Veera Komara Charitham

Saturday, 16 September 2017

പുലിക്കയം 
-ജി.ശ്രീകുമാര്‍

 

ഉള്‍ക്കാട്ടില്‍ ഒരു ദിവസമെങ്കിലും തങ്ങണമെന്ന് വളരെക്കാലമായുള്ള ആഗ്രഹമാണ്. കിളികളുടെ സംഗീതവും കാനന ചോലകളുടെ കളകളാരവവും പ്രകൃതിയുടെ സ്വച്ഛമായ സുഖശീതതളിമയും ഒക്കെ നുകര്‍ന്നു കൊണ്ട് ഉള്‍ക്കാട്ടിലെവിടെയെങ്കിലും ഒരു ദിവസം.  വന്യമൃഗങ്ങള്‍ക്കിടയില്‍ പരിമിത സൗകര്യങ്ങളുള്ള ഷെഡുകളിലും ടെന്റുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കാടുകാക്കുന്നതിനായി താമസിക്കേണ്ടി വരുന്ന വനപാലകരെക്കുറിച്ചറിയാം.  അവരുടെ അതേ സാഹചര്യങ്ങളില്‍ ഒരു ദിവസം കഴിയുക എന്നതാണ് ഉദ്ദേശ്യം. 
അച്ചന്‍കോവില്‍ റേഞ്ചിലെ എന്റെ സുഹൃത്തായ വനംവകുപ്പുദ്യോഗസ്ഥനോട് സംഗതി പറഞ്ഞു.  ''കാട്ടിനുളളില്‍ ഐ.ബിയും മറ്റ് താമസസൗകര്യങ്ങളും ഉണ്ട്. അവിടെ ബുക്ക് ചെയ്തുതരാം '' അയാള്‍ പറഞ്ഞു.  
'' അതെനിക്കറിയാം; അവിടെ താമസിക്കാന്‍ നിന്റെ ഔദാര്യമൊന്നും വേണ്ട.  അവിടെ കാശു കൊടുത്ത് ആര്‍ക്കും താമസിക്കാമല്ലൊ , ഉള്‍ക്കാട്ടില്‍ താമസിക്കുക എന്നതാണ് ഉദ്ദേശം. നിങ്ങള്‍ പെട്രോളിംഗിനൊക്കെ പോകുന്നില്ലേ. അവരോടൊപ്പം ഒരു ദിവസം'' 
'' നിന്റെ ആഗ്രഹമൊക്കെ കൊള്ളാം; പക്ഷേ അതത്ര സുഖകരമായിരിക്കില്ല.  അപകടവും ഉണ്ടാവാം'' 
'' നിനക്ക് പറ്റില്ലെങ്കില്‍ പറയ്.  ഞാന്‍ മറ്റാരോടെങ്കിലും പറയാം '' ഞാന്‍ വിട്ടില്ല. 
ഒടുവിലയാള്‍ സമ്മതിച്ചു.  '' അച്ചന്‍കോവില്‍ ഡിവിഷനില്‍ പുലിക്കയം എന്നൊരു സ്ഥലമുണ്ട്.  വളരെ ഉള്ളിലാണ്.  കുറെ നടക്കേണ്ടിവരും.  അവിടെ ഒരു ക്യാമ്പ് ഷെഡുണ്ട്.  അതിനു താഴെ കല്ലാര്‍പുഴയും അതില്‍ ചപ്പാത്തും ഒക്കെയുണ്ട്.  ഭംഗിയുള്ള ധാരാളം സ്ഥലമാണ്.  ആനയും കരടിയുമൊക്കെ ഉള്ള സ്ഥലമാണ്.  അപകട സാധ്യത കൂടിയസ്ഥലമാണ്. പറഞ്ഞില്ലെന്നു വേണ്ട '' അവന്‍ ഓര്‍മ്മിപ്പിച്ചു. 
പക്ഷേ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.  
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ അമ്പലങ്ങള്‍ ഒറ്റദിവസം കൊണ്ട് തന്നെ അയ്യപ്പ ഭക്തന്മാര്‍ സന്ദര്‍ശിക്കുന്ന പുണ്യസ്ഥലങ്ങളാണ്.  ഇവയില്‍ കുളത്തൂപ്പുഴയും ആര്യങ്കാവും കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലേക്കിറങ്ങണം.  അവിടെ മലയിറങ്ങി ചൊങ്കോട്ടയെത്തി,  വീണ്ടും തിരിഞ്ഞ് കേരളത്തിലേക്ക് ; അതായത് അച്ചന്‍കോവിലിലേക്ക്. നേരിട്ട് അച്ചന്‍കോവിലെത്താന്‍ പുനലൂര്‍ വഴി പ്രിയ എസ്റ്റേറ്റിലൂടെ പോകാമെങ്കിലും കാനന പാത ആയതിനാല്‍ ദുര്‍ഘടമാണ്.  കാനന പാത മെച്ചപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്.  കേന്ദ്രാനുമതി ഉള്‍പ്പടെ പല കടമ്പകള്‍ കടക്കേണ്ടതുണ്ട്. 
അച്ചന്‍കോവില്‍ ഐ.ബിയിലെത്താനാണ് എന്നോട് പറഞ്ഞിരുന്നത്.  അവിടെ എത്തിയപ്പോള്‍ തന്നെ ഡ്യൂട്ടിക്കാര്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍ സഹിതം  തയ്യാറായി നില്‍ക്കുകയായിരുന്നു. ദുര്‍ഘടമായ പാത.  ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പിന് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. വണ്ടിക്ക് പോകാവുന്ന അത്രയും ദൂരം ജീപ്പില്‍ കൊണ്ടുവിട്ടു.  അധികവും തേക്ക് തോട്ടങ്ങളായിരുന്നു. 
തേക്കിന്റെ തളിരിലയില്‍ മുട്ടയിട്ട് വിരിയുന്ന ഒരിനം മഞ്ഞ ശലഭങ്ങള്‍ തത്തിക്കളിച്ച് പാറി പറക്കുന്നത് ഒരു മനോഹരമായ കാഴ്ചയായിരുന്നു. ഒരു പ്രദേശം മുഴുവന്‍ പീതാംബരം ചുറ്റിയതു പോലെ മഞ്ഞ ശലഭങ്ങള്‍.  മറ്റു ശലഭങ്ങളെ കാണാന്‍ കൂടിയില്ല.  നിരനിരയായി പുഴക്കരയിലൂടെയും മറ്റും എന്തോ അത്യാവശ്യം ഉണ്ടെന്ന മട്ടില്‍ വരിവരിയായി നിരനിരയായി അങ്ങനെ പോകുന്നത് ഒരു കാഴ്ച തന്നെയാണ്.  ഈ ശലഭപാത എവിടെ വരെയുണ്ട് എന്ന് പറയാന്‍ കഴിയില്ല.  ഇടയ്ക്കിടെ മണല്‍പരപ്പിലും ആനപിണ്ഡത്തിന് മുകളിലും ഒക്കെയായി അവര്‍ ഒത്തു കൂടും.   നൂറ് കണക്കിന് ശലഭങ്ങളുടെ സമ്മേളനം കഴിഞ്ഞ് അവ വീണ്ടും എന്തോ ലക്ഷ്യമാക്കി എന്ന മട്ടില്‍ പറന്നു കൊണ്ടേയിരിക്കും.  
       മണലിലും ആനപിണ്ഡത്തിലുമൊക്കെ അവ ആവശ്യമായ ലവണങ്ങള്‍ സ്വീകരിക്കാനാണ് ഇങ്ങനെ സമ്മേളിച്ചിരിക്കുന്നത്.  ചിലത് മരത്തിന്റെ മുകളില്‍ നിന്ന് പഴുത്ത് വീഴുന്ന ഇലകണക്കേ താഴേക്ക് പതിക്കുന്നത് കാണാം.  നിലം തൊടാറാകുമ്പോള്‍ പറന്ന് മാറും.
       അങ്ങനെയുള്ള കാഴ്ചകള്‍ കണ്ട് നടന്ന് ഒടുവില്‍ പുലിക്കയം ക്യാമ്പ് ഷെഡിലെത്തി.  നല്ല വലിപ്പത്തിലും ആഴത്തിലും ആന കയറാതിരിക്കാനുള്ള കിടങ്ങൊക്കെയുണ്ട്.  ഷെഡിന് മുമ്പിലായി ഒരു കാട്ടുമാവ് നില്‍പ്പുണ്ട്.   ഇലകള്‍ കാണാന്‍ കഴിയാത്തത്ര നിറയെ ചെറു മാങ്ങകള്‍.  അതില്‍ മലയണ്ണാനും മറ്റും മാമുണ്ണുന്നുണ്ട്.




പുളിശ്ശേരി വയ്ക്കാന്‍ ഉഗ്രനാണെന്ന് പറഞ്ഞ് ഒപ്പം വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ വീണു കിടക്കുന്ന മാങ്ങകള്‍ പെറുക്കി കൂട്ടി.  ഞാനും ഒരു മാങ്ങയെടുത്ത് തിന്നു. നല്ല മധുരവും പുളിയും ചേര്‍ന്ന രുചി. 
 
