ്ഞു കൊണ്ട് രാത്രിയിലെ
ആഹാരകാര്യങ്ങള്‍ നോക്കാനായി അയാള്‍ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പുഴയില്‍
വെള്ളമെടുക്കാന്‍ പോയ ആള്‍ ഓടിവന്ന് എന്നെ വിളിച്ചു. പുഴക്കരയില്‍
ആനക്കൂട്ടം വന്നത് കാണിക്കാനാണ് വിളിച്ചത്. കുട്ടിയാന ഉള്‍പ്പെടെ ആനകളുടെ
ഒരു കൂട്ടം. കാട്ടില്‍ വന്നിട്ട് ആനയെ കണ്ടില്ല എന്ന്
വിഷമിക്കാതിരിക്കാനാണ് പുള്ളിക്കാരന്‍ എന്നെ വിളിച്ചു കാണിച്ചു തന്നത്.
പുഴയുടെ മറുവശത്താണെങ്കിലും പുഴയ്ക്ക് ആഴം കുറവായതിനാല്‍ എന്റെ മുട്ട്
ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാന തുമ്പിക്കൈയുടെ അഗ്രം
ഞങ്ങളുടെ ഭാഗത്തേക്ക് തിരിച്ച് മണം പിടിക്കുന്നത് കണ്ടു. ഞങ്ങളുടെ മണം
കിട്ടിയതിനാലാവണം പെട്ടെന്ന് എല്ലാം വേഗത്തില്‍ വെള്ളംതെറിപ്പിച്ചു കൊണ്ട്
കാട്ടുചെടികളെ ചവിട്ടി മെതിച്ചു കൊണ്ട് പുഴക്കരയിലൂടെ എതിര്‍വശത്തേക്ക്
പൊയ്ക്കളഞ്ഞു. ചെറിയ പയ്യനെ ഞങ്ങളില്‍ നിന്ന് മറച്ച് പിടിക്കാന്‍ അവര്‍
ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അല്‍പ്പനേരം അവിടെ നിന്നതേയുള്ളു.
കാലില്‍ അട്ടകള്‍ സംസ്ഥാന സമ്മേളനം തുടങ്ങി. മുട്ടുവരെ പലയിടത്തായി
കടിച്ച് പറ്റിയിരിക്കുന്നു. വലിച്ചു പിഴുതു കളഞ്ഞാല്‍ രക്തം നില്‍ക്കാതെ
പോകും. ആദ്യമേ തന്നെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന്
കുത്തിവച്ചിട്ടാണ് രുധിരപാനം തുടങ്ങുന്നത്. ഒരുവിധം മടങ്ങി ഷെഡിലെത്തി.
ഉപ്പ് പൊടി ഉപയോഗിച്ച് ഓരോന്നിനെയായി എടുത്തു കളഞ്ഞു. അപ്പോഴേക്കും
മിക്കതും കുടിച്ച് വീര്‍ത്ത് കഴിഞ്ഞിരുന്നു.
''
സാറിന് ഹാര്‍ട്ട് അറ്റാക്ക് വരില്ല. ഹെപ്പാരിന്‍ എന്നൊരു എന്‍സൈം
അട്ടകള്‍ കുത്തിവയ്ക്കും. അത് ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള
സാദ്ധ്യത തടയും. ഞങ്ങള്‍ പാടത്താളിയുടെ കിഴങ്ങ് ഒരുമാസം എണ്ണയില്‍
ഇട്ടുവച്ചിരിക്കും. എന്നിട്ട് ആ എണ്ണ കാലില്‍ തേച്ച് നടന്നാല്‍ അട്ട
അടുക്കുകയില്ല. '' ഒരാള്‍ വിശദീകരിച്ചു. നേരം ഇരുട്ടിയതോടെ ഭയം
ഇരട്ടിച്ചു. വെളിച്ചമുള്ള രണ്ട് ടോര്‍ച്ചുകള്‍ അവരുടെ കൈവശമുള്ളത്
മാത്രമാണ് ഏക ആശ്വാസം. ഞാന്‍ കൊള്ളാവുന്ന ഒരു കട്ടില്‍ പിടിച്ചിട്ട് അതില്‍
കയറിക്കിടന്നു. തണുപ്പ് വല്ലാതെ കൂടി. മഴ പുറത്ത് തകര്‍ത്തു
പെയ്യുന്നുണ്ട്. അകത്തും വെള്ളം കയറുന്നുണ്ട്. അകത്തു , പുറത്തു എന്നൊക്കെ ആലങ്കാരികമായി പറഞ്ഞതാണ്. അങ്ങനെ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കാറ്റും തണുപ്പും
എല്ലാംകൂടി ഇന്ന് ശിവരാത്രി തന്നെയെന്ന് ഉറപ്പിച്ചു. ആന വരാതിരിക്കാന്‍
തീകൂട്ടാമെന്ന് പറഞ്ഞിരുന്നെങ്കിലും മഴകാരണം അതും നടന്നില്ല. പാപി
ചെല്ലുന്നിടം പാതാളം.
