Veera Komara Charitham

Friday, 15 September 2017


പ്ലെച്ചര്‍ ചങ്കു 
ജി. ശ്രീകുമാര്‍

     ശങ്കരന്‍ എന്നായിരുന്നു അയാളുടെ പേര്.  മതംമാറിയാല്‍ ലഭിക്കുമെന്ന് കേട്ട ധാന്യങ്ങളുടെ കണക്കും ജാതിമേല്‍ക്കോയ്മകളും അയിത്തവും എല്ലാംകൂടി ശങ്കരനെ 'ഫ്‌ളെച്ചര്‍' എന്ന പുത്തന്‍ കൂറുകാരനാക്കി.  ക്ഷാമത്തിന്റെ പിടിമുറുക്കത്തില്‍ എല്ലാദിവസവും കഞ്ഞിവെള്ളമെങ്കിലും കുടിച്ചുകിടക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട കാലഘട്ടത്തില്‍ ഒരു പിടിവള്ളി എന്ന നിലയിലായിരുന്നു ശങ്കരന്റെ മതംമാറ്റം. 
നാട്ടുകാര്‍ 'ചങ്കു ' എന്ന് വിളിക്കുമായിരുന്ന അയാള്‍ അങ്ങനെ 'പ്ലെച്ചര്‍ ചങ്കു'വായി.  ജാതിവ്യത്യാസങ്ങളില്ലെന്ന് തെറ്റിദ്ധരിച്ചിരുന്ന മതത്തിലേക്ക് കീഴ്ജാതിക്കാരുടെ ഒരൊഴുക്കായിരുന്നു അക്കാലത്ത്.  തങ്കപ്പന്‍ ഔസേപ്പായും തങ്കമ്മ മറിയയായും രാമന്‍ ഈനോസായും നാമാന്തരം പ്രാപിച്ചു. 
പക്ഷേ അതുകൊണ്ടൊന്നും അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറിയില്ല.  ജാതിവിവേചനവും മാറിയില്ല.  കാര്യങ്ങള്‍ കൂടുതല്‍ വഷളായതേയുള്ളൂ.  വയലുകളില്‍ പണിയുള്ളപ്പോള്‍ അരപ്പട്ടിണിയും ബാക്കിയുള്ള കാലങ്ങളില്‍ മുഴുപ്പട്ടിണിയുമായി അവര്‍ ദുരിതം തിന്ന് ജീവിച്ചു. 
ഞായറാഴ്ചകളില്‍ വെള്ളവസ്ത്രം ധരിച്ച് പള്ളിയില്‍ പോകണമെന്നതു മാത്രമായി ഏകവ്യത്യാസം.  പക്ഷേ ശങ്കരന്റെ കാര്യത്തില്‍ മതംമാറ്റം വേഷത്തില്‍ പോലും ഒരുമാറ്റവും വരുത്തിയില്ല.
അയാള്‍ പള്ളിയില്‍ പോവാറില്ല.  ഞായറും തിങ്കളുമെല്ലാം ഒരു പോലെയായിരുന്നു.  വിശപ്പിന് ആഴ്ച വ്യത്യാസമില്ലല്ലോ.  ശങ്കരന്റെ ഭാര്യ റോസി മകന്‍ ജയിംസിനെയും കൂട്ടി എല്ലാ ഞായറാഴ്ചയും മലമുകളിലുള്ള പള്ളിയിലേക്ക് പോകുമായിരുന്നു. 
     ശങ്കരന്റെ അച്ഛന്‍ പണിയെടുത്തിരുന്ന ജന്മിയുടെ പറമ്പിന്റെ മൂലയ്ക്ക്, കായലിനും വയലുകള്‍ക്കും സമീപത്തായി ഒരു കുടില്‍ കെട്ടാന്‍ സമ്മതം കിട്ടിയിരുന്നതു കൊണ്ട് ശങ്കരനും കുടുംബത്തിനും മഴ നനയാതെ കിടക്കാന്‍ ഒരു കൂരയുണ്ടായിരുന്നു. 
     പശുവില്ലെങ്കിലും പൂച്ച എന്നും പാല്‍ കുടിക്കുമെന്നതു പോലെ തെങ്ങില്ലെങ്കിലും ശങ്കരന് എന്നും നാലഞ്ച് തേങ്ങ കിട്ടുമായിരുന്നു.  ഇപ്പോഴത്തെപ്പോലെ തേങ്ങ വെട്ടിക്കാന്‍ ആളെ കിട്ടാഞ്ഞിട്ട് പറമ്പില്‍ കൊഴിഞ്ഞ് വീണു കിടക്കുന്ന ഉണക്ക തേങ്ങയല്ല.  നല്ല ഒന്നാംതരം പച്ചതേങ്ങ.  