         
 മറ്റൊരാള്‍ ക്യാമ്പ് ഷെഡിന്റെ വാതിലിലെ പൂട്ടൊക്കെ തുറന്ന് അകത്ത് കയറാന്‍ തുടങ്ങി.  ആസ്ബസ്റ്റോസ് ഷീറ്റ് പതിപ്പിച്ച ചുവരുകളും മേല്‍ക്കൂരയുമാണ്.  പക്ഷേ വാതില്‍ തുറന്ന് അകത്തു കടന്നതും ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി.  അവര്‍ കഴിഞ്ഞ ആഴ്ച വന്നപ്പോഴുള്ള അവസ്ഥയല്ലത്രേ.  വാതിലുള്ള ഭാഗം പൊളിച്ചിട്ടില്ലെന്നേ ഉള്ളൂ.  ബാക്കി ഒട്ടുമുക്കാലും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു.  
'' കാട്ടുമാങ്ങ തിന്നാന്‍ വരുന്ന കൊമ്പന്റെ പണിയാണ് '' 
ഒരാള്‍ വിശദീകരിച്ചു. 
'' അതിന് ട്രഞ്ചില്ലേ.  പിന്നെങ്ങനെ ഇത് സംഭവിച്ചു''  എനിക്ക് അതിശയമായി. 
ഒന്നും പറയാതെ അയാള്‍ ഷെഡിന്റെ പുറകിലേക്ക് പോയി.  ഞാനും കൂടെപ്പോയി.  അവിടെ ഒരു ഭാഗത്ത് ട്രഞ്ചിനുള്ളിലേക്ക് മണ്ണിടിച്ചിറക്കിയിരിക്കുന്നു.  
'' കൊമ്പന്റെ പണിയാണ്. അതു വഴിയാണ് ആന വന്നത് '' അയാള്‍ പറഞ്ഞു. 
അത്യാവശ്യം ഒരു ദിവസം മഴനനയാതെ സൗകര്യപ്രദമായി തങ്ങാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നതായി  കണ്ടാല്‍  മനസ്സിലാകും.  സോളാര്‍ ലൈറ്റിന്റെ ബാറ്ററി ഉള്‍പ്പെടെ തകര്‍ത്തിട്ടിരിക്കുന്നു.  പിന്‍വശത്ത് അടുക്കള ആവശ്യത്തിനായി തയ്യാറാക്കിയിരുന്ന  കോണ്‍ക്രീറ്റ് സ്ലാബും മറിച്ചിട്ടിരിക്കുന്നു.  ഏറ്റവും വലിയ വിഷമം തോന്നിയത് കക്കൂസിന്റെ അവസ്ഥ കണ്ടപ്പോഴാണ്.  എല്ലാം നശിപ്പിച്ചിരിക്കുന്നു. 
നല്ല മഴയും വരുന്നുണ്ട്.  ഈ പൊളിഞ്ഞ ഷെഡിനുള്ളില്‍ എങ്ങനെ രാത്രി തങ്ങും.  '' വിനാശകാലേ വിപരീത ബുദ്ധി '' ഞാന്‍ സ്വയം ശപിച്ചു.  ചാടിപ്പുറപ്പെടാന്‍ എന്തുല്‍സാഹമായിരുന്നു.  ഇനി വരുന്നത് അനുഭവിക്കുക തന്നെ എന്ന് തീരുമാനിച്ചു.  പക്ഷേ ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി.  കഴിഞ്ഞ ദിവസം ഷെഡ് ആക്രമിച്ച ആന ഇന്ന് ഇവിടെ തങ്ങുന്നവരെ ആക്രമിക്കില്ലേ.  നാളത്തെ പത്രവാര്‍ത്ത എന്താകും.  നേരം വൈകിപ്പോയി.  വന്ന വണ്ടിയും പോയി.  ഇനി എന്തുചെയ്യും.  ഫോണ്‍ ചെയ്യാന്‍ റെയ്ഞ്ചുമില്ല.  തണുപ്പ് കൂടിവരുന്നു.  
മഴ നനയാതെ നില്‍ക്കാന്‍ കഴിയുന്ന കുറച്ചു ഭാഗം ബക്കിയുണ്ട്.  എന്റെ ആശങ്കയൊന്നും ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായി തോന്നിയില്ല.  ഇതൊക്കെയെന്ത് എന്ന മട്ടില്‍ അവര്‍ പൊളിഞ്ഞ ഷീറ്റൊക്കെ ഉയര്‍ത്തി കൂടുതല്‍ ഭാഗം നനയാത്ത രൂപത്തിലാക്കി.  ഒടിഞ്ഞ കട്ടിലൊക്കെ ശരിയാക്കി അത്യാവശ്യം തലചായ്ക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി.  മറ്റൊരാള്‍ വിറകൊക്കെ സംഘടിപ്പിച്ച് അടുപ്പ് കൂട്ടാന്‍ തുടങ്ങി.  ഇന്നിവിടെ രാത്രി ആന വന്നാല്‍ എന്തു ചെയ്യും എന്നുള്ള ചോദ്യം മനസ്സില്‍ തികട്ടി വന്നു.  പക്ഷേ ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ ഞാന്‍ ഒരു പേടിത്തൊണ്ടനാണെന്ന കാര്യം അവര്‍ മനസ്സിലാക്കുമല്ലോ എന്ന് കരുതി മിണ്ടാതിരുന്നു.  '' എന്റെ ഐഡിയ ആയിപ്പോയി '' എന്ന മഹേഷിന്റെ പ്രതികാരത്തിലെ ഡയലോഗ് ഉരുവിട്ട് കൊണ്ട് ഞാന്‍ പതിയെ പുറത്തിറങ്ങി. 
തൊട്ടു താഴെ കണ്ണീരു പോലെ തെളിഞ്ഞൊഴുകുന്ന കല്ലാര്‍.  അതിലെ ചപ്പാത്തിലൂടെ അക്കരയ്ക്ക് പോകാം.  പുഴ കടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടം ഉള്‍പ്പെടെ നിരവധി കാഴ്ചകള്‍ ഉണ്ടത്രേ.  ഞാന്‍ പുഴക്കരയിലെത്തിയപ്പോള്‍ എന്റെ പുറകെ ഒരു ജീവനക്കാരന്‍ വന്നു.  '' പുഴയ്ക്കക്കരെ വേറൊരു മാവുണ്ട്.  അതിലെ മാങ്ങയ്ക്ക് ഇതിലും രുചിയാണ്.  ഞാന്‍ മാങ്ങപെറുക്കി കൊണ്ടുവരാം, വരുന്നോ '' 
ഒരാള്‍ കൂടെയുണ്ടാവുന്നത് വലിയ ധൈര്യമാണല്ലോ. ഞാനും ഒപ്പം വച്ചു പിടിച്ചു. ചപ്പാത്തിന് മുകളിലൂടെ മുട്ടളവില്‍ വെള്ളം ഒഴുകുന്നുണ്ട്.  പാന്റ്‌സ് നനയാതെ വളരെ ശ്രദ്ധയോടെ അക്കരെക്കടന്നു. അല്‍പ്പം ഇടത്തോട്ട് പുഴക്കരയിലൂടെ നടന്നതും ആ മാവ് കണ്ടു.  അതിലും നിറയെ മാങ്ങകള്‍.  പെട്ടെന്ന് അയാള്‍ സ്വിച്ച് ഓഫാക്കിയ പോലെ അവിടെ നിന്നു.  എന്നിട്ട് മാവിന്‍ ചുവട്ടിലേക്ക് ചൂണ്ടി.  അവിടെ ഒരു കരടി.  രണ്ടാമതൊന്ന് നോക്കാന്‍ കഴിഞ്ഞില്ല.  '' തോമസ്‌കുട്ടി വിട്ടോടാ '' എന്ന മട്ടില്‍ എന്തോ പറഞ്ഞു കൊണ്ട് അയാള്‍ ഓടിക്കഴിഞ്ഞിരുന്നു.  ഞാനും പുറകേ വച്ചു പിടിച്ചു.  നിമിഷനേരം കൊണ്ട് ഷെഡില്‍ തിരികെയെത്തി.  കാട്ടില്‍ ആനയെക്കാളും കടുവയെക്കാളും പേടിക്കേണ്ടത് കരടിയെ ആണ്.  കരടി മനുഷ്യനെ കണ്ടാല്‍ ആക്രമിച്ചിരിക്കും എന്നതാണ് കാട്ടിലെ തത്വം.  ഏതാണ്ട് മനുഷ്യന്റെ വലിപ്പമായതിനാല്‍ അതിന് ഒത്ത ശത്രുവായി മനുഷ്യനെ കാണുന്നതു കൊണ്ടാവാം. 
ഷെഡിലെത്തിയതോടെ വീണ്ടും ആനക്കാര്യം മനസ്സില്‍ പൊന്തി വന്നു.  മൂന്ന് വശവും തുറന്ന ചുവരുള്ള ഷെഡില്‍ എങ്ങനെ കിടന്നുറങ്ങും.  ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍                   '' തന്നോടാരെങ്കിലും ഇവിടെ വരാന്‍ പറഞ്ഞോ '' എന്നൊരു മറുചോദ്യം ഉണ്ടാകുമെന്ന് ഭയന്ന് ഞാന്‍ ഒന്നും ചോദിച്ചില്ല.  കൂടാതെ ഞാന്‍ കാരണമല്ലെ ഇവര്‍ക്കും ഇവിടെ ഇന്നിങ്ങനെ തങ്ങേണ്ടി വന്നത് എന്ന ചിന്തയും എന്നെ അലട്ടി.  കുറെക്കഴിഞ്ഞ് കട്ടന്‍ ചായ തിളപ്പിച്ചു തന്നെ മനുഷ്യനോട് '' രാത്രി ആന വന്നാലെന്തു ചെയ്യും '' ഒരു വിധത്തില്‍ ചോദിച്ചു. 
'' ആളുണ്ടെങ്കില്‍ ആന വരില്ല; നമുക്ക് ഫയര്‍ പ്ലെയ്‌സ് ഉണ്ടാക്കാം. പിന്നെ പേടിക്കാനില്ല ''എന്ന് നിസ്സാരമായി പറഞ്ഞു കൊണ്ട് രാത്രിയിലെ ആഹാരകാര്യങ്ങള്‍ നോക്കാനായി അയാള്‍ പോയി.  കുറച്ചു കഴിഞ്ഞപ്പോള്‍ പുഴയില്‍ വെള്ളമെടുക്കാന്‍ പോയ ആള്‍ ഓടിവന്ന് എന്നെ വിളിച്ചു.  പുഴക്കരയില്‍ ആനക്കൂട്ടം വന്നത് കാണിക്കാനാണ് വിളിച്ചത്. കുട്ടിയാന ഉള്‍പ്പെടെ ആനകളുടെ ഒരു കൂട്ടം.  കാട്ടില്‍ വന്നിട്ട് ആനയെ കണ്ടില്ല എന്ന് വിഷമിക്കാതിരിക്കാനാണ് പുള്ളിക്കാരന്‍ എന്നെ വിളിച്ചു കാണിച്ചു തന്നത്.  പുഴയുടെ മറുവശത്താണെങ്കിലും പുഴയ്ക്ക് ആഴം കുറവായതിനാല്‍ എന്റെ മുട്ട് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു.  അതില്‍ ഒരാന തുമ്പിക്കൈയുടെ അഗ്രം ഞങ്ങളുടെ ഭാഗത്തേക്ക് തിരിച്ച് മണം പിടിക്കുന്നത് കണ്ടു.  ഞങ്ങളുടെ മണം കിട്ടിയതിനാലാവണം പെട്ടെന്ന് എല്ലാം വേഗത്തില്‍ വെള്ളംതെറിപ്പിച്ചു കൊണ്ട് കാട്ടുചെടികളെ ചവിട്ടി മെതിച്ചു കൊണ്ട് പുഴക്കരയിലൂടെ എതിര്‍വശത്തേക്ക് പൊയ്ക്കളഞ്ഞു.  ചെറിയ പയ്യനെ ഞങ്ങളില്‍ നിന്ന് മറച്ച് പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  പക്ഷേ അല്‍പ്പനേരം അവിടെ നിന്നതേയുള്ളു.  കാലില്‍ അട്ടകള്‍ സംസ്ഥാന സമ്മേളനം തുടങ്ങി.   മുട്ടുവരെ പലയിടത്തായി കടിച്ച് പറ്റിയിരിക്കുന്നു.  വലിച്ചു പിഴുതു കളഞ്ഞാല്‍ രക്തം നില്‍ക്കാതെ പോകും.  ആദ്യമേ തന്നെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കുത്തിവച്ചിട്ടാണ് രുധിരപാനം തുടങ്ങുന്നത്.  ഒരുവിധം മടങ്ങി ഷെഡിലെത്തി. ഉപ്പ് പൊടി ഉപയോഗിച്ച് ഓരോന്നിനെയായി എടുത്തു കളഞ്ഞു.  അപ്പോഴേക്കും മിക്കതും കുടിച്ച് വീര്‍ത്ത് കഴിഞ്ഞിരുന്നു.  
'' സാറിന് ഹാര്‍ട്ട് അറ്റാക്ക് വരില്ല.  ഹെപ്പാരിന്‍ എന്നൊരു എന്‍സൈം അട്ടകള്‍ കുത്തിവയ്ക്കും.  അത് ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാദ്ധ്യത തടയും.  ഞങ്ങള്‍ പാടത്താളിയുടെ കിഴങ്ങ് ഒരുമാസം എണ്ണയില്‍ ഇട്ടുവച്ചിരിക്കും.  എന്നിട്ട് ആ എണ്ണ കാലില്‍ തേച്ച് നടന്നാല്‍ അട്ട അടുക്കുകയില്ല. '' ഒരാള്‍ വിശദീകരിച്ചു.    നേരം ഇരുട്ടിയതോടെ ഭയം ഇരട്ടിച്ചു.  വെളിച്ചമുള്ള രണ്ട് ടോര്‍ച്ചുകള്‍ അവരുടെ കൈവശമുള്ളത് മാത്രമാണ് ഏക ആശ്വാസം. ഞാന്‍ കൊള്ളാവുന്ന ഒരു കട്ടില്‍ പിടിച്ചിട്ട് അതില്‍ കയറിക്കിടന്നു.  തണുപ്പ് വല്ലാതെ കൂടി.  മഴ പുറത്ത് തകര്‍ത്തു പെയ്യുന്നുണ്ട്.  അകത്തും വെള്ളം കയറുന്നുണ്ട്.  അകത്തു , പുറത്തു എന്നൊക്കെ ആലങ്കാരികമായി പറഞ്ഞതാണ്. അങ്ങനെ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കാറ്റും തണുപ്പും എല്ലാംകൂടി ഇന്ന് ശിവരാത്രി തന്നെയെന്ന് ഉറപ്പിച്ചു.  ആന വരാതിരിക്കാന്‍ തീകൂട്ടാമെന്ന് പറഞ്ഞിരുന്നെങ്കിലും മഴകാരണം അതും നടന്നില്ല.  പാപി ചെല്ലുന്നിടം പാതാളം. 
     കഞ്ഞിയും കാന്താരി മുളകരച്ച ചമ്മന്തിയും പയറും ഒക്കെയായി ഉള്ള സ്ഥലത്തിരുന്ന് രാത്രി ഭക്ഷണം കുശാലാക്കി.  വിശപ്പു മാറിയപ്പോഴേക്കും വീണ്ടും എന്റെ മനസ്സില്‍ വീണ്ടുംഒറ്റയാന്റെ ചിന്ത വന്ന് നിറഞ്ഞു.  കാട്ടില്‍ സ്വാഭാവികമായുള്ളതല്ലാതെ എന്തുകണ്ടാലും ആനയ്ക്ക് അത് തകര്‍ത്ത് കളയുന്ന ശീലമുണ്ട്.  കാട്ടുമൃഗങ്ങളുടെ കണക്കെടുപ്പിന് സഹായിക്കാനായി സെന്‍സറുള്ള ക്യാമറകള്‍ മരങ്ങളില്‍ പിടിപ്പിച്ചിട്ടുളളത് കണ്ടാല്‍ ആനകള്‍ അതിനെ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിക്കും. മൃഗങ്ങളൊക്കെ വരുമ്പോഴാണെല്ലോ അതിലെ ഫ്ലാഷ് മിന്നുന്നത്. ഇപ്പോള്‍ ആനചവിട്ടിയാലും പൊട്ടാതിരിക്കാന്‍ ഉരുക്ക് കവചത്തിനുള്ളിലാണ് അത് വയ്ക്കുന്നത്.  വനാതിര്‍ത്തികളിലെ മലമുകളിലൊക്കെ ഇപ്പോള്‍ കുരിശു കൃഷി ആണല്ലോ.  കുരിശുകണ്ടാലും ആനകള്‍ പിഴുതു കളയും.  അത് തടയാന്‍ ചിലര്‍ ചെയ്യുന്നത് കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിയാണ്.  കുരിശിനോടൊപ്പം അര്‍ക്കവാള്‍ പിടിപ്പിച്ചിരിക്കും.  തുമ്പികൈ കൊണ്ട് കുരിശ് ചുറ്റിപ്പിടിക്കുമ്പോള്‍ തന്നെ തുമ്പികൈ മുറിഞ്ഞ് തെറിക്കും.  ഷെഡിന്റെ മുറ്റത്ത് നില്‍ക്കുന്ന മാവിലെ മാങ്ങ പെറുക്കാന്‍ വരുന്ന ആന ഇന്നും ഇവിടെ വരുമെന്നും ഷെഡില്‍ പൊളിച്ചു തീരാത്ത ബാക്കി ഭാഗത്തിന്റെ പണി ഇന്ന് പൂര്‍ത്തിയാക്കുമെന്നും വിചാരിച്ച് കിടന്നു.  പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി. 
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.  കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തെളിച്ച സെര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു.  ഷെഡിന്റെ തൊട്ടപ്പുറത്ത് മാവിന്റെ ചുവട്ടില്‍ ഒത്ത ഒരു കൊമ്പന്‍. മൂക്ക് ഷെഡിന് നേരെപ്പിടിച്ച് മണം പിടിക്കുകയും ശക്തമായി ചീറ്റുകയും ചെയ്യുന്നുണ്ട്.  അത് ട്രഞ്ച് പൊളിഞ്ഞിട്ടുള്ള ഭാഗത്ത് കൂടി ഏതുനിമിഷവും ഉള്ളിലേക്ക് വരുമെന്ന് ഞാന്‍ മനസ്സിലാക്കി.  ഞങ്ങളെ തുമ്പികൈയില്‍ തൂക്കി എറിയാന്‍ ഇനി അധിക സമയമില്ല.  നിരായുധരായി നിരാലംബരായി ജീവന്‍ കയ്യില്‍പ്പിടിച്ചു കൊണ്ട് ഞങ്ങള്‍ നാലുപേര്‍.  എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണം ഞാന്‍ ഒരുത്തന്റെ പിടിവാശിയാണല്ലൊ എന്നോര്‍ത്തപ്പോള്‍ സങ്കടവും ഭയവും എല്ലാം കൂടിയ ഒരവസ്ഥ.  കുറച്ച് നേരം മാവിന്റെ ചുവട്ടില്‍ മാങ്ങ പെറുക്കിത്തിന്ന ശേഷം ട്രഞ്ചിന് പുറത്തായി  അങ്ങോട്ടുമിങ്ങോട്ടും നടന്നു.  പിന്നെ അത് എങ്ങോട്ടോ പോയി.  മറ്റുള്ളവര്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയെങ്കിലും എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല.  ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നു. 
 

            ജീവനില്‍ ഭയമില്ലെന്നൊക്കെ വലിയവായില്‍ പറയാമെന്നല്ലാതെ ജീവന്‍ അപകടത്തിലാകാറാകുമ്പോള്‍ ഉണ്ടാകുന്ന ജീവഭയം എന്താണെന്ന് ഞാന്‍ മനസ്സിലാക്കി.  കാട്ടില്‍ കാട്ടുമൃഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും മനസ്സുകൊണ്ട് നമിച്ചത് അപ്പോഴാണ്. രാവിലെ കാട്ടിനുളളിലൂടെ മീന്‍മുട്ടി വെള്ളച്ചാട്ടം വരെ ഒരു ട്രക്കിംഗ് തുടങ്ങി നിരവധി കലാപരിപാടികള്‍  പ്ലാന്‍ ചെയ്തിരുന്നതാണ്.  അതെല്ലാം എന്റെ നിര്‍ബന്ധപ്രകാരം കാന്‍സല്‍ ചെയ്തു കൊണ്ട് രാവിലെ തന്നെ ഞങ്ങള്‍ പുലിക്കയം വിട്ടു.  ഇനി ഒരിക്കലും കാട്ടിനുളളില്‍ താമസിക്കണമെന്ന പൂതി ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഞാന്‍ മടങ്ങിയത്.  
                                                                      ...................
 

Posted by sreejikadavinmoola at 01:51 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 15 September 2017