കഞ്ഞിയും
കാന്താരി മുളകരച്ച ചമ്മന്തിയും പയറും ഒക്കെയായി ഉള്ള സ്ഥലത്തിരുന്ന്
രാത്രി ഭക്ഷണം കുശാലാക്കി. വിശപ്പു മാറിയപ്പോഴേക്കും വീണ്ടും എന്റെ മനസ്സില്‍ വീണ്ടുംഒറ്റയാന്റെ ചിന്ത വന്ന്
നിറഞ്ഞു. കാട്ടില്‍ സ്വാഭാവികമായുള്ളതല്ലാതെ എന്തുകണ്ടാലും ആനയ്ക്ക് അത്
തകര്‍ത്ത് കളയുന്ന ശീലമുണ്ട്. കാട്ടുമൃഗങ്ങളുടെ കണക്കെടുപ്പിന്
സഹായിക്കാനായി സെന്‍സറുള്ള ക്യാമറകള്‍ മരങ്ങളില്‍ പിടിപ്പിച്ചിട്ടുളളത്
കണ്ടാല്‍ ആനകള്‍ അതിനെ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിക്കും. മൃഗങ്ങളൊക്കെ വരുമ്പോഴാണെല്ലോ അതിലെ ഫ്ലാഷ് മിന്നുന്നത്. ഇപ്പോള്‍
ആനചവിട്ടിയാലും പൊട്ടാതിരിക്കാന്‍ ഉരുക്ക് കവചത്തിനുള്ളിലാണ് അത്
വയ്ക്കുന്നത്. വനാതിര്‍ത്തികളിലെ മലമുകളിലൊക്കെ ഇപ്പോള്‍ കുരിശു കൃഷി
ആണല്ലോ. കുരിശുകണ്ടാലും ആനകള്‍ പിഴുതു കളയും. അത് തടയാന്‍ ചിലര്‍
ചെയ്യുന്നത് കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിയാണ്. കുരിശിനോടൊപ്പം
അര്‍ക്കവാള്‍ പിടിപ്പിച്ചിരിക്കും. തുമ്പികൈ കൊണ്ട് കുരിശ്
ചുറ്റിപ്പിടിക്കുമ്പോള്‍ തന്നെ തുമ്പികൈ മുറിഞ്ഞ് തെറിക്കും. ഷെഡിന്റെ
മുറ്റത്ത് നില്‍ക്കുന്ന മാവിലെ മാങ്ങ പെറുക്കാന്‍ വരുന്ന ആന ഇന്നും ഇവിടെ
വരുമെന്നും ഷെഡില്‍ പൊളിച്ചു തീരാത്ത ബാക്കി ഭാഗത്തിന്റെ പണി ഇന്ന്
പൂര്‍ത്തിയാക്കുമെന്നും വിചാരിച്ച് കിടന്നു. പിന്നെയെപ്പോഴോ
ഉറങ്ങിപ്പോയി.
പെട്ടെന്ന്
എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. കൂടെയുണ്ടായിരുന്ന
ഉദ്യോഗസ്ഥര്‍ തെളിച്ച സെര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച
കണ്ടു. ഷെഡിന്റെ തൊട്ടപ്പുറത്ത് മാവിന്റെ ചുവട്ടില്‍ ഒത്ത ഒരു കൊമ്പന്‍.
മൂക്ക് ഷെഡിന് നേരെപ്പിടിച്ച് മണം പിടിക്കുകയും ശക്തമായി ചീറ്റുകയും
ചെയ്യുന്നുണ്ട്. അത് ട്രഞ്ച് പൊളിഞ്ഞിട്ടുള്ള ഭാഗത്ത് കൂടി ഏതുനിമിഷവും
ഉള്ളിലേക്ക് വരുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങളെ തുമ്പികൈയില്‍ തൂക്കി
എറിയാന്‍ ഇനി അധിക സമയമില്ല. നിരായുധരായി നിരാലംബരായി ജീവന്‍
കയ്യില്‍പ്പിടിച്ചു കൊണ്ട് ഞങ്ങള്‍ നാലുപേര്‍. എല്ലാ അനര്‍ത്ഥങ്ങള്‍ക്കും
കാരണം ഞാന്‍ ഒരുത്തന്റെ പിടിവാശിയാണല്ലൊ എന്നോര്‍ത്തപ്പോള്‍ സങ്കടവും ഭയവും
എല്ലാം കൂടിയ ഒരവസ്ഥ. കുറച്ച് നേരം മാവിന്റെ ചുവട്ടില്‍ മാങ്ങ
പെറുക്കിത്തിന്ന ശേഷം ട്രഞ്ചിന് പുറത്തായി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
പിന്നെ അത് എങ്ങോട്ടോ പോയി. മറ്റുള്ളവര്‍ വീണ്ടും ഉറങ്ങാന്‍
തുടങ്ങിയെങ്കിലും എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഹൃദയം പെരുമ്പറ
കൊട്ടിക്കൊണ്ടിരിക്കുന്നു.
ജീവനില്‍ ഭയമില്ലെന്നൊക്കെ വലിയവായില്‍ പറയാമെന്നല്ലാതെ ജീവന്‍ അപകടത്തിലാകാറാകുമ്പോള്‍ ഉണ്ടാകുന്ന ജീവഭയം എന്താണെന്ന് ഞാന്‍ മനസ്സിലാക്കി. കാട്ടില്‍ കാട്ടുമൃഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും മനസ്സുകൊണ്ട് നമിച്ചത് അപ്പോഴാണ്. രാവിലെ കാട്ടിനുളളിലൂടെ മീന്‍മുട്ടി വെള്ളച്ചാട്ടം വരെ ഒരു ട്രക്കിംഗ് തുടങ്ങി നിരവധി കലാപരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. അതെല്ലാം എന്റെ നിര്‍ബന്ധപ്രകാരം കാന്‍സല്‍ ചെയ്തു കൊണ്ട് രാവിലെ തന്നെ ഞങ്ങള്‍ പുലിക്കയം വിട്ടു. ഇനി ഒരിക്കലും കാട്ടിനുളളില്‍ താമസിക്കണമെന്ന പൂതി ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഞാന്‍ മടങ്ങിയത്.
...................