പകല്‍സമയത്ത് വഴിയെ നടക്കുമ്പോള്‍, രാഷ്ട്രീയ നേതാവ് ചാനലുകാരോട് സംസാരിക്കുമ്പോള്‍ ക്യാമറയില്‍ മുഖം പതിയാനായി അനുയായികള്‍ ചാഞ്ഞും ചരിഞ്ഞും ക്യാമറയിലേക്ക് നോക്കുമ്പോലെ ശങ്കരന്‍ ഓരോ തെങ്ങിന്റെ മുകളിലേക്കും നോട്ടമെറിയും.  ഒറ്റനോട്ടം മതി തേങ്ങയുടെ വലിപ്പം, മുറ്റിയതാണോ ഇളയതാണോ തുടങ്ങി അത് ചന്തയില്‍ കൊടുത്താല്‍ എത്ര പൈസ കിട്ടും എന്നതു വരെ ശങ്കരന്റെ മനസ്സില്‍ പതിയും.  മിടുക്കരായ തേങ്ങവെട്ടുകാര്‍ വരെ ഒരു കുലയില്‍ നിന്ന് ഒന്ന് വെട്ടി പരിശോധിച്ചിട്ട് മാത്രമേ പലപ്പോഴും കുല ഒന്നായി വെട്ടിയിടാറുള്ളൂ.
      അര്‍ദ്ധരാത്രി കഴിയുമ്പോഴേക്കും ശങ്കരന്‍ പണിക്ക് തയ്യാറാവും.  പകല്‍ നോക്കിവച്ചിരുന്ന തെങ്ങില്‍ കയറി ഓരോരോ തേങ്ങയായി അടര്‍ത്തിയിടും.  കൈ കൊണ്ട് പതിയെ തിരുകി കറക്കി അടര്‍ത്തിയിടുന്നതാണ് ശീലം.  ഒരു തേങ്ങ ഇട്ടുകഴിഞ്ഞാല്‍ അല്‍പ്പനേരം മിണ്ടാതെ ശ്രദ്ധിച്ചിരിക്കും.  ശബ്ദം കേട്ടുണര്‍ന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയശേഷം അടുത്തത്.  ഒന്നാതരം തേങ്ങ മാത്രമേ എടുക്കുകയുള്ളൂ. 
'തെങ്ങ് ആരുടേതായാലും തേങ്ങ നന്നായാല്‍ മതി ' എന്നതാണ് ശങ്കരന്റെ ഒരിത്.  അന്നന്നത്തെ ആവശ്യത്തിനല്ലാതെ കൂടുതലായി ഒരു തേങ്ങ പോലും അയാള്‍ എടുക്കില്ല.  ഒരു പറമ്പില്‍ നിന്ന് തേങ്ങ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഉടനെയൊന്നും വീണ്ടും അതേ പറമ്പില്‍ കയറുന്ന പതിവില്ല. 
മുണ്ട് മുറുക്കിയുടുത്ത് ശീലിച്ചതു കൊണ്ടാവാം റോസിയ്ക്ക് വയറും നട്ടെല്ലും തമ്മില്‍ തൊലിയുടെ ചെറിയ ഒരു വേര്‍തിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  വയലില്‍ പണി കിട്ടുന്ന കാലങ്ങളില്‍ ഞാറ് നടാനും കള പറിയ്ക്കാനും കൊയ്യാനുമൊക്കെ റോസി പോകും.  പക്ഷേ അത് ഏതാനും ചില ദിവസങ്ങളിലേ കിട്ടാറുള്ളൂ.  ശങ്കരന് പക്ഷേ അപ്പണികളിലൊന്നും ലവലേശം താല്‍പ്പര്യമില്ല.  സ്ഥിരവരുമാനം കിട്ടുന്ന ഒരു പണിയുള്ളത് കളയാതെ നോക്കണമെന്ന്  മാത്രമായിരുന്നു ശങ്കരന്റെ ചിന്ത. 
തലേദിവസം രാത്രി ഏത് ജന്മിയുടെ പറമ്പില്‍ നിന്ന് കട്ടതാണെങ്കിലും ആ ജന്മിയുടെ മുന്നിലൂടെ തന്നെ തേങ്ങകളും തോളില്‍ തൂക്കി നടന്നു പോകാന്‍ ശങ്കരന്‍ മടിക്കില്ലായിരുന്നു.  രണ്ട് തേങ്ങകള്‍ വീതം ചകിരി അല്‍പ്പം വീതം പിരിച്ച് പരസ്പരം കൂട്ടിക്കെട്ടി തോളിലിടും.  ഒന്നോ രണ്ടോ എണ്ണം കയ്യിലും കാണാം. 