പ്ലെച്ചര്‍ ചങ്കു 
ജി. ശ്രീകുമാര്‍

     ശങ്കരന്‍ എന്നായിരുന്നു അയാളുടെ പേര്.  മതംമാറിയാല്‍ ലഭിക്കുമെന്ന് കേട്ട ധാന്യങ്ങളുടെ കണക്കും ജാതിമേല്‍ക്കോയ്മകളും അയിത്തവും എല്ലാംകൂടി ശങ്കരനെ 'ഫ്‌ളെച്ചര്‍' എന്ന പുത്തന്‍ കൂറുകാരനാക്കി.  ക്ഷാമത്തിന്റെ പിടിമുറുക്കത്തില്‍ എല്ലാദിവസവും കഞ്ഞിവെള്ളമെങ്കിലും കുടിച്ചുകിടക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട കാലഘട്ടത്തില്‍ ഒരു പിടിവള്ളി എന്ന നിലയിലായിരുന്നു ശങ്കരന്റെ മതംമാറ്റം. 
നാട്ടുകാര്‍ 'ചങ്കു ' എന്ന് വിളിക്കുമായിരുന്ന അയാള്‍ അങ്ങനെ 'പ്ലെച്ചര്‍ ചങ്കു'വായി.  ജാതിവ്യത്യാസങ്ങളില്ലെന്ന് തെറ്റിദ്ധരിച്ചിരുന്ന മതത്തിലേക്ക് കീഴ്ജാതിക്കാരുടെ ഒരൊഴുക്കായിരുന്നു അക്കാലത്ത്.  തങ്കപ്പന്‍ ഔസേപ്പായും തങ്കമ്മ മറിയയായും രാമന്‍ ഈനോസായും നാമാന്തരം പ്രാപിച്ചു. 
പക്ഷേ അതുകൊണ്ടൊന്നും അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറിയില്ല.  ജാതിവിവേചനവും മാറിയില്ല.  കാര്യങ്ങള്‍ കൂടുതല്‍ വഷളായതേയുള്ളൂ.  വയലുകളില്‍ പണിയുള്ളപ്പോള്‍ അരപ്പട്ടിണിയും ബാക്കിയുള്ള കാലങ്ങളില്‍ മുഴുപ്പട്ടിണിയുമായി അവര്‍ ദുരിതം തിന്ന് ജീവിച്ചു. 
ഞായറാഴ്ചകളില്‍ വെള്ളവസ്ത്രം ധരിച്ച് പള്ളിയില്‍ പോകണമെന്നതു മാത്രമായി ഏകവ്യത്യാസം.  പക്ഷേ ശങ്കരന്റെ കാര്യത്തില്‍ മതംമാറ്റം വേഷത്തില്‍ പോലും ഒരുമാറ്റവും വരുത്തിയില്ല.
അയാള്‍ പള്ളിയില്‍ പോവാറില്ല.  ഞായറും തിങ്കളുമെല്ലാം ഒരു പോലെയായിരുന്നു.  വിശപ്പിന് ആഴ്ച വ്യത്യാസമില്ലല്ലോ.  ശങ്കരന്റെ ഭാര്യ റോസി മകന്‍ ജയിംസിനെയും കൂട്ടി എല്ലാ ഞായറാഴ്ചയും മലമുകളിലുള്ള പള്ളിയിലേക്ക് പോകുമായിരുന്നു. 
     ശങ്കരന്റെ അച്ഛന്‍ പണിയെടുത്തിരുന്ന ജന്മിയുടെ പറമ്പിന്റെ മൂലയ്ക്ക്, കായലിനും വയലുകള്‍ക്കും സമീപത്തായി ഒരു കുടില്‍ കെട്ടാന്‍ സമ്മതം കിട്ടിയിരുന്നതു കൊണ്ട് ശങ്കരനും കുടുംബത്തിനും മഴ നനയാതെ കിടക്കാന്‍ ഒരു കൂരയുണ്ടായിരുന്നു. 
     പശുവില്ലെങ്കിലും പൂച്ച എന്നും പാല്‍ കുടിക്കുമെന്നതു പോലെ തെങ്ങില്ലെങ്കിലും ശങ്കരന് എന്നും നാലഞ്ച് തേങ്ങ കിട്ടുമായിരുന്നു.  ഇപ്പോഴത്തെപ്പോലെ തേങ്ങ വെട്ടിക്കാന്‍ ആളെ കിട്ടാഞ്ഞിട്ട് പറമ്പില്‍ കൊഴിഞ്ഞ് വീണു കിടക്കുന്ന ഉണക്ക തേങ്ങയല്ല.  നല്ല ഒന്നാംതരം പച്ചതേങ്ങ.  
പകല്‍സമയത്ത് വഴിയെ നടക്കുമ്പോള്‍, രാഷ്ട്രീയ നേതാവ് ചാനലുകാരോട് സംസാരിക്കുമ്പോള്‍ ക്യാമറയില്‍ മുഖം പതിയാനായി അനുയായികള്‍ ചാഞ്ഞും ചരിഞ്ഞും ക്യാമറയിലേക്ക് നോക്കുമ്പോലെ ശങ്കരന്‍ ഓരോ തെങ്ങിന്റെ മുകളിലേക്കും നോട്ടമെറിയും.  ഒറ്റനോട്ടം മതി തേങ്ങയുടെ വലിപ്പം, മുറ്റിയതാണോ ഇളയതാണോ തുടങ്ങി അത് ചന്തയില്‍ കൊടുത്താല്‍ എത്ര പൈസ കിട്ടും എന്നതു വരെ ശങ്കരന്റെ മനസ്സില്‍ പതിയും.  മിടുക്കരായ തേങ്ങവെട്ടുകാര്‍ വരെ ഒരു കുലയില്‍ നിന്ന് ഒന്ന് വെട്ടി പരിശോധിച്ചിട്ട് മാത്രമേ പലപ്പോഴും കുല ഒന്നായി വെട്ടിയിടാറുള്ളൂ.
      അര്‍ദ്ധരാത്രി കഴിയുമ്പോഴേക്കും ശങ്കരന്‍ പണിക്ക് തയ്യാറാവും.  പകല്‍ നോക്കിവച്ചിരുന്ന തെങ്ങില്‍ കയറി ഓരോരോ തേങ്ങയായി അടര്‍ത്തിയിടും.  കൈ കൊണ്ട് പതിയെ തിരുകി കറക്കി അടര്‍ത്തിയിടുന്നതാണ് ശീലം.  ഒരു തേങ്ങ ഇട്ടുകഴിഞ്ഞാല്‍ അല്‍പ്പനേരം മിണ്ടാതെ ശ്രദ്ധിച്ചിരിക്കും.  ശബ്ദം കേട്ടുണര്‍ന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയശേഷം അടുത്തത്.  ഒന്നാതരം തേങ്ങ മാത്രമേ എടുക്കുകയുള്ളൂ. 
'തെങ്ങ് ആരുടേതായാലും തേങ്ങ നന്നായാല്‍ മതി ' എന്നതാണ് ശങ്കരന്റെ ഒരിത്.  അന്നന്നത്തെ ആവശ്യത്തിനല്ലാതെ കൂടുതലായി ഒരു തേങ്ങ പോലും അയാള്‍ എടുക്കില്ല.  ഒരു പറമ്പില്‍ നിന്ന് തേങ്ങ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഉടനെയൊന്നും വീണ്ടും അതേ പറമ്പില്‍ കയറുന്ന പതിവില്ല. 
മുണ്ട് മുറുക്കിയുടുത്ത് ശീലിച്ചതു കൊണ്ടാവാം റോസിയ്ക്ക് വയറും നട്ടെല്ലും തമ്മില്‍ തൊലിയുടെ ചെറിയ ഒരു വേര്‍തിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  വയലില്‍ പണി കിട്ടുന്ന കാലങ്ങളില്‍ ഞാറ് നടാനും കള പറിയ്ക്കാനും കൊയ്യാനുമൊക്കെ റോസി പോകും.  പക്ഷേ അത് ഏതാനും ചില ദിവസങ്ങളിലേ കിട്ടാറുള്ളൂ.  ശങ്കരന് പക്ഷേ അപ്പണികളിലൊന്നും ലവലേശം താല്‍പ്പര്യമില്ല.  സ്ഥിരവരുമാനം കിട്ടുന്ന ഒരു പണിയുള്ളത് കളയാതെ നോക്കണമെന്ന്  മാത്രമായിരുന്നു ശങ്കരന്റെ ചിന്ത. 
തലേദിവസം രാത്രി ഏത് ജന്മിയുടെ പറമ്പില്‍ നിന്ന് കട്ടതാണെങ്കിലും ആ ജന്മിയുടെ മുന്നിലൂടെ തന്നെ തേങ്ങകളും തോളില്‍ തൂക്കി നടന്നു പോകാന്‍ ശങ്കരന്‍ മടിക്കില്ലായിരുന്നു.  രണ്ട് തേങ്ങകള്‍ വീതം ചകിരി അല്‍പ്പം വീതം പിരിച്ച് പരസ്പരം കൂട്ടിക്കെട്ടി തോളിലിടും.  ഒന്നോ രണ്ടോ എണ്ണം കയ്യിലും കാണാം. 
അങ്ങനെ ചന്തയിലേക്ക് പോകുമ്പോള്‍ 
'' ചങ്കുവേ ആരുടെ പറമ്പീന്നാ നീയീ തേങ്ങ മോഷ്ടിച്ചത് '' 
എന്ന് ആരെങ്കിലും ചോദിച്ചാല്‍ 
''ഞാന്‍ തേങ്ങ മോട്ടിക്കുന്നത് ജന്മി കണ്ടോ'' 
എന്ന് മറുചോദ്യം ചോദിച്ചു കൊണ്ട് കൂസലില്ലാതെ അയാള്‍ നടക്കും. 
ഷാപ്പേതായാലും കളള് നന്നായാല്‍ മതിയെന്ന രീതി ശങ്കരനില്ല.  ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ശങ്കരന്‍ കള്ള് കുടിക്കാറില്ല.  തേങ്ങ വിറ്റ് കിട്ടുന്ന കാശ് കൃത്യമായും വീട്ടില്‍കൊടുക്കും. 
      ശങ്കരനെപ്പറ്റി പലകഥകളും പ്രചരിച്ചിരുന്നു.  'അയാള്‍ക്ക് രാത്രി കാഴ്ചയുണ്ട് ; വലിയ തോടുകള്‍ ചാടിക്കടക്കാന്‍ കഴിയും ; തെങ്ങില്‍ നിന്ന് തലകീഴായി ഇറങ്ങാന്‍ കഴിയും ; ഉയരമുള്ള കയ്യാലകള്‍ പോലും നിസ്സാരമായി ചാടിക്കടക്കും ; ഇരുട്ടില്‍ അദൃശ്യനായി സഞ്ചരിക്കാന്‍ കഴിയും ; അസാമാന്യ മെയ്‌വഴക്കമുള്ളതു കൊണ്ട് ഒടിയനെപ്പോലെ ഒഴിഞ്ഞു മാറാനും അടിതട അഭ്യാസം നടത്താനും കഴിയും' ; എന്നിങ്ങനെ പലതും. 
    രാത്രി മാത്രമേ ശങ്കരന്‍ തേങ്ങ മോഷ്ടിക്കാന്‍ ഇറങ്ങാറുള്ളൂ.  നാണം മറയ്ക്കാന്‍ മാത്രം മതിയാക്കുന്ന ചെറിയ ഒരു ക്ഷണം കറുത്ത വസ്ത്രം മാത്രമേ രാത്രി ധരിക്കുകയുള്ളൂ.  അതുമാത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ അയാളെ ആര്‍ക്കും കണ്ടുപിടിക്കാനാവില്ല.  വേഷത്തിനും ശരീരത്തിനും ഒരേ നിറമാണല്ലോ. 
      ശങ്കരനെ തൊണ്ടി സഹിതം മോഷണസമയത്ത് തന്നെ പിടികൂടുക എന്നത് നാട്ടിലെ ജന്മിമാരുടെയൊക്കെ ഒരു നടക്കാത്ത സ്വപ്നമായിരുന്നു.  ഒരിക്കല്‍ ഒരു നിലാവുള്ള രാത്രി കുറെപേര്‍ ചേര്‍ന്ന് ശങ്കരനെ ഒരു വിധം പിടികൂടിയതായിരുന്നു.  പക്ഷേ വരാല്‍ പോലെ അയാള്‍ വഴുതിക്കളഞ്ഞു.  അടിവസ്ത്രത്തില്‍ പിടികിട്ടിയതാണ്.  എന്നാല്‍ നിഷ്‌കരുണം അതും അഴിച്ചു കളഞ്ഞു അയാള്‍ രക്ഷപ്പെട്ടു.  ദേഹമാസകലം എണ്ണ പുരട്ടിയിട്ടാണ് അയാള്‍ രാത്രി കക്കാനിറങ്ങുക എന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത് അന്നാണ്. 
     പക്ഷേ ജന്മിമാര്‍ വിട്ടില്ല.  പകല്‍സമയത്ത് ഒരുദിവസം ശങ്കരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാളെ കുടിലില്‍ നിന്ന് വിളിച്ചിറക്കി ഒരു ജന്മിയുടെ പറമ്പിലെ തെങ്ങില്‍ കെട്ടിയിട്ടു.  തൊണ്ടിമുതലായി കുറെ തേങ്ങകളും.  ആവശ്യത്തിന് ദൃക്‌സാക്ഷികളും വേറെ.  എല്ലാം കൂടിയായപ്പോള്‍ ശങ്കരന്‍ ജയിലിലുമായി. 
        ക്ഷാമകാലമാണ്.  ജയിലില്‍ നിന്നിറങ്ങിയ ശങ്കരന്‍ വീട്ടിലെത്തിയപ്പോള്‍ സ്ഥിതി ദയനീയമായിരുന്നു.  അയാള്‍ ജയിലില്‍ പോയ ശേഷം റോസിയും ജെയിംസും മുഴുപ്പട്ടിണിയിലായിരുന്നു.  അങ്ങനെ അയാള്‍ ആദ്യമായി പകല്‍ സമയത്തും മോഷ്ടിക്കാന്‍ തുടങ്ങി. 
   വീണ്ടും പലപ്പോഴും ശങ്കരന് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.  പലരുടെയും തല്ലും കിട്ടിയിട്ടുണ്ട്.  അങ്ങനെ അടികിട്ടുമ്പോഴൊക്കെ ശങ്കരന് ഒരു മറുമരുന്നുണ്ട്.  ചേരയെ തല്ലിക്കൊന്ന് നെല്ല് പുഴുങ്ങുന്ന കലത്തിലിട്ട് നെല്ലിനോടൊപ്പം പുഴുങ്ങും.  അതിനെ തിന്ന് കുറേ കള്ളും കുടിക്കും.  പഞ്ചകര്‍മ്മ ചികിത്സ കഴിഞ്ഞ മാതിരി ശങ്കരന്‍ ഉഷാറാകുയും ചെയ്യും. 
പകല്‍ മോഷണം തുടങ്ങിയ ശേഷം ശങ്കരനെ പലരും തെങ്ങിന്റെ മുകളിലിരിക്കുന്നത് കണ്ടിട്ടുണ്ട്. 
'' എന്താ ശങ്കരാ തെങ്ങിന്റെ മോളില് '' എന്നാരെങ്കിലും ചോദിച്ചാല്‍ 
'' അത് യശ്മാനനെ ഇത്തിരി പുല്ല് പറിക്കാനായിരുന്നു '' എന്ന് മറുപടി പറയും. 
'' പുല്ല് പറിക്കാനാരെങ്കിലും തെങ്ങില്‍ കയറുമോ '' എന്നാവും അടുത്ത ചോദ്യം 
'' അതിനല്ലേ ഇറങ്ങിവരുന്നത് '' എന്നു പറഞ്ഞു കൊണ്ട് അയാള്‍ ഇറങ്ങിപ്പോകും.  അതാണ് ശങ്കരന്‍. 
       വര്‍ഷങ്ങള്‍ കഴിഞ്ഞു.  റോസി അകാലത്തില്‍ മരിച്ചു.  ജയിംസ് വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും എങ്ങനെയോ ഗള്‍ഫില്‍ ഒരു ജോലി തരപ്പെടുത്തി.  അത്യാവശ്യം കാശുകാരനുമായി.  തന്റെ അപ്പന്‍ ഇനി മോഷ്ടിക്കരുത് എന്ന് അയാള്‍ ശട്ടം കെട്ടി.  ശങ്കരന്‍ അത് അനുസരിച്ചു. 
    കുടില്‍ നിന്നിടത്ത് ഓടിട്ട വീടായി.  വൈകുന്നേരമാകുമ്പോള്‍ വെള്ള മുണ്ടും ഉടുപ്പും സ്വര്‍ണ്ണമാലയും മോതിരവുമൊക്കെ ധരിച്ച് കടവരാന്തയിലും ചായക്കടയിലും ഒക്കെയായി ശങ്കരന്‍ അങ്ങനെ വിലസും.  മകന്റെ അന്തസ്സ് നിലനിര്‍ത്തണമല്ലോ.
പക്ഷേ പെട്ടൊന്നൊരു ദിവസം അങ്ങനെ കട വരാന്തയിലിരുന്ന് പയ്യാരം പറയുമ്പോള്‍ കുറെ പോലീസുകാര്‍ ശങ്കരനെ പിടിച്ച് ജീപ്പിലിട്ടുകൊണ്ടു പോയി.  ഇപ്പോള്‍ എന്തിനാണ് അയാളെ പിടികൂടിയതെന്ന് ആര്‍ക്കും മനസ്സിലായില്ല.  ജീവിതത്തിലൊരിക്കലും തേങ്ങയല്ലാതെ മറ്റൊന്നും മോഷിച്ചിട്ടില്ലാത്തയാളാണ് ശങ്കരന്‍.  ഇപ്പോള്‍ നാട്ടിലാര്‍ക്കും തേങ്ങ മോഷണമെന്ന പരാതിയുമില്ല. 
ക്ഷേത്ര കവര്‍ച്ചയ്ക്കാണ് ശങ്കരനെ അകത്താക്കിയതെന്ന് പിന്നീട് നാട്ടുകാരറിഞ്ഞു.  മോഷ്ടാവിന്റെ വസ്ത്രം ശങ്കരന്റെ വീടിന്റെ പുറകില്‍ നിന്ന് പോലീസ് നായ കണ്ടെത്തിയത്രേ.  കൂടാതെ അടുത്ത കാലത്ത് അയാളില്‍ കണ്ട സ്വര്‍ണ്ണാഭരണങ്ങളും പോലീസിന് സംശയത്തിനിട വരുത്തി. 
      തന്റെ മകന്‍ നല്‍കിയ സൗഭാഗ്യങ്ങള്‍  അയാള്‍ അനുഭവിച്ചു തുടങ്ങിയിരുന്നതേയുള്ളൂ.  മകന്‍ പറഞ്ഞതനുസരിച്ച് അന്തസ്സായ രീതിയില്‍ ജീവിച്ചു വരുകയുമായിരുന്നു.  കുറെ ദിവസം പോലീസുകാര്‍ അയാളെ തെളിവെടുപ്പിനായി പല സ്ഥലത്തും കൊണ്ടു പോയി.  റിമാന്‍ഡ് ചെയ്ത് സബ്ജയിലിലുമാക്കി.  എങ്കിലും മോഷണം നടത്തിയത് അയാളാണെന്ന് തെളിയിക്കാന്‍ പോലീസിനായില്ല.   ഒരു നാള്‍ അയാളെ അവര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു.  പക്ഷേ അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയും മോതിരങ്ങളുമൊന്നും തിരികെ വിട്ടപ്പോള്‍ ഇല്ലായിരുന്നു. 
വീട്ടിലെത്തിയ അയാള്‍ തന്റെ മകനയച്ച കത്തുകള്‍ വായിച്ചു.  അപ്പന്‍ വീണ്ടും കള്ളനായി എന്നാണ് തന്റെ മകനും കരുതിയിരിക്കുന്നത് എന്നത് അയാളെ വേദനിപ്പിച്ചു.  പരിഷ്‌കാരിയായ മരുമകളുടെ പ്രതികരണം അയാളുടെ മനസ്സില്‍ വലിയ മുറിവേല്‍പ്പിച്ചു.  താന്‍ ഇനി മോഷ്ടിക്കില്ലെന്ന് തീരുമാനിച്ചിട്ടും ചെയ്യാത്ത കളവിന് തന്നെ സമൂഹം വീണ്ടും കള്ളനായി കാണുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.  മകന്റെ അന്തസ്സ് നശിക്കുന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.  
      ഒന്നു രണ്ടു ദിവസം അയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.  പിന്നെ ഒരുദിവസം സന്ധ്യക്ക് അവിടെ പുതുതായി പണിതു കൊണ്ടിരുന്ന ആയുര്‍വേദ ആശുപത്രിയുടെ കിണറ്റിലെ കപ്പി കൊളുത്തിയിടാനുള്ള കമ്പിയിലെ കൊളുത്തില്‍ കയര്‍ കെട്ടി, മറ്റേ അറ്റം തന്റെ കഴുത്തിലും കുരുക്കി അയാള്‍ കിണറ്റിലേക്ക് ചാടി.  കള്ളന്മാരും പോലീസുകാരും ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി.
                                                          .........................................
Posted by sreejikadavinmoola at 06:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 11 September 2017

