Monday, 16 September 2019

Swapnayanam part 4



സീൻ 29  (Int)  രാത്രി തുടർച്ച  ഡൈനിങ്ങ് ഹാൾ
   (സ്വപ്നയുടെ മുറിയിൽ നിന്ന് കരയുന്ന ശബ്ദവും വേദനകൊണ്ട് പുളയുന്ന അടക്കി പിടിച്ച ശബ്ദവും മറ്റു ആക്രോശങ്ങളും കേൾക്കുന്നത് കൊണ്ട് മാധവൻ നമ്പ്യാരും ഭാര്യയും തങ്ങളുടെ മുറിക്കു പുറത്തിറങ്ങി  ഡൈനിങ്ങ് ഹാളിൽ വന്നു ആകുലതയോടെ  ശ്രദ്ധിക്കുന്നു.)
സീൻ 30   (Int)
രാത്രി തുടർച്ച
മറ്റൊരു മുറിക്കകത്തു പെൺകുട്ടികൾ ഒരു കട്ടിലിലും മുതിർന്ന സ്ത്രീ മറ്റൊരു കട്ടിലിലും കിടക്കുന്നു   പെൺകുട്ടികൾ ഈ ശബ്ദങ്ങൾ കേട്ട് അടക്കി ചിരിക്കുന്നു. ചെവി  അല്പം പതുക്കെ ആയതിനാൽ മുതിർന്ന സ്ത്രീ ഇതൊന്നും അറിയാതെ ഉറങ്ങുന്നു
സീൻ 31 
രാത്രി തുടർച്ച .   ഡൈനിങ്ങ് ഹാൾ
പെട്ടെന്ന് വാതിൽ വലിച്ചു തുറന്ന് സാരി വലിച്ചുവാരി ചുറ്റി കരഞ്ഞുകൊണ്ട് ഡൈനിങ്ങ് ഹാളിലേക്ക് ഓടിവരുന്ന സ്വപ്ന. അവിടെ ബഹളങ്ങൾ ശ്രദ്ധിച്ചു കൊണ്ട് നിന്ന മാധവൻ നമ്പ്യാരും ഭാര്യയും  അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ലീല അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു തന്റെ മുറിയിലേക്ക് കൊണ്ട് പോകുന്നു.
ലീല: (മാധവൻ നമ്പ്യാരെ രൂക്ഷമായി നോക്കിക്കൊണ്ട്) ഭക്ഷണം കയിച്ചിട്ട് വീണ്ടും പോയി കുടിച്ചല്ലേ. ഒരു അന്തോം കുന്തോമില്ലാത്ത ചെക്കനാണ്. (സ്വപ്നയെ തലോടിക്കൊണ്ട്)  പാവം.(ആശ്വസിപ്പിക്കുന്നു)

സീന്‍ 32   പകൽ (Int)

(സി.ഐയുടെ മുറി. സവിതയുടെ മൊഴിയെടുക്കുന്നതിന്റെ തുടർച്ച)

വനിതാ പോലീസ് ഓഫീസര്‍: ഒറ്റ രാത്രി കൊണ്ട് തന്നെ ആരും വിവാഹ മോചനത്തിന് ശ്രമിക്കാവുന്ന കാര്യങ്ങളുണ്ട്.  സ്ത്രീ പീഢനത്തിന് കേസും കൊടുക്കാം.  എന്നിട്ടും അവരെന്തു കൊണ്ട് അങ്ങനെ ചെയ്തില്ല.  
സവിത: സര്‍, ഞാനും ഇത് ചോദിച്ചു.  പക്ഷേ അവരുടെ പരാധീനതകളുടെയും കല്യാണം കഴിയാതെ നില്‍ക്കുകയായിരുന്ന  ചേച്ചിമാരുടെയും മുഖമോര്‍ത്ത് അവൾ സഹിച്ചതാണ്.  അയാളുടെ സാമ്പത്തിക സഹായം അവര്‍ക്ക് ഒഴിവാക്കാൻ കഴിയില്ലായിരുന്നു. 