അങ്ങനെ ചന്തയിലേക്ക് പോകുമ്പോള്‍ 
'' ചങ്കുവേ ആരുടെ പറമ്പീന്നാ നീയീ തേങ്ങ മോഷ്ടിച്ചത് '' 
എന്ന് ആരെങ്കിലും ചോദിച്ചാല്‍ 
''ഞാന്‍ തേങ്ങ മോട്ടിക്കുന്നത് ജന്മി കണ്ടോ'' 
എന്ന് മറുചോദ്യം ചോദിച്ചു കൊണ്ട് കൂസലില്ലാതെ അയാള്‍ നടക്കും. 
ഷാപ്പേതായാലും കളള് നന്നായാല്‍ മതിയെന്ന രീതി ശങ്കരനില്ല.  ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ശങ്കരന്‍ കള്ള് കുടിക്കാറില്ല.  തേങ്ങ വിറ്റ് കിട്ടുന്ന കാശ് കൃത്യമായും വീട്ടില്‍കൊടുക്കും. 
      ശങ്കരനെപ്പറ്റി പലകഥകളും പ്രചരിച്ചിരുന്നു.  'അയാള്‍ക്ക് രാത്രി കാഴ്ചയുണ്ട് ; വലിയ തോടുകള്‍ ചാടിക്കടക്കാന്‍ കഴിയും ; തെങ്ങില്‍ നിന്ന് തലകീഴായി ഇറങ്ങാന്‍ കഴിയും ; ഉയരമുള്ള കയ്യാലകള്‍ പോലും നിസ്സാരമായി ചാടിക്കടക്കും ; ഇരുട്ടില്‍ അദൃശ്യനായി സഞ്ചരിക്കാന്‍ കഴിയും ; അസാമാന്യ മെയ്‌വഴക്കമുള്ളതു കൊണ്ട് ഒടിയനെപ്പോലെ ഒഴിഞ്ഞു മാറാനും അടിതട അഭ്യാസം നടത്താനും കഴിയും' ; എന്നിങ്ങനെ പലതും. 
    രാത്രി മാത്രമേ ശങ്കരന്‍ തേങ്ങ മോഷ്ടിക്കാന്‍ ഇറങ്ങാറുള്ളൂ.  നാണം മറയ്ക്കാന്‍ മാത്രം മതിയാക്കുന്ന ചെറിയ ഒരു ക്ഷണം കറുത്ത വസ്ത്രം മാത്രമേ രാത്രി ധരിക്കുകയുള്ളൂ.  അതുമാത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ അയാളെ ആര്‍ക്കും കണ്ടുപിടിക്കാനാവില്ല.  വേഷത്തിനും ശരീരത്തിനും ഒരേ നിറമാണല്ലോ. 
      ശങ്കരനെ തൊണ്ടി സഹിതം മോഷണസമയത്ത് തന്നെ പിടികൂടുക എന്നത് നാട്ടിലെ ജന്മിമാരുടെയൊക്കെ ഒരു നടക്കാത്ത സ്വപ്നമായിരുന്നു.  ഒരിക്കല്‍ ഒരു നിലാവുള്ള രാത്രി കുറെപേര്‍ ചേര്‍ന്ന് ശങ്കരനെ ഒരു വിധം പിടികൂടിയതായിരുന്നു.  പക്ഷേ വരാല്‍ പോലെ അയാള്‍ വഴുതിക്കളഞ്ഞു.  അടിവസ്ത്രത്തില്‍ പിടികിട്ടിയതാണ്.  എന്നാല്‍ നിഷ്‌കരുണം അതും അഴിച്ചു കളഞ്ഞു അയാള്‍ രക്ഷപ്പെട്ടു.  ദേഹമാസകലം എണ്ണ പുരട്ടിയിട്ടാണ് അയാള്‍ രാത്രി കക്കാനിറങ്ങുക എന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത് അന്നാണ്. 
     പക്ഷേ ജന്മിമാര്‍ വിട്ടില്ല.  പകല്‍സമയത്ത് ഒരുദിവസം ശങ്കരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാളെ കുടിലില്‍ നിന്ന് വിളിച്ചിറക്കി ഒരു ജന്മിയുടെ പറമ്പിലെ തെങ്ങില്‍ കെട്ടിയിട്ടു.  തൊണ്ടിമുതലായി കുറെ തേങ്ങകളും.  ആവശ്യത്തിന് ദൃക്‌സാക്ഷികളും വേറെ.  എല്ലാം കൂടിയായപ്പോള്‍ ശങ്കരന്‍ ജയിലിലുമായി. 