ചിതറാല്‍ - ജൈന സ്മൃതികള്‍ 
ജി. ശ്രീകുമാര്‍

           1960 കളില്‍ ചൈനയില്‍ നിന്നെത്തിയ ഒരു പ്രതിനിധിയോട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയില്‍ ഏതു സ്ഥലം സന്ദര്‍ശിക്കാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ചിതറാല്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞതായും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലനാമം കേട്ട് നെഹ്‌റു അതിശയിച്ചു പോയി എന്നുമുള്ള ഒരു ലേഖനം കണ്ടപ്പോഴാണ് ചിതറാല്‍ കാണണമെന്ന താല്‍പ്പര്യം എനിക്കുണ്ടായത്. എന്തായാലും ആ സംഭവത്തിന് ശേഷം ചിതറാല്‍ ദേശീയ പൈതൃകലിസ്റ്റില്‍ ഉള്‍പ്പെട്ടു.  
എന്നാല്‍ എനിക്കതിശയമുണ്ടായത് ഈ ചിതറാല്‍ തിരുവനന്തപുരത്തിന് വളരെ അടുത്താണ് എന്ന സംഗതിയാണ്.  ഇവിടുത്തുകാരനായിട്ടും ഇങ്ങനെയൊരു സ്ഥലം ഞാന്‍  കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല.  ചിതറാല്‍ ഒരു പുരാതന ജൈനക്ഷേത്രമാണ്.  കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്തുള്ള തിരുചാറണത്തുമലയാണ് ചിതറാല്‍ ആയി ലോപിച്ചത്.  തമിഴര്‍ ഇതിനെ 'മലൈ കോവില്‍ ' എന്നാണ് വിളിക്കുന്നത്.  അവിടെ ഗുഹകളില്‍ കൊത്തി വച്ചിട്ടുള്ള പാര്‍ശ്വനാഥന്‍, മഹാവീരന്‍ തുടങ്ങിയ തീര്‍ത്ഥങ്കരന്മാരുടെ ജൈന ശൈലിയിലുള്ള ശില്‍പ്പങ്ങള്‍ ഇപ്പോഴും കേടുകൂടാതെ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത് ജൈനക്ഷേത്രമായി ഇന്നും അറിയപ്പെടുന്നത്. 
      സമീപ വാസികള്‍ക്ക് ഇത് ഭഗവതി അമ്മന്‍ കോവിലാണ്.  ഭാരതേശ്വരന്‍ എന്ന ദിഗംബര ജൈനന്റെ (ഇദ്ദേഹത്തിന്റെ പ്രതിമ ശ്രാവണ ബലഗോളയിലുള്ളത് പ്രസിദ്ധമാണ്)  പ്രതിഷ്ഠയുണ്ടായിരുന്ന കൂടല്‍മാണിക്യം പിന്നീട് ശ്രീരാമസോദരനായ ഭരതന്റെ അമ്പലമായി പരിണമിച്ചതു പോലുള്ള ഒരു മാറ്റമാണിതും.  പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും ഇതുള്‍പ്പെടുന്ന മലയുടെ ഭാഗങ്ങളും. 
          തിരുവനന്തപുരത്ത് നിന്ന് വെളുപ്പിന് തന്നെ തിരിച്ചതുകൊണ്ട് 7.30 ന് തന്നെ ചിതറാല്‍ മലയുടെ ചുവട്ടിലെത്തി.  മനോഹരമായി കല്ല് പാകിയിട്ടുള്ള നടവഴി. ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍, തളരുമ്പോള്‍ വിശ്രമിക്കാന്‍ ഇടയ്ക്കിടെ കല്‍ബഞ്ചുകള്‍.  വഴി കണ്ടാല്‍ തന്നെ ഒന്ന് മുകളില്‍ കയറി നോക്കാമെന്ന് തോന്നും. 
              പക്ഷേ ഗേറ്റ് അടിച്ചിരിക്കുന്നു.  8.30 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സമീപവാസിയായ ഒരമ്മൂമ്മ പറഞ്ഞു.  സമയം കഴിയുന്തോറും വെയിലിന്റെ ചൂട് കൂടുമെന്നതിനാലാണ് രാവിലെ തന്നെ മല കയറാല്‍ ഞങ്ങളെത്തിയത്.  ഗേറ്റ് അടച്ചിരുന്നാലും തൂണിന്റെ ഒരു വശത്തുകൂടി അകത്ത് കയറാമെന്ന് ആ അമ്മൂമ്മ തന്നെ വഴിയും പറഞ്ഞു തന്നു.  പിന്നെ മടിച്ചില്ല.  നേര്‍ത്ത മഞ്ഞ് പടലം നിറഞ്ഞ, കാട്ടിലെ പച്ചപ്പിനിടയില്‍ നില്‍ക്കുന്ന ഒറ്റയാനെ പോലെ തോന്നിക്കുന്ന പാറകള്‍ അനവധിയുള്ള ചിതറാല്‍ മലയിലേക്ക് ഞങ്ങള്‍ കയറാന്‍ തുടങ്ങി തണുത്ത പ്രഭാതത്തിന്റെ ഉന്മേഷം കൂട്ടിനുണ്ടായിരുന്നു.  മല കയറുക എന്നതു കൊണ്ട് അതികഠിനമായ മലകയറ്റം എന്ന് കരുതരുത്.  ഏറ്റവും ആയാസരഹിതമായി കയറാവുന്ന വിധത്തിലാണ് നടവഴി തയ്യാറാക്കിയിരിക്കുന്നത്.  ഞങ്ങള്‍ നാലുപേരൊഴികെ കുറെ നായ്ക്കല്‍ മാത്രമാണ് ആ പരിസരങ്ങളിലുണ്ടായിരുന്നത്.  തികഞ്ഞ നിശബ്ദത,  പക്ഷേ ഭയപ്പെടുന്ന ഏകാന്തത അല്ല. കൂടുതല്‍ നേരം  അവിടെ കഴിയാന്‍ ആരോ ക്ഷണിക്കുന്നതു പോലെ തോന്നും.  കുറച്ച് ഉയരത്തിലെത്തുമ്പോഴേക്കും ചുറ്റും മനോഹര ദൃശ്യങ്ങള്‍ കാണാനാകും.  ഒരു വശത്ത് താമ്രപര്‍ണി നദി, മറ്റൊരിടത്ത് പശ്ചിമഘട്ട മലനിരകളുടെ ഗംഭീര ദൃശ്യം. ശിവാലയ ഓട്ടത്തില്‍ രണ്ടാമത്തെ ശിവാലയമായ തിക്കുറിശ്ശി മഹാദേവക്ഷേത്രവും വളരെ അടുത്താണ്.  
          കന്യാകുമാരി ജില്ലയിലാണെന്ന് കരുതി ചിതറാല്‍ കന്യാകുമാരിയ്ക്കടുത്തല്ല.  തിരുവനന്തപുരമാണ് കൂടുതല്‍ അടുത്ത്. മാര്‍ത്താണ്ഡത്ത് നിന്ന് തിരുനെല്‍വേലി റൂട്ടില്‍ 4 കി.മീ സഞ്ചരിച്ച് ആറ്റൂരെത്തി 3 കി.മീ വീണ്ടും ഇടത്തോട്ട് സഞ്ചരിച്ചാല്‍ ചിതറാലില്‍ എത്താം.  നാട്ടുകാരോട് വഴി ചോദിക്കുന്നെങ്കില്‍ 'മലൈ കോവില്‍' എന്നു തന്നെ  വേണം.  മലയുടെ  താഴ്‌വാരം വരെ വാഹനമെത്തും.  വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.  പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളും ഉണ്ട്.  എന്നാല്‍ അവ വേണ്ടത്ര ഉപയോഗയോഗ്യമല്ല എന്നൊരു വിഷമം ഉണ്ട്.  മല കയറാനുള്ള കല്ല് പാകിയ വഴി ഏതാണ്ട് 800 മീറ്റര്‍ വരും.  കുറച്ച് മുകളിലെത്തുമ്പോള്‍ വിശാലമായ പാറകളുടെ സമതലം. അങ്ങിങ്ങ് നീരുറവകള്‍, ചെറുജലാശയങ്ങള്‍. അതിലൊരു പാറയുടെ പേര് ഉറിഞ്ചിപ്പാറ എന്നാണ്.  അതിലെ സുഷിരത്തില്‍ വായ് വെച്ച് വലിച്ചാല്‍ ശുദ്ധജലം ലഭിക്കുമത്രേ. കല്ല് പാകിയ വഴി അവസാനിക്കുന്നത് ആല്‍മര ചുവട്ടിലാണ്.  അവിടുത്തെ കല്‍ബഞ്ചില്‍ അല്‍പ്പം വിശ്രമിച്ചാല്‍ മലകയറിയ ക്ഷീണമൊക്കെ താമ്രപര്‍ണി കടക്കും.  
 നിശബ്ദമായ ആ അന്തരീക്ഷം ധ്യാനത്തിന് തികച്ചും അനുയോജ്യമാണ്. അതുകൊണ്ടാവും ജൈവസന്യാസിമാര്‍ ഈ സ്ഥലം അവരുടെ വാസസ്ഥലമായി സ്വീകരിച്ചത്.  ദിംഗംബര ജൈനന്മാരായിരുന്നു പണ്ടിവിടെ വസിച്ചിരുന്നത്.  ജേതാവ് എന്നര്‍ത്ഥമുള്ള ജിനന്‍ എന്ന പദത്തില്‍ നിന്നാണ് ജൈനന്‍ എന്ന നാമം രൂപപ്പെട്ടത്.  മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.  ആദി തീര്‍ത്ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധന മൂര്‍ത്തി.  പുണ്യസ്‌നാന ഘട്ടമാണ് തീര്‍ത്ഥം.  അത് കടത്തി മോക്ഷം നല്‍കുന്നവനാണ് തീര്‍ത്ഥങ്കരന്‍.

24-ാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനാണ് വര്‍ദ്ധമാനമഹാവീരന്‍.  അദ്ദേഹത്തിന്റെ ശിലാശില്‍പ്പം ചിതറാലില്‍ ഉണ്ട്. 
          ഉത്തര ബീഹാറില്‍ പാട്‌നയില്‍ നിന്ന് 27 മൈല്‍ അകലെയുള്ള വൈശാലി ജില്ലയിലെ കുണ്ടല ഗ്രാമത്തില്‍ സിദ്ധാര്‍ദ്ധ രാജാവിന്റെ മകനായി ബി.സി 599 ഏപ്രില്‍ 12 നാണ് മഹാവീരന്‍ ജനിച്ചത്.  കല്‍പസൂത്ര എന്ന ജൈനമത ഗ്രന്ഥത്തില്‍ വര്‍ദ്ധമാന മഹാവീരന്റെ വിവരങ്ങള്‍ ഉണ്ട്.  30-ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് 12 വര്‍ഷക്കാലത്തെ കഠിന തപസ്സിന് ശേഷം ഇന്ദ്രിയ നിഗ്രഹം നടത്തി ആ ക്ഷത്രിയ കുമാരന്‍ മഹാവീര ജൈനനായി മാറി.  23-ാം തീര്‍ത്ഥങ്കരനാണ് പാര്‍ശ്വനാഥന്‍.  അദ്ദേഹത്തിന്റെയും വിഗ്രഹം ചിതറാല്‍ ക്ഷേത്രത്തില്‍ ഉണ്ട്.  'അഹിംസാ പരമോധര്‍മ്മ' എന്നതാണ് ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം.  സത്യം, അഹിംസ, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം ഇവയാണ് ജൈനമതത്തിലെ പഞ്ചമഹാവൃതങ്ങള്‍.  പൊതുവെ ജൈനമതക്കാര്‍ രണ്ട് വിധത്തിലുണ്ട്.  ശ്വേതംബരന്മാര്‍ (വെള്ള വസ്ത്രം മാത്രം ധരിക്കുന്നവര്‍) ദിഗംബരന്മാര്‍ (ദിക്ക് വസ്ത്രമാക്കിയവര്‍ - അതായ് വസ്ത്രം ധരിക്കാത്തവര്‍) 
ചിതറാല്‍ കുന്നില്‍ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് ഒമ്പതാം നൂറ്റാണ്ടിലാണെന്ന് കരുതുന്നു.  ആദ്യം ഗുഹാക്ഷേത്രം മാത്രമായിരുന്നിരിക്കണം പിന്നീട് ക്ഷേത്ര ഗോപുരവും കല്ല് കൊണ്ടുള്ള നടപ്പന്തലും മറ്റും നിര്‍മ്മിച്ചിരിക്കാം.            വാസയോഗ്യമായ ധാരാളം ഗുഹകള്‍ ഇവിടെയുണ്ട്.  അമ്പലവും പരിസരവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു.  ജനങ്ങള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള സ്ഥലങ്ങളിലെപ്പോലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളോ മറ്റ് വിസര്‍ജ്ജ്യങ്ങളോ ഒന്നും നമ്മെ അലോസരപ്പെടുത്തുകയില്ല.  ആല്‍മരത്തിന്റെ ചുവട്ടിലുള്ള പടികളിലൂടെ കയറിചെല്ലുമ്പോള്‍ വലതുവശത്ത് കരിങ്കല്‍ തൂണിലുള്ള ഒരു കമാനം കാണാം.  അതിനുള്ളിലൂടെ കടന്നാല്‍ വലിയ പാറകള്‍ക്കിടയിലൂടെയുള്ള ഒരു നേര്‍ത്ത വഴി.  അത് കഴിഞ്ഞ് താഴെ ഇറങ്ങിയാല്‍ അമ്പലമുറ്റമായി.  വലത്തേക്ക് തിരിയാതെ മുകളിലേക്ക് കയറിയാല്‍ അമ്പലം നിര്‍മ്മിച്ചിരിക്കുന്ന പാറയുടെ മുകളിലായി നിര്‍മ്മിച്ച ഗോപുരം കാണാം.  വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് നിര്‍മ്മിതി.  1908 ന് മുമ്പ് ഇവിടെ ഒരു കൂറ്റന്‍ ഗോപുരമാണ് ഉണ്ടായിരുന്നതെന്നും 1908 ലെ ഇടിമിന്നലില്‍ അത് തകര്‍ന്നതിന് ശേഷമാണ് ഇപ്പോഴത്തെ ഗോപുരം നിര്‍മ്മിച്ചതെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു.  ഗോപുരം ഹൈന്ദവ ക്ഷേത്ര മാതൃകയില്‍ നിന്ന് തികച്ചും വിഭിന്നമാണ്.  വേണമെങ്കില്‍ ഗോപുരത്തിന് മുകളിലും കയറാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി.  ക്ഷേത്രഗോപുരമായതിനാല്‍ അതിന് മുകളില്‍ കയറാന്‍ മടിച്ചു. 
പാറകള്‍ക്കിടയിലുള്ള വഴിയിലൂടെ കല്‍പ്പടികള്‍ ഇറങ്ങുമ്പോള്‍ ഇടതുവശത്ത് അജന്താ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ശില്‍പ്പചാതുരിയുള്ള അനവധി ശില്‍പ്പങ്ങള്‍ കാണാം.  ഒരു മുറിയുടെ രൂപത്തില്‍ ഉള്ളിലേക്ക് തുരന്ന് അതിന്റെ അകം ചുവരിലാണ് ശില്‍പ്പങ്ങള്‍.  ഒട്ടനവധി ജൈന മുനികളുടെ തപസ്സു ചെയ്യുന്ന ശില്‍പ്പങ്ങളും പത്മാവതി ദേവിയുടെ  ശില്‍പ്പവും അവിടെ കാണാം.  വീണ്ടും പടികള്‍ ഇറങ്ങി  ക്ഷേത്ര മുറ്റത്തുള്ള  തണല്‍ വിരിച്ച് നില്‍ക്കുന്ന വേപ്പിന്‍ ചുവട്ടിലെത്താം.  അവിടുത്തെ കാറ്റിന് പോലും ഔഷധ ഗുണമുണ്ടെന്നു തോന്നും.  വല്ലാത്ത ഒരു ഉന്മേഷവും ഉത്സാഹവും തോന്നും.  അവാച്യമായ ഒരു നിര്‍വൃതി മനസ്സില്‍ നിറയും.  അവിടുത്തെ ശാന്തത വീണ്ടും നമ്മെ അവിടേയ്ക്ക് ആകര്‍ഷിക്കും.  
     ക്ഷേത്രത്തിന് മുമ്പിലായി ഒരിക്കലും വറ്റാത്ത തീര്‍ത്ഥം. കന്നിവെറിയിലും അവിടെ നിന്നും ജലം ഒഴുകിക്കൊണ്ടേയിരിക്കുന്നു.  ആ ക്ഷേത്ര കുളത്തിനെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്.  ഒരിക്കല്‍ ഒരു തദ്ദേശവാസി അവിടുന്ന് മീന്‍ പിടിച്ചതായും അതിനെ മുറിച്ചപ്പോള്‍ നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായതായും ഭയചകിതനായ അയാള്‍ ആ മത്സ്യത്തെ കുളത്തിലേക്ക് തന്നെ വിട്ടെന്നും  ഉടനെ മുറിച്ച തലയും ഉടലും ചേര്‍ന്ന് ഒന്നായി അത് നീന്തിപ്പോയി എന്നുമാണ് ഒരു ഐതിഹ്യം.  അമ്പലത്തില്‍ ഇപ്പോള്‍ ഭഗവതി അല്ല യക്ഷിയാണ് എന്ന് മറ്റൊരു ഐതിഹ്യം. 
പ്രധാന ക്ഷേത്രത്തിന് മൂന്ന് വാതിലുകള്‍ ഉണ്ട്.

