Sunday 16 December 2018


ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചലച്ചിത്രമേള 

-ശ്രീകുമാര്‍ജി

പ്രളയ ദുരന്തത്തില്‍ നിന്ന് കേരളം കരകയറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവിടെ ഈ വര്‍ഷം ചലച്ചിത്രോത്സവം നടത്തുന്നത് ഒരു അനാവശ്യ ആഢംബരമാവില്ലേ എന്ന ആശങ്ക മേളയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ എല്ലാ തലത്തിലും ഉണ്ടായിരുന്നു.   അതു കൊണ്ട് അത് തത്വത്തില്‍ വേണ്ടെന്നു വച്ചതുമായിരുന്നു.  ഒടുവില്‍ സിനിമാ പ്രേമികളില്‍ വിശ്വാസമര്‍പ്പിച്ച് പിരിവെടുത്തായാലും അത് നടത്താന്‍ തീരുമാനമായി.  അങ്ങനെ  ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലളിതമായി ആഢംബരവും അധിക ചെലവുമില്ലാതെ യുവതയുടെ അഘോഷമാക്കി നടത്തി കഴിഞ്ഞപ്പോള്‍ അത് പകര്‍ന്ന് നല്‍കിയത് അതിജീവനത്തിന്റെ മഹത്തായ സന്ദേശമാണ്.  വര്‍ദ്ധിപ്പിച്ച ഡെലിഗേറ്റ് ഫീസ് മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും സംഘാടനത്തില്‍ ചില പിഴവുകള്‍ ഉണ്ടായെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരു മികച്ച കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ഗരിമ പ്രകടിപ്പിച്ച മേളയായിരുന്നു കടന്നു പോയതെന്ന് നിസ്സംശയം പറയാം.  
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 163 സിനിമകള്‍.  അവയില്‍ എട്ടെണ്ണം ഏഷ്യയില്‍  ആദ്യമായി ഈ മേളയിലാണ് പ്രദര്‍ശിപ്പിച്ചത്.  ഡെന്‍മാര്‍ക്ക് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ , ഇറാനിയന്‍ സംവിധായകന്മാരായ അസ്ഗര്‍ ഫര്‍ഹാദി, ജാഫര്‍ പനാഹി, തുര്‍ക്കിഷ് സംവിധായകനായ നൂരി ബില്‍ജെ സീലാന്‍, ഫ്രഞ്ച് സംവിധായകനായ ഗാസ്പര്‍നോ, പോളിഷ് സംവിധായകനായ പവേല്‍ പൗളിക്കോവ്‌സ്‌കി തുടങ്ങിയവരുടെയെല്ലാം  ഈ വര്‍ഷത്തെ ചിത്രങ്ങള്‍ തന്നെ മേളയിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. 

         ഡെലിഗേറ്റ് പാസ്, ഹാന്‍ഡ് ബുക്ക്, ബുള്ളറ്റിനുകള്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി വിതരണം ചെയ്തു.  ഉദ്ഘാടന ചിത്രമായ 'എവരിബഡി നോസ്' ചിത്രീകരണ, ശബ്ദലേഖന, ചിത്രസന്നിവേശ മേഖലകളില്‍ മികവ് പുലര്‍ത്തിയ ചിത്രമായിരുന്നു.  ഓസ്‌കാര്‍ നേടിയ ഏക ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ദാഹിയുടെ ഈ സ്പാനിഷ് ചിത്രം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദുരന്തം വെളിവാക്കുന്ന, മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നു.  ഒരു മികച്ച മേളയുടെ മികച്ച തുടക്കം ആ ചിത്രത്തില്‍ നിന്ന് തന്നെ ദര്‍ശിക്കാന്‍ സാധിച്ചു.  ഡെന്മാര്‍ക്കിലെ ലോകപ്രശസ്ത സംവിധായകനായ ലാര്‍സ് വോണ്‍ ട്രയറിന്റെ ഇറ്റാലിയന്‍ ചിത്രമായ 'ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് ' ചിത്രീകരണത്തിന്റെ പൂര്‍ണ്ണതയും സാക്ഷാത്കാരത്തിന്റെ മികവും കൊണ്ട് ഇത്തവണ ഗോവയിലും തിരുവനന്തപുരത്തും കയ്യടി നേടിയ ചിത്രമാണ്.  മിഡ്‌നൈറ്റ്, റണ്ണര്‍, സമ്മര്‍ സര്‍വൈവേഴ്‌സ്, ആഗ, ഫാമിലി ടൂര്‍, ഡ്രസ്സേജ്, നമ്മേ, സുലൈമാന്‍ മൗണ്ടന്‍, വിമന്‍ അറ്റ്‌വാര്‍, ടെയ്ല്‍ ഓഫ് ദി സീ തുടങ്ങി മികച്ച നിരവധി ചിത്രങ്ങളാണ് മേളയില്‍ കയ്യടി നേടിയത്.  ജയില്‍ പീഢനങ്ങളുടെ തീക്ഷ്ണത വെളിവാക്കുന്ന ഉറുഗ്വേ ചിത്രമായ 'എ ട്വല്‍വ് ഇയര്‍ നൈറ്റ്' തീയറ്റര്‍ വിട്ടാലും കൂടെപ്പോരുന്ന, മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചിത്രമാണ്.  യുക്രൈയിനില്‍ പട്ടാളം കൃത്രിമമായി സംഘടിപ്പിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെയും അതിന് വിശ്വാസ്യത വരുത്തുന്നതിനായി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കി നടത്തുന്ന റിഹേഴ്‌സല്‍ പോരാട്ടങ്ങളെയും മറ്റും സത്യവും മിഥ്യയും ഇടകലര്‍ത്തി പറയുന്ന 'ഡോണ്‍ ബോസ്' ഗോവയില്‍ നിന്ന് സുവര്‍ണ്ണ ചകോവരവുമായാണ് ഈ മേളയ്‌ക്കെത്തിയത്.  ഈ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ നിന്ന് പാം ഡി ഓര്‍ പുരസ്‌കാരവുമായി എത്തിയ 'ഷോപ് ലിഫ്‌റ്റേഴ്‌സ് ' ജന്മം കൊണ്ട് ബന്ധമില്ലാത്ത ആറുപേര്‍ കര്‍മ്മം കൊണ്ട് ബന്ധപ്പെട്ട് ഒരു കുടുംബമായി കഴിയുന്ന കഥ പറയുന്ന മനോഹര ചിത്രമാണ്.  