        ക്ഷാമകാലമാണ്.  ജയിലില്‍ നിന്നിറങ്ങിയ ശങ്കരന്‍ വീട്ടിലെത്തിയപ്പോള്‍ സ്ഥിതി ദയനീയമായിരുന്നു.  അയാള്‍ ജയിലില്‍ പോയ ശേഷം റോസിയും ജെയിംസും മുഴുപ്പട്ടിണിയിലായിരുന്നു.  അങ്ങനെ അയാള്‍ ആദ്യമായി പകല്‍ സമയത്തും മോഷ്ടിക്കാന്‍ തുടങ്ങി. 
   വീണ്ടും പലപ്പോഴും ശങ്കരന് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.  പലരുടെയും തല്ലും കിട്ടിയിട്ടുണ്ട്.  അങ്ങനെ അടികിട്ടുമ്പോഴൊക്കെ ശങ്കരന് ഒരു മറുമരുന്നുണ്ട്.  ചേരയെ തല്ലിക്കൊന്ന് നെല്ല് പുഴുങ്ങുന്ന കലത്തിലിട്ട് നെല്ലിനോടൊപ്പം പുഴുങ്ങും.  അതിനെ തിന്ന് കുറേ കള്ളും കുടിക്കും.  പഞ്ചകര്‍മ്മ ചികിത്സ കഴിഞ്ഞ മാതിരി ശങ്കരന്‍ ഉഷാറാകുയും ചെയ്യും. 
പകല്‍ മോഷണം തുടങ്ങിയ ശേഷം ശങ്കരനെ പലരും തെങ്ങിന്റെ മുകളിലിരിക്കുന്നത് കണ്ടിട്ടുണ്ട്. 
'' എന്താ ശങ്കരാ തെങ്ങിന്റെ മോളില് '' എന്നാരെങ്കിലും ചോദിച്ചാല്‍ 
'' അത് യശ്മാനനെ ഇത്തിരി പുല്ല് പറിക്കാനായിരുന്നു '' എന്ന് മറുപടി പറയും. 
'' പുല്ല് പറിക്കാനാരെങ്കിലും തെങ്ങില്‍ കയറുമോ '' എന്നാവും അടുത്ത ചോദ്യം 
'' അതിനല്ലേ ഇറങ്ങിവരുന്നത് '' എന്നു പറഞ്ഞു കൊണ്ട് അയാള്‍ ഇറങ്ങിപ്പോകും.  അതാണ് ശങ്കരന്‍. 
       വര്‍ഷങ്ങള്‍ കഴിഞ്ഞു.  റോസി അകാലത്തില്‍ മരിച്ചു.  ജയിംസ് വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും എങ്ങനെയോ ഗള്‍ഫില്‍ ഒരു ജോലി തരപ്പെടുത്തി.  അത്യാവശ്യം കാശുകാരനുമായി.  തന്റെ അപ്പന്‍ ഇനി മോഷ്ടിക്കരുത് എന്ന് അയാള്‍ ശട്ടം കെട്ടി.  ശങ്കരന്‍ അത് അനുസരിച്ചു. 
    കുടില്‍ നിന്നിടത്ത് ഓടിട്ട വീടായി.  വൈകുന്നേരമാകുമ്പോള്‍ വെള്ള മുണ്ടും ഉടുപ്പും സ്വര്‍ണ്ണമാലയും മോതിരവുമൊക്കെ ധരിച്ച് കടവരാന്തയിലും ചായക്കടയിലും ഒക്കെയായി ശങ്കരന്‍ അങ്ങനെ വിലസും.  മകന്റെ അന്തസ്സ് നിലനിര്‍ത്തണമല്ലോ.
പക്ഷേ പെട്ടൊന്നൊരു ദിവസം അങ്ങനെ കട വരാന്തയിലിരുന്ന് പയ്യാരം പറയുമ്പോള്‍ കുറെ പോലീസുകാര്‍ ശങ്കരനെ പിടിച്ച് ജീപ്പിലിട്ടുകൊണ്ടു പോയി.  ഇപ്പോള്‍ എന്തിനാണ് അയാളെ പിടികൂടിയതെന്ന് ആര്‍ക്കും മനസ്സിലായില്ല.  ജീവിതത്തിലൊരിക്കലും തേങ്ങയല്ലാതെ മറ്റൊന്നും മോഷിച്ചിട്ടില്ലാത്തയാളാണ് ശങ്കരന്‍.  ഇപ്പോള്‍ നാട്ടിലാര്‍ക്കും തേങ്ങ മോഷണമെന്ന പരാതിയുമില്ല. 