ഉപക്ഷേത്രത്തില്‍ നാഗ ദൈവങ്ങള്‍. കൂടാതെ ക്ഷേത്രമണ്ഡപവും ബലിപീഠവും മടപ്പള്ളിയും ഒക്കെയുണ്ട്.  ക്ഷേത്രം പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്തതാണ്.    പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള കല്‍മണ്ഡപത്തില്‍ 16 കല്‍ത്തൂണുകള്‍ ഉണ്ട്.  അവയില്‍ മിക്കതും ശില്‍പാലംകൃതമാണ്.  ശില്‍പ്പങ്ങളുടെ പരിപൂര്‍ണ്ണത ശില്‍പ്പികളോട് ആദരവുണ്ടാക്കും.  ഉള്ളിലായി മൂന്ന് ഗുഹകള്‍ ഉണ്ട്.  അതില്‍ മധ്യഭാഗത്തുള്ള ഗുഹാക്ഷേത്രമാണ് ഭഗവതി മന്ദിരം എന്ന് അറിയപ്പെടുന്നത്.  മറ്റു രണ്ടിലും തീര്‍ത്ഥങ്കരന്മാരായ പാര്‍ശ്വനാഥനും മഹാവീരനുമാണ്.  ഒമ്പതാം നൂറ്റാണ്ടില്‍ ഈ ഗുഹയില്‍ പത്മാവതി ദേവിയെയാണ് പ്രതിഷ്ഠിച്ചതെന്നും എന്നാല്‍ 1913 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഈ പ്രതിഷ്ഠ മാറ്റി ഭഗവതിയെ പ്രതിഷ്ഠിച്ചതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.  എന്തായാലും പണ്ട് അവിടെമെല്ലാം നമ്മുടെ തിരുവിതാംകൂര്‍ ആയിരുന്നല്ലോ.  വേണാട്ടരചനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ തലസ്ഥാനവും കൊട്ടാരവും ആയ ശ്രീപത്മനാഭപുരവും വളരെ അടുത്താണ്.  ശിവാലയ ഓട്ടം നടത്തുന്ന പല അമ്പലങ്ങളും സമീപസ്ഥലങ്ങളാണ്. 
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി കിഴക്ക് ദര്‍ശനമായി അനന്തശയനം നടത്തുമ്പോള്‍ അതിനഭിമുഖമായി പടിഞ്ഞാറ് ദര്‍ശനത്തില്‍ അനന്തശയനം നടത്തുന്ന ആദികേശവ പെരുമാള്‍ ക്ഷേത്രവും അടുത്തു തന്നെയാണ്. ഏതാണ്ട് 10 കി.മി ചുറ്റളവില്‍ തൃപ്പരപ്പ് വെള്ളച്ചാട്ട്, തൊട്ടിപ്പാലം എന്നറിയപ്പെടുന്ന അക്വഡക്ട് ( ഒരു മലയില്‍ നിന്ന് മറ്റൊരിടത്തേക്ക് പാലം കെട്ടി അതിലൂടെ വെള്ളം ഒഴുക്കി കൊണ്ടുപോകുന്ന സംവിധാനം ). അടിയില്‍ കൂടി പുഴ ഒഴുകുന്നു.  അതിന് മുകളില്‍ വളരെ ഉയരത്തിലാണ് ഈ തൊട്ടിപ്പാലം.  അതിന്റെ വശത്തു കൂടി നടന്നു പോകാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.   ഇങ്ങനെ ഒരു പകല്‍ മുഴുവന്‍ കണ്ടാസ്വദിക്കാനുള്ള കാഴ്ചകള്‍ ചിതറാലിനു സമീപത്തായി ഉണ്ട്. 
      തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ആദികേശവ പെരുമാള്‍ ക്ഷേത്രം.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദികേശവപെരുമാള്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ്. പത്മതീര്‍ത്ഥവും അതിനടുത്തുള്ള വലിയ 7 നിലകളുള്ള ക്ഷേത്ര ഗോപുരവും നിലവറകളും  അതിലെ കണക്കില്ലാത്ത സ്വത്തും  ഒഴികെ മറ്റെല്ലാം ആദികേവശവപെരുമാള്‍  ക്ഷേത്രം പോലെ തന്നെയാണ് ( സ്വത്തിന്റെ കാര്യത്തില്‍  ആദികേശവ പെരുമാള്‍ വളരെ പിന്നിലാണെന്ന് അമ്പലം സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാകും). മുമ്പൊക്കെ ശിവാലയ ഓട്ടം നടത്തുന്നവര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലും വരുമായിരുന്നു.  അവിടെ അനന്തന്റെ പുറത്ത് ശയിക്കുന്ന ഭഗവാന്റെ വലതുകരത്തിന് താഴെയായി ഒരു ശിവലിംഗം ഉണ്ട്.  അത് തൊഴാനായിട്ടാണ് ശിവഭക്തര്‍ അവിടെയത്തിയിരുന്നത്.  
ശിവനും വിഷ്ണുവും ഒന്നു തന്നെയെന്ന സത്യം അറിയുന്നതോടെയാണല്ലോ ശിവാലയ ഓട്ടം സമാപിക്കുന്നത്. 
      ചിതറാലില്‍ മുമ്പ് നിത്യപൂജ ഉണ്ടായിരുന്നു എന്നായിരുന്നു നാട്ടുകാര്‍ പറയുന്നത്.  2005 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഇത് ഏറ്റെടുത്തതോടെ അവിടെ പൂജ നിന്നു പോയി . ക്ഷേത്രത്തിന് സമീപത്തായി ശിലാഫലകളങ്ങളില്‍ പലതും കൊത്തിവച്ചിട്ടുണ്ട്.  വട്ടെഴുത്ത് ലിപി ആയതിനാല്‍ ഒന്നും മനസ്സിലായില്ല.  അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടോ, തനതു സംസ്‌കാരത്തിന്റെ പ്രതിഫലനമോ എന്നറിയില്ല ചുറ്റുപാടുമുള്ള പാറകളിലും എന്തിന്, ആല്‍മരത്തിന്റെ ശാഖകളില്‍ പോലും സന്ദര്‍ശകര്‍ കോറിയിട്ട വികൃത ലിഖിതങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള കൃതികള്‍ അധികവും മലയാളികളുടേതാണെന്ന് തോന്നി.  എന്തായാലും ആരും കാവലിനില്ലെങ്കില്‍ പോലും ക്ഷേത്ര ശില്‍പ്പങ്ങള്‍ക്ക് കേടുവരുത്താനോ മീശ വയ്പ്പിക്കാനോ സന്ദര്‍ശകര്‍ ശ്രമിച്ചിട്ടില്ലെന്നത് ആശ്വാസമേകുന്നു. 
          ചരിത്രസ്മൃതികള്‍ അയവിറക്കാന്‍ താല്‍പ്പര്യമുള്ള, ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്ന, വാചാലമായ നിശബ്ദത നിറഞ്ഞ് നില്‍ക്കുന്ന ഒരു മനോഹര പ്രദേശമാണ് ചിതറാല്‍.  സമീപത്തുള്ള മറ്റ് ചരിത്ര സ്മാരകങ്ങള്‍ കൂടി സന്ദര്‍ശിച്ച് മടങ്ങാന്‍ ഒരു പകല്‍ മതിയാകും.  ഒരവധി ദിവസം ഒരിക്കലും മറക്കാനാവാത്തതാക്കി മാറ്റണമെങ്കില്‍ ഇവിടെ വരുക.  അത് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. 
                                                                     ..................




 ആദി കേശവ പെരുമാൾ ക്ഷേത്രം



 തൊട്ടിപ്പാലം(Aqueduct)

Posted by sreejikadavinmoola at 04:04 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, 17 August 2017

വര്‍ക്കഹോളിക്                                                  (2013  ല്‍  എഴുതിയത് )

  ജി. ശ്രീകുമാര്‍

സെക്രട്ടേറിയറ്റ് നടയില്‍ ജീവനക്കാരുടെ വലിയ സമരം നടക്കുകയാണ്.  ബസ്സിറങ്ങിയ അയാള്‍ അതില്‍പ്പെടാതെ ഒഴിഞ്ഞുമാറി നടന്നു.  എന്താണവരുടെ ഡിമാന്റ് എന്നു പോലും അയാള്‍ ശ്രദ്ധിച്ചില്ല.  ഇന്നത്തെ സമരത്തിന്റെ കാരണം വിശദീകരിച്ചു കൊണ്ടുള്ള നോട്ടീസ് ഇന്നലെ തന്റെ മേശപ്പുറത്തും കൊണ്ടു വച്ചിരുന്നതായി അയാള്‍ ഓര്‍ത്തു.  പക്ഷേ അതൊന്ന് വായിച്ചുപോലും നോക്കാതെ അയാള്‍ പതിവുപോലെ അതിനെയും ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.  പോലീസുകാര്‍ വച്ചിരിക്കുന്ന ബാരിക്കേടുകള്‍ക്കിടയിലെ അല്‍പ്പം വിടവിലൂടെ തന്റെ തൂവെള്ള ഷര്‍ട്ട് കമ്പിവേലിയില്‍ കുടുങ്ങാതെ ഒരുവിധം പുറത്തിറങ്ങി സെക്രട്ടറിയേറ്റിനു പുറകുവശത്തുള്ള ഗേറ്റിലൂടെ കടന്ന് അയാള്‍ ഓഫീസിലെത്തി.  ഇപ്പോള്‍ പല ദിവസങ്ങളിലും വൈകിയാണയാള്‍ ഓഫീസിലെത്തുന്നത്. 

അല്ലെങ്കിലും സര്‍വീസില്‍ ഇതുവരെ താന്‍ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലല്ലോ.  ഇനിയും അങ്ങനെ തന്നെ. അയാള്‍ വിചാരിച്ചു.  സമരങ്ങള്‍ അയാള്‍ക്ക് ഒരിക്കലും ഇഷ്ടമുള്ളകാര്യമല്ല.  സമരം ചെയ്യുന്നവര്‍ മടിയന്മാരാണെന്ന് അയാള്‍ സ്വയം നിര്‍വ്വചിച്ചു.  പലപ്പോഴും സംഘടനക്കാരോടും സമരക്കാരോടുമുള്ള വെറുപ്പ് പുറത്തു കാണിക്കാതിരിക്കാന്‍ അയാള്‍ കടിച്ചുപിടിക്കാറുണ്ട്. 

സര്‍വീസില്‍ ഇത് 41-ാം വര്‍ഷമാണ്.  22-ാം വയസ്സിലാണ് അയാള്‍ സര്‍വീസില്‍ ചേര്‍ന്നത്. പല ഓഫീസുകളില്‍ ജോലി ചെയ്ത ശേഷമാണ് അയാള്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. കഠിനമായി ജോലി ചെയ്യുക മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം.  എല്ലാ ഓഫീസിലും തനിക്കുള്ള ഇരട്ടപ്പേര് വര്‍ക്കഹോളിക് എന്നായിരുന്നു എന്നും അയാള്‍ ഓര്‍ത്തു.  

അന്ന് പെന്‍ഷന്‍ പ്രായം 56 വയസ്സ് ആക്കിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ അയാള്‍ ഓര്‍ത്തു.  പത്രങ്ങളിലും ടി.വിയിലും എന്തൊക്കെ പ്രതികരണങ്ങളായിരുന്നു.

  പെന്‍ഷന്‍ വര്‍ദ്ധനവ് പാവപ്പെട്ട തൊഴിലന്വേഷകരുടെ പ്രതീക്ഷ കെടുത്തും.  യുവാക്കളുടെ കഞ്ഞിയില്‍ പാറ്റ ഇടരുത്.  എത്രയോ യുവജനങ്ങളാണ് തൊഴിലില്ലാതെ അലയുന്നത്.  

പലവാദങ്ങള്‍ കേട്ടു.  എല്ലാത്തിനോടും അയാള്‍ തലകുലുക്കി.  എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ അയാള്‍ ഗൂഡമായി ആനന്ദിച്ചു.  പെന്‍ഷനാവാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിക്കൊണ്ട് വീണ്ടും ഉത്തരവിറങ്ങി.  സമരങ്ങള്‍ ഒട്ടനവധി അപ്പോഴുമുണ്ടായി.  കൂടുതല്‍ വലിയ വിഷയങ്ങള്‍ വന്നപ്പോള്‍ സമരമൊക്കെ കെട്ടടങ്ങി.  അയാള്‍ പതിവുപോലെ ഇത്തവണയും ഗൂഢമായി സന്തോഷിച്ചു. 

''ഗവണ്‍മെന്റിന് പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ല .  ജീവനക്കാരേക്കാള്‍ അധികമാണ് പെന്‍ഷന്‍കാര്‍.  അതുകൊണ്ടാണ് അടിയ്ക്കടി പെന്‍ഷന്‍ പ്രായം കൂട്ടിക്കൊടുക്കുന്നത്.  കഴിയുന്നത്ര അവനെക്കൊണ്ട് ജോലി ചെയ്യിക്കുക.  അപ്പോള്‍ അവന് അധികകാലം പെന്‍ഷന്‍ കൊടുക്കേണ്ടി വരില്ലല്ലോ '' പ്രതിപക്ഷം പ്രസംഗിച്ചു.  