വനിതാ പോലീസ് ഓഫീസര്‍: രാത്രിയിൽ അവൾ വസ്ത്രം ധരിച്ചാലെന്താണ് കുഴപ്പം. 
സവിത: അയാള്‍ക്ക് രാത്രിയിൽ എപ്പോൾ വീണ്ടും വേണമെന്ന് തോന്നിയാലും അപ്പോള്‍ അവൾ തയ്യാറാക്കിയിരിക്കണം.  അതിനാണ് അവളെ വസ്ത്രം ധരിക്കാൻ സമ്മതിക്കാത്തത്. 
വനിതാ പോലീസ് ഓഫീസര്‍: അയാളും ഒരു സാധാരണ മനുഷ്യനല്ലെ.  പിന്നെങ്ങനെ പലതവണ 
സവിത: ഗള്‍ഫിലൊക്കെ കിട്ടുന്ന പല തരം സ്‌പ്രേകൾ, ഗുളികകള്‍  ഇതൊക്കെ അയാള്‍ ഉപയോഗിക്കുമായിരുന്നു.  കൂടാതെയുള്ള ലഹരി വസ്തുക്കളും.  അതുകൊണ്ട് എത്ര ആയാലും അയാള്‍ക്ക് തൃപ്തി വരില്ലായിരുന്നു. 
വനിതാ പോലീസ് ഓഫീസര്‍: അയാള്‍ ജര്‍മ്മനിയിലായിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയുണ്ടല്ലോ.  സവിത: ആദ്യം കുറെക്കാലം ഗള്‍ഫിലെവിടെയോ ആയിരുന്നു.  പിന്നെയാണ് ജര്‍മ്മനിക്ക് പോയത്. 
വനിതാ പോലീസ് ഓഫീസര്‍:  ഇനി സാറിനെ വിളിക്കാം..

സീന്‍ 33
(അതേ ഓഫീസ്) 
പോലീസ് ഓഫീസര്‍: മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോൾ അയാളെ കൊന്നതാകാൻ സാധ്യത തെളിയുന്നുണ്ട്.  ഈ പീഢനങ്ങള്‍ സഹിക്കാനാവാതെ സ്വപ്ന അയാളെ കൊന്നതാവാം അല്ലേ. 
സവിത: ഇല്ല സാര്‍, ഒരിക്കലുമില്ല. അവള്‍ക്കതിന് കഴിയില്ല.  അങ്ങനെയെങ്കില്‍ അവളത് എന്നേ ചെയ്‌തേനെ.  അവളുടെ മകളെ ഓര്‍ത്ത് അവളൊരിക്കലും അങ്ങനെ ചെയ്യില്ല.  കൂടാതെ 18 വര്‍ഷം അവൾ സഹിച്ചതിനെക്കാൾ കൂടിയതൊന്നും ഇപ്പോൾ

അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുമില്ല. ഇപ്പോള്‍ അവള്‍ക്ക് ജോലിയുള്ളതു കൊണ്ട് അയാളെ ആശ്രയിക്കാതെ അവള്‍ക്ക് കുടുംബം നോക്കാന്‍ കഴിയുന്നുണ്ട്. 
പോലീസ് ഓഫീസര്‍:  നാട്ടിലുള്ള കുടുംബത്തിന് ഇപ്പോഴും അയാള്‍ സഹായം നല്‍കുന്നുണ്ടോ.  
സവിത: ഇല്ല. അത് വാങ്ങരുതെന്ന് അവൾ ചട്ടം കെട്ടിയിട്ടുണ്ട്.  അവളുടെ ശമ്പളത്തില്‍ നിന്ന് ഒരു തുക അവൾ  കൃത്യമായും അയച്ചു കൊടുക്കുന്നുണ്ട്.  എങ്കിലും അയാള്‍ പലപ്പോഴും സമ്മാനങ്ങള്‍ കൊടുത്ത് അവരെ വശത്താക്കാറുണ്ട്.  
പോലീസ് ഓഫീസര്‍: സഹോദരന്മാരൊക്കെയുണ്ടല്ലോ അവർ സഹായിക്കില്ലേ
സവിത: അവരങ്ങനെ കൃത്യമായി പണിക്കൊന്നും പോകുന്നവരല്ല. സ്വന്തം വീട്ടുചെലവ് കൂടി സ്വപ്ന നോക്കണം എന്നാണ് അവരുടെ  മട്ട്.