മികച്ച സിനിമയെന്നത്  അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് എന്ന വിശ്വാസത്തെ പൊളിച്ചടുക്കിക്കൊണ്ട് സ്വീഡനില്‍ നവസിനിമാ തരംഗം സൃഷ്ടിച്ച് സിനിമാ ചരിത്രത്തില്‍ അനിഷേധ്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇങ്മര്‍ ബെര്‍ഗ്മാന്റെ ഒമ്പത് ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് നല്‍കിയ മികച്ച ആദരവായി.  ഈ വര്‍ഷം ഏപ്രിലില്‍ അന്തരിച്ച മറ്റൊരു ലോകപ്രസിദ്ധ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ വണ്‍ ഫ്‌ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് തുടങ്ങിയ ആറ് ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.  ഈ സിനിമ മലയാളത്തിലേക്ക് കോപ്പിയടിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് നമുക്ക് ഏറെ പരിചിതമാണല്ലോ.  മലയാള സിനിമയിലെ പ്രസ്ഥാനങ്ങള്‍ക്കുപരിയായ വ്യക്തിത്വം പുലര്‍ത്തുന്ന ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തിരിച്ചു വച്ച ആറ് മികച്ച ചിത്രങ്ങളും ഈ മേളയില്‍ പ്രത്യേക ശ്രദ്ധ നേടി.  
മലയാളത്തിന്റെ അഭിമാനം ലോകത്തിന്റെ വിശാലതയിലെത്തിച്ച ചിത്രങ്ങളായിരുന്നു ഈ.മ.യൗ. വും ഭയാനകവും സുഡാനി ഫ്രം നൈജീരിയയും. സെവന്‍സ് ഫുട്‌ബോളിലൂടെ മലപ്പുറത്തിന്റെ സമകാലിക ജീവിതം അടയാളപ്പെടുത്തുന്ന സുഡാനി ഫ്രം നൈജീരിയ, മരിച്ചു പോയ പിതാവിന് മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വീര്‍പ്പു മുട്ടുന്ന ഒരു ശരാശരി മലയാളിയുടെ ജീവിതം വരച്ചു കാട്ടിയ ഈ.മ.യൗ, പ്രാവു വളര്‍ത്തലും പട്ടം പറത്തലുമൊക്കെയായി ജീവിതം ഇഴചേര്‍ക്കുന്നവരുടെ കഥയായ പറവ, ദാരിദ്ര്യം കാരണം ഈയാംപാറ്റകളെപ്പോലെ ജീവിതം ഹോമിക്കപ്പെടുവാന്‍ യുദ്ധത്തിലേക്ക് തള്ളി വിടപ്പെടുന്ന യുവതയുടെ കഥ പറയുന്ന ഭയാനകം, പത്മരാജന്‍ കഥാപാത്രങ്ങളിലുടെ പ്രയാണം നടത്തുന്ന ഹ്യൂമന്‍സ് ഓഫ് സം വണ്‍ തുടങ്ങി കോട്ടയം, ഈട, ബിലാത്തികുഴല്‍, ആവേ മറിയ, ഉടലാഴം, മായാനദി, ഓത്ത്, പ്രതിഭാസം, സ്ലീപ് ലസ്‌ലി യുവേഴ്‌സ് എന്നിങ്ങനെ മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 12 മലയാള ചിത്രങ്ങളും മേളയില്‍ മികച്ച ശ്രദ്ധ നേടിയവയാണ്. 
പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്റെ അതിജീവനം സൂചിപ്പിക്കുന്ന കര്‍ട്ടന്‍ റെയ്‌സര്‍ പോലെ തന്നെ ഭരണകൂട പുരുഷ കേന്ദ്രീകൃത ഭരണ സംവിധാനങ്ങളെ സാവധാനം അതിജീവിക്കുന്ന അറബ് മേഖലയിലെ സ്ത്രീജനങ്ങളുടെ ജീവിതം ഒപ്പിയെടുത്ത ചിത്രങ്ങളും മേളയിലെ പ്രത്യേകതയായി. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പ്രസക്തമായ സിനിമ ജയരാജിന്റെ 'വെള്ളപ്പൊക്കത്തില്‍' ആണ്. അത് പ്രദര്‍ശിപ്പിക്കുക വഴി സംഘാടകര്‍ തങ്ങളുടെ ഒരു ഉത്തരവാദിത്വം നിര്‍വ്വഹിച്ചു എന്ന് നിസ്സംശയം പറയാം.  