"55 ല്‍ പെന്‍ഷനായാലും ഇപ്പോഴത്തെ ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടിപ്പോകും.  അതും ചെറുപ്പക്കാര്‍ക്ക് അവസരം കുറയ്ക്കും.  സര്‍ക്കാരിനെ സേവിച്ചതിനെക്കാള്‍ പലമടങ്ങ് ഉശിരോടെ അവര്‍ പെന്‍ഷനാകുമ്പോള്‍ ജോലി ചെയ്യും.  അപ്പോൾ പിന്നെ അവരുടെ സേവനവും പരിചയസമ്പത്തും സര്‍ക്കാരിന് തന്നെ ലഭ്യമാക്കുന്നതല്ലേ നല്ലത് "എന്ന് ഭരണപക്ഷവും തിരിച്ചടിച്ചു.  

   അതുകഴിഞ്ഞ് കുറച്ചുനാളായപ്പോള്‍ വീണ്ടും പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി.  ശരീരത്തിന്റെ പല ഭാഗങ്ങളും തേയ്മാനം സംഭവിച്ചു തുടങ്ങിയിരുന്നതിനാല്‍ പഴയതു പോലെ കഠിനമായി ജോലി ചെയ്യാനൊന്നും അയാള്‍ക്ക് കഴിഞ്ഞില്ല. എങ്കിലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ അയാള്‍ പതിവുപോലെ സന്തോഷിച്ചു. 

60-ാം വയസ്സ് തികയാറായപ്പോള്‍ പെന്‍ഷന്‍ ബുക്കൊക്കെ സമര്‍പ്പിച്ച് പെന്‍ഷനാകാന്‍ അയാള്‍ സ്വയം മാനസികമായി തയ്യാറെടുത്തു.  ഇനിയുള്ള കാലം വിശ്രമജീവിതം ആകാമെന്ന് തീരുമാനിച്ചു.  പക്ഷേ അയാള്‍ പെന്‍ഷനാകാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി 65 വയസ്സാക്കി.  അതിൽ പക്ഷെ അയാള്‍ക്ക് അത്ര സന്തോഷം തോന്നിയില്ല.  എങ്കിലും മടികൂടാതെ വീണ്ടും ജോലി ചെയ്തു.  പക്ഷേ ഓരോ ദിവസം കഴിയുന്തോറും ശരീരം ഓരോ ഭാഗങ്ങളില്‍ പണിമുടക്കി.  സര്‍വീസില്‍ കാഷ്വല്‍ ലീവ് അധികം എടുത്തിട്ടില്ലാത്ത അയാള്‍ക്ക് പലവിധ ലീവുകളും എടുക്കേണ്ടി വന്നു.  പല പല ആശുപത്രികളിലേയും സ്ഥിരം സന്ദര്‍ശകനായി.  എങ്കിലും കഴിയുന്നത്ര അയാള്‍ ഓഫീസിലെത്തി.  കാര്‍ക്കശ്യത്തില്‍ അല്‍പ്പവും പിന്നോട്ട് പോയില്ല.  

     55 ല്‍ പെന്‍ഷന്‍ വാങ്ങി പോയവര്‍ ഇപ്പോഴും ആരോഗ്യദൃഢഗാത്രരായി അതിരാവിലെ നടക്കാന്‍ പോകുന്നത് അയാള്‍ കാണാറുണ്ട്.  തനിക്ക് ഇനിയും പെന്‍ഷന്‍ ആയില്ലെങ്കിലും രോഗങ്ങൾ നിരവധിയായി.  സമ്മര്‍ദ്ദമാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അയാളോട് പറഞ്ഞു.  പിരിമുറുക്കം കുറയ്ക്കണം.  പക്ഷേ എങ്ങനെ.  അലസനായ പ്യൂണിനെയും പതിനൊന്നരയ്ക്ക് ശേഷം സകല അമ്പലങ്ങളിലും നിരങ്ങിയശേഷം ഓഫീസിലെത്തുന്ന സി.എ.യും അശ്രദ്ധമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന കീഴുദ്യോഗസ്ഥന്മാരെയും  വരുതിക്ക് നിര്‍ത്താന്‍ അയാള്‍ക്ക് കാര്‍ക്കശ്യക്കാരനായി തന്നെ തുടരേണ്ടി വന്നു.  അത് പിരിമുറുക്കം കൂട്ടുകയും ചെയ്തു. 

   ഇപ്പോള്‍ അയാള്‍ക്ക് 63 വയസ്സായി.  ഇനി എന്തായാലും സ്വയം വിരമിക്കാമെന്ന് അയാള്‍ തീരുമാനിച്ചു.  അതിനുള്ള തയ്യാറെടുപ്പുകള്‍ അയാള്‍ നടത്തിവരുകയായിരുന്നു. 

പക്ഷേ ഇന്ന് ഓഫീസിലെത്തിയപ്പോള്‍ മേശപ്പുറത്ത് കിടന്ന പത്രത്തിന്റെ തലക്കെട്ട് കണ്ട് അയാള്‍ ശരിക്കും ഞെട്ടി.  ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനാവില്ല.  പെന്‍ഷന്‍ പ്രായം എത്തിയാല്‍ മാത്രമേ വിരമിക്കാന്‍ അനുവാദമുള്ളൂ.  കാലാവധിക്ക് മുമ്പ് വിരമിച്ചാല്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.  സര്‍ക്കാര്‍ പുതിയ നിയമം പാസ്സാക്കി. 

തനിക്ക് വിരമിക്കാന്‍ ഇനിയും രണ്ട് വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ട്.  അതുവരെ പോകാമെന്ന് വച്ചാല്‍ അപ്പോള്‍ വീണ്ടും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാലോ.  അയാള്‍ക്ക് ഭയമായി.  ഇപ്പോള്‍ വിരമിച്ചാല്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടില്ല.  മരുന്ന് വാങ്ങാനുള്ള അധിക ചെലവിന് പെന്‍ഷന്‍ കിട്ടാതെ കഴിയുകയുമില്ല.  തണുപ്പുള്ള ഓഫീസ് മുറിയിലിരുന്ന് അയാള്‍ വിയര്‍ത്തു. 

പിന്നെ അയാള്‍ സാവധാനം പുറത്തിറങ്ങി.  അപ്പോള്‍ മാത്രം ഓഫീസിലെത്തിയ സി.എ.യെ കണ്ടില്ലെന്ന് നടിച്ചു.  വഴക്ക് പേടിച്ച് മാറി നിന്ന സി.എ.യുടെ മേശപ്പുറത്ത് കിടന്ന തലേന്ന് വിതരണം ചെയ്ത സമര നോട്ടീസ് അയാള്‍ കയ്യിലെടുത്തു.  ക്ഷമയോടെ അത് വായിച്ചു. പുറത്തെ ശബ്ദ കോലാഹലങ്ങള്‍ക്കു ചെവി കൊടുത്തു.  മെയിന്‍ഗേറ്റിന് മുന്നില്‍ അപ്പോഴും  സമരം നടക്കുകയാണ്.  അതിലെ മുദ്രാവാക്യങ്ങള്‍ ജീവിതത്തിലാദ്യമായി അയാള്‍ ശ്രദ്ധിച്ചു. 

പെന്‍ഷനാവാന്‍ അനുവദിക്കുക, പെന്‍ഷന്‍ പ്രായം കുറയ്ക്കുക, ആ മുദ്രാവാക്യങ്ങള്‍ അയാള്‍ക്ക് രോമാഞ്ചമുണ്ടാക്കി.  അയാള്‍ നടത്തം വേഗത്തിലാക്കി.  സമരക്കാര്‍ക്കിടയിലേക്ക് കയറി.  എന്നിട്ട് സര്‍വ്വശക്തിയുമെടുത്ത് അവര്‍ക്കൊപ്പം ഉറക്കെ വിളിച്ചു. 

'പെന്‍ഷനാവാന്‍ അനുവദിക്കുക; പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക'. 

-------------------------------

Posted by sreejikadavinmoola at 05:33 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, 27 July 2017

ഗിഫ്റ്റ് വൗച്ചര്‍                            (2015)

-ജി.ശ്രീകുമാര്‍

അന്ന് വീട്ടിലെത്തിയപ്പോള്‍ ശ്രീമതിയാകെ ത്രില്ലടിച്ച് നില്‍ക്കുകയാണ്. 

''ഞാനെപ്പോഴേ വിളിക്കുന്നു. നിങ്ങളെ കിട്ടണ്ടെ.  നിങ്ങളെവിടെയായിരുന്നു മനുഷ്യാ ; ഒരു മൊബൈലെടുത്തുവെയ്ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല '' 

ഉള്ള ലാന്‍ഡ് ഫോണിന്റെ കാശടയ്ക്കാനുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. 

'' എന്നാ കാര്യം.  അതു പറയ് '' ഞാന്‍ ചോദിച്ചു 

'' അതേയ്, എനിക്ക് ഭാഗ്യമുണ്ടോ, ഇല്ലയോ '' 

'' കൊള്ളാം, നീ ഭാഗ്യവതി അല്ലേ ; അതല്ലേ എന്നെപ്പോലെ സല്‍സ്വഭാവിയായ ഒരു ഭര്‍ത്താവിനെ കിട്ടിയത് '' 

'' ഓ, അതുമാത്രം പറയണ്ട ; എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കാതിരി ക്കുന്നതാ നല്ലത് '' 

'' നീ കാര്യം പറയ് '' എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

'' അച്ഛാ, അമ്മയ്ക്ക് ലോട്ടറിയടിച്ചു '' 

അച്ഛന്റെ ക്ഷമ പരിശോധിക്കുന്നത് സഹിക്കാതെ മൂന്നാം ക്ലാസുകാരന്‍ ഇളയമകന്‍ വിളിച്ചു പറഞ്ഞു. 

'' എത്ര രൂപയാ മോനേ '' ഞാന്‍ ഡി.എ പ്രഖ്യാപിച്ച വാര്‍ത്ത കേട്ടതു പോലെ സന്തോഷിച്ചു. 

'' അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് കൂപ്പണാ '' 

മൂത്തവന്‍ പ്ലസ് വണ്‍കാരന്‍ വിശദീകരിച്ചു.  അതോടെ ഞാന്‍ ഡി.എ കുടിശ്ശിഖ പി.എഫില്‍ ലയിപ്പിക്കുമെന്ന് കേട്ടതു പോലെ വിഷണ്ണനായി.  അമ്പതിനായിരം കാശായിട്ട് കിട്ടിയെങ്കില്‍ മുടങ്ങിക്കിടക്കുന്ന ഹൗസ് ലോണില്‍ അടയ്ക്കാമായിരുന്നു. 

'' ഇന്നാള് നമ്മള്‍ ഹെല്‍ത്ത് എക്‌സ്‌പോയ്ക്ക് പോയില്ലേ; അന്ന് ലക്കി കൂപ്പണ്‍ പൂരിപ്പിച്ചിട്ടു കൊടുക്കാന്‍ പറഞ്ഞിട്ട് നിങ്ങളിട്ടില്ലല്ലോ.  ഞാന്‍ കൂപ്പണ്‍ പൂരിപ്പിച്ച് ഇട്ടു.  എനിക്കാ സമ്മാനം ''  അവളുടെ സന്തോഷം അടക്കാനാവുന്നില്ല. 

'' ചേട്ടനും കൂപ്പണ്‍ പൂരിപ്പിച്ചിട്ടു '' ഇളയവന്‍ അറിയിച്ചു. 

'' അച്ഛാ, നമ്മളെവിടെയാ ടൂര്‍ പോകുന്നത് '' പരസ്യത്തിലെ ഭര്‍ത്താവിനോട് തൊണ്ടയിലെ കിച് കിച് മാറിയ ഭാര്യ ചോദിക്കുന്ന അതേ ആവേശത്തോടെ ഇളയവന്‍ ചോദിച്ചു. 

'' മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് ഒക്കെയുണ്ട്".  എവിടെ വേണമെങ്കിലും പോകാമത്രേ.  മൂത്തയാള്‍ ഇടപെട്ടു.  അവന് വിദേശമാണ് താല്‍പ്പര്യം.  അവന്റെ കൂട്ടുകാരന്‍ കഴിഞ്ഞയാഴ്ച സിംഗപ്പൂര് പോയി വന്നതേയുള്ളൂവത്രേ. അവന്റെയച്ഛന് ബാങ്കിലാ ജോലി. 

'' അതുമാത്രമല്ല, ഹൈദരാബാദ്, ഗോവ, കുളു, മണാലി ഇതൊക്കെയും കൂടിയുണ്ട് '' 

മുട്ടിയ പക്ഷം വൈക്കോലേ, എന്ന മട്ടില്‍ ശ്രീമതി പൂരിപ്പിച്ചു. 

    ഓഫീസില്‍ നിന്ന് വന്നു കയറിയിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തരാതെയാണ് എല്ലാവരും കൂടി വിനോദയാത്ര പ്ലാന്‍ ചെയ്യുന്നത്.  ഞാന്‍ മുറിയിലേക്ക് കയറി വേഷം മാറാന്‍ തുടങ്ങി. 

ശ്രീമതി പുറകേ എത്തി. 

'' അതേയ്, ഞാന്‍ വിശദമായി പറയാം.  ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസസൗകര്യം കിട്ടുക.  ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പോകാം. മലേഷ്യയിലോ സിംഗപ്പൂരിലോ ആണെങ്കില്‍ സെവന്‍ സ്റ്റാര്‍ സൗകര്യവും തരും.  നാളെ പതിനൊന്ന് മണിക്ക് നമ്മള്‍ രണ്ടുപേരുമായി ചെന്ന് ഗിഫ്റ്റ് വൗച്ചര്‍ വാങ്ങണമെന്ന് അവര്‍ വിളിച്ചു പറഞ്ഞു ''  

ഞാന്‍ ഒന്നും പറഞ്ഞില്ല. 

'' നിങ്ങളെന്താ ഒരു സന്തോഷമില്ലാതിരിക്കുന്നത് '' ശ്രീമതി തുടര്‍ന്നു. 

'' നമ്മുടെ ഭാഗ്യമല്ലേ, എത്രനാളായി  എവിടെയെങ്കിലും വിമാനത്തിലൊക്കെ കയറി ടൂര്‍ പോകണമെന്ന് ആശിക്കാന്‍ തുടങ്ങിയിട്ട്.  നിങ്ങളായിട്ട് ഒരിടത്തും കൊണ്ടു പോവില്ലല്ലോ; ഇപ്പോള്‍ ദൈവം സഹായിച്ച് ഒരു വഴി തെളിഞ്ഞിരിക്കുന്നു".  വിമാനയാത്ര എന്നൊക്കെ കേട്ടപ്പോള്‍ എന്റെ ദാഹം ഇരട്ടിച്ചു. 

'' നീ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരൂ''

ഓണത്തിന്റെ ഇടയിലാ പുട്ട് കച്ചവടം എന്ന മട്ടില്‍ ഒരു നോട്ടം സമ്മാനിച്ചിട്ട് അവള്‍ വെള്ളമെടുക്കാന്‍ പോയി.  വിമാനവേഗത്തില്‍ വെള്ളവുമായി എത്തുകയും ചെയ്തു.  

ഞാന്‍ വെള്ളം കുടിച്ചിട്ട് പൂമുഖത്തെ ചാരുകസേരയില്‍ ഇരുന്നു. 

അവള്‍ വിടുന്ന മട്ടില്ല.  

'' നമുക്ക് സിംഗപ്പൂരില്‍ പോയാലോ '' 

'' യാത്രയ്ക്കുള്ള എല്ലാ ചിലവും അവര്‍ വഹിക്കുമോ '' ഞാന്‍ ചോദിച്ചു. 

അവളുടെ മുഖം അല്‍പ്പം മങ്ങി. 

'' എന്തായാലും നാളെ നമുക്ക് അവരുടെ ഓഫീസില്‍ പോയി നോക്കാം.  അപ്പോള്‍ എല്ലാം വിശദമായി ചോദിക്കാമെല്ലോ'' 

പിറ്റേന്ന് ഉച്ചവരെ ലീവെടുത്ത് ശ്രീമതിയേയും കൂട്ടി അവരുടെ ഓഫീസിലെത്തി. 