സീന്‍ 34  (Int) (അതേ ഓഫീസ്) 
താര (സ്വപ്നയുടെ കൂട്ടുകാരി) ഓഫീസിന്റെ റിസപ്ഷനില്‍ ഇരിക്കുന്നു. അകത്തു നിന്ന് ഒരു മഫ്തി പോലീസുകാരന്‍ വന്ന് 
പോലീസ് : മാഡത്തിനെ വിളിക്കുന്നു. 
(താര എണീറ്റ് അകത്തേക്ക് പോകുന്നു.)

 സീന്‍ 35 (Int) സി.എ (യൂണിഫോമില്ല) യുടെ ഓഫീസ് 
(താര കടന്നു വരുന്നു.  താരയോട് കസേര ചൂണ്ടി ഇരിക്കാന്‍ പറയുന്നു.)
സി.ഐ: സ്വപ്നയുടെ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് ചില പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്. (താര തലകുലുക്കുന്നു) 
സി.ഐ: സ്വപ്നയെ പരിചയപ്പെട്ടതു മുതൽ  പറയൂ.  
താര: കളക്ടറേറ്റില്‍ ജോലിക്ക് വന്നതു മുതലാണ് ഞങ്ങൾ പരിചയപ്പെട്ടത്.  ഞങ്ങള്‍ എല്‍.ഡി ടൈപ്പിസ്റ്റ്മാരായി ഒരേ ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടി വന്നതാണ് അഡ്‌വൈസ് കിട്ടിയതു മുതല്‍ അറിയാം.  എനിക്ക് നിയമനം കിട്ടി രണ്ടു മാസം കഴിഞ്ഞാണ് അവള്‍ക്ക് പോസ്റ്റിംഗ് ആയത്. 
സി.ഐ: മുമ്പേ എങ്ങനെ അറിയാം. 
താര: ഞങ്ങള്‍ ഒരേ ജില്ലക്കാരാണ്.  അവള്‍ ഇടക്കാട്. ഞാന്‍ പെരളശ്ശേരി 
സി.ഐ: ജോലിക്ക് വന്ന ദിവസം നിങ്ങളെ കണ്ടിരുന്നോ 


താര: ഉവ്വ്.  സഹോദരനെയും കൂട്ടിയാണ് വന്നത്. 
സി.ഐ: ഭര്‍ത്താവ് വന്നില്ലേ
താര: ഇല്ല. അയാള്‍ അപ്പോൾ ജര്‍മ്മനിയിലായിരുന്നു.  അവള്‍ ജോലിക്ക് പോകുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല.  
സി.ഐ: നിങ്ങള്‍ അടുത്ത സുഹൃത്തുക്കളായത് എങ്ങനെയാണ്.  
താര: നാട്ടുകാരായതുകൊണ്ട് നല്ല അടുപ്പത്തിലായിരുന്നു. 
സി.ഐ: വീട്ടിലെ കാര്യങ്ങളൊക്കെ പറയാറുണ്ടോ;
 താര: അവളുടെ വീട്ടിലെ പ്രയാസങ്ങളും ഭര്‍ത്താവിന്റെ പീഢനവുമൊക്കെ അവള്‍ പറയാറുണ്ട്. 
സി.ഐ: പിന്നെന്നാണ് ഭര്‍ത്താവ് ജര്‍മ്മനിയിൽ നിന്ന് വന്നത്. 
താര: ജോലികിട്ടി.  ഒരു മാസമായപ്പോഴേക്കും അയാള്‍ വന്നു. 