ടാഗൂറില്‍ പ്രോജക്ടര്‍ പണിമുടക്കിയതു കാരണം അവിടെ പ്രദര്‍ശിപ്പിക്കുമെന്നറിയിച്ചിരുന്ന പല മികച്ച ചിത്രങ്ങളും ഒരു പരിധി വരെ നഷ്ടമായി.  അവ മറ്റ് തീയേറ്ററുകളില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി പ്രദര്‍ശിപ്പിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും അതറിയാത്ത പലര്‍ക്കും ആ നഷ്ടം സംഭവിച്ചിട്ടുണ്ട്.   ടാഗൂറില്‍ സ്ഥാപിച്ച പുതിയ പ്രൊജക്ടര്‍ കേടായതു കാരണം താല്‍ക്കാലികമായി കൊണ്ടു വച്ച ചെറിയ പോര്‍ട്ടബിള്‍ പ്രോജക്ടര്‍ ഉപയോഗിച്ചാണ് മത്സര വിഭാഗത്തിലുള്ള 'നൈറ്റ് ആക്‌സിഡന്റ് ' പ്രദര്‍ശിപ്പിച്ചത്.  മികച്ച ഒരു ചിത്രമായിട്ടും മോശം ദൃശ്യാനുഭവമാണ് ആ പ്രദര്‍ശനം നല്‍കിയത്.  ജൂറി ചെയര്‍മാനായ മജീദ് മജീദിയുടെ 'മുഹമ്മദ് ; ദി മെസഞ്ചര്‍ ഓഫ് ഗോഡ് ' എന്ന ചിത്രം കല്‍ക്കത്ത  ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാത്തത് പ്രാദേശിക വിവേചനത്തിന്റെ സൂചനയാണ് നല്‍കിയത്.   ഒട്ടനവധി മികച്ച ചിത്രങ്ങളെത്തിക്കാന്‍ കഴിഞ്ഞെങ്കിലും സൗത്ത് കൊറിയയില്‍ നിന്നുള്ള ഹോട്ടല്‍ ബൈ ദ റിവര്‍, കൊളംബിയയില്‍ നിന്നുള്ള ബേര്‍ഡ് ഓഫ് പാസേജ് തുടങ്ങിയ ചില ചിത്രങ്ങള്‍ പല മേളകള്‍ കടന്നു വന്നതാണെങ്കിലും നമ്മുടെ മേളയില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹതയുള്ളതായി തോന്നിയില്ല.   ഏറെ വാഴ്ത്തപ്പെടുന്ന കിം കിംഡുക്ക് ഇത്തവണ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്ന് മാത്രമല്ല അനാവശ്യ രംഗങ്ങള്‍ കുത്തി നിറച്ച് അരോചകമാക്കുകയും ചെയ്തു. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലും ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച് മലയാളിയുടെ അഭിമാനം ഉയര്‍ത്തിയ, മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയെടുത്ത ' ഭയാനകം'  ഇവിടെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് സെലക്ഷന്‍ കമ്മിറ്റിയുടെ സെലക്ഷനില്‍ ഉണ്ടായ മറ്റൊരു കല്ലു കടിയായിരുന്നു.  
ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സിനിമകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടതു പോലെ അറേബ്യന്‍, ഇറാന്‍ ചിത്രങ്ങളുടെ ആധിക്യം വിമര്‍ശിക്കപ്പെടുകയും ചെയ്തു.  ആക്കിറോ കുറോസോവയുടെയോ ബര്‍ണാദോ ബര്‍ത്തലൂച്ചിയുടേയോ ഫ്രെഡറിക്കോ ഫെല്ലിനിയുടെയോ നാടിനെക്കാള്‍ മികച്ച സ്ഥാനം ഇറാന്‍ സിനിമയ്‌ക്കോ അറബ് മേഖലയിലുള്ളവയ്‌ക്കോ ലോകത്തൊരു മേളയിലും ലഭിച്ചിട്ടില്ല.  ഇവിടെ തിരഞ്ഞെടുക്കപ്പെട്ടവയില്‍ ഒരു ഇറാന്‍ ചിത്രം പോലും ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ എത്തിയിരുന്നില്ലെന്നത് അവയുടെ നിലവാരത്തിന്റെ സൂചനയാണ് നല്‍കുന്നത്. അവിടെ മത്സരിച്ചതില്‍ ഈ.മ.യൗ മാത്രമാണ് ഇവിടെയും മത്സരവിഭാഗത്തില്‍ എത്തിയത്.   ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് കണ്ടപ്പോള്‍ തന്നെ സുവര്‍ണ്ണചകോരം ഇറാനിയന്‍ സിനിമയ്ക്കായിരിക്കുമെന്ന് ചില ഫിലിം ബഫ്ഫുകള്‍ പ്രവചിച്ചിരുന്നു.  ഓരോ ജൂറിയുടെയും വിധി പ്രസ്താവം വ്യത്യസ്ഥമായിരിക്കുമല്ലോ.  അതോര്‍ത്ത് സമാധാനിക്കാം.  ജൂറിയുടെ മുന്നിലെത്തുന്നവയില്‍ നിന്ന് ഒന്നിനെ മാത്രമല്ലേ ജൂറിക്ക് തെരഞ്ഞെടുക്കാനാവൂ.  ആകെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.  ഇന്ത്യന്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഇറാന്‍ ചിത്രങ്ങളാണ് എണ്ണത്തില്‍ മുമ്പില്‍. ഇറാനില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അതിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്ന പല രാജ്യങ്ങള്‍ക്കും കിട്ടുന്നതിനെക്കാള്‍ പരിഗണന ഇവിടെ ഇറാനിയന്‍ സിനിമകള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് പ്രകടമായ വസ്തുതയാണ്.  
എങ്കിലും സിനിമ സംവിധായകന്റെ കലയാണ് എന്ന് വീണ്ടും ഉറപ്പിക്കുന്ന ചിത്രങ്ങളാണ് ഈ മേളയിലെത്തിയവയെല്ലാം.  സ്റ്റുഡിയോകള്‍ക്കുള്ളിലും സെറ്റുകളിലും ഒരു കാലത്ത് ഒതുങ്ങി നിന്നിരുന്ന സിനിമയെ ആ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയും ദാരിദ്ര്യവും അഴുക്കും  വിഴുപ്പും നിറഞ്ഞ തെരുവുകളിലേക്കും മറ്റ് പുറം കാഴ്ചകളിലേക്കും കൊണ്ടു വന്നത് ഇറ്റലിയില്‍ ഉയിര്‍കൊണ്ട നിയോ റിയലിസവും ഫ്രഞ്ച് ന്യൂ വേവും ഇംഗ്ലണ്ടിലെ ഫ്രീ സിനിമാ പ്രസ്ഥാനങ്ങളും അമേരിക്കയിലെ ഡയറക്ട് സിനിമാ പ്രസ്ഥാനങ്ങളും ഒക്കെയാണ്.  അതിന്റെ സര്‍ഗ്ഗ സ്രോതസ്സ് വളര്‍ന്നു വികസിച്ചവയാണ് ഇന്നത്തെ ലോക സിനിമകള്‍.  അവയുടെ ഒരു പരിച്ഛേദമാണ് ഈ മേളയിലെത്തിയ ചിത്രങ്ങളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്.  ലോകം മുഴുവന്‍ യുദ്ധത്തിലും ഭീകരതയിലും മതാന്ധതയിലും മുങ്ങിത്താഴുമ്പോള്‍ അതില്‍ നിന്നെല്ലാം അതി ജീവിക്കാന്‍ പണിപ്പെടുന്ന ജനവിഭാഗത്തിന്റെ കഥകള്‍ ഇവിടെ ദൃശ്യവത്കരിക്കുമ്പോള്‍ പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന് അവ ഉല്‍പ്രേരകമാവും എന്നത് അവിതര്‍ക്കിതമാണ്.  