വലിയ ബഹുമാനത്തോടെ സ്വീകരണ കമ്മിറ്റിക്കാര്‍ ഞങ്ങളെ സ്വീകരിച്ചാനയിച്ചു.  മങ്ങിയ വെളിച്ചമുള്ള തണുപ്പുള്ള  ഒരു ഹാളില്‍ ഒരു മേശയ്ക്ക് ചുറ്റുമായി ഇരുത്തി.  ആ ഹാളില്‍ അവിടവിടെ ഇതേമാതിരിയുള്ള ടൂര്‍ സ്വപ്നങ്ങളുമായി എത്തിയവര്‍ ഇരിക്കുന്നത് കണ്ടു. 

അതിലൊരാള്‍ ചോദിച്ചു.  

'' സര്‍, എവിടേക്കാണ് യാത്ര പോകാന്‍ ഉദ്ദേശിക്കുന്നത് ''

''ഞങ്ങള്‍ ഒന്നും ഉദ്ദേശിച്ചില്ല   ഗിഫ്റ്റ് വൗച്ചര്‍ തരുമെന്ന് പറഞ്ഞത് വാങ്ങാന്‍ വന്നതാ '' 

ഉച്ചയ്ക്ക് ശേഷമെങ്കിലും ഓഫീസിലെത്താനുള്ള വ്യഗ്രതയില്‍ ഞാന്‍ പറഞ്ഞു. 

'' അല്ല സാര്‍, പ്രത്യേകിച്ച് ഗിഫ്റ്റ് വൗച്ചറായി കൈയില്‍ തന്നയക്കില്ല .  നിങ്ങള്‍ എവിടേക്കാണോ യാത്രയ്ക്ക് തീരുമാനിക്കുന്നത് അവിടെ ഗിഫ്റ്റ് വൗച്ചറില്‍ പറഞ്ഞിട്ടുള്ള തുകയ്ക്കുള്ള സൗജന്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും '' 

ഞാന്‍ വാ പൊളിച്ചിരുന്നു. 

'' ഞങ്ങളിതെത്ര കണ്ടതാ ''  എന്ന മട്ടില്‍ അയാള്‍ തുടര്‍ന്നു.

'' താമസസൗകര്യവും ബ്രേക്ക് ഫാസ്റ്റും ഫ്രീ ആയിരിക്കും.  യാത്രാച്ചെലവ് നിങ്ങള്‍ മുടക്കണം'' 

'' അവിടെ സ്ഥലം കാണാനുള്ള ചെലവോ'' ശ്രീമതി ഇടപെട്ടു. 

'' അതെല്ലാം സ്വന്തം ചെലവില്‍, താമസം സെവന്‍ സ്റ്റാര്‍ സൗകര്യങ്ങളോടെയായിരിക്കും '' 

'' അപ്പോള്‍ താമസവും ഭക്ഷണവും മാത്രമേ ഫ്രീയുള്ളു അല്ലേ '' ഒന്നു കൂടി ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു. 

'' അല്ലാ സാര്‍ താമസവും ബ്രേക്ക് ഫാസ്റ്റും '' 

അതായത് ഉച്ചയ്ക്കും വൈകുന്നേരവും സെവന്‍സ്റ്റാര്‍ വായു ഭക്ഷിക്കാമെന്ന്. ഭാഗ്യം വരുന്ന വഴിയേ. അമ്പതിനായിരം രൂപ മുതലാക്കണമെങ്കില്‍ രണ്ടുലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടി വരുമെന്നര്‍ത്ഥം.  ഞാനൊന്നും മിണ്ടിയില്ല.  ഒരുവിധം എ സി തണുപ്പില്‍ നിന്ന് പുറത്തിറങ്ങി.  ഇടനാഴിയിലെത്തിയപ്പോള്‍ എന്റെ ഓഫീസിലെ മേലുദ്യോഗസ്ഥനും കുടുംബസമേതം നില്‍പ്പുണ്ട്.  എന്നെ കണ്ടതും അല്‍പ്പം ചമ്മലായി. 

'' എന്താ കുമാറേ,  അവിടെയും ഗിഫ്റ്റ് കൂപ്പണടിച്ചല്ലേ '' 

'' അടിച്ചില്ല, മിക്കവാറും അടി പറ്റിക്കേണ്ടി വരും ''ഞാന്‍ പറഞ്ഞു. 

''  ഇവന്മാര് പറ്റിപ്പാ '' അയാള്‍ പതിവ് ശൈലിയില്‍ വിശദീകരിക്കാന്‍ തുടങ്ങി. 

'' കൂപ്പണിട്ട എല്ലാവരെയും സമ്മാനമടിച്ചെന്ന് പറഞ്ഞ് വിളിപ്പിക്കും.  വലിയ ഹോട്ടലുകളില്‍ താമസത്തിനൊപ്പം ബ്രേക്ക്ഫാസ്റ്റ് ഫ്രീയാണ്.  അതൊരു പാക്കേജാണ്.  അതാണിവന്മാര്‍ നമുക്ക് ഫ്രീയായി തരാമെന്ന് പറയുന്നത്.  ഇതൊക്കെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ്.  യാത്രാച്ചെലവുകളും മറ്റ് ചെലവുകളുമൊക്കെയായി ഒരു വലിയ തുക നമ്മളില്‍ നിന്ന് ഈടാക്കും.  നമ്മള്‍ മറ്റൊരു ടൂര്‍ ഓപ്പറേറ്ററെ സമീപിച്ചാല്‍ ഈ സൗകര്യങ്ങള്‍ തരില്ലെന്നും പറയും.  നമ്മള്‍ കൊടുക്കുന്ന തുകയില്‍ നിന്ന് തന്നെ നമുക്ക് തന്ന സൗജന്യങ്ങളുടെ കാശും അവര്‍ ഈടാക്കും.  എന്റെ ഒരു സുഹൃത്തിന് ഈ അമളി പറ്റി.  അയാള്‍ 25,000 രൂപ മുതലാക്കാന്‍ ഒന്നരലക്ഷം രൂപ പി.എഫ് ലോണെടുത്താണ് യാത്ര പോയത് '' 

'' ഇതൊക്കെ അറിയാമായിരുന്നിട്ട് സാറെന്താ ഇവിടെ വന്നത് ''  ഞാന്‍ വിട്ടില്ല.  

'' ഭാര്യയുടെ ഒരു നിര്‍ബന്ധം.  നേരിട്ട് കേട്ടറിയട്ടെ എന്ന് വിചാരിച്ചു ''

ഞാന്‍ മാത്രമല്ല ഹെന്‍പെക്ഡ്; എനിക്ക് സമാധാനമായി. 

കാക്ക കോഴിക്കൂട്ടില്‍ ഉളിഞ്ഞു നോക്കുന്നത് പോലെ ശ്രീമതിയെ ഞാനൊന്നു നോക്കി.  കരി ഓയിലൊഴിച്ചതു പോലുണ്ട് മുഖം. 

വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയതും പിള്ളേര് രണ്ടും പറന്നെത്തി. 

''അച്ഛാ, സിംഗപ്പൂര്‍ തന്നെയാണോ തീരുമാനിച്ചത് '' 

മൂത്തയാള്‍ വിദേശത്ത് തന്നെ ഉറച്ചു നില്‍ക്കുകയാണ്. 

'' സിംഗപ്പൂര് പോണെങ്കി പോവാം.  പക്ഷേ ശിഷ്ടകാലം അവിടെ കഴിയേണ്ടി വരും '' 

'' അതെന്താ'' ഇളയവന് ഒന്നും മനസ്സിലായില്ല.  ഇനി അവിടെ കഴിയേണ്ടി വന്നാലും നല്ലതല്ലേ എന്നൊരു ഭാവവും. 

''നമുക്ക് വസ്തുവും വീടും വിറ്റാലല്ലേ അവിടെ പോകാനുള്ള കാശ് കിട്ടൂ.  മടങ്ങി വരാന്‍ കാശില്ലാതാകുമ്പോള്‍ അവര്‍ വല്ല ജയിലിലോ മറ്റോ പാര്‍പ്പിച്ചു കൊള്ളും '' 

മൂത്തവന് അത് അത്ര പിടിച്ചില്ല. 

'' അച്ഛന്റെ ഓഫീസിലെ സൊസൈറ്റിയില്‍ നിന്ന് ലോണെടുത്താല്‍ പോരെ.  അച്ഛന്  ബാങ്കിലിട്ട കാശ്  എടുക്കുന്ന വേഗത്തില്‍ അവിടെ ലോണ്‍ കിട്ടുമെന്ന് അമ്മ അപ്പുറത്തെ ആന്റിയോട് പറയുന്നത് കേട്ടല്ലോ'' 

''ലോണൊക്കെ കിട്ടും. പക്ഷേ മുമ്പ് എടുത്തത് അടച്ചുതീര്‍ക്കണമെന്നുമാത്രം"

'' അച്ഛന്റെ ലോണൊന്നും ഞാനടച്ചു തീര്‍ക്കില്ല കേട്ടോ '' ഇളയവന്‍ പെട്ടെന്ന് പറഞ്ഞു. അച്ഛന്‍ ഉണ്ടാക്കി വച്ച പ്രാരാബ്ദങ്ങള്‍ തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന മകന്റെ കഥയുള്ള സിനിമ വല്ലതും അവന്‍ ഈയിടെ കണ്ടു കാണും. 

'' മിണ്ടാതിരിയെടാ'' ശ്രീമതി രംഗപ്രവേശം ചെയ്തു .  നാഗവല്ലിയുടേത് മാതിരി രൂക്ഷമായി എന്നെയൊന്ന് നോക്കി. 

'' നിങ്ങളെടയച്ഛന്‍ ഒരിടത്തും കൊണ്ടുപോവില്ല.  ഈ കാട്ടൂമൂലയില്‍ കിടന്ന് നരകിച്ചു മരിക്കാനാണ് എന്റെ വിധി '' 

അവള്‍ ശകാരം തുടങ്ങി.

തുച്ഛ വരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥന്റെ പൊല്ലാപ്പ് ആരറിയാന്‍.         അപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു. 

'' ഹലോ, സാര്‍; അഭിഷേകിന്റെ വീടാണോ ''

'' അതെ ഞാന്‍ അവന്റെ അച്ഛനാണ് '' 

'' സര്‍ അഭിഷേക് ഒരു ലക്കി കൂപ്പണ്‍ ഇട്ടിരുന്നു.  അയാള്‍ക്കാണ് സമ്മാനം കിട്ടിയത്.  അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം.  നാളെ ഉച്ചയ്ക്ക് മുമ്പ് ഓഫീസില്‍ വന്ന് സമ്മാനം കൈപ്പറ്റാന്‍ പറയണം.''  

         ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു. 

ഈശ്വരാ, ഭഗവാനേ ആ ഗിഫ്റ്റ് വൗച്ചറുകാരന്മാര്‍ക്ക് നല്ലതു വരുത്തണേയെന്ന് ശ്രീനിവാസന്‍ സ്റ്റൈലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ചാരുകസേരയിലേക്ക് വീണു.

                                                 .....................

Posted by sreejikadavinmoola at 04:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 23 July 2017

ചെറുതോണിയിലേക്കുള്ള വഴി 

-ജി.ശ്രീകുമാര്‍

പ്രൊമോഷനോടു കൂടിയാണ് ഇടുക്കിയിലേക്കുള്ള ട്രാന്‍സ്ഫര്‍ എന്നതുകൊണ്ട് ജോയിനിംഗ് ടൈമൊന്നും എടുക്കാന്‍ നില്‍ക്കാതെ ഓര്‍ഡര്‍ കിട്ടിയ ഉടനെ ഇടുക്കിക്ക് വണ്ടിപിടിച്ചു. ഇടുക്കി ഗസ്റ്റ് ഹൗസിലാണ് റൂം ബുക്ക് ചെയ്തിരുന്നത്.   വൈകുന്നേരം നാലുമണിയോടെയാണ് ഗസ്റ്റ് ഹൗസിലെത്തിയത്.  ഇടുക്കി, ചെറുതോണി ഡാമുകളുടെയും വിശാലമായ ജലാശയത്തിന്റെയും മനോഹരമായ കാഴ്ച ലഭിക്കുന്ന ഭാഗത്താണ് മുറി ലഭിച്ചത്.  ഘനഗാംഭീര്യമാര്‍ന്ന ആ നീല ജലസംഭരണിക്ക് എന്തെല്ലാം കഥകള്‍ പറയാനുണ്ടാവും. 

      നാളെ രാവിലെ മാത്രമേ ഇനി കളക്ടറേറ്റില്‍ പോയി ജോയിന്‍ ചെയ്യാന്‍ കഴിയൂ.  ഒരു ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ഇടയ്ക്ക് ഒരു ചായ കൊണ്ട് തന്നു.  പുറത്തിറങ്ങി പൂന്തോട്ടവും പരിസരങ്ങളുമൊക്കെ കുറെനേരം കണ്ടു.  കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ ഹില്‍വ്യൂ പോയിന്റ് എന്ന് എഴുതിയിരിക്കുന്നതു കണ്ടു. ചെറിയ തടാകവും ഉണ്ട്.  മനോഹരമായ കാഴ്ച ലഭിക്കുന്ന സ്ഥലമാണത്.  അതിന് ശേഷം മുറിയില്‍ പോയി അല്‍പ്പം വിശ്രമിക്കാമെന്ന് വിചാരിച്ച് കട്ടിലില്‍ കയറിക്കിടന്നു.  യാത്രാക്ഷീണം കാരണം ഉടന്‍ ഉറങ്ങിപ്പോയി.  ഒടുവില്‍ വിശപ്പ് വന്ന് തട്ടിയുണര്‍ത്തിയപ്പോഴാണ് എണീറ്റത്.  മണി ഏഴരകഴിഞ്ഞിരിക്കുന്നു.                       ഭക്ഷണമായോ എന്നന്വേഷിച്ചപ്പോഴാണ് അവിടെ ഇന്ന് രാത്രി ഭക്ഷണമില്ല എന്നറിയുന്നത്.  അതോടെ വിശപ്പ് ആളികത്താന്‍ തുടങ്ങി.  സാധാരണ എല്ലാ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും ഭക്ഷണം ഉണ്ടാവാറുണ്ട്.  അതുകൊണ്ടാണ് നേരത്തെ ചോദിച്ച് ഉറപ്പ് വരുത്താതിരുന്നത് .  എന്തായാലും വലിയ ചതിയായിപ്പോയി.  അവിടെ ഗസ്റ്റായി ഞാന്‍ മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്.  മുറികളൊക്കെ അടഞ്ഞ് കിടക്കുന്നു.  

''അടുത്തെവിടെയാ ഹോട്ടലുള്ളത് ''

'' പൈനാവിലുണ്ട് ; പക്ഷേ എട്ടുമണിയാകുമ്പോഴേക്കും അവരൊക്കെ അടയ്ക്കും.  പിന്നെ ചെറുതോണിക്ക് പോയാല്‍ രാത്രി വൈകിയാലും ഭക്ഷണം കിട്ടും '' ഗസ്റ്റ്ഹൗസ് ജീവനക്കാരന്‍ പറഞ്ഞു.

രാത്രി വൈകി, വഴിയും അറിയില്ല.  റോഡ് ഒഴികെ ഇരുവശവും കാടാണ്.  ചെറുതോണിയില്‍ നിന്ന് ഓട്ടോയിലാണ്  ഗസ്റ്റ് ഹൗസിലെത്തിയത്. 

'' ഓട്ടോ കിട്ടുമോ ''

'' ഇല്ല സര്‍, അവരൊക്കെ സന്ധ്യക്ക് തന്നെ ഒതുക്കും ''

പകല്‍ വന്നപ്പോള്‍ ഇരുവശത്തുമുള്ള കാടും മരങ്ങളുമൊക്കെ നല്ല രസമായി തോന്നി.    ഇപ്പോള്‍ അവയൊക്കെ ഭയപ്പെടുത്തുന്നു.  നിലാവുണ്ട് എന്നതു മാത്രമാണ് ഒരാശ്വാസം.  വിശപ്പൊഴികെ മറ്റെന്തും സഹിക്കുന്ന ഞാന്‍ എന്തും വരട്ടെ എന്നു കരുതി  ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി.  

''ചന്ദ്രനിപ്പോള്‍ ചെറുതോണിയിലേക്ക് പോയതേ ഉള്ളൂ.  സാറ് പോകുന്നുണ്ടെന്നറിഞ്ഞെങ്കില്‍  ഒരുമിച്ച് പോകാമായിരുന്നു '' അയാള്‍ പുറകെ വിളിച്ചു പറഞ്ഞു.  

എനിക്ക് ഭക്ഷണം വേണമെന്ന് പോലും അറിയാത്ത കശ്മലന്റെ സ്‌നേഹം.  ദേഷ്യം പുറത്ത് കാണിച്ചില്ല.  ഞാന്‍ തിരിഞ്ഞു നിന്ന് ചോദിച്ചു. 