സീന്‍ 36 (Int) പകൽ
(ഹോസ്റ്റിലിന്റെ വരാന്ത 
സുകുവും സ്വപ്നയുടെ അമ്മയും കസേരയില്‍ ഇരിക്കുന്നു.  സ്വപ്ന പടിയിറങ്ങി വരുന്നു.  
ഒട്ടും സന്തോഷത്തിലല്ല.)
സുകു: ബാഗ് എടുത്തോണ്ടു വരൂ.   നമുക്ക് പോകാം. 
സ്വപ്ന: ഞാന്‍ ജോലിക്ക് ചേര്‍ന്നല്ലേയുള്ളൂ.  ഉടനെ ലീവ് കിട്ടില്ല. 
സുകു: ലീവ് കിട്ടിയില്ലെങ്കില്‍ വേണ്ട.  ജോലി പോകുന്നെങ്കില്‍ പോകട്ടെ.  നിന്നെ വിളിച്ചോണ്ട് പോകാനാണ് ഞങ്ങള്‍ വന്നത്. 
സ്വപ്നയുടെ അമ്മ:മോളേ ഓന്‍ വല്ലപ്പോഴല്ലേ ലീവിന് വരുന്നേ.  അപ്പോ നീയീടെ നിന്നാലെങ്ങനാ. 
സ്വപ്ന: ഇലക്ഷന്‍ സമയമായതു കൊണ്ട് ലീവ് കിട്ടില്ല. അതുകൊണ്ടാണ്. 
സുകു: ഞാന്‍ പറഞ്ഞില്ലേ. ജോലി കിട്ടിയതിന്റെ അഹങ്കാരം. (അമ്മയെ നോക്കി) ഞാന്‍ പറഞ്ഞില്ലേ. 
സ്വപ്നയുടെ അമ്മ: ഒരാഴ്ചത്തേക്കെങ്കിലും ലീവിന് അപേക്ഷിക്ക്. കിട്ടുവായിരിക്കും. 
(സ്വപ്ന ഒന്നും മിണ്ടുന്നില്ല.) 
സുകു: നീ വരുന്നുണ്ടോ ഇല്ലയോ 
സ്വപ്ന: (ഇഷ്ടക്കേടോടെ) ഇന്നും നാളെയും ലീവ് എടുക്കാം.  ശനിയും ഞായറും അവധിയാണ്.  ഞായറാഴ്ച രാത്രി ഞാനിങ്ങ് പോരും.  
സുകു: അത് നമുക്ക് നോക്കാം. നീ ഇപ്പോള്‍ വരൂ. 
(സ്വപ്ന മുകളിലേക്ക് കയറിപ്പോയി.)


സീന്‍ 37 (Int) പകൽ
ഹോസ്റ്റല്‍ മുറി 
സ്വപ്ന (താരയോട്) എടീ അയാള് വന്നിട്ടുണ്ട്.  ഞാന്‍ ലീവെടുത്ത് ചെല്ലണമെന്ന്.  എന്റെ കഷ്ടകാലം തുടങ്ങി. 
താര: സാരമില്ല.  അയാള്‍ ഉടനെ പോകുമായിരിക്കും. 
സ്വപ്ന: നിനക്കറിയാമല്ലോ. എനിക്ക് തുണിയുടുക്കാന്‍ നേരം തരില്ല.  നീറിപുളയും. 
(താര ഒന്നും മിണ്ടുന്നില്ല.  ദയനീയമായി നോക്കുന്നു.)
സ്വപ്ന:  എന്തായാലും രണ്ട് ദിവസം ലീവെടുക്കാം. നീ എന്റെ ലീവൊന്ന് സൂപ്രണ്ടിന്റെയടുത്ത് കൊടുക്കണേ. 
(താര തലയാട്ടുന്നു.) 

സീന്‍ 38 (outdoor)
തലശ്ശേരി റെയില്‍വെസ്റ്റേഷന്‍ ട്രെയിനിറങ്ങി സുകുവും സ്വപ്നവും അമ്മയും കാറില്‍ കയറുന്നു. കാർ നീങ്ങുന്നു.

സീന്‍ 39   Ext/Int

(സ്വപ്നയുടെ വീട് 
ഒരു പ്രഭാതം 
പുറത്ത് കസേരയില്‍ പത്രം വായിച്ചിരിക്കുന്ന  സുകുമാരൻ) 
സുകു: (ഉറക്കെ) സ്വപ്‌നേ 
(അകത്തേക്ക് നോക്കി വീണ്ടും ഉറക്കെ വിളിക്കുന്നു) 
സ്വപ്‌നേ 
(സ്വപ്ന ഉറക്കം തൂങ്ങിയ കണ്ണുകളും വാടിയമുഖവുമായി വരാന്തയിലേക്ക് വരുന്നു) 
സുകു: ഇന്ന് നമ്മള്‍ ഒരു യാത്ര പോവുകയാണ്. 
ക്ലബിന്റെ ടൂര്‍ പ്രോഗ്രാമാണ്.  രണ്ട് സീറ്റ് ഒഴിവുണ്ട്.  ബാംഗ്ലൂര്‍ -മൈസൂര്‍ - കുടക്. അങ്ങനെ കുറെ സ്ഥലമുണ്ട്.   ഞാന്‍ വിളിച്ചു ബുക്ക് ചെയ്തു.  ഹണിമൂണിനൊന്നും ഒരിടത്തും പോയില്ലല്ലോ. 
സ്വപ്ന: എനിക്ക് നാളെ മടങ്ങിപോകേണ്ടതല്ലേ.  ഞാന്‍ വരുന്നില്ല. 
സുകു.  വന്നില്ലെങ്കില്‍ നീ ഇനി ജോലിക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് ഒരിക്കലും പോകില്ല.  