പൊതുവില്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ മാത്രം പങ്കെടുത്ത ഒരു മേളയാണിതെന്ന് പറയാം.  സൗജന്യ പാസ്സുകള്‍ പലപ്പോഴും അനര്‍ഹരില്‍ ചെന്നെത്തുകയും അത് അനാവശ്യ പ്രശ്‌നങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നത്  മുന്‍ വര്‍ഷങ്ങളിലെ പല മേളകളിലെയും അനുഭവമാണ്.  എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.  കിം കിഡുക്കിന്റെ പോലുള്ള സിനിമകള്‍ കാണാനുള്ള ഇടിച്ചുകേറല്‍, സിനിമയ്ക്കിടയില്‍ പ്രതീക്ഷിച്ച രംഗങ്ങള്‍ കണ്ടില്ലെങ്കില്‍ കൂട്ടമായുള്ള ഇറങ്ങിപ്പോകല്‍ തുടങ്ങി ബഹളമോ കൂക്കിവിളിയോ മറ്റ് വേഷം കെട്ടലുകളോ ഒന്നുമുണ്ടായില്ല. കാശ് ഡെലിഗേറ്റ് ഫീസിലൂടെയും സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും മാത്രം സംഘടിപ്പിക്കേണ്ടി വന്നതു കൊണ്ട്  മേളയ്ക്കാവശ്യമായ അത്രയും ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല എന്നത് മേളയെ അല്‍പ്പം പുറകോട്ട് വലിച്ചു എന്നത് സത്യമാണ്.  കാശ് കൂടുതല്‍ കൊടുത്താല്‍ മാത്രം കൊണ്ടു വരാന്‍ കഴിയുന്ന പല സംവിധായകരുടെയും ചിത്രങ്ങള്‍ കൊണ്ടു വരാന്‍ ഇത്തവണ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പ്രളയാനന്തര കേരളവും അതിജീവനത്തിന്റെ ആവശ്യകതയും സ്മരിക്കുമ്പോള്‍ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതുകയേ നിര്‍വ്വാഹമുള്ളൂ. 
എന്തൊക്കെ പരാതികള്‍ ഉണ്ടായാലും ഇത്രയും ചെലവ് ചുരുക്കിക്കൊണ്ട് മികവിന്റെ കാര്യത്തില്‍ അധികം വിട്ടുവീഴ്ചകളില്ലാതെ ലളിതസുന്ദരമായി നടത്തപ്പെട്ട ഈ മേളയുടെ സംഘാടകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.  സി ഡിറ്റിന്റെ സാങ്കേതിക സഹായവും സൗജന്യമായി വോളന്റീയര്‍ പ്രവര്‍ത്തനത്തിനെത്തിയ തിരുവനന്തപുരത്തെ യുവതി യുവാക്കളും അദ്ധ്യാപക-സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും മേളയെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും ഏകോപനവും സൗജന്യ നിരക്കില്‍ ലഭിച്ച തീയേറ്റര്‍ സംവിധാനങ്ങളും പ്രദര്‍ശന നിരക്കിന്റെ കാര്യത്തില്‍ അയവുള്ള സമീപനം സ്വീകരിച്ച വിദേശീയര്‍ അടക്കമുള്ള നിര്‍മ്മാതാക്കളും വര്‍ദ്ധിച്ച ഫീസാണെങ്കിലും മടി കൂടാതെ പാസ്സെടുത്ത് സിനിമ കണ്ട നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികളും എല്ലാം കൂടി ഈ മേളയെ ഒരു വന്‍വിജയമാക്കി തീര്‍ത്തു.  വരും വര്‍ഷങ്ങളിലും ഇതു പോലെ അച്ചടക്കമുള്ളതും എന്നാല്‍ കൂടുതല്‍ മികവുള്ളതുമായ മേളകളുണ്ടാകും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. 
------------------------------------------------

Friday 30 November 2018

ഗോവന്‍മേളയും മലയാളി തിളക്കവും 

-ജി.ശ്രീകുമാര്‍ 





ഇക്കഴിഞ്ഞ നവംബര്‍ 21 മുതല്‍ 28 വരെ ഗോവന്‍തീരങ്ങളെ പുളകം കൊള്ളിച്ച 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയില്‍ കൊടിയിറങ്ങി. അന്തര്‍ദേശീയതലത്തില്‍ മികച്ച ഒരു പിടി സംവിധായകരുടെ ചിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മേളയില്‍ മലയാള ചിത്രങ്ങള്‍ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരുന്നു.  68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് മേളയിലെത്തിയത്.  ജൂലിയന്‍ ലാന്‍ഡെയ്‌സ് സംവിധാനം ചെയ്ത ദി ആസ്‌പേണ്‍ പേപ്പേഴ്‌സ്-ല്‍ തുടങ്ങിയ മേള ജര്‍മ്മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സ് -ന്റെ പ്രദര്‍ശനത്തോടെ തിരിതാഴ്ത്തി. 
മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുണ്ടായിരുന്നു.  അതില്‍ രണ്ടെണ്ണവും മലയാളത്തില്‍ നിന്നാണ്.  ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്നീ മലയാള ചിത്രങ്ങളും ചേഴിയാന്‍ രാ സംവിധാനം ചെയ്ത ടു ലെറ്റ് എന്ന തമിഴ് ചിത്രവുമാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍. അവയില്‍ മലയാളത്തിന്റെ അഭിമാനം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ രണ്ട് രജത പുരസ്‌കാരങ്ങള്‍ നേടി.  മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായി ചെമ്പന്‍ വിനോദുമാണ് പുരസ്‌കാരം നേടിയത്.  കഴിഞ്ഞ വര്‍ഷം നടന്ന 48-ാമത്  ചലച്ചിത്രമേളയില്‍ പാര്‍വ്വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു.  പട്ടാള ദരണത്തിന്റെ രൂക്ഷതയും കുടിലതയും വെളിവാക്കുന്ന, സത്യവും മിഥ്യയും ഇടകലര്‍ന്ന ഉക്രൈന്‍ ചിത്രമായ ഡോണ്‍ ബാസ്സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം നേടിയത്.  ഉക്രൈന്‍ പാര്‍ലമെന്റ് പട്ടാണഭരണത്തിന് പച്ചക്കൊടി കാട്ടിയ വാര്‍ത്ത വന്ന ദിവസമാണ് അതേ വിഷയം പ്രതിപാദിക്കുന്ന സെര്‍ഗ്‌യി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ ബാസ്സ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നത് അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികതയായിരുന്നു. മരിസിയ നികിതുക് സംവിധാനം ചെയ്ത ഉക്രൈനിയന്‍ ചിത്രമായ വെന്‍ ദി ട്രീസ് ഫാളിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌റ്റോവിതിന്  ഇത്തവണത്തെ മികച്ച നടിക്കുള്ള രജതമയൂരം ലഭിച്ചത്.  
ചലച്ചിത്ര പ്രതിഭകളായ ശ്രീദേവി, വിനോദ്ഖന്ന, ശശികപൂര്‍, കരുണാനിധി, കല്‍പ്പന ലജ്മി തുടങ്ങിയവരെ അനുസ്മരിച്ച മേള അവസാനിക്കും മുമ്പു തന്നെ മറ്റൊരു മഹാപ്രതിഭയുടെ വിയോഗവാര്‍ത്തയും ചലച്ചിത്രാസ്വാദകരെ വേദനിപ്പിച്ചു കൊണ്ട് കടന്നു വന്നു.  വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാദോ ബര്‍ത്തലൂച്ചിയാണ്  ഈ വേളയില്‍ അന്തരിച്ചത്.  1988 ല്‍ തിരുവനന്തപുരത്ത് ആദ്യമായി നടന്ന ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച, 9 ഓസ്‌കാറുകളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയ ദ ലാസ്റ്റ് എംപറര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ ചലച്ചിത്ര പ്രേമികള്‍ ഹൃദയത്തിലേറ്റിയ സംവിധായകനാണ് അദ്ദേഹം. അന്ന് വന്‍ജനാവലിയാണ് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ആ ചിത്രം കാണാനെത്തിയത്. 

വിഖ്യാത സംവിധായകരായ ഡാന്‍ വോള്‍മാന്‍, ജൂലിയന്‍ ലാന്‍ഡേയ്‌സ്, ബേണ്‍ഡ് ബോഹ്‌ളിച്ച് തുടങ്ങി നിരവധിയായ പ്രതിഭകളുടെ മികച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വേദിയായിരുന്നു ഇത്തവണത്തെ ഗോവന്‍ ചലച്ചിത്രോത്സവം.  വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തി.   റൂപെര്‍ട്ട് എവറെറ്റ് സംവിധാനം ചെയ്ത് അഭിനയിച്ച ഇംഗ്ലീഷ് ചിത്രമായ 'ദി ഹാപ്പി പ്രിന്‍സ്' ഒരു മുഴുനീള കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരുന്നു.  അത് ആസ്വാദ്യകരമായ ഓസ്‌കാര്‍ കവിതകളാല്‍ സമ്പന്നമായിരുന്നു. 1900 ല്‍ അന്തരിച്ച കവിയും നാടകകൃത്തുമായിരുന്ന ഓസ്‌കാര്‍വൈല്‍ഡിന്റെ ജീവിതം കാലത്തെ പുനഃസൃഷ്ടിച്ചു കൊണ്ട് സംവിധായകന്‍ തന്നെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.  കഥാപാത്രവും അഭിനേതാവും ഒന്നായി മാറുന്ന അപൂര്‍വ്വത ഈ ചിത്രത്തിന് അവകാശപ്പെടാം.  എറിക് പോപ്പേ സംവിധാനം ചെയ്ത നോര്‍വ്വീജിയന്‍ ചിത്രമായ യു-ജൂലൈ 22 കൂടാതെ ഷോപ് ലിഫ്‌റ്റേഴ്‌സ്, ദി ബ്രാ, ദി സീന്‍ ആന്റ് അണ്‍സീന്‍, സുലൈമാന്‍ മൗണ്ടന്‍ തുടങ്ങി വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിക്ക ചിത്രങ്ങളും മികച്ച കയ്യടി നേടിയവയാണ്. 
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദി അണ്‍സീന്‍' ബൊളീവിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പരിശ്രമങ്ങളുടെയും അവരെ സ്വജീവന്‍ നല്‍കി രക്ഷപ്പെടുത്തുന്ന, യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെയും കഥ പറയുന്ന ചിത്രം മേളകള്‍ പലതു കഴിഞ്ഞാലും മനസ്സില്‍ മായാതെ നില്‍ക്കും.  സിറിയന്‍ തീവ്രവാദത്തിന്റെ നേര്‍കാഴ്ചയായ ചാവേറുകളുടെ കഥ പറയുന്ന അറേബ്യന്‍ ചിത്രം 'ഡിവൈന്‍ വിന്‍ഡ് ' ബ്ലാക്ക് & വൈറ്റിന്റെ ചലച്ചിത്രഭാഷ ഉജ്ജ്വലമായി ഉപയോഗപ്പെടുത്തിയ മികച്ച ചിത്രമാണ്. ഫാമിലി ടൂര്‍, വെന്‍ ദ ട്രീസ് ഫാള്‍, എ ട്രാന്‍സ്ലേറ്റര്‍, നമ്മുടെ മലയാളത്തിന്റെ ഭയാനകം, ഈ.മ.യൗ, തമിഴിലെ ടുലെറ്റ് തുടങ്ങിയവയും മികച്ച നിലവാരം പുലര്‍ത്തിയവയാണ്.