''ചന്ദ്രനോ'' ഞാന്‍ മുകളിലേക്ക് സംശയത്തോടെ നോക്കി. 

'' നേരത്തെ സാറിന് ചായ കൊണ്ടു വന്നില്ലേ അയാളാണ് '' 

ചന്ദ്രന്റെ മുഖം ഓര്‍ത്തെടുത്തു.  ചെറുതോണിയില്‍ വച്ച് കണ്ടാല്‍ അയാളോടൊപ്പം മടങ്ങിവരുകയെങ്കിലും ചെയ്യാമല്ലോ.  

''എത്രദൂരമുണ്ട് ചെറുതോണിക്ക് '' 

'' കഷ്ടിച്ച് രണ്ട് കിലോമിറ്റര്‍ വരും '' 

ഇടുക്കിക്കാരന്റെ രണ്ട് കിലോമീറ്റര്‍ ശരിക്ക് നാല് കിലോമീറ്റര്‍ വരുമെന്ന് ഞാന്‍ ഊഹിച്ചു. 

വിശപ്പ് കൂടി വരുന്നു.  ഒരു ബിസ്‌ക്കറ്റ് പോലും കയ്യിലില്ല.  രാത്രി വിശന്ന് കിടന്നാല്‍ രാവിലെ മെത്തയുടെ വിലകൂടി നല്‍കേണ്ടി വരും.  ഉറക്കം വരാതെ മൊത്തം ചവിട്ടിക്കീറിയിരിക്കും. 

       വിശാലമായ റോഡാണ്.  മനുഷ്യജീവി പോയിട്ട് ഒരു കുരങ്ങ് പോലുമില്ല.  ചീവിടുകളുടെ ശബ്ദം മാത്രം.  താഴ്‌വാരത്തില്‍ നിലാവ് പ്രതിഫലിക്കുന്ന ജലാശയം അതിന്റെ മനോഹാരിത അപ്പോള്‍ ഭീകരതയായിട്ടാണ് തോന്നിയത്.  തെരുവു വിളക്കുകള്‍ പോലുമില്ല.  കേരളത്തിന് മൊത്തം കറണ്ട് കൊടുക്കുന്ന ഇടുക്കിക്ക് ഈ വഴിയിലോരോ ബള്‍ബ് കത്തിച്ചു കൂടേ എന്ന് ചിന്തിച്ച് ഞാന്‍ നടന്നു.  

       കുറച്ച് നടന്നു കഴിഞ്ഞപ്പോള്‍ റോഡ് രണ്ടായി പിരിയുന്നു.  ഏതാണ് ചെറുതോണിയിലേക്കുള്ള വഴി.  ആരോട് ചോദിക്കാന്‍ ; ചുറ്റും നോക്കി ; ആരുമില്ല.  

      പെട്ടെന്ന് അല്‍പ്പം മുമ്പിലായി ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ടു.  അവരുടെ വേഷവും നിലാവും ഒരേ നിറമാണ്.  അതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.  

'' ഹലോ,  ചെറുതോണിയിലേക്ക് ഏതാ വഴി '' അല്‍പ്പം ഉറക്കെതന്നെയാണ് ചോദിച്ചത്. 

അവര്‍ വലത്തേക്കുള്ള വഴി ചൂണ്ടിക്കാണിച്ചു. 

''ഇതാ വഴി,  പക്ഷേ ഇതിലെ മറ്റൊരു എളുപ്പവഴിയുണ്ട്.  ഞാനങ്ങോട്ടാ '' 

മറ്റൊരു ഭാഗത്തേക്ക് അവര്‍ ചൂണ്ടിയിട്ട് നടന്നു തുടങ്ങി.  തിരിഞ്ഞ് നോക്കാതെയാണവര്‍ സംസാരിച്ചത്. 

'' എന്നാല്‍ ഞാനും വരാം '' 

    ഒരു മനുഷ്യജീവിയെ കണ്ടുകിട്ടിയ  സന്തോഷത്തില്‍ അവരുടെ അല്‍പ്പം പുറകിലായി ഞാനും നടന്നു.    പിന്നെ ഒരു സ്ത്രീയും കൂടിയാണല്ലോ.  ടാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് ടാര്‍ ചെയ്യാത്ത മറ്റൊരു വഴിയിലൂടെയാണവര്‍ പോകുന്നത്. 

''ചെറുതോണിയിലാണോ വീട് '' അവര്‍ തലകുലുക്കിയെന്ന് തോന്നി. 

'' എവിടാ സ്വന്തം സ്ഥലം.  അവര്‍ തിരിഞ്ഞ് നോക്കാതെ ചോദിച്ചു. 

'' തിരുവനന്തപുരം '' പിന്നൊന്നും ചോദിച്ചില്ല. 

   പേടിച്ചു പോയിക്കാണും.   വടക്കോട്ടുള്ളവര്‍ക്ക് തിരുവനന്തപുരത്ത്കാരെ ഭയമാണത്രേ. നമ്മളൊക്കെ   തരികിടകളുടെ കേന്ദ്രമാണെന്നാണവര്‍ പറയുന്നത്.  എന്നാല്‍ അവയൊക്കെ പലദേശങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് ചേര്‍ന്നവരുടെ സംഭാവനയാണെന്നാണ് എന്റെ നാട്ടുകാര്‍ പറയുന്നത്. 

സാമാന്യം കുത്തനെ ഇറക്കമുള്ള  വഴിയാണ്.  മഴയില്ലാത്തതു കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടില്ല.  അല്‍പ്പം കൂടി നടന്ന് കഴിഞ്ഞപ്പോള്‍ ഡാമിന്റെ കാഴ്ച മറഞ്ഞു.  വീണ്ടും ഒരല്‍പ്പം കൂടി നടന്ന് കഴിഞ്ഞതും ഞങ്ങള്‍ നടന്ന വഴി മറ്റൊരു ടാര്‍ ചെയ്ത റോഡിലേക്ക് എത്തി.  വലത്തേക്ക് അവര്‍ ചൂണ്ടി. 

'' ദേ, അതാണ് ചെറുതോണി '' 

അല്‍പ്പം അകലെയായി ഒരു കൊച്ചു ടൗണ്‍.  ധാരാളം കടകളും വെളിച്ചവുമൊക്കെയുള്ള ഒരു പ്രദേശം.  രണ്ട് കിലോമീറ്റര്‍ എന്നൊക്കെ പറഞ്ഞിട്ട് ഇത്ര പെട്ടെന്ന് എത്തിയോ.   എന്തായാലും നല്ല കുറുക്കു വഴി തന്നെ.  

    അവര്‍ എതിര്‍ദിശയിലേയ്ക്കാണ് പോയത്.  അവരുടെ മുഖം അപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.  അവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ ചെറുതോണിയിലേക്ക് നടന്നു.  ആദ്യം കണ്ട റെസ്റ്റാറന്റില്‍ കയറി.  ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രന്‍ എണീറ്റ് കൈകഴുകാന്‍ പോകുന്നത് കണ്ടത്.  ഞാന്‍ അയാളെ വിളിച്ചു. 

'' ഹലോ ചന്ദ്രനല്ലേ ''

'' അതെ'' 

  അല്‍പ്പം സംശയത്തോടെ '' സാറ് ......'' 

സൂക്ഷിച്ച് നോക്കിയപ്പോള്‍ അയാള്‍ക്കെന്നെ മനസ്സിലായി.

'' ഇന്ന് ഗസ്റ്റ് ഹൗസില്‍ വന്ന..... ''

'' അതെ,  ഇനി നേരെ ഗസ്റ്റ ഹൗസിലേക്കല്ലേ".  അയാള്‍ തല കുലുക്കി.

'' ഞാനും കൂടെയുണ്ടേ , അല്‍പ്പം വെയിറ്റ് ചെയ്യണേ ''

'' സാര്‍ സാവധാനം കഴിച്ചുവന്നാല്‍ മതി. ഞാന്‍ ഒരു പുകവിട്ടിട്ട് ഇവിടെ നില്‍ക്കാം'' 

ഉടന്‍ തന്നെ ഭക്ഷണം കഴിച്ചു തീര്‍ത്ത് ഞാനും പുറത്തേക്കിറങ്ങി. 

ചന്ദ്രന്റെ കൈയില്‍ ഒരു ഭക്ഷണപ്പൊതിയുണ്ട് മറ്റേ ജീവനക്കാരന് വേണ്ടിയാകും. 

'' എന്തായാലും വലിയ പണിയായിപ്പോയി '' 

ഞാന്‍ പറഞ്ഞു.  '' ഇതുവരെ ഒരു ഗസ്റ്റ ഹൗസിലും രാത്രി ഭക്ഷണമില്ലാതെ ഞാന്‍ വലഞ്ഞിട്ടില്ല '' 

'' ഇവിടെ വേറെ ഗസ്റ്റ് ആരുമില്ല.  കൂടാതെ കുക്ക് രാവിലെ വീട്ടില്‍ പോയി.  അയാള് ഉടുമ്പന്‍ചോലക്കാരനാ.  ചായയൊക്കെ ഞാനുണ്ടാക്കും. കുക്കുണ്ടെങ്കില്‍ ഗസ്റ്റ് ആരുമില്ലെങ്കിലും ഭക്ഷണം അവിടെ ഉണ്ടാക്കും.  ഇന്നിപ്പോള്‍ അയാളും കൂടി ഇല്ലാത്തതു കൊണ്ടാണ് ഈ ബുദ്ധിമുട്ട് '' 

അയാള്‍ വിശാലമായ റോഡിലൂടെ വച്ച് പിടിക്കുകയാണ്. 

''ഗസ്റ്റ് ഹൗസിലെത്തുമ്പൊഴേക്കും കഴിച്ചതൊക്കെ ദഹിച്ചുകഴിയും സാറേ, നല്ല കയറ്റമാ'' 

നേരത്തെ കുറുക്കുവഴി മെയിന്‍ റോഡിലെത്തി ചേര്‍ന്ന ഭാഗം ഞാന്‍ തിരയുകയായിരുന്നു. 

'' ഒരു കുറുക്കുവഴിയുണ്ടെല്ലോ.നമുക്കതു വഴി പോകാം '' 

'' കുറുക്കിവഴിയൊന്നുമില്ല, കൊടുങ്കാടല്ലേ ; ഈ റോഡ് മാത്രമേ ഉള്ളൂ '' 

'' ഉണ്ട്, ഞാനതുവഴി വന്നതല്ലേ'' 

പക്ഷേ വഴി കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല.  പകലായിരുന്നെങ്കില്‍ കൃത്യമായി അടയാളസഹിതം ഓര്‍ത്തുവയ്ക്കാമായിരുന്നു.  എന്നാലും ഇത്രയും എളുപ്പവഴിയുള്ളപ്പോള്‍ ഈ മണ്ടന്മാര്‍ ഈ  റോഡു മുഴുവന്‍ ചുറ്റി നടക്കുന്നത് അതിശയം തന്നെ.  

'' ഞാനി ഗസ്റ്റ് ഹൗസില്‍ വന്നിട്ട് രണ്ട് വര്‍ഷമായി ഇതുവരെ ഞാനങ്ങനെ ഒരു വഴി കണ്ടിട്ടില്ല '' 

   ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല.  നാളെ പകല്‍ ആ വഴി കണ്ടുപിടിച്ച് പറഞ്ഞു കൊടുക്കാമെന്ന് വിചാരിച്ച് ഞാനും വലിഞ്ഞ് നടന്നു.  അയാള്‍ പലതും പറയുന്നുണ്ടായിരുന്നു. എനിക്കതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. 

      ആ വഴിയെക്കുറിച്ചായിരുന്നു എന്റെ ചിന്ത.  ഞാന്‍ നടന്നിറങ്ങിയവഴി, അതെങ്ങനെ അപ്രത്യക്ഷമായി.  ഏതാണ്ട് അരമണിക്കൂര്‍ നടന്ന് ഒരുവിധം ഗസ്റ്റ് ഹൗസിലെത്തി.  കുറെ വെള്ളവും കുടിച്ച് കട്ടിലില്‍ വീണു.  ഉടനെ ഉറങ്ങി.  രാവിലെ ഉണര്‍ന്ന ഉടനെ ചായയും കുടിച്ച് ആദ്യം പോയത് ആ വഴി കണ്ടുപിടിക്കാനാണ്.  റോഡ് രണ്ടായി പിരിയുന്നതിനടുത്താണ് ആ വഴി ആരംഭിക്കുന്നത് എന്ന് ഞാന്‍ ഓര്‍ത്തെടുത്തു.  ടാര്‍ ചെയ്യാത്ത നല്ല ഇറക്കമുള്ള വഴി.  പലവിധത്തില്‍ പരിശോധിച്ചിട്ടും അവിടെ അങ്ങനെയൊരു വഴി കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല.  

ഞാന്‍ സ്വപ്നം കണ്ടതാണോ ; എങ്കില്‍ ഇന്നലെ ചെറുതോണിയില്‍ നിന്ന് ഭക്ഷണം കഴിച്ചതോ, ചന്ദ്രനെ കണ്ടതോ ; 

ഇല്ല സ്വപ്നമൊന്നുമല്ല. 

തിരികെ ഗസ്റ്റ് ഹൗസില്‍ വന്നു. 

ചന്ദ്രനെ വിളിച്ചു. 

'' ഞാനിന്നലെ ചെറുതോണിയിലേക്ക് ഒരു എളുപ്പ വഴിയുണ്ടെന്ന് പറഞ്ഞില്ലേ.  ആ വഴി ഇപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. '' 

'' ഞാന്‍ പറഞ്ഞില്ലേ സാറേ, ഇവിടെ അങ്ങനെയൊരു എളുപ്പവഴി ഇല്ല.  രാത്രി സാറിനെ പറഞ്ഞ് പേടിപ്പിക്കണ്ട എന്നുകരുതി പറയാത്തതാ.  സാര്‍ ആദ്യമായല്ലേ ഇവിടെ വരുന്നത്, പിന്നെങ്ങനെ ആ വഴി സാറിന് മനസ്സിലായി. 

'' അത് ഒരു............... ''

'' ഒരു സ്ത്രീയാണ് വഴി പറഞ്ഞ് തന്നത്,  അല്ലേ... ''

'' അതെ, എങ്ങനെ മനസ്സിലായി '' 

'' ഇതുപോലത്തെ അനുഭവങ്ങള്‍ വേറെ പലര്‍ക്കും ഉണ്ടായതായി കേട്ടിട്ടുണ്ട്, അവര് യഥാര്‍ത്ഥ സ്ത്രീയല്ല സാറേ '' 

എന്റെ കാലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറി.  പിന്നെ ഞാനൊന്നും ചോദിച്ചില്ല. എന്റെ വിളറിയ മുഖം കണ്ടതിനാലാവണം അയാളും കൂടുതലൊന്നും പറഞ്ഞില്ല. 

ഉടന്‍ തന്നെ റൂം ഒഴിഞ്ഞ് ഒരു ഓട്ടോ വരുത്തി കളക്ടറേറ്റിലേക്ക് വച്ച് പിടിച്ചു. 

                                                                          .....

Posted by sreejikadavinmoola at 22:39 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Comments (Atom)

About Me

My photo
sreejikadavinmoola
View my complete profile

Blog Archive

  • ►  2021 (5)
    • ►  December (2)
    • ►  October (1)
    • ►  July (1)
    • ►  March (1)
  • ►  2020 (1)
    • ►  December (1)
  • ►  2019 (5)
    • ►  September (2)
    • ►  July (3)
  • ►  2018 (2)
    • ►  December (1)
    • ►  November (1)
  • ▼  2017 (12)
    • ▼  September (3)
      • പുലിക്കയം  -ജി.ശ്രീകുമാര്‍   ഉള്‍ക്ക...
      • പ്ലെച്ചര്‍ ചങ്കു  ജി. ശ്...
      • ചിതറാല്‍ - ജൈന സ്മൃതികള്‍  ജി. ശ്രീകുമാര്‍ ...
    • ►  August (1)
      • വര്‍ക്കഹോളിക്                                  ...
    • ►  July (8)
      • ഗിഫ്റ്റ് വൗച്ചര്‍                            (2...
      • ചെറുതോണിയിലേക്കുള്ള വഴി  -ജി.ശ്രീകുമാര്‍ ...
  • ►  2014 (2)
    • ►  March (2)
Simple theme. Powered by Blogger.