(സ്വപ്ന ഒന്നും പറയുന്നില്ല) (വിഷമിച്ച് നോക്കുന്നു) 
സുകു: ഇത് അഞ്ച് ദിവസമേയുള്ളൂ. (ദ്വയാര്‍ത്ഥത്തില്‍) നിന്റെ പഴയ കൂട്ടുകാരൊക്കെയുണ്ട്.  നല്ല രസമായിരിക്കും. 
(സ്വപ്ന മിണ്ടുന്നില്ല)
സുകു:  വേണമെങ്കില്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അയച്ചു കൊടുക്കാം.  ഇലക്ഷന് ഇനിയും ഒന്നരമാസം ഉണ്ടല്ലോ. 


സീന്‍ 40

ടൂറിസ്റ്റ് ബസ്സില്‍ സ്വപ്നയും സുകുമാരനും അടുത്തടുത്ത സീറ്റിൽ ഇരിക്കുന്നു. 

(ബാംഗ്ലൂരും മൈസൂരും ഹൊഗ്ഗനക്കലിൽ കുട്ടവഞ്ചി സവാരിയും ഒക്കെയായി ഒരു ഗാന രംഗം.)  (സ്വപ്ന വളരെ മൂഡിയാണ്.
നാട്ടുകാരായതു കൊണ്ട് ആണുങ്ങളുള്‍പ്പെടെ പലരും സ്വപ്നയോട് കുശലം പറയുന്നുണ്ട്. ആണുങ്ങള്‍ ചോദിക്കുന്നതിന് സ്വപ്ന ചിരിച്ചു കൊണ്ട് മറുപടി പറയുന്നത് സുകു ദേഷ്യത്തോടെ അത് വീക്ഷിക്കുന്നു. )
\
സീന്‍ 41

 (കുടകിലെ ഒരു ഹോട്ടല്‍. രാത്രി സമയം (8 മണി) മദ്യപിക്കാത്തവര്‍ ഒരു ഭാഗത്തും മദ്യപിക്കുന്നവർ മറ്റൊരു ഭാഗത്തുമായി ഇരിക്കുന്നു.  സ്ത്രീകളും കുട്ടികളും ചുരുക്കം ചില പുരുഷന്മാരും മദ്യപിക്കാത്ത ഭാഗത്ത് പലയിടങ്ങളിലായി ഇരിക്കുന്നു.  സ്വപ്നയുടെ പഴയ കാമുകൻ മുരളി മദ്യപിക്കാത്ത കൂട്ടുകാരോടൊപ്പമാണിരിക്കുന്നത്അടുത്ത് തന്നെ മറ്റൊരു സീറ്റില്‍ സ്വപ്നയുണ്ട്.  
അവര്‍ തമ്മിലും മറ്റുള്ളവരുമായും കുശലങ്ങൾ പറയുന്നുണ്ട്. 
സുകുവും മറ്റുള്ളവരും മദ്യം കഴിച്ചു കൊണ്ട് മാറിയിരിക്കുന്നു.  സുകുവിന് സ്വപ്നയെയും മുരളിയെയും മറ്റെല്ലാ പേരെയും കാണാവുന്ന വിധത്തിലാണ് ഇരിപ്പ്.  മുരളിയും സ്വപ്നയും തമ്മില്‍ ചിരിക്കുന്നത് കാണുമ്പോൾ സുകുവിന്റെ മുഖം ഇരുണ്ട് കയറുന്നുണ്ട്. 