 


തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വാര്‍ദ്ധക്യത്തിലെത്തുന്നവരെ ആചാരങ്ങളുടെ ഭാഗമായി മരണത്തിലേക്ക് തള്ളിവീഴ്ത്തുന്ന 'തലൈക്കൂത്തല്‍' എന്ന ദുരാചാരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച പ്രിയ കൃഷ്ണസ്വാമിയുടെ 'ബാരം' ,നടീന്‍ ലബാക്കിയെന്ന ലെബനന്‍ സംവിധായികയുടെ 'കേഫര്‍നം' എന്നിവ യുനസ്‌കോ ഗാന്ധിപുരസ്‌കാര വിഭാഗത്തില്‍ മത്സരിച്ച് മികച്ച പ്രതികരണം നേടിയ ചിത്രങ്ങളാണ്. ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ ചിത്രമായ '3 ഫേസസ് ' , ചൈനീസ് സംവിധായകനായ ജിയ-ഛാംഗ്-കെ യുടെ ആഷ് ഈസ് ദി പ്യൂവറസ്റ്റ് വൈറ്റ് എന്നീ ചിത്രങ്ങളും മേളയില്‍ കയ്യടി നേടിയവയാണ്.  
കണ്‍ട്രി ഫോക്കസില്‍ ഇറ്റാലിയന്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്.  അതുകൂടാതെ ഇസ്രയേല്‍ സംവിധായകന്‍ തന്നെയായ ഡാന്‍ പോള്‍മാന്റെ 'ഫ്‌ളോക്' ഉള്‍പ്പെടെ മൂന്ന് ഇസ്രായേലി ചിത്രങ്ങള്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി.  മലയാളി പ്രേക്ഷകര്‍ വലിയ താല്‍പ്പര്യത്തോടെ ചലച്ചിത്രോത്സവങ്ങളില്‍ കാത്തിരിക്കാറുള്ള ചിത്രങ്ങളാണ് കൊറിയന്‍ സംവിധായകനായ കിം കിഡുക്കിന്റെത്.  അദ്ദേഹത്തിന്റെ സമരിറ്റന്‍ ഗേള്‍,ത്രീ അയേണ്‍, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടവര്‍ കിം കിഡുക്കിനെ വീണ്ടും കാണാനാഗ്രഹിക്കുമെന്നതില്‍ തര്‍ക്കമില്ല.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ച 'ദ നെറ്റ് ' ഉം അതുപോലെ തന്നെ കയ്യടി നേടിയ ചിത്രമായിരുന്നു.  എന്നാല്‍ ആ പ്രതീക്ഷയുമായി ഇത്തവണ കിം കിഡുക്കിനെ കാണാനാവില്ല എന്നതാണ് ഗോവ നല്‍കുന്ന സൂചന.  'ഹ്യൂമന്‍ സ്‌പേസ് ടൈം ആന്‍ഡ് ഹ്യൂമന്‍ ' എന്ന ഇത്തവണത്തെ ചിത്രത്തിന് ശരിക്കും 'വയലന്‍സ് സെക്‌സ് സ്ലാട്ടര്‍ ആന്റ് വയലന്‍സ് ' എന്നായിരുന്നു പേരിടേണ്ടിയിരുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വിശപ്പ് എത്രത്തോളം ഭീകരമാകുമെന്നും അത് മനുഷ്യനെ എത്രത്തോളം സ്വാര്‍ത്ഥനാക്കാമെന്നും തെളിയിക്കുന്നതും മനുഷ്യരാശിയുടെ സര്‍വ്വനാശവും പുനരുജ്ജീവനവും ഉള്‍പ്പെടുന്ന വളരെ മികച്ച ഒരാശയം മുന്നോട്ട് വയ്ക്കുന്നതുമായ ആ ചിത്രം പക്ഷേ വളരെ മോശമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.  അനാവശ്യമായി സെക്‌സ് തള്ളിക്കയറ്റി കൊണ്ട് വയലന്‍സിന്റെ എല്ലാ സീമകളും ലംഘിച്ച ആ ചിത്രം പ്രേക്ഷക പ്രതികരണം ഭയന്നാവും പരീക്ഷണാടിസ്ഥാനത്തില്‍ കേവലം 50 പേര്‍ക്ക് ഇരിക്കാവുന്ന മക്വിനോസ് പാലസ് തീയേറ്ററിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.  തിരുവനന്തപുരം മേളയ്ക്ക് ഈ ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്.  പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് സംഘാടകര്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കുന്നത് സംഘാടകരുടെ ആരോഗ്യസംരക്ഷണത്തിന് ഗുണകരമായിരിക്കും. എന്നാല്‍ അവതരണ മികവ് കൊണ്ട് വയലന്‍സും കൊലപാതകങ്ങളും കാണികളില്‍ അസഹനീയത ഉളവാക്കുന്ന ഡെന്മാര്‍ക്ക് ചിത്രമാണ് ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്.  സൂക്ഷ്മാംശങ്ങള്‍ വരെ  കൃത്യമായും സ്പഷ്ടമായും പൂര്‍ണ്ണതയോടെ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൊലപാതക രംഗങ്ങള്‍ പോലുള്ളവ പലപ്പോഴും പ്രേക്ഷകരെ  കണ്ണ് മൂടിവയ്ക്കാന്‍ പ്രേരിപ്പിക്കും.  അതും തിരുവനന്തപുരം മേളയിലെത്തുന്നുണ്ട്.