ക്ഷേത്ര കവര്‍ച്ചയ്ക്കാണ് ശങ്കരനെ അകത്താക്കിയതെന്ന് പിന്നീട് നാട്ടുകാരറിഞ്ഞു.  മോഷ്ടാവിന്റെ വസ്ത്രം ശങ്കരന്റെ വീടിന്റെ പുറകില്‍ നിന്ന് പോലീസ് നായ കണ്ടെത്തിയത്രേ.  കൂടാതെ അടുത്ത കാലത്ത് അയാളില്‍ കണ്ട സ്വര്‍ണ്ണാഭരണങ്ങളും പോലീസിന് സംശയത്തിനിട വരുത്തി. 
      തന്റെ മകന്‍ നല്‍കിയ സൗഭാഗ്യങ്ങള്‍  അയാള്‍ അനുഭവിച്ചു തുടങ്ങിയിരുന്നതേയുള്ളൂ.  മകന്‍ പറഞ്ഞതനുസരിച്ച് അന്തസ്സായ രീതിയില്‍ ജീവിച്ചു വരുകയുമായിരുന്നു.  കുറെ ദിവസം പോലീസുകാര്‍ അയാളെ തെളിവെടുപ്പിനായി പല സ്ഥലത്തും കൊണ്ടു പോയി.  റിമാന്‍ഡ് ചെയ്ത് സബ്ജയിലിലുമാക്കി.  എങ്കിലും മോഷണം നടത്തിയത് അയാളാണെന്ന് തെളിയിക്കാന്‍ പോലീസിനായില്ല.   ഒരു നാള്‍ അയാളെ അവര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു.  പക്ഷേ അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയും മോതിരങ്ങളുമൊന്നും തിരികെ വിട്ടപ്പോള്‍ ഇല്ലായിരുന്നു. 
വീട്ടിലെത്തിയ അയാള്‍ തന്റെ മകനയച്ച കത്തുകള്‍ വായിച്ചു.  അപ്പന്‍ വീണ്ടും കള്ളനായി എന്നാണ് തന്റെ മകനും കരുതിയിരിക്കുന്നത് എന്നത് അയാളെ വേദനിപ്പിച്ചു.  പരിഷ്‌കാരിയായ മരുമകളുടെ പ്രതികരണം അയാളുടെ മനസ്സില്‍ വലിയ മുറിവേല്‍പ്പിച്ചു.  താന്‍ ഇനി മോഷ്ടിക്കില്ലെന്ന് തീരുമാനിച്ചിട്ടും ചെയ്യാത്ത കളവിന് തന്നെ സമൂഹം വീണ്ടും കള്ളനായി കാണുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.  മകന്റെ അന്തസ്സ് നശിക്കുന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.  
      ഒന്നു രണ്ടു ദിവസം അയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.  പിന്നെ ഒരുദിവസം സന്ധ്യക്ക് അവിടെ പുതുതായി പണിതു കൊണ്ടിരുന്ന ആയുര്‍വേദ ആശുപത്രിയുടെ കിണറ്റിലെ കപ്പി കൊളുത്തിയിടാനുള്ള കമ്പിയിലെ കൊളുത്തില്‍ കയര്‍ കെട്ടി, മറ്റേ അറ്റം തന്റെ കഴുത്തിലും കുരുക്കി അയാള്‍ കിണറ്റിലേക്ക് ചാടി.  കള്ളന്മാരും പോലീസുകാരും ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി.
                                                          .........................................
Posted by sreejikadavinmoola at 06:18
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

My photo
sreejikadavinmoola
View my complete profile

Blog Archive

  • ►  2021 (5)
    • ►  December (2)
    • ►  October (1)
    • ►  July (1)
    • ►  March (1)
  • ►  2020 (1)
    • ►  December (1)
  • ►  2019 (5)
    • ►  September (2)
    • ►  July (3)
  • ►  2018 (2)
    • ►  December (1)
    • ►  November (1)
  • ▼  2017 (12)
    • ▼  September (3)
      • പുലിക്കയം  -ജി.ശ്രീകുമാര്‍   ഉള്‍ക്ക...
      • പ്ലെച്ചര്‍ ചങ്കു  ജി. ശ്...
      • ചിതറാല്‍ - ജൈന സ്മൃതികള്‍  ജി. ശ്രീകുമാര്‍ ...
    • ►  August (1)
    • ►  July (8)
  • ►  2014 (2)
    • ►  March (2)
Simple theme. Powered by Blogger.