സീന്‍ 42  രാത്രി (ബസിനുൾവശം)
ബസ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ആഹാരം കഴിഞ്ഞ് വണ്ടിയില്‍ കയറിയതു മുതൽ സുകു വഴക്ക് തുടങ്ങി.  
ആദ്യമൊക്കെ പതുക്കെ തുടങ്ങിയ വഴക്ക് പിന്നെ ഉച്ചത്തിലായി) 
സുകു: വെള്ളടിക്കുന്ന ഓനിന്ന് നല്ല കുട്ടി.  ഞാന്‍ കൊണ്ടു വന്ന സ്‌കോച്ച് എത്രയാ  ഓൻ  നക്കിയിട്ടുള്ളതെന്ന് അനക്കറിയാമോ.  എന്തിനാ ഓൻ അന്റെ  അടുത്ത് വന്നിരുന്നത്. സ്വപ്ന ഒന്നും മിണ്ടുന്നില്ല.
സുകു: ഓനോട്‌ വലിയ ശൃംഗാരമായിരുന്നെല്ലോ.
ഓനെന്തിനാ മംഗലം  കഴിക്കാതെ നില്കുന്നത്. നീ പറഞ്ഞിട്ടല്ലേടീ.
സ്വപ്ന:  അതൊക്കെ നമുക്ക് വീട്ടീല്‍ ചെന്നിട്ട് പറയാം.  ഇതൊരു വിനോദയാത്രയല്ലേ. 
സുകു: എടീ എനിക്കറിയാം, ഞാനില്ലാത്ത നേരം നിന്റെ പരിപാടികള്‍ എന്താ എന്നെനിക്കറിയാം.  നല്ല വിനോദമായിരിക്കുമല്ലോ നിനക്ക്.  (ശബ്ദം ഉയരുന്നതു കൊണ്ട് സ്വപ്ന ചുറ്റിലും നോക്കുന്നു.) 
സുകു ശബ്ദം ഉയര്‍ത്തി: നാട്ടുകാര് കാണാതെ നിനക്കവനെ അവിടെ വരുത്താനല്ലേടി നീ തിരുവനന്തപുരത്ത് ജോലിക്കാണെന്നും പറഞ്ഞ് പോയത്.  
സ്വപ്ന: (സഹികെട്ട്)  മദ്യപിച്ചെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്. 
സുകു; പറഞ്ഞാന്‍ നീ എന്നെ എന്തു ചെയ്യുമെടീ.  നിന്റെ കളക്ടറോട് പറഞ്ഞ് എന്നെ തൂക്കിക്കൊല്ലുമോ. 
(പുറകില്‍ നിന്ന് ചില സുഹൃത്തുക്കൾ ഇടപെടുന്നു.) 
ഒരാള്‍: സുകൂ  യാത്രയിലിങ്ങനെ വഴക്കുണ്ടാക്കി  യാത്രയുടെ രസം കളയണ്ട.  
മറ്റൊരാള്‍:  വീട്ടിലെത്തി ഈന്  നമ്മക്ക് പരിഹാരമുണ്ട്.  നീ അടങ്ങ്. 
മൂന്നാമതൊരാള്‍:  ഒരു ചീത്തപ്പേരും പറയിക്കാതെ കയിയുന്ന കുടുംബാണ്.  നീ ഇങ്ങനെ ഓളെ പഴിക്കരുത്. 
സുകു; (ദേഷ്യത്തില്‍).നീ ആരെടാ. ഓളുടെ കുടുംബത്തിന്റെ മേന്മ പറയാന്‍.  




എന്റെ കാശ് കൊണ്ടാ ഇവളും ഈ മേന്മ പറഞ്ഞ കുടുംബവും  മൂന്ന് നേരവും തിന്നുന്നത്. 
ഓള്‍ക്ക് ജോലി കിട്ടിയിട്ട് മൂന്ന് ദിവസമല്ലേ ആയുള്ള.  അതിന്റെ അഹങ്കാരമാണവള്‍ക്ക്..  ഇവളുടെ കാല് ഞാൻ വെട്ടിയിടും.  ഓള്  ജോലിക്ക് പോണത് എനിക്കൊന്ന് കാണണം.  
ഒരാള്‍:  സുകു. സ്വന്തായി  ഓളെങ്കിലും പൈസയുണ്ടാക്കട്ടെ.  നിനക്കന്നെയല്ലേ അതിന്റെ ഗുണം.  നിന്റെ ചെലവ് അത്രയും കൊറയുമല്ലോ.  
സുകു: എന്റെ ഭാര്യ ജോലിക്ക് പോകണമെന്ന് പറയാൻ  നീ ആരെടാ.  വണ്ടി നിര്‍ത്ത്.  എനിക്കിവിടെ ഇറങ്ങണം.  വണ്ടി നിര്‍ത്തടാ.  
(ഉറക്കെ അലറുന്നു) വണ്ടി നിര്‍ത്തെടാ. 
(വണ്ടി നിര്‍ത്തുന്നു.  ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും സുകുവിനെ ശ്രദ്ധിക്കുന്നു) 