91-ാം ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 16 വിദേശഭാഷാ ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് ഓഫ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ വിഖ്യാത സ്വീഡിഷ് സംവിധായകന്‍ ഇങ്മര്‍ ബര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.  കഴിഞ്ഞ തവണത്തെ ഗോവന്‍ മേളയില്‍ മലയാളത്തിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മികച്ച അംഗീകാരം നേടാന്‍ പ്രാപ്തിയുള്ളവയായിരുന്നു മലയാളത്തിന്റെതായി മല്‍സരവിഭാഗത്തിലുള്ള എല്ലാ ചിത്രങ്ങളും.  കഴിഞ്ഞ തവണയും രണ്ട് മലയാളചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍ ഇടം നേടിയിരുന്നത്. 
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ആകെ 26 ചിത്രങ്ങളുള്ളതില്‍ ആറെണ്ണം മലയാളത്തില്‍ നിന്നായിരുന്നു.  ഷാജി എന്‍ കരുണിന്റെ ഓള്, ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ഏബ്രിഡ് ഷൈന്റെ പൂമരം , റഹിം ഖാദറിന്റെ മക്കന എന്നിവയാണ് മലയാളത്തിന്റെ കീര്‍ത്തി കടല്‍ കടത്തിയ പനോരമ ചിത്രങ്ങള്‍.  നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുണ്ട്.  അതിലും മൂന്ന് മലയാള ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്.  ഷൈനിജേക്കബിന്റെ സോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാരാജിന്റെ മിഡ് നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് അവ.  ഖേലോ ഇന്ത്യാ കാമ്പയിന്റെ ഭാഗമായി ജോഗ്ഗേഴ്‌സ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ എബ്രിഡ് ഷൈന്റെ '1983' പ്രദര്‍ശിപ്പിച്ചു.   
തകഴിയുടെ കയര്‍ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ഭയാനകം മേളയില്‍ രണ്ട് തവണ പ്രദര്‍ശിപ്പിച്ചപ്പോഴും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.  ടിക്കറ്റില്ലാതെ പലരും മടങ്ങി.  അതിലെ നായകനായ രഞ്ജി പണിക്കരും സംവിധായകന്‍ ജയരാജും മേളയില്‍ ആദ്യന്തം പങ്കെടുത്തു.  മലയാള ചിത്രങ്ങളും മലയാള സംവിധായകരും അഭിനേതാക്കളും മറ്റ് പിന്നണി പ്രവര്‍ത്തകരും പ്രേക്ഷകരും മീഡിയാക്കാരും എല്ലാം ചേര്‍ന്ന് ഗോവയെ ഗോരളമാക്കി എന്നതാണ് വസ്തുത.  എഴുത്തുകാരന്‍ സക്കറിയ,  ഷാജി എന്‍. കരുണ്‍, ലിജോ ജോസ് പെല്ലിശ്ശേരി, മേജര്‍ രവി, ഇന്ദ്രന്‍സ്, സംവിധായകന്‍ സക്കറിയ, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ആശാ ശരത്, വിനീത് തുടങ്ങി മലയാളി സാന്നിദ്ധ്യം മേളയിലെ പകുതിയോളം വരുന്ന മലയാളി പ്രേക്ഷകരെ ആവേശഭരിതരാക്കി.  അസാന്നിദ്ധ്യം കൊണ്ട് മേളയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.  മേളകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിനെ ഇത്തവണ കണ്ടതേയില്ല.  
ഓരോ സിനിമയുടെയും തുടക്കത്തില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്നതിന് ആരും ഒരു മടിയും കാണിച്ചില്ല.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മേളയിലുണ്ടായതു പോലുള്ള യാതൊരു കല്ലുകടിയും അവിടെ ഉണ്ടായില്ല.  ഡിവൈന്‍ വിന്‍ഡ് പ്രദര്‍ശിപ്പിച്ച ഐനോക്‌സ് -1 തീയേറ്ററില്‍ ദേശീയഗാനത്തോടൊപ്പം കാണിക്കുന്ന പാറിപ്പറക്കുന്ന ദേശീയപതാകയുടെ വീഡിയോ കാണിച്ചപ്പോള്‍ ആഡിയോ ഉണ്ടായില്ല.  അത് വീണ്ടും കേള്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും ശബ്ദം വന്നില്ല.  ഉടനെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ വീഡിയോയ്ക്ക് അനുസൃതമായി ദേശീയഗാനം ഉച്ചത്തില്‍ ആലപിച്ചു കൊണ്ട് ദേശസ്‌നേഹത്തിന്റെ മഹനീയ മാതൃക കാണിച്ചത് നമ്മുടെ രാജ്യത്തെ സിനിമാസ്വാദകരുടെ യശസ്സ് ഉയര്‍ത്തിയ സംഭവമാണ്.   

ഗോവയാണ് വേദിയെങ്കിലും ബോംബെക്കാരുടെയും ബോളിവുഡിന്റെയും അപ്രമാദിത്വം മേളയില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്.  സ്ഥിരം വേദിയായിട്ടും സംഘാടക മികവിനു ഓരോ വര്‍ഷവും ഉണ്ടാകേണ്ട നിലയ്ക്കുള്ള  മേന്മ ഉണ്ടാകുന്നില്ല.  കേവലം രണ്ട് വലിയ തീയേറ്റര്‍, മൂന്ന് മീഡിയം തീയേറ്റര്‍, രണ്ട് ചെറിയ തീയേറ്റര്‍ എന്നിവയിലൊതുങ്ങുന്നു മേള. ജോഗ്ഗേഴ്‌സ് പാര്‍ക്കില്‍ സജ്ജീകരിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍  വെറുമൊരു താല്‍ക്കാലിക വേദിയാണ്. കാശ് ധാരാളമായുള്ളത് എങ്ങനെയോ ചെലവഴിക്കപ്പെടുന്നു എന്നല്ലാതെ ആസൂത്രണത്തില്‍ അതിന്റെ ഗുണം കാണുന്നില്ല.  ആദ്യഘട്ടം ഷെഡ്യൂള്‍ വളരെ നേരത്തെ ലഭ്യമാക്കിയെങ്കിലും രണ്ടാം ഘട്ടം പിന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും ഷെഡ്യൂള്‍ ലഭിക്കാതെ പ്രേക്ഷകര്‍ വലഞ്ഞു.  മേള കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നു.  ഓണ്‍ലൈന്‍ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഉണ്ടായ എല്ലാ തെറ്റുകളും ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.  മുമ്പ് മേളകളില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന കുടുംബശ്രീ പോലുള്ള ഗോവയുടെ തനത് സംവിധാനങ്ങള്‍ തീയേറ്റര്‍ സമുച്ചയത്തിന് സമീപത്ത് തന്നെ തയ്യാറായിരുന്നു.  ടെന്റുകള്‍ കെട്ടി സിനിമാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറിയ തുകയ്ക്ക് താമസസൗകര്യം നല്‍കുമായിരുന്നു.  ഹോട്ടലുകാരുടെ സമ്മര്‍ദ്ദം കാരണമാകാം ഇപ്പോള്‍ അതൊന്നും ഇല്ല.  മേളയിലെ ഫുഡ്‌കോര്‍ട്ടില്‍ കാപ്പിക്ക് 60 രൂപയുണ്ട്. എന്നാല്‍ ബിയറിന് 50 രൂപയേ ഉള്ളൂ എന്നതാണ് വിരോധാഭാസം.  ഗോവയില്‍ വന്ന് മേളയില്‍ പങ്കെടുക്കുക എന്നത് ഇന്ന് സിനിമാ പ്രേമികള്‍ക്ക്  ഭാരിച്ച ചെലവ് വരുത്തി വയ്ക്കുന്നു.  
1952 ല്‍ തുടങ്ങിയ ദേശീയ ചലച്ചിത്രോത്സവം 2003 വരെ രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി മാറിമാറിയാണ് നടത്തി വന്നത്.  തിരുവനന്തപുരം 1988 ലും 1997 ലും വേദിയായിരുന്നു.  എന്നാല്‍ 2004 മുതല്‍ ഗോവ സ്ഥിരം വേദിയായി.  ഗോവയ്ക്ക് അവിടം കാണാത്തവര്‍ ചാര്‍ത്തിക്കൊടുത്ത ഒരുപാട് ദുഷ്‌പേരുകളുണ്ട്.  അത് ശരിയല്ലെന്ന് അനുഭവത്തിലൂടെ മനസ്സിലാകും.  അവള്‍ ശാലീനസുന്ദരിയൊന്നുമല്ലെങ്കിലും കേരളം പോലെ തന്നെ മനോഹരിയാണ്.  അവിടെ വരുന്നവരോട് കലവറയില്ലാതെ അവള്‍ സൗഹൃദം പങ്കിടും.  രാജ്യത്തെ മറ്റ് ഏത് സ്ഥലത്തേക്കാളും സ്വതന്ത്രമായി, മതസ്പര്‍ദ്ധകളില്ലാതെ, വേഷത്തെക്കുറിച്ചുള്ള പുച്ഛ ഭാവങ്ങളില്ലാതെ, നമുക്ക് ലഭ്യമായത് എന്തും കഴിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നുകര്‍ന്ന് സഞ്ചരിക്കാം.  ആ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല.  നഗരവീഥികളില്‍ ആരും മദ്യപിച്ച് കിടക്കുകയോ മത്ത് പിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല.  രാജ്യത്ത് മറ്റൊരിടത്തും പറയാനാവാത്ത ഒരു മേന്മ മുംബൈയ്ക്കും ഗോവയ്ക്കും മാത്രമായുണ്ട്.  അത് ഏത് രാത്രിയിലും ഏത് സ്ത്രീക്കും ഏത് സമയത്തും ഒറ്റയ്ക്ക് നഗരത്തിലൂടെ എവിടെയും സഞ്ചരിക്കാം;എവിടെയും ഇരിക്കാം; എന്തും ധരിക്കാം; ആരും തുറിച്ചു നോക്കുകയുമില്ല,ആരും ആക്രമിക്കുകയുമില്ല എന്നതാണ്.  ലോകത്തിലെ ഉയര്‍ന്ന സാംസ്‌കാരിക മൂല്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു പോലും ഗോവയിലെത്തിയാല്‍ നെറ്റി ചുളിക്കേണ്ടി വരില്ല.  മൂക്ക് പൊത്തേണ്ടിയോ ആക്രമണത്തിനോ മോഷണത്തിനോ വിധേയമാകേണ്ടതായോ വരുന്നില്ല.  ചില അപവാദങ്ങള്‍ ഇല്ലെന്നല്ല.  അഭിമാനപൂര്‍വ്വം വിദേശികളെ ആനയിക്കാവുന്ന ഒരു പ്രദേശമായതു കൊണ്ടാവാം ഗോവയിലെ പനജി ദേശീയചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയാക്കാന്‍ തീരുമാനിച്ചത്.  
ആസൂത്രണത്തില്‍ പിഴവുകളുണ്ടെങ്കിലും മേളയിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ശ്ലാഘനീയമാണ്. അന്താരാഷ്ട്രമേളയുടെ മികവ് പുലര്‍ത്തിയ ലോകോത്തര ചിത്രങ്ങളാണ് മേളയിലെത്തിയവയില്‍ അധികവും.  അതുകൊണ്ട് തന്നെ ഒരു മികച്ച ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് കൊടിയിറങ്ങിയത് എന്ന് ചലച്ചിത്ര പ്രേമികള്‍ക്ക് അഭിമാനിക്കാം. സിനിമാസ്വാദകരായ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനും തെറ്റുകുറ്റങ്ങള്‍ തിരുത്തി മുന്നോട്ടു പോകാനും സംഘാടകര്‍ ശ്രമിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ലോകോത്തരമായ അന്തര്‍ദേശീയ മേള എന്ന ഖ്യാതിനേടാന്‍ ഗോവന്‍ മേളയ്ക്ക് കഴിയും.