സീന്‍ 43 രാത്രി

കുടകില്‍ നിന്ന് കണ്ണൂരിലേക്ക് വരുന്ന വഴിക്കുള്ള നിബിഢ വനം.  വണ്ടി നിര്‍ത്തിയ ഉടനെ സുകു വണ്ടിയിൽ നിന്നിറങ്ങി പുറകിലേക്ക് നടക്കുന്നു.  ബസിനുള്ളിലെ വെളിച്ചം മാത്രം.  ബാക്കിയെല്ലാം കടുത്ത ഇരുട്ട്.  
ഒരാള്‍:  (പുറകെ വിളിക്കുന്നു)  ആനയുള്ള വഴിയാണ്  (ഉറക്കെ) രാത്രിയായാല്‍ ഇഷ്ടം പോലെ ആനകൾ എറങ്ങുന്ന വഴിയാണ്. 
മറ്റൊരാള്‍:  ചെന്ന് പിടിക്ക്.  അല്ലെങ്കില്‍ ആന പിടിക്കും. 
(ഒന്നു രണ്ടു പേര്‍ കൂടെ ഇറങ്ങുന്നു.  സുകുവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.  അയാള്‍ കുതറി മാറുന്നു. 
വീണ്ടും നടക്കുന്നു.)
ഒരാള്‍:  നേരം വെളുക്കുമ്പോ നാട്ടിലെത്തേണ്ടതാണ്. 
(സ്വപ്ന കുനിഞ്ഞിരിക്കുന്നു) 
പുറകിലിരിക്കുന്ന പ്രായമുള്ള സ്ത്രീ: (സ്വപ്നയോട്) നീ പോയി വിളിക്ക് മോളെ നീ വിളിച്ചാല്‍ ഓൻ ബരും. 
മറ്റൊരു സ്ത്രീ : കൊടുങ്കാടാണ്.  കടുവയും കരടിയുമൊക്കെ ഉള്ളതാണ്.  പോയി വിളിച്ചിട്ടു വാ. 
(സ്വപ്ന മനസ്സില്ലാ മനസ്സോടെ ഇറങ്ങുന്നു)
(സുകു അവിടെ ഒരു കരിങ്കല്‍കുറ്റിയില്‍ ഇരിക്കുന്നു. സ്വപ്ന അയാളുടെ അടുത്ത് ചെല്ലുന്നു)


സ്വപ്ന: ദയവു ചെയ്ത് വന്ന് വണ്ടിയില്‍ കേറണം.  ടൂറിന് പോകാന്‍ വിളിച്ചപ്പോൾ  ലീവില്ലാഞ്ഞാട്ടും ഞാൻ വന്നില്ലേ.  എന്തുണ്ടെങ്കിലും വീട്ടില്‍ ചെന്ന് പരിഹരിക്കാം.  
(അയാള്‍ ഒന്നും മിണ്ടുന്നില്ല.) 
സ്വപ്ന:  നാണം കെട്ട് എനിക്ക് ബസില്‍ കയറാൻ വയ്യ.  എങ്കിപ്പിന്നെ അവര് പോട്ടെ.  ഞാനും കൂടി ഇവിടെ ഇറങ്ങി ഇരിക്കാം.  കടുവയുടെ വിശപ്പ് മാറട്ടെ. 
(വണ്ടികള്‍ അപൂര്‍വ്വമായി കടന്നു പോകുന്നുണ്ട്. അവള്‍ റോഡില്‍ കയറി ഇരിക്കുന്നു.  മറ്റ് ചിലര്‍ കൂടി ഇറങ്ങി വരുന്നു.
(കൂട്ടുകാർ ചേർന്ന് സുകുവിനെ മയത്തിൽ  പിടിച്ചിളക്കി വണ്ടിയില്‍ കയറ്റുന്നു.  സ്വപ്നയും പിന്നാലെ കയറുന്നു. 
വണ്ടി പുറപ്പെടുന്നു.) 


No comments:

Post